CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, June 13, 2023

തകർപ്പൻ ഓഫർ

 തകർപ്പൻ ഓഫർ


 

ഓണക്കാലം വരവായി! ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മറ്റ് ഗൃഹോപകരണ വിപണികൾ ഉണർന്ന് കഴിഞ്ഞു.
പതിവ് തട്ടിപ്പും, തരികിടകളുമായി വൻകിട ഗൃഹോപകരണ വിൽപ്പനശാലകൾ പത്രങ്ങളിലും, TV ചാനലുകളിലും വമ്പൻ ഓഫർ പരസ്യങ്ങളുമായി ഇറങ്ങിക്കഴിഞ്ഞു.
മനോരമയും, മാതൃഭൂമിയും വനിതയുമൊക്കെ ഇനി ദിവസം രണ്ടെണ്ണം വീതം ഇറക്കിത്തുടങ്ങും.
വാർത്തയുടെ 40 ശതമാനത്തിൽ അധികം പരസ്യങ്ങൾ കൊടുക്കരുത് എന്ന് ഏതോ ഇണ്ടാസ് മറികടക്കാനാണ് രണ്ടും മൂന്നും ഭാഗങ്ങൾ ഒരു ദിവസം തന്നെ ഇറക്കുന്നത്.
പത്രങ്ങളിലെ ഈ പരസ്യങ്ങളൊക്കെ വായിച്ചാൽ TV യും, ഫ്രിഡ്ജും, വാഷിങ്ങ് മെഷീനുമൊക്കെ വെറുതെ കൊടുക്കുന്നു ഒപ്പം ഓണം അടിച്ച് പൊളിക്കാൻ ഏതാനും ലക്ഷം രൂപയും കൂടെ നൽകുന്നു എന്ന തോന്നലാണ് ഉപഭോക്താക്കൾക്കുണ്ടാകുന്നത്.
ഗോഡൗണുകളിൽ ചിലവാകാതെ കെട്ടിക്കിടന്ന മോഡലുകളാണ് ഏറിയ പങ്കും ശരിയായ ഡിസ്ക്കൗണ്ട് നൽകി വിറ്റഴിക്കാറുള്ളത്.
പുതിയ മോഡൽ ടെലിവിഷനുകൾക്കും, മൊബൈലിനും ,കമ്പ്യൂട്ടറനുമെല്ലാം മിക്കവാറും എല്ലാ കടകളിലും ഏകദേശം ഒരേ വിലയായിരിക്കും.
സോണി, സാംസങ്ങ് പോലുള്ള വൻകിട കമ്പനികൾ കോടികളുടെ സമ്മാനം ഓഫർ ചെയ്യുന്നുണ്ടെങ്കിൽ ആർക്കെങ്കിലുമൊക്കെ അവ ലഭിക്കും. അവയോട് ക്ലബ്ബ് ചെയ്താണ് വൻകിട ഗൃഹോപകരണ ശാലക്കാർ അവരുടെ സ്വന്തം ഓഫറുകൾ പടച്ച് വിടുന്നതെന്ന് പരസ്യങ്ങൾ വരികൾക്കിടയിലൂടെ വായിച്ചാൽ മനസിലാകും. ആരെങ്കിലും പരാതിയുമായിപ്പോയാൽ തടി കേടാകാതെ ഊരിപ്പോരാനാണ് ഇങ്ങനെ ചെയ്യുന്നത്
മറ്റ് കേരളാ ബ്രാൻഡ് ഷോറൂമുകൾ സ്വന്തമായി അവതരിപ്പിക്കുന്ന കോടികളുടെ ഓണം സമ്മാന ഓഫറുകൾ പരസ്യങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ ഭൂരിഭാഗം ഉപഭോക്താക്കൾക്കും അവ ലഭിക്കാറില്ല എന്ന് ഇതുവരെയുള്ള അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആർക്കും മനസിലാക്കാവുന്നതാണ്.
പത്രങ്ങളിൽ കോടികളുടെ ഓഫറുകൾ കാണിച്ച്ഫുൾ പേജ് പരസ്യം നൽകി ആളുകളെ ആകർഷിച്ച് കച്ചവടം കൊഴുപ്പിക്കുന്ന ഡീലർമാർ ,ഓണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും സമ്മാനാർഹരെ പ്രഖ്യാപിക്കാറില്ല.
സംശയമുള്ളവർ കഴിഞ്ഞ ഓണം ഓഫറുകൾക്ക് സമ്മാനം അടിച്ചവരുടെ പേരും നമ്പരും ഈ വമ്പൻ ഓഫർ നൽകുന്ന ഡീലർമാരോട് ആവശ്യപ്പെടുക...
ഞാനങ്ങിനെ ഒന്ന് രണ്ട് പ്രമുഖ ഡീലർമാരോട് ആവശ്യപ്പെട്ടു... ബ.... ബ..... ബ..... എന്നായിരുന്നു ഉത്തരം.
അതിനാൽ പ്രീയ സുഹൃത്തുക്കളേ കഴിവതും വിപണിയിൽ ഗുണമേൻമ തെളിയിച്ച നല്ല സർവ്വീസ് കിട്ടുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ അൽപ്പം വില കൂടിയാലും വാങ്ങാൻ കഴിവതും ശ്രമിക്കുക...
ഒരു മൊബൈൽ നമ്പരിൻ്റെ പിൻബലത്തിൽ മാത്രം 📷പ്രവർത്തിക്കുന്ന ആറായിരം രൂപ വിലയിൽ 32 ഇഞ്ച് LED TV 3 വർഷം വാറൻ്റി എന്നൊക്കെ പരസ്യം ചെയ്ത് വിൽക്കുന്ന കമ്പനികളുടെ ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും വാങ്ങാതിരിക്കുക.
വാങ്ങിയ സാധനം കേടായാൽ വിളിച്ചാൽ ആ നമ്പർ നോട്ട് റീച്ചബിൾ ആയിരിക്കും. ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കണമെങ്കിൽ പോലും കമ്പനിയുടെ ഊരും പേരും അറിയണ്ടേ?
ഗ്യാസ് സ്റ്റൗ ,നോൺ സ്റ്റിക്ക് കുക്ക് പാനുകൾ, പ്രഷർകുക്കർ എന്നിവ വാങ്ങുമ്പോൾ ISI മാർക്ക് നോക്കുക. TV, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, ഫാനുകൾ, LED ബൾബുകൾ എന്നിവയ്ക്ക് സ്റ്റാർ റേറ്റിങ്ങ് നോക്കുക ചുരുങ്ങിയത് 3 സ്റ്റാർ എങ്കിലുമുള്ളത് വാങ്ങുക...
ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗകൾ വാങ്ങുമ്പോൾ ഗ്ലാസിൻ്റെ ഗുണമേൻമ പ്രത്യേകം ചോദിച്ചറിയുക. ചൂടായിരിക്കുന്ന ഗ്ലാസിൽ തണുത്ത വെള്ളം വീണാൽ പൊട്ടിച്ചിതറിപ്പോകും വില കുറഞ്ഞ ഗ്ലാസ്ടോപ്പുകൾ!
ഓണം ഓഫറുകൾ ഉപഭോക്താക്കൾക്ക് കൃത്യമായി കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഗവൺമെൻ്റിന് സംവിധാനം ഇല്ലാത്തത് മൂലം ഈ ഓണം ഓഫർ കബളിപ്പിക്കലുകൾ നിർബാധം കേരളത്തിൽ നടക്കും.
എന്നെപ്പറ്റിക്കൂ.... എന്നെപ്പറ്റിക്കൂ എന്ന് പറയാതെ പറഞ്ഞ് നടക്കുന്ന മലയാളികളെ പറ്റിക്കാൻ ഉത്തരേന്ത്യക്കാർ വരെ വണ്ടിയും പിടിച്ച് കേരളത്തിൽ എത്തി സ്റ്റാളുകൾ തുറന്ന് കഴിഞ്ഞു.
ദുരഭിമാനികളായ മലയാളികൾ കബളിപ്പിക്ക പ്പെട്ടാൽ ഒരു പരാതി പോലും പറയില്ല എന്ന് കോടികൾ ഓഫർ ചെയ്ത് വ്യാപാരം കൊഴുപ്പിക്കുന്ന കച്ചവടക്കാർക്ക് നന്നായറിയാം.
ആരും നഷ്ടത്തിന് കച്ചവടം നടത്തില്ല. ആരും ഒന്നും വെറുതെ കൊടുക്കുകയുമില്ല, വെറുതെ കൊടുക്കുന്നു എന്നവകാശപ്പെടുന്നതിൻ്റെ വില നമ്മുടെ പോക്കറ്റിൽ നിന്നും അറിയാതെ എടുക്കും എന്ന് വാങ്ങാൻ പോകുമ്പോൾ മനസിൽ ഉറപ്പിക്കുക.
മുൻപൊരു പ്രമുഖ ഹോം അപ്ലയൻസസ് ഡീലർ ഓണത്തിന് 25 കാറുകൾ സമ്മാനമായി പ്രഖ്യാപിച്ചു. സമ്മാനം കൊടുക്കാൻ കണ്ട സൂത്രപ്പണി കാറുകൾ സ്വന്തം ചിലവിൽ ബുക്ക് ചെയ്ത ഏതാനും പേരേ കണ്ടെത്തി അവരോട് ഒരു ഡീൽ ഉറപ്പിച്ചു.അമ്പതിനായിരം രൂപ ഞങ്ങളങ്ങോട്ട് തരും! നിങ്ങൾക്ക് കാറ് കിട്ടുമ്പോൾ ഞങ്ങൾ ഒരു ഫോട്ടം പിടിച്ച് ഞങ്ങളുടെ കടയിൽ നിന്ന് സാധനം വാങ്ങിയപ്പോൾ നൽകിയ കൂപ്പണിന് ലഭിച്ച സമ്മാനമെന്ന് പറയും ഓക്കെയാണോ?
ഓക്കെയാണ് ....അവർക്കെന്ത് കുഴപ്പം, അമ്പതിനായിരം രൂപയും കിട്ടും ഒപ്പം പത്രത്തിലൂടെ സൗജന്യ പ്രശസ്തിയും … പക്ഷേ പണി പാളി കാറ് കിട്ടിയപ്പോൾ ഫോട്ടോയൊക്കെ എടുത്തു.പത്രത്തിൽ പടവും വന്നു.അമ്പതിനായിരം രൂപ മാത്രം കൊടുത്തില്ല…. പണം കിട്ടാതെ വന്നവർ ഡോക്ടർമാരും, മറ്റ് പ്രമുഖ സർക്കാർ ഉദ്യോഗസ്ഥരുമായതിനാൽ നാണക്കേട് കരുതി ഇക്കാര്യം പുറത്ത് പറഞ്ഞതുമില്ല.
അതിനാൽ ഈ ഓണത്തിന് കബളിപ്പിക്കലുകളിൽ വീഴാതെ ബുദ്ധിപൂർവ്വമായി പർച്ചേസ് ചെയ്യുക. എഴുതിയത് #അജിത്_കളമശേരി, #Ajith_Kalamassery, #onam_offer

റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന കോപ്പിയടി സൂത്രം!

 റിവേഴ്സ് എഞ്ചിനീയറിങ്ങ് 

എന്ന കോപ്പിയടി സൂത്രം!


 

റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന കോപ്പിയടി സൂത്രം!
ഏതെങ്കിലും തലയുള്ളവൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സ്വന്തം കിടപ്പാടം വരെ പണയപ്പെടുത്തി എന്തെങ്കിലുമൊക്കെ സാധനങ്ങൾ കണ്ട് പിടിക്കും .
കാശ് കയ്യിലുണ്ട് അത് എങ്ങനെ ഇരട്ടിയാക്കാമെന്ന് വഴിക്കണ്ണും നോക്കിയിരിക്കുന്ന ചിലർ ആ പാവം കണ്ട് പിടിച്ച സൂത്രം പാലേ,തേനേ എന്നൊക്കെപ്പറഞ്ഞ് അടുത്തുകൂടി നയത്തിൽ അടിച്ച് മാറ്റി സ്വന്തമായി പുറത്തിറക്കി പേരും, പെരുമയും, കാശും സമ്പാദിക്കും.
നമ്മുടെ ചുറ്റും കാണുന്ന എന്തിലും ഏതിലും റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന മാന്യമായ കവർച്ചാ രീതി ,രക്തം പൊടിയാതെ ആളെക്കൊല്ലുന്ന ടെക്നോളജി കാണാം.
JC ബോസ് കണ്ട് പിടിച്ച് ആദ്യമായി പൊതു ജനസമക്ഷം അവതരിപ്പിച്ച റേഡിയോ തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
സമയവും പണവും ചിലവഴിച്ച് JC ബോസ് ആദ്യ റേഡിയോയുടെ പ്രഥമ രൂപം കണ്ടു പിടിച്ചു പൊതു ജന സമക്ഷം അവതരിപ്പിച്ചു.. ഇതിന് സാക്ഷിയായ മാർക്കോണി ആ ടെക്നോളജി അതേപടി കോപ്പി ചെയ്ത് പേറ്റൻ്റും ഒപ്പം പേരും പെരുമയും സ്വന്തമാക്കി.
റിവേഴ്സ് എഞ്ചിനീയറിങ്ങ്, കോപ്പിയടി എന്നെല്ലാം പറയുമ്പോൾ നിങ്ങളുടെ മനസിലേക്ക് ആദ്യമെത്തുന്നത് ചൈനാ പ്രൊഡക്റ്റുകളായിരിക്കുമല്ലോ?
വിലയേറിയ ജപ്പാൻ നിർമ്മിത ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിലയും , ഒപ്പം തന്നെ ക്വാളിറ്റിയും കുറഞ്ഞ വ്യാജ പകർപ്പുകൾ ഇറക്കി നമ്മുടെ മനം കവർന്ന അതേ ചൈന തന്നെ!.
ഈ ചൈനക്കാർ ഇല്ലായിരുന്നെങ്കിൽ സാധാരണക്കാരായ നമ്മളാരും നല്ല ഒരു TVയോ, മൊബൈൽ ഫോണോ, എന്തിന് ഒരു സിഗററ്റ് ലൈറ്റർ പോലും കണി കാണുമായിരുന്നില്ല.
നമ്മളെ കാളവണ്ടിയുഗത്തിൽ നിന്നും സാറ്റലൈറ്റ് യുഗത്തിലേക്ക് അതിവേഗം എത്തിച്ചത് ചൈനക്കാരുടെ ഈ റിവേഴ്സ് എഞ്ചിനീയറിങ്ങ് മികവാണെന്ന് കാണാം.
രണ്ടായിരാമാണ്ട് മുതലാണ് ചൈനാക്കാരുടെ കോപ്പി പ്രൊഡക്റ്റുകൾ നമ്മുടെ നാട്ടിലേക്ക് മലവെള്ളപ്പാച്ചിൽ പോലെ എത്തി ത്തുടങ്ങിയത്.
അതിന് മുൻപ് നമ്മുടെ വീട്ടിൽ നല്ല ഒരു കളർ TV വാങ്ങണമെങ്കിൽ 10 സെൻ്റ് സ്ഥലം വിൽക്കണമായിരുന്നു.
ചൈനാക്കാരുടെ കോപ്പിയടി മികവ് മൂലം ഏതൊരു പാമരനും ഒരു മാസത്തെ പൊറോട്ടയും ബീഫും കഴിക്കുന്ന കാശ് മാറ്റി വച്ചാൽ LED ടീവിയൊരെണ്ണം വീട്ടിലിരിക്കുമെന്ന നിലയിലായി കാര്യങ്ങൾ.
രസകരമായ ഒരു കാര്യം ഈ റിവേഴ്സ് എഞ്ചിനീയറിങ്ങ് പരിപാടി ആദ്യമായി വൻതോതിൽ തുടങ്ങിയത് ഇന്ന് ചൈനാക്കാർ കോപ്പിയടിക്കുന്ന ജപ്പാൻ കാരായിരുന്നു എന്നതാണ്.
അമേരിക്ക 1945 ആഗസ്റ്റ് 6 ന് ലോകത്തിലെ ആദ്യ ആറ്റം ബോംമ്പ് "ലിറ്റിൽ ബോയി " ജപ്പാനിലെ ഹിരോഷിമയിൽ ഇട്ടതോടെ റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്ന മാന്യമായ കോപ്പിയടിയുടെ തുടക്കം ആരംഭിച്ചു.
അണുബോംമ്പ് വീണതോടെ സാമ്പത്തികമായി ആകെ തകർന്ന് തരിപ്പണമായ ജപ്പാൻകാർക്ക് അമേരിക്കയോടും ഇതിന് കൂട്ട് നിന്ന മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളോടും തീർത്താൽ തീരാത്ത വൈരാഗ്യമായി.
അവരെ സാമ്പത്തികമായി തകർത്താലെ ഇനിയൊരു യുദ്ധമുണ്ടാകാതെ രക്ഷപ്പെടാൻ പറ്റൂ എന്ന് കുഞ്ഞൻമാരും, ബുദ്ധിരാക്ഷസൻമാരുമായ ജപ്പാൻകാർ മനസിലാക്കി.
അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ സമ്പത്ത് നേടാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ അവർ തിരഞ്ഞു.
ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും, വാഹനങ്ങളുമാണ് അമേരിക്കക്കാർ പ്രധാനമായും കയറ്റുമതി ചെയ്യുന്നതെന്ന് അവർ മനസിലാക്കി.
കിട്ടാവുന്നത്ര പുതിയ ഉൽപ്പന്നങ്ങൾ ശേഖരിച്ച് അവർ ജപ്പാനിലെത്തിച്ച് അഴിച്ച് പണിതും, വീണ്ടും കൂട്ടിയോജിപ്പിച്ചും പണി തുടങ്ങി..
വ്യാജ ഉൽപ്പന്നങ്ങളാണ് ജപ്പാൻകാർ നിർമ്മിച്ചതെങ്കിലും എന്ത് ജോലിയും ആത്മാർത്ഥതയോടെ, ആസ്വദിച്ച് ചെയ്യുക എന്ന ജപ്പാൻകാരുടെ സ്ഥിരം ശൈലി ഈ വ്യാജ ഉൽപ്പന്ന നിർമ്മാണത്തിലും പ്രയോഗിച്ചതോടെ അമേരിക്കയും, ഹോളണ്ടും, ജർമ്മനിയുമൊക്കെ നിർമ്മിക്കുന്ന ഉപകരണങ്ങളേക്കാൾ ഗുണമേൻമയിൽ മികച്ചതായി ജപ്പാൻകാരുടെ ഡ്യൂപ്ലിക്കേറ്റുകൾ.!
കുറഞ്ഞ വിലയിൽ, മികച്ച ഉൽപ്പന്നങ്ങൾ ഗ്രേ മാർക്കറ്റിലൂടെ ( അനധികൃത വിപണി) ജപ്പാൻ വിൽപ്പന തുടങ്ങിയപ്പോൾ സ്വാഭാവികമായും പാശ്ചാത്യ രാജ്യങ്ങളുടെ നട്ടെല്ലൊടിഞ്ഞു. ലോക ഇലക്ട്രോണിക്സ്, വാഹന വിപണി ജപ്പാൻ കയ്യടക്കി.
യുദ്ധത്തിൻ്റെ ക്ഷീണം ഒട്ടൊന്ന് കുറഞ്ഞപ്പോൾ ലോകവ്യാപകമായി തങ്ങളുടെ കോപ്പി ക്യാറ്റ് ഉൽപ്പന്നങ്ങൾക്ക് ലഭിച്ച സ്വീകാര്യത മുതലെടുത്ത് ജപ്പാൻ കമ്പനികൾ സ്വന്തം ബ്രാൻഡ് നെയിമിൽ ഏഷ്യൻ വിപണിയിലേക്കിറങ്ങി.
ഇതാടെയാണ് നമ്മുടെ നാട്ടിലേക്ക് ജപ്പാൻ ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തുടങ്ങിയത്.
ജപ്പാൻ ഉൽപ്പന്നങ്ങൾ കോപ്പിയടിച്ച് കൊറിയക്കാരും രംഗത്തിറങ്ങി. അന്നത്തെ ഏറ്റവും വലിയ കൊറിയൻ കോപ്പി കമ്പനി നിങ്ങളറിയും ഗോൾഡ് സ്റ്റാർ........ ....മനസിലായില്ല അല്ലേ? ലക്കി ഗോൾഡ് സ്റ്റാർ അഥവാ LG...
. ബാക്കി അടുത്ത ദിവസം. എഴുതിയത് അജിത് കളമശേരി 30.08.2022 #Ajith_Kalamassery, #Rererse_enjineering,#കോപ്പിയടി

#റിവേഴ്സ്_എഞ്ചിനീയറിങ്ങ്.പാർട്ട് -2. #ഈച്ചക്കോപ്പി.

 #റിവേഴ്സ്_എഞ്ചിനീയറിങ്ങ്. #ഈച്ചക്കോപ്പി


 

റിവേഴ്സ് എഞ്ചിനീയറിങ്ങ് പാർട്ട് -2.
ഇന്ന് നമ്മൾ ചൈനാ പ്രൊഡക്റ്റുകൾ എന്ന് അവജ്ഞയോടെ പറയുന്നത് പോലെയായിരുന്നു ഒരു നാൽപ്പത് കൊല്ലം മുൻപ് വരെ ജപ്പാൻ പ്രൊഡക്റ്റുളെ ലോകം വിശേഷിപ്പിച്ചിരുന്നത് എന്ന് പറഞ്ഞാൽ പലർക്കും അത് അത്രയ്ക്കങ്ങോട്ട് ദഹിക്കില്ല.
അവൻ ജപ്പാനാ എന്ന് ഒരു നാടൻ ചൊല്ല് വരെ കേരളത്തിലുണ്ടായിരുന്നു. കുരുട്ടി ബുദ്ധി, വ്യാജൻ എന്നെല്ലാമായിരുന്നു ഈ ജപ്പാൻ വിളിക്ക് പിന്നിൽ.
നമ്മൾക്ക് സുപരിചിതമായ നാഷണൽ പാനാസോണിക് എന്ന കമ്പനി, മത് സുഷിത ഇലക്ട്രിക് എന്ന പേരിൽ സൈക്കിൾ ബൾബുകൾ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. ഇന്ന് ലോക പ്രശസ്തമായ സാനിയോ എന്ന കമ്പനി സൈക്കിൾ ഡൈനാമോ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. ഇന്നത്തെ വാഹന രംഗത്തെ അതികായനായ ഹോണ്ട സൈക്കിളിന് ഫിറ്റ് ചെയ്യുന്ന മൂട്ട എഞ്ചിൻ (50C C എഞ്ചിൻ ) ഉണ്ടാക്കുന്ന കമ്പനിയായിരുന്നു. ഇതിൽ നിന്നെല്ലാം ആദ്യ അണുബോംബ് പതിക്കുന്ന 1945 ന് മുൻപ് ജപ്പാൻ കാളവണ്ടി യുഗം പിന്നിട്ട് സൈക്കിളിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കണം.
പക്ഷേ ജപ്പാൻകാർ ധൈര്യത്തിൻ്റെയും, ആത്മവിശ്വാസത്തിൻ്റെയും കാര്യത്തിൽ പണ്ടേ തന്നെ തീയായിരുന്നു. അതിനാലവർ ലോകം വെട്ടിപ്പിടിക്കുന്നത് സ്വപ്നം കണ്ട് ഹിറ്റ്ലറുടെ ജർമ്മനിയോട് ചേർന്ന് ഒന്നാം ലോകമഹായുദ്ധം മുതൽ ലോക ഗതിയിൽ ഇടപെട്ട് തുടങ്ങി.
ചോണനുറുമ്പ് പോലെ ഇത്തിരിക്കുഞ്ഞനാണെങ്കിലും അവൻ കടിച്ചാൽ സ്വർഗ്ഗം കാണുമെന്ന് മനസിലാക്കി അധികം വളരാൻ വിട്ടു കൂട എന്ന് മുൻകൂട്ടി തീരുമാനിച്ചാണ് ജപ്പാനെ തകർത്ത് തരിപ്പണമാക്കിയ 1945 ലെ ലോകത്തിലെ ആദ്യ ആറ്റംബോംബ് സ്ഫോടനങ്ങൾ എന്ന കടുംകൈ ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്ക നടത്തിയത്.
ആറ്റംബോംബ് വീണ് ഇപ്പോൾ 77 വർഷം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ രണ്ട് ലക്ഷത്തോളം സഹജീവികളെ ഒറ്റയടിക്ക് കൊന്നുകളഞ്ഞ അമേരിക്കക്കാരെ നേരിട്ട് യുദ്ധത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നറിയാവുന്ന ജപ്പാൻകാർ ഒളിയുദ്ധത്തിലൂടെ അവരുടെ സാമ്പത്തിക ശ്രോതസുകൾ നശിപ്പിക്കാനാണ് ഡൂപ്ലിക്കേറ്റ് സാധനങ്ങൾ നിർമ്മിക്കുന്നതിലൂടെ ശ്രമിച്ചത്.ഇതിന് തുനിയുന്ന ജപ്പാൻ വ്യവസായികൾക്ക് ഗവൺമെൻ്റിൻ്റെ പിൻതുണയുമുണ്ടായിരുന്നിരിക്കണം.
ഇന്ന് ചൈന ചെയ്യുന്നതും അത് തന്നെയല്ലേ നല്ല രീതിയിൽ ഇന്ത്യയിൽ നിർമ്മിച്ചിരുന്ന ടെലിവിഷനുകൾ ,റേഡിയോ, ഓഡിയോ ഉപകരണവ്യവസായങ്ങൾ എല്ലാം ചൈനാ ഉൽപ്പന്നങ്ങളുടെ കടന്ന് കയറ്റത്തോടെ പൂട്ടിപ്പോയി.
ഭാരതത്തിലെ ആയിരക്കണക്കിന് കമ്പനികൾ പൂട്ടി ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇത് തന്നെയാണ് അമേരിക്കയിലും സംഭവിച്ചത്.
ആദ്യം നിസാരമായി ജപ്പാൻ്റെ റിവേഴ്സ് എഞ്ചിനീയറിങ്ങിനെ കണ്ടിരുന്ന അമേരിക്കക്കാർ അവരുടെ നാട്ടിലെ കമ്പനികൾ ഒന്നൊന്നായി പൂട്ടിയതോടെയാണ് കളി പഠിച്ചത്.ഒരു ടെക്നോളജി കൈമാറ്റം എന്നാൽ അത് നിർമ്മിക്കാനാവശ്യമായ എല്ലാ സാങ്കേതിക വിദ്യയും കൈമാറുക എന്നതാണല്ലോ. പക്ഷേ റിവേഴ്സ് എഞ്ചിനീയറിങ്ങ് എന്നതിൽ പ്രൊഡക്റ്റാണ് കയ്യിൽ കിട്ടുന്നത് അതിനെ അഴിച്ച് പരിശോധിച്ച് ഓരോ പാർട്ടുകളും ഉണ്ടാക്കി ക്യാബിനെറ്റ് ഡിസൈൻ ചെയ്ത് ഒറിജിനലിനെപ്പോലെ തന്നെ വേണം നിർമ്മിക്കാൻ.
ഇത് കുറച്ച് തല ഉപയോഗിക്കേണ്ട പണിയാണ്.തലയുടെ കാര്യത്തിൽ ... കുരുട്ടു ബുദ്ധിയിൽ മുൻപിലും, സ്വാഭാവിക ബുദ്ധിയിൽഅൽപ്പം പിന്നോട്ടായ ചൈനക്കാർ കാശ് കൊടുത്ത് ജപ്പാൻകാരെ പ്പോലെ തന്നെ രൂപത്തിലും, ഭാവത്തിലും, ബുദ്ധിയിലും സമാനതയുള്ള കൊറിയക്കാരെയും, തെയ് വാൻകാരെയും വച്ചാണ് എല്ലാതരികിടയും ഒപ്പിക്കുന്നത്.
ചൈനക്കാർ നമ്മുടെ ബജാജ് പൾസൾ ബൈക്കിൻ്റെ ഡൂപ്ലിക്കേറ്റ് ഉണ്ടാക്കിയ കഥ കേട്ടിട്ടുണ്ടോ?
പൾസർ ബൈക്ക് ഇന്ത്യയിൽ ഹിറ്റായപ്പോൾ ബജാജ് കമ്പനി അത് അഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. അവിടെയും സാധനം ചൂടപ്പം പോലെ വിറ്റഴിയുന്നു.
ഇത് കണ്ട ചൈനക്കാർ പൾസറിൻ്റെ ഡൂപ്ലിക്കേറ്റ് ഗൾസർ എന്ന പേരിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇറക്കി.
ആഫ്രിക്കയിൽ നമ്മുടെ നാട്ടിലെപ്പോലെ 3 പേർക്ക് ട്രിപ്പിളടിക്കാനും , ഒറ്റ വീലിൽ ഓടിക്കാനും, മാല പൊട്ടിക്കാൻ പോകാനുമൊന്നുമല്ല ബൈക്ക് ഉപയോഗിക്കുന്നത്.
ആനയ്ക്ക് പകരം തടി വലിക്കാനും, 10 പേർക്ക് യാത്ര ചെയ്യാനുമെല്ലാമാണ്.പിന്നെ റോഡ് എന്ന സാധനത്തിലൂടെയല്ല യാത്രകൾ.ഈ സാഹചര്യങ്ങൾ പൾസൾ ബൈക്കുകൾ നിസാരമായി കൈകാര്യം ചെയ്തിരുന്നു.
ആ സ്ഥലത്ത് വന്നിറങ്ങിയ ഗൾസറിന്, പൾസറിലും വില പകുതി മാത്രം പോരാത്തതിന് സ്പീഡോമീറ്ററിൽ ഒരു FM റേഡിയോയും ക്ലോക്കും ...
ആനന്ദതുന്തിതരായ ആഫ്രിക്കൻ യൂത്ത് ഗൾസർ വാങ്ങിച്ച് കൂട്ടി..
ആദ്യ ഓട്ടത്തിൽ തന്നെ മിക്ക ഗൾസറിൻ്റെയും പിസ്റ്റൺ പിൻ എന്ന രണ്ടിഞ്ച് നീളമുള്ള കമ്പിക്കഷ്ണം ഉരുകിപ്പോയി.
എഞ്ചിൻ സിലിണ്ടറിനെ കണക്റ്റിങ്ങ് റോഡുമായി ബന്ധിപ്പിക്കുന്ന ഏതാണ്ട് രണ്ടിഞ്ച് നീളമുള്ള ഒരു ചെറിയ ലോഹ ഭാഗമാണ് പിസ്റ്റൺ പിൻ.
ഹൈ RPM ൽ എഞ്ചിൻ കറങ്ങുമ്പോൾ പിസ്റ്റൺ പിൻ ടെമ്പറേച്ചർ 600 ഡിഗ്രി കവിയും. ശരിയായ അലോയി അല്ലെങ്കിൽ ഈ പിൻ വാടിപ്പോകും എഞ്ചിൻ സ്ട്രക്കാകും.
ഇന്ത്യക്കാരന് കാവസാക്കി ടെക്നോളജി നൽകിയിരുന്നു. പൾസർ റിവേഴ്സ് എഞ്ചിനീയറിങ്ങ് നടത്തിയ ചൈനക്കാരന് ആ. പിസ്റ്റൺ പിന്നിൻ്റെ മെറ്റലർജി രഹസ്യം പിടികിട്ടിയില്ല.
അവർ സാധാ ബൈക്കിൻ്റെ പിൻ ഉപയോഗിച്ച് ബൈക്ക് ഇറക്കി. സംഗതി ഉരുകിപ്പോയി.
നമ്മുടെ പൾസറിൻ്റെ ഗുണമേന്മ തിരിച്ചറിഞ്ഞ ആഫ്രിക്കക്കാർ തടിപിടിക്കാനായി പൾസറുകൾ നല്ല രീതിയിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്!.
ഇത്തവണ കാടും പടലും കയറി വിഷയം മറഞ്ഞ് പോയി.... അടുത്ത ദിവസം റിവേഴ്സ് എഞ്ചിനീയറിങ്ങ് കഥ പാർട്ട് 3 തുടരും...01.09.2022 #Ajith_kalamassery, #റിവേഴ്സ്_എഞ്ചിനീയറിങ്ങ്. #ഈച്ചക്കോപ്പി. #reverse_enjineering..

ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല

 ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല


 

ഇനി കണ്ടുപിടിക്കാൻ ഒന്നുമില്ല.!
സാങ്കേതിക വിഷയങ്ങളിൽ അൽപ്പം അറിവുള്ളവർ നേരിടുന്ന വലിയ ബൗദ്ധിക പ്രശ്നമാണ് ഇനി കണ്ടു പിടിക്കാൻ ഒന്നുമില്ല എന്ന കാര്യം.
മനുഷ്യർക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല ഉപകരണങ്ങളും കാലങ്ങൾക്ക് മുൻപേ ചിന്തിക്കുന്ന ബുദ്ധിമാൻമാർ കണ്ടു പിടിച്ചു പോയി അതിനാൽ ഒഴിവ് സമയം ചിലവഴിച്ച് വല്ലതും കണ്ട് പിടിക്കാമെന്ന ആശയേ നശിച്ചുപോയി!
ഇനി അറിയാവുന്ന പണി എടുക്കാം.. അല്ലെങ്കിൽ ആരുടെയെങ്കിലും കീഴിൽ വല്ല ജോലിയും ചെയ്ത് ജീവിക്കാം.
വല്ലപ്പോഴും കിട്ടുന്ന ഫ്രീ ടൈമിൽ മെബൈലിൽ കുത്തിക്കൊണ്ടിരിക്കാം കമ്പ്യൂട്ടർ നോക്കാം....... TV കാണാം...
എത്ര നേരമെന്ന് വച്ചാണ് മൊബൈലിൽ തോണ്ടുക?
കൈ വേദനിക്കുന്നു.
കഴുത്ത് വേദനിക്കുന്നു.
കണ്ണ് അടിച്ച് പോകുന്നു.
ആകെ വിരസത.
ഇങ്ങനെയാണ് എനിക്കറിയാവുന്ന പല ബുദ്ധിജീവി ടെക്നീഷ്യൻമാരുടെയും അവസ്ഥ...
പക്ഷേ ഇങ്ങനെയാണോ ലോകത്ത് നടക്കുന്നത് അല്ലേയല്ല...കണ്ടുപിടുത്തക്കാർ അനുനിമിഷം പുതിയ ടെക്നോളജികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു..
അത് ലളിതമാകാം... വള്ളിക്കെട്ടുള്ളതാകാം.
റിമോട്ട് താഴെ വീണപ്പോൾ അൽപ്പം ബ്രേക്കായി.. അതൊട്ടിക്കാർ സൂപ്പർ ഗ്ലൂ എടുത്തപ്പോൾ മുഴുവൻ എയർ കേറി കട്ടയായി പോയിരിക്കുന്നു.
ഇനി അത് വാങ്ങിയിട്ട് വേണം ഒട്ടിക്കാൻ!
നേരേ കടയിലേക്ക് വിട്ടു. അപ്പോഴാണ് ഗാർഡിയൻ വർഗീസ് ചേട്ടൻ്റെ വിളി.. ഇന്നവധി ദിവസമല്ലേ ഇങ്ങോട്ട് പോര് നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാം .. വണ്ടി വർഗീസ് ചേട്ടൻ്റെ വീട്ടിലേക്ക് തിരിച്ചു.
ജുഗാദ് എന്നറിയപ്പെടുന്ന നാടൻ കണ്ടുപിടുത്തങ്ങളുടെ കിങ്ങാണ് വർഗീസ് ചേട്ടൻ.. അദ്ദേഹത്തിൻ്റെ ചില കഥകൾ പിന്നാലെ എഴുതാം.
അവിടെയെത്തിയപ്പോൾ അൽപ്പം മാത്രം ഉപയോഗിച്ച സൂപ്പർ ഗ്ലൂ അടപ്പ് തെറിച്ച് പോയത് കാരണം എയർ കേറി കട്ടയായി പോയ കാര്യം സംസാരമദ്ധ്യേ ഞാൻ പറഞ്ഞു.ദാ അതു കണ്ടോ വർഗീസ് ചേട്ടൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞാൻ നോക്കി. ഒരു സൂപ്പർ ഗ്ലൂ ബോട്ടിലിൻ്റെ നെറുകന്തലയിൽ ഒരു സെൽഫ് ടാപ്പിങ്ങ് സ്ക്രൂ തിരിച്ച് കയറ്റിയിരിക്കുന്നു...
ഇത്തരം വലിയ ബോട്ടിൽ പശ വാങ്ങുന്നതാണ് ലാഭം പക്ഷേ വാങ്ങിയാൽ ഇതിൻ്റെ അടപ്പ് ആദ്യം തെറിച്ച് പോകും.. അടപ്പില്ലെങ്കിൽ എയർ കയറി മുഴുവൻ പശയും ഉപയോഗശൂന്യമാകും .. അതൊഴിവാക്കാൻ ഇങ്ങനെ ഒരു സ്ക്രൂ ഇട്ട് തിരിച്ച് വച്ചാൽ മതി! സിമ്പിൾ ബട്ട് പവർഫുൾ കണ്ട് പിടുത്തം. വലിയ സൂപ്പർ ഗ്ലൂ പശ വാങ്ങുന്നവർക്കെല്ലാം ഉപകാരപ്പെടുന്നത്. അപ്പോൾ തന്നെ ഒരു ഫോട്ടം പിടിച്ച് പോസ്റ്റാക്കി.വർഗീസ് ചേട്ടൻ സൂപ്പർ ഗ്ലൂ എടുത്തു ഒരു മജീഷ്യൻ്റെ കയ്യടക്കത്തോടെ ഒരു ചെറിയ ഡപ്പി എടുത്ത് തുറന്ന് അതിൽ നിന്ന് അൽപ്പം വെളുത്ത പൊടി എടുത്ത് ഒരു അലുമിനിയം ഹീറ്റ്സിങ്കിലെ 5 mm ഹോൾ മറയത്തക്കവണ്ണം ആ പൊടി അവിടെ അമർത്തി വച്ചു.അതിന് മുകളിൽ ഒന്ന് രണ്ട് തുള്ളി സൂപ്പർ ഗ്ലൂ ഇറ്റിച്ചു. അത്ഭുതം ആ ഹോൾ പൂർണ്ണമായി അടഞ്ഞു.. പഴയ സോളിഡ് അവസ്ഥയിലേക്ക് മാറി.. ഞാനൊരു കമ്പി എടുത്ത് ആ തുളയിൽ പറ്റിയ പൊടി കുത്തിക്കളയാൻ ശ്രമിച്ചു ... സാധിക്കുന്നില്ല ഇരുമ്പ് പോലെ ഉറച്ചിരിക്കുന്നു.
എന്താണീ പൊടി.?
അതാണ് ബേക്കിങ്ങ് പൗഡർ അഥവാ സോഡിയം ബൈ കാർബണേറ്റ്.. സൂപ്പർ ഗ്ലൂവുമായി ചേർന്നാൽ ഇരുമ്പ് പോലെ ഉറയ്ക്കും.. പിന്നെ ഡ്രില്ല് ചെയ്യാം, സാൻഡ് പേപ്പർ പിടിക്കാം എന്തും ചെയ്യാം ... ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് എന്തിലും ഗ്യാപ്പ് ഫില്ലറായും, കോൾഡ് വെൽഡിങ്ങ് പോലെ തമ്മിലൊട്ടിക്കാനും ഈ സൂപ്പർ ഗ്ലൂ ബേക്കിങ്ങ് സോഡാ കോമ്പിനേഷന് കഴിയും. ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തുള വീണാൽ ഒട്ടിക്കാം, റേഡിയേറ്റർ ലീക്കായാൽ ഒട്ടിക്കാം, ബൈക്കിൻ്റെ പ്ലാസ്റ്റിക് പാർട്ടുകൾ പൊട്ടിയാൽ ഒട്ടിക്കാം ,ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സ്ക്രൂ ഉറപ്പിക്കുന്ന കുറ്റികൾ പൊട്ടിയാൽ ഉറപ്പിക്കാം.എന്തും ചെയ്യാം.
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം സൂപ്പർ ഗ്ലൂ ഫ്രിഡ്ജിൽ വയ്ക്കരുത് സാധാരണ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുക.ഫ്രിഡ്ജിൽ വയ്ക്കുകയും, എടുക്കുകയും ചെയ്യുന്നത് ആവർത്തിച്ചാൽ പശയുടെ ഒട്ടാനുള്ള കഴിവ് നഷ്ടപ്പെട്ട് അത് ഒരു ജെൽ പോലെ ആകുന്നുണ്ട് ....വർഗീസ് ചേട്ടൻ തൻ്റെ അനുഭവം പറഞ്ഞു.
ഞാൻ കുറച്ച് ബേക്കിങ്ങ് സോഡാപ്പൊടിയും, ഒരു സൂപ്പർ ഗ്ലൂവും വാങ്ങി വീട്ടിലേക്ക് വിട്ടു. കുറേ സാധനങ്ങൾ ഒട്ടിക്കാനു ണ്ട്.!
ചിത്രത്തിൽ കാണുന്നത്.വർഗീസ് ചേട്ടൻ ഒരു ഈ സ്കൂട്ടറിൻ്റെ പെർഫോമൻസ് പരിശോധിക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ പശക്കുപ്പിയുടെ നോസിലിൽ സ്ക്രൂ തിരിച്ച് വച്ചിരിക്കുന്നത് കാണാം എഴുതിയത് #അജിത്കളമശേരി,#ഗാർഡിയൻ_വർഗീസ്, #ജുഗാദ്.25.09.2022

Saturday, June 10, 2023

കാർ സ്റ്റീരിയോ വന്ന വഴി!

 കാർ സ്റ്റീരിയോ വന്ന വഴി!

 

 




ആദ്യകാല വാക്വം ട്യൂബ് റേഡിയോകൾ 95 വോൾട്ട് മുതൽ മുകളിലേക്കുള്ള ഉയർന്ന വോൾട്ടേജ് ഉണ്ടെങ്കിലേ പ്രവർത്തിക്കുമായിരുന്നുള്ളൂ. അന്നത്തെ കാറുകളിൽ മിക്കതിനും സെൽഫ് സ്റ്റാർട്ടർ ഇല്ലാത്തതിനാൽ ബാറ്ററി പോലുമില്ലാതെയാണ് ഓടിയിരുന്നത്.

അതിനാൽ കാറിൽ  റേഡിയോ ഫിറ്റ് ചെയ്യുന്ന കാര്യം ആലോചിക്കുക പോലും വേണ്ടായിരുന്നു.


എന്നിരുന്നാലും ചില ഇലക്ട്രോണിക്സ് ഹോബിയിസ്റ്റുകൾ  വീട്ടിൽ ഉപയോഗിച്ചിരുന്ന റേഡിയോകൾ വൈബ്രേറ്റർ എന്ന അദ്യകാല വാക്വം ട്യൂബ് ഇൻവെർട്ടർ ഉപയോഗിച്ച് കാറുകളിൽ   ഫിറ്റ് ചെയ്ത് ഓടിക്കുമായിരുന്നു.

1922 ൽ അമേരിക്കൻ കമ്പനിയായ ഷവർലേ "റേഡിയോ സെഡാൻ" എന്ന പേരിൽ റേഡിയോ ഇൻ ബിൽറ്റ് ചെയ്ത ഒരു കാർ മോഡൽ ഇറക്കിയതോടെയാണ് ലോകത്ത് കാറിൽ സംഗീതം ഔദ്യോഗികമായി മുഴങ്ങിത്തുടങ്ങിയത്.

കാറിന് മുകളിൽ തോരണം തൂക്കാനെന്ന പോലെ രണ്ട് പോസ്റ്റുകൾ നാട്ടി അതിൽ  ഏരിയലിനായി വലിച്ച് കെട്ടിയ  കമ്പികളുമായി ഇറങ്ങിയ ആ മോഡൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും, വിലക്കൂടുതലും റോഡിൽ ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പുകളിൽ ഉടക്കി ആൻ്റിന വളഞ്ഞ് പോകുന്നതുൾപ്പടെയുള്ള പോരായ്മകൾ നിമിത്തം  വന്നതു പോലെ തന്നെ വേഗത്തിൽ അരങ്ങൊഴിഞ്ഞു.

1927 ൽ അമേരിക്കക്കാരനായ വില്യം ഹെയ്ന "ആരംഭിച്ച  ഹെയ്ന ഫോൺ  കമ്പനി " ട്രാൻസിസ്റ്റ് ടോൺ എന്ന പേരിൽ ലോകത്തിലെ ആദ്യ കാർ റേഡിയോ നിർമ്മിക്കാൻ പേറ്റെൻ്റ് എടുത്തു.

ഓട്ടോമൊബൈൽ റേഡിയോ  കോർപ്പറേഷൻ ARC എന്ന മറ്റൊരു അമേരിക്കൻ കമ്പനി ഹെയ്ന ഫോണിൽ മുതൽ മുടക്കുകയും റേഡിയോകൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തു.

കാറിൽ റേഡിയോ വയ്ക്കുന്ന പരിപാടിയുടെ ഭാവി വളരെ ശോഭനമായിരുക്കുമെന്ന് മുൻകൂട്ടി കണ്ട ഫിലാഡൽഫിയ സ്റ്റോറേജ് ബാറ്ററി കമ്പനി എന്ന വണ്ടികൾക്ക് വേണ്ടി ബാറ്ററി ഉണ്ടാക്കുന്ന കമ്പനി ARC യെ മൊത്തമായി വാങ്ങി ഈ കമ്പനിയുടെ ബ്രാൻഡ് നെയിം  നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. PHILCO...ഫിൽകോയെ പിന്നീട് ഫിലിപ്സ് ഏറ്റെടുത്തു. ഫിലിപ്സിൻ്റെ മറ്റൊരു ബ്രാൻഡായാണ് ഫിൽകോ അറിയപ്പെടുന്നത്.


ഇതിന് സമാന്തരമായി വേറൊരാളും കാർ റേഡിയോ നിർമ്മാണത്തിൽ വ്യാപൃതനായിരുന്നു. വില്യം ലിയർ എന്ന  അമേരിക്കൻ എഞ്ചിനീയറായിരുന്നു അത്.പോൾ ഗാൽവിൻ എന്ന അദ്ദേഹത്തിൻ്റെ സുഹൃത്ത് ഇതിന് വേണ്ട സാമ്പത്തിക പിൻതുണ നൽകിപ്പോന്നു. ഗാൽവിന് ബാറ്ററി എലിമിനേറ്റർ നിർമ്മിക്കുന്ന ഗാൽവിൻ മാനുഫാക്ചറിങ്ങ് എന്ന ഒരു കമ്പനി അന്നുണ്ടായിരുന്നു.

ഗാൽവിനും, ലിയറും ഗാൽവിൻ്റെ  സ്റ്റഡി ബക്കർ കാറിൽ തങ്ങൾ  സ്വന്തമായി നിർമ്മിച്ച റേഡിയോയും ഫിറ്റ് ചെയ്ത്  അറ്റ്ലാൻ്റിക് സിറ്റിയിൽ 1930 ജൂണിൽ  നടന്ന വേൾഡ് റേഡിയോ ഷോയിൽ പങ്കെടുക്കാൻ പോയി.

സ്റ്റാൾ കിട്ടാതെ വന്നതിനാൽ അവർക്ക്  പാർക്കിങ്ങ് ഗ്രൗണ്ടിൽ കാറ് പാർക്ക് ചെയ്ത് ഡമോ കാണിക്കേണ്ടി വന്നു.

സ്റ്റാളില്ലാതിരുന്നതിനാൽ കറണ്ട് കിട്ടിയില്ല. അതിനാൽ   ബാറ്ററി ഡൗണായി പ്പോകാതിരിക്കാൻ കാറിൻ്റെ എഞ്ചിൻ ഓഫാക്കാതെയാണ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്നത്.

PHILCO ഇറക്കിയിരുന്ന റേഡിയോകൾ എഞ്ചിൻ പ്രവർത്തിച്ചാൽ സ്പാർക്ക് പ്ലഗ്ഗിൽ നിന്നുള്ള ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ് ശബ്ദം സ്പീക്കറിലൂടെ വരുന്നത് മൂലം വല്ലാത്ത അലോരസമായിരുന്നു.

 ഇതൊഴിവാക്കാൻ റേഡിയോ കാറിൻ്റെ ഡിക്കിയിൽ വച്ച് അതിനായി  മറ്റൊരു ബാറ്ററിയും കൂടി കണക്റ്റ് ചെയ്തൊക്കെയാണ് ഫിൽകോ റേഡിയോകൾ പ്രവർത്തിപ്പിച്ചിരുന്നത്.

 എന്നാലും കുറച്ചൊക്കെ നോയ്സ് ആസ്വാദനത്തെ തടസപ്പെടുത്തിയിരുന്നു.

ഗാൽവിൻ്റെയും, ലിയറിൻ്റെയും റേഡിയോ എഞ്ചിൻ പ്രവർത്തിച്ചാലും അനാവശ്യ ശബ്ദ ബഹളങ്ങളില്ലാതെ പ്രവർത്തിക്കുന്നത് കണ്ട് ജനം തടിച്ച് കൂടി.അവർ പോലും പ്രതീക്ഷിക്കാത്ത വിധം  ധാരാളം ഓർഡറുകൾ അന്നത്തെ എക്സിബിഷനിൽ നിന്നും കിട്ടി.


ഓർഡറുകൾ കിട്ടിയതോടെ തങ്ങളുടെ റേഡിയോയ്ക്ക് ഒരു ബ്രാൻഡ് പേരിടണമെന്ന് ആ സുഹൃത്തുക്കൾ തീരുമാനിച്ചു.

അക്കാലത്ത് അമേരിക്കയിൽ  ശബ്ദവ്യക്തതയിൽ കേമനായ ഗ്രാമഫോൺ പ്ലയറുകൾ ഇറക്കിയിരുന്ന ഒരു മുൻ നിര കമ്പനിയായിരുന്നു  വിക്ടറോള.

 ഈ പേരിനെ അനുകരിച്ച് മോട്ടോർ വണ്ടിയിൽ പാടിക്കാനുള്ള വിക്ടറോള എന്ന് ആളുകൾ തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതി അവർ  മോട്ടറോള എന്ന ഒരു പേരങ്ങട്  കാച്ചി.

സംഗതി അനുകരണമായിരുന്നെങ്കിലും ഒരു സംഭവമാകാൻ പോകുന്ന പേരായിരുന്നു അത് എന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല

5T-71 എന്ന ആദ്യ മോഡൽ കാർ റേഡിയോയ്ക്ക് ഫിറ്റിങ്ങ് ചാർജടക്കം 150 ഡോളറായിരുന്നു 1930 ലെ പ്രാരംഭ വില.

അത്രയും തന്നെ കാശ് കൂടി കൊടുത്താൽ  ഫോർഡിൻ്റെ മോഡൽ Tകാറ് കിട്ടുന്ന കാലത്താണ് ഈ വമ്പൻ വിലയ്ക്ക് റേഡിയോ ഇറങ്ങുന്നത്. ഒരു പുതിയ സെഗ്മെൻ്റ് ആയതിനാൽ കാറിലെ സ്ഥലപരിമിതികൂടി കണക്കിലെടുത്ത് വാക്വം ട്യൂബുകൾ, ട്രാൻസ്ഫോർമറുകൾ എല്ലാം റീ ഡിസൈൻ ചെയ്യേണ്ടി വന്നത് മൂലമാണ് ഈ വൻ വില റേഡിയോയ്ക്ക് വന്നത്.


വലിപ്പവും ഭാരവും, പോരാത്തതിന് വിലയും വളരെ കൂടുതലായിരുന്നു അന്നത്തെ കാർ റേഡിയോകൾക്ക് .

കാറിലേക്കായി വാങ്ങുന്ന റേഡിയോ വീട്ടിലും ഉപയോഗിക്കാനായി കാറിൻ്റെ ഫുട് ബോർഡിൽ ഫിറ്റ് ചെയ്യുന്ന ഒരു മോഡലും  മോട്ടറോള ഇറക്കിയിരുന്നു. ചിത്രത്തിൽ കാണുന്നത് അതാണ്.

 റേഡിയോയിൽ നിന്നും  സ്റ്റേഷൻ പ്രക്ഷേപണം ചെയ്യുന്ന പാട്ടുകളേ കേൾക്കാൻ പറ്റൂ.. നമ്മൾക്കിഷ്ടമുള്ള പാട്ട് കേൾക്കാൻ പറ്റില്ല.എന്നതായിരുന്നു റേഡിയോയുടെ പ്രധാന പോരായ്മ.

ഇതിനൊരു പരിഹാരമെന്ന നിലയിൽ കാറിൽ റെക്കോഡ് പ്ലയർ ഉൾക്കൊള്ളിക്കാൻ പല പല കമ്പനികളും നിതാന്ത ഗവേഷണത്തിൽ ഏർപ്പെട്ടു.

CBS ലാബോറട്ടറീസിലെ പീറ്റർ ഗോൾഡ്മാർക്ക് 1950ൽ കണ്ടു പിടിച്ച  "ഹൈവേ ഹൈ ഫൈ" എന്ന മോഡൽ കാർ റിക്കോഡ് പ്ലയർ  ക്രിസ് ലർ കാറുകളിൽ കമ്പനി ഫിറ്റ് ചെയ്ത് ലഭിച്ച് തുടങ്ങി .ഇതാണ് ലോകത്തിലെ ആദ്യ കാർ ഓഡിയോ സിസ്റ്റം

അത്യധികം സ്മൂത്തായ സസ്പെൻഷൻ ഉള്ള വിലകൂടിയ കാറുകളിലേ ഹൈവേ ഹൈ ഫൈ പ്രവർത്തിക്കുമായിരുന്നുള്ളൂ. അല്ലാത്തവയിൽ എഞ്ചിൽ വൈബ്രേഷനും റോഡിലെ കുഴികളും റിക്കോഡിൽ നിന്ന് സൂചിയെ ട്രാക്ക് മാറ്റി കളിപ്പിക്കും!

ട്രാൻസിസ്റ്ററുകളുടെ കണ്ട് പിടുത്തത്തോടെ ശബ്ദവ്യക്തതയും, ഫിഡിലിറ്റിയും കൂട്ടിയ FM കാർ റേഡിയോകൾ  നിർമ്മാണമാരംഭിച്ചു. ബ്ലോപങ്ക് (BIaupunkt ) എന്ന ജർമ്മൻ കമ്പനി 1952 ആദ്യ കാർ FM റേഡിയോ വിപണിയിലെത്തിച്ചു.തുടർന്ന് മോട്ടറോള ഉൾപ്പടെയുള്ള , മറ്റ് കമ്പനികൾ  FM കാർ റേഡിയോകളുടെ ചാകര തന്നെ സൃഷ്ടിച്ചു.

1960 ൽ അമേരിക്കൻ എഞ്ചിനീയർ ഏൾ മുണ്ട്സ് സ്റ്റീരിയോ പാക് എന്ന പേരിൽ സ്റ്റീരിയോ കാട്രിഡ്ജ് കാസറ്റും, അതിൻ്റെ കാർ പ്ലയറുകളും കണ്ട് പിടിച്ച്  വിപണിയിലെത്തിച്ചതോടെ കാറുകളിൽ ആദ്യമായി സ്റ്റീരിയോ സംഗീതം മുഴങ്ങിത്തുടങ്ങി. ഇതാണ് ലോകത്തിലെ ആദ്യ ലക്ഷണമൊത്ത കാർ സ്റ്റീരിയോ.

4 ട്രാക്ക് കാർ സ്റ്റീരിയോക്ക് ബദലായി
1965 ൽ മോട്ടറോള 8 ട്രാക്ക് സ്റ്റീരിയോ കാർ പ്ലയർ അവതരിപ്പിച്ച്  വീണ്ടും കാർ സ്റ്റീരിയോ വിപണിയിൽ താരമായി. പക്ഷേ മോട്ടറോളയുടെ മേൽക്കൈയും അധികകാലം നീണ്ട് നിന്നില്ല.

1968ൽ ഫിലിപ്സ് ലോകത്തിൽ ആദ്യമായി കോംപാക്റ്റ് കാസറ്റുകൾ ഉപയോഗിക്കുന്ന കാർ സ്റ്റീരിയോകൾ പുറത്തിറക്കിയതോടെ
ഏതൊരു കാറിലും കുറഞ്ഞ ചിലവിൽ  സംഗീതം ആസ്വദിക്കാവുന്ന  സ്ഥിതി സംജാതമായി.

1984 ൽ CDX- 1 എന്ന മോഡൽ നമ്പറിൽ ജപ്പാനിലെ പയനിയർ കാർ CD പ്ലയർ പുറത്തിറക്കിയതോടെ കാസറ്റ് കാർ സ്റ്റീരിയോ പ്രഭാവത്തിന് മങ്ങലേറ്റു.

 2000 ൽ ട്രക്ക് എന്ന സിംഗപ്പൂർ കമ്പനി കൊണ്ട് നടക്കാൻ  സൗകര്യപ്രദമായ  USB ഫ്ലാഷ് ഡ്രൈവുകൾ വിപണിയിലെത്തിച്ചതോടെ  കാർ സ്റ്റീരിയോ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഉൽപ്പന്നങ്ങളിൽ USB പോർട്ട്   ഉൾപ്പെടുത്തി തുടങ്ങി.ഇതോടെ   CD യുഗത്തിനും അന്ത്യമായിത്തുടങ്ങി.


2000 ൽ തന്നെ എറിക്സൺ T36 എന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള  മൊബൈൽ ഫോൺ പുറത്തിറക്കിയിരുന്നു.ഇതോടെ കാർ സ്റ്റീരിയോകളും ബ്ലൂടൂത്ത് സംഗീത യുഗത്തിലേക്ക് കാലെടുത്തു വച്ചു. ഫോണിലെ പാട്ടുകൾ കാർ സ്റ്റീരിയോയുമായി വയറുകളില്ലാതെ അയത്നലളിതമായി ബന്ധിപ്പിക്കാൻ ബ്ലൂടൂത്ത് മുഖേന സാദ്ധ്യമായതോടെ സംഗീതപ്രേമികൾ കാറിലെ CD സംഗീതവും ,പ്ലയറുകളും ഉപേക്ഷിച്ചു.

CD യുഗം അവസാനിച്ചതോടെ കാർ സ്റ്റീരിയോകളിൽ ചലിക്കുന്ന ഒരു വസ്തുവും ഇല്ലാതായി.കാറിലെ വൈബ്രേഷനും, പിഞ്ച് റോളറിൻ്റെ തേയ്മാനവും, മോട്ടോറിൻ്റെ തകരാറുകളും  മൂലം കാസറ്റ് ,CD യുഗം 'സംഗീത പ്രേമികൾക്ക് വല്ലാത്ത അലോരസവും, കാസറ്റ് കുരുങ്ങുക, പോലുള്ള തലവേദകളും സൃഷ്ടിച്ചിരുന്നു.

 സംഗീതലോകം മെമ്മറി കാർഡ്, USB, ബ്ലൂടൂത്തും കടന്ന്  ഇൻ്റർനെറ്റ് സ്ട്രീമിങ്ങ് യുഗത്തിലേക്ക് കടന്നതോടെ കാസറ്റ് കുരുങ്ങലും, സ്പീഡ് വേരിയേഷനും, ട്രാക്ക് ചാട്ടവും എല്ലാം പഴങ്കഥയായി. സ്റ്റോറേജ് പ്രശ്നം ഒരു പ്രശ്നമല്ലാതായതോടെ ക്വാളിറ്റി കോംപ്രമൈസ് ചെയ്തിരുന്ന  MP3 യെ ഉപേക്ഷിച്ച്  ഹൈക്വാളിറ്റി വേവ്, ഫ്ലാക്ക് പോലുള്ള സ്റ്റുഡിയോ ക്വാളിറ്റി ,ലോസ് ലെസ് ഓഡിയോ സംഗീതം കുറഞ്ഞ ചിലവിൽ ഇപ്പോൾ നമുക്ക് പ്രാപ്യമാണ്.

ഇപ്പോൾ   കാർ സ്റ്റീരിയോകളിൽ ഇൻ്റർനെറ്റ് സ്ട്രീമിങ്ങാണ് താരം. നമുക്ക് നേരിട്ട് നെറ്റിൽ നിന്നും ഇഷ്ടമുള്ള FM സ്റ്റീരിയോ റേഡിയോ സ്‌റ്റേഷനുകളോ ,സംഗീതമോ തിരഞ്ഞെടുത്ത് കേൾക്കാൻ ഒരു ശബ്ദ നിർദ്ദേശം മാത്രം മതിയാകും.

, ഇന്ത്യയിലും പണ്ട് മുതൽ തന്നെ കാർ റേഡിയോകൾ നിർമ്മിക്കുന്നുണ്ടായിരുന്നു.ഇന്ത്യയിലെ  ആദ്യ കാർ റേഡിയോ നിർമ്മാതാക്കളെപ്പറ്റി  അധികം താമസിയാതെ എഴു
താം. 

ചിത്രത്തിൽ യാത്രയ്ക്ക് മുൻപ് കാർ റേഡിയോ ഓൺ ചെയ്യുന്ന ഗൃഹനാഥ.1931 ലെ ചിത്രം.

1922ൽ ആരംഭിച്ച് ഇപ്പോൾ 101 വർഷം പൂർത്തിയാക്കിയ  കാർ റേഡിയോകൾ സംഗീത പ്രേമികളായ നമ്മളിൽ ഓരോരുത്തരുടെയും പാട്ടുകാരനും കൂട്ടുകാരനുമായി നമ്മുടെ യാത്രകൾക്ക് കൂട്ടായി എന്നെന്നും കൂടെയുണ്ടാകും.എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 10.06.2023.


 

Wednesday, June 7, 2023

കാസിയോ എന്ന കൊച്ചിക്കാരൻ!


 


 വളരെയേറെപ്പേർ ആവശ്യപ്പെട്ട കാസിയോ  കമ്പനിയേപ്പറ്റിത്തന്നെ ആകട്ടെ ഇന്നത്തെ കഥ എന്ന് എഴുതാൻ സ്റ്റൈലസ് എടുത്തപ്പോൾ തീരുമാനിച്ചു.

ഡിജിറ്റൽ വാച്ചുകൾ എന്നാൽ അത്  കാസിയോ എന്ന് തന്നെയാണ് ലോകം മുഴുവൻ കരുതുന്നത്...

1974 നവംബറിൽ    LCD ഡിസ്പ്ലേയോടു കൂടിയ  Casiotron QW 02 എന്ന മോഡൽ ജപ്പാനിൽ പുറത്തിറക്കി ആരംഭിച്ച CASIO കമ്പനിയുടെ ഡിജിറ്റൽ  വാച്ച് നിർമ്മാണ വിജയഗാഥ മൊബൈലുകൾ വാച്ചുകളെ അപ്രസക്തമാക്കുമെന്ന് നാം കരുതിയ ഈ നൂറ്റാണ്ടിലും അഭംഗുരം മുന്നോട്ട് പോവുകയാണ്.

1946 ഏപ്രിൽ മാസത്തിൽ ജപ്പാനിലെ ടോക്കിയോ നഗരത്തിൻ്റെ ചേരികളിലൊന്നിലെ ഒരു ചെറിയ വീടിൻ്റെ മുറ്റത്ത്
തട്ടിക്കൂട്ടിയ ഷെഡിൽ തുടങ്ങിയ കാസിയോ കമ്പ്യൂട്ടർ കമ്പനി ഇന്ന് ലോകത്തിലെ ആദ്യ 100 ൽ പെടുന്ന വമ്പൻ ഇലട്രോണിക്സ് കമ്പനികളിൽ ഒന്നായി മാറിയ ചരിത്രം വളരെ രസാവഹമാണ്.



കാസിയോ കമ്പനി സ്ഥാപകനായ തടാവോ ഖാഷിയോ (Tadao Kashio) 1917 നവംബർ മാസം 26ആം തീയതി ജപ്പാനിലെ കൊച്ചി പ്രൊവിൻസിലെ കുറേറ്റാമുറ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് ഷിഗേരു ഖാഷിയോ, അമ്മ കിയോനോ.

മൊത്തം നാല് ആൺമക്കളിൽ രണ്ടാമനായിരുന്നു തടാവോ ഖാഷിയോ.ചേട്ടൻ കൗസുവോ ഖാഷിയോ, അനിയന്മാർ തോഷിയോയും, യൂക്കിയോയും,കർഷകരായിരുന്നു മാതാപിതാക്കൾ.

 

1923 ൽ ടോക്കിയോ നഗരത്തെ മുച്ചൂടും നശിപ്പിച്ച ഒരു ലക്ഷത്തിലധികം പേർ മരണമടഞ്ഞ വമ്പൻ ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോ നഗരത്തിൻ്റെ  പുനർനിർമ്മാണത്തിനായി വൻതോതിൽ മനുഷ്യ പ്രയത്നം വേണ്ടിവന്നു. ഇതിനായി ജപ്പാനിലെ വിവിധ പ്രവിശ്യകളിൽ നിന്ന് ടോക്കിയോ നഗരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തിൽ തടാവോ ഖാഷിയോയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.

1931 ൽ തടാവോ ഖാഷിയോ തൻ്റെ സ്കൂൾ വിദ്യാഭ്യാസം സ്കൂൾ ടോപ്പറായി  പൂർത്തിയാക്കി.

ഒരു കൺസ്ട്രക്ഷൻ വർക്കറായ പിതാവിന് തൻ്റെ മകനേ ഉയർന്ന വിദ്യാഭ്യാസത്തിന് അയക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക നില അതിനനുവദിച്ചില്ല.

 പിതാവിനൊരു തുണയാകാൻ സമീപത്തുള്ള ഒരു വർക്ക്ഷോപ്പിൽ
തടാവോ ഖാഷിയോ ഹെൽപ്പറായി കയറിക്കൂടി.

ഒരു പട്ടാളക്കാരൻ ആകണമെന്നായിരുന്നു തടാവോയുടെ ഏറ്റവും വലിയ ആഗ്രഹം, വർക്ക്ഷോപ്പിൽ ഹെൽപ്പറായി ജോലി നോക്കവേ പട്ടാളക്കാർക്കുള്ള മെഡലും, കത്തിയും, ബയണറ്റുമെല്ലാം നിർമ്മിക്കുന്ന ഒരു ചെറിയ ഫാക്ടറിയിൽ കുറച്ച് കൂടി ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടിയതിനാൽ അങ്ങോട്ടേയ്ക്ക് മാറി.


അവിടെയുണ്ടായിരുന്ന ലേത്ത്‌, ഡ്രില്ലിങ്ങ്‌ മെഷീൻ, മില്ലിങ്ങ് മെഷീൻ എന്നിവയെല്ലാം ചുരുങ്ങിയ നാളുകൾ കൊണ്ട് തടാവോയുടെ കൈകൾക്കിണങ്ങി.

ആ കമ്പനിയിൽ ഏറ്റവുമാദ്യം ജോലിക്കെത്തുന്നതും, ഏറ്റവും അവസാനം ജോലി കഴിഞ്ഞ് പോവുന്നതുമായ തടാവോ
ഖാഷിയോ കമ്പനി ഉടമയായ ഹീറോഷി ഇണോമോട്ടോയുടെ സവിശേഷ വാത്സല്യത്തിന്  പാത്രമായി.

അദ്ദേഹം അവനെ സ്വന്തം ചിലവിൽ ടോക്കിയോയിലെ വസീഡാ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ചേർത്ത് പഠിപ്പിച്ചു.


യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റഡി ടൂറിനായി കൊണ്ടുപോയപ്പോൾ സന്ദർശിച്ച ഒരു വാക്വം ട്യൂബ് നിർമ്മാണ ഫാക്ടറി തടാവോയുടെ ജീവിതം മാറ്റിമറിച്ചു.

അന്നത്തെ ഏറ്റവും ആധുനിക ടെക്നോളജിയായ വാക്വം ട്യൂബുകൾ തീർക്കുന്ന ഇലക്ട്രോണിക്സിൻ്റെ മായിക ലോകം  തടവോയേ കാന്തം ഇരുമ്പിനെ എന്ന പോലെ ആകർഷിച്ചു.

ആ ആകർഷണത്തിൽ വശംവദനായി,  സ്വന്തം പരിശ്രമത്താൽ ആ ഇലക്ട്രോണിക്സ്  കമ്പനിയിൽ ജോലി നേടിയ  തടാവോ ചുരുങ്ങിയ കാലത്തിനുള്ളിൽ കമ്പനിയുടെ ഡിസൈൻ ടീമിൽ എത്തിച്ചേർന്നു.
ജീവിതം അങ്ങനെ മുന്നോട്ട് നീങ്ങവേ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ കെടുതികൾ ഖാസിയോ യുടെ കുടുംബത്തെയും ബാധിച്ചു. 

അദ്ദേഹത്തിൻ്റെ വീട് അമേരിക്കൻ ബോംബിങ്ങിൽ തവിട് പൊടിയായി .ഖാഷിയോയുടെ വിവാഹം കഴിഞ്ഞ് അധികം നാളുകളായിട്ടില്ല, അമ്മ കണ്ട് പിടിച്ച വധു ഷിഗേ  നൊഗുച്ചിയാണ് ഭാര്യ. 

1943 ലാണ് അദ്ദേഹത്തിൻ്റെ വീടും, സമ്പാദ്യവുമെല്ലാം അമേരിക്കൻ ബോംബറുകൾ തകർത്തെറിഞ്ഞത്. ബങ്കറുകളിൽ അഭയം തേടിയതിനാൽ ജീവൻ രക്ഷപെട്ടു കിട്ടി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം  ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമം ഖാഷിയോ തുടങ്ങി. ഒരു പഴയ ലേത്ത് സംഘടിപ്പിച്ച് വീടിന് മുന്നിൽ ഒരു ഷെഡ് പണിത് അതിന് ഖാഷിയോ കമ്പ്യൂട്ടർ കമ്പനി എന്ന് പേരുമിട്ടു.


രജിസ്ട്രേഷന് വേണ്ടി വ്യവസായ വകുപ്പിൽ ചെന്നപ്പോൾ അവിടെയിരുന്ന ക്ലർക്കിനോട് താൻ തുടങ്ങാൻ പോകുന്ന കമ്പനിയുടെ പേര് ഖാഷിയോ കമ്പ്യൂട്ടർ കമ്പനി എന്നാണെന്ന്  തടാവോ ഖാഷിയോ പറഞ്ഞു കൊടുത്തു.

ക്ലർക്ക് അപേക്ഷാ ഫോറത്തിൽ നല്ല വൃത്തിയായി എഴുതി CASIO കമ്പ്യൂട്ടർ കമ്പനി ! ഖാഷിയോ എന്ന് പറഞ്ഞപ്പോൾ  ക്ലർക്ക്  കേട്ടത് കാസിയോ എന്ന്.

ആ സമയം  ഖാഷിയോയ്ക്ക് ഈ തെറ്റ് പിടികിട്ടിയില്ല, ഒരു മാസത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോഴാണ് പേര് മാറിയ വിവരം മനസിലായത്.

കമ്പനി ആരംഭിക്കുന്നതിൻ്റെ നൂറ് കൂട്ടം പ്രശ്‌നങ്ങൾ വേറേ ഉള്ളതിനാൽ പിന്നെ പേര് മാറ്റാൻ നടക്കാൻ നേരവുമില്ല. കാസിയോ എങ്കിൽ കാസിയോ... 1946 ഏപ്രിൽ മാസത്തിൽ കമ്പനി നിശ്ചയിച്ച പ്രകാരം പ്രവർത്തനമാരംഭിച്ചു.


ഇലക്ട്രോണിക്സ് പ്രാന്ത് തലയ്ക്ക് പിടിച്ച് വല്യ കമ്പ്യൂട്ടർ കമ്പനി എന്ന് പേരൊക്കെ ഇട്ടെങ്കിലും കമ്പനി ആദ്യമായി നിർമ്മിച്ച് പുറത്തിറക്കിയത് ഒരു മോതിരമായിരുന്നു!

അന്നത്തെ സാധാരണക്കാരൻ്റെ ഏക ആഡംബരമായിരുന്നു സിഗററ്റ് വലി. യുദ്ധാനന്തര കാലമായതിനാൽ സിഗററ്റിന് അൽപ്പം വില കൂടുതലും. നല്ലൊരു പുകവലിക്കരനായ ഖാഷിയോ സിഗററ്റിൻ്റെ കുറ്റി പോലുമില്ലാതെ അവസാന പഫ് വരെ വലിക്കാവുന്ന ഒരുപകരണം വികസിപ്പിച്ചെടുത്തു.

വലിപ്പം കുറഞ്ഞ ഈ ഉപകരണം ഒരു മോതിരത്തിൽ അറ്റാച്ച് ചെയ്ത് യുബിവ പൈപ്പ് എന്ന പേരിൽ കാസിയോ ബ്രാൻഡിൽ ആദ്യ ഉൽപ്പന്നമായി പുറത്തിറക്കി.


വൻ ജനപ്രീതി നേടിയ ഈ ഉൽപ്പന്നം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. തുടർന്ന് ബേക്കറികൾക്കായി ചില ചെറുകിട യന്ത്രങ്ങളും കാസിയോ പുറത്തിറക്കി.

1949 ൽ ടോക്കിയോയിൽ നടന്ന ഒരു വ്യവസായ പ്രദർശനത്തിൽ തൻ്റെ കമ്പനിയുടെ ഉൽപ്പന്നങ്ങളുമായി ഖാഷിയോ എത്തി.

അവിടെ ഒരു അമേരിക്കൻ കമ്പനി പ്രദർശിപ്പിച്ച കാൽകുലേറ്റർ ഖാഷിയോയുടെ മനസിൽ ഉടക്കി. ഒരു വലിയ മേശയുടെ വലിപ്പവും വലിയ വിലയും വരുന്ന  ഈ കാൽക്കുലേറ്റർ ബാങ്കുകൾക്കും, വലിയ വ്യവസായ സ്ഥാപനങ്ങൾക്കും മാത്രമേ വാങ്ങാൻ സാധിക്കുമായിരുന്നുള്ളൂ.

വൈദ്യുത മോട്ടോറുകളും, ഗിയർ വീലുകളും,നിക്സി ട്യൂബുകളും ഉപയോഗിക്കുന്ന ഈ സെമി  മെക്കാനിക്കൽ/ സെമി ഇലക്ട്രിക്കൽ  കാൽകുലേറ്റർ ഉപയോഗിക്കുമ്പോൾ വലിയ കോലാഹലമായിരുന്നു ഉണ്ടായിരുന്നത്.

ഇതിനോടകം ടെക്നിക്കൽ സ്കില്ലുകൾ നേടി തടാവു ഖാഷിയോക്കൊപ്പം കമ്പനിയിൽ ചേർന്ന സഹോദരൻ തോഷിയോ ഖാഷിയോയും ഒത്ത് ചേർന്ന് ഉറക്കമില്ലാത്ത രാത്രികൾ ഒരുപാട് ചിലവഴിച്ച് ലോകത്തിലെ ആദ്യ ഇലക്ട്രോ മെക്കാനിക്കൽ കാൽകുലേറ്റർ വികസിപ്പിക്കാനാരംഭിച്ചു.

ആവശ്യമായ സാമ്പത്തിക പിൻതുണ ലഭിക്കാതിരുന്നതിനാൽ നീണ്ട നാല് വർഷമെടുത്താണ് ഖാഷിയോ സഹോദരൻമാർ പ്രോട്ടോ ടൈപ്പ് നിർമ്മാണം പൂർത്തിയാക്കിയത്.


ഇലക്ട്രോമാഗ്നെറ്റിക് റിലേകളും, നിക്സി ട്യൂബുമായിരുന്നു ഇതിൻ്റെ പ്രധാന ഭാഗങ്ങൾ 1954 ജനുവരിയിൽ അങ്ങനെ കാസിയോയുടെ ആദ്യ ഇലക്ട്രോണിക് ഉപകരണത്തിൻ്റെ വർക്കിങ്ങ് മോഡൽ പൂർത്തിയായി.

മേശയുടെ വലിപ്പമുള്ള അമേരിക്കൻ കാൽക്കുലേറ്ററിന് ഒരു പകരക്കാരൻ... സ്യൂട്ട് കേസിൻ്റെ വലിപ്പമുള്ള കാസിയോ കാൽകുലേറ്റർ..


റിലേകൾ ഉപയോഗിക്കുന്നതിനാൽ ഇതിനും പ്രവർത്തിക്കുമ്പോൾ  കട..പടാ...ശബ്ദമുണ്ടായിരുന്നു.
കാൽക്കുലേറ്റർ വിൽപ്പന ആരംഭിച്ചുവെങ്കിലും ഇതിൻ്റെ പ്രവർത്തനത്തിൽ ഖാഷിയോ സഹോദരൻമാർ തൃപ്തരല്ലായിരുന്നു. ഇതിനോടകം ട്രാൻസിസ്റ്ററുകൾ ലഭ്യമായിത്തുടങ്ങിയിരുന്നു. അവയുടെ പ്രവർത്തനം പഠിച്ച് തങ്ങൾക്കനു രൂപമായ വിധത്തിൽ എങ്ങിനെ ഉപയോഗിക്കാം എന്നതിലായി പിന്നീടവരുടെ ശ്രദ്ധ.

1957 ജൂണിൽ ലോകത്തിലാദ്യമായി പൂർണ്ണമായും ഇലക്ട്രോണിക് സർക്യൂട്ടുകളിൽ പ്രവർത്തിക്കുന്ന ഒരു ഇടത്തരം  റേഡിയോയുടെ വലിപ്പം മാത്രമുള്ള മേശപ്പുറത്ത് ഒതുങ്ങിയിരിക്കുന്ന ,ശബ്ദ ബഹളങ്ങൾ ഉണ്ടാക്കാത്ത കാൽക്കുലേറ്റർ പുറത്തിറങ്ങി.

അതു വരെയുള്ള കാൽ കുലേറ്ററുകളിൽ 125 ൽ അധികം ബട്ടണുകൾ ഉണ്ടായിരുന്നപ്പോൾ വെറും 31 കീകൾ മാത്രമേ  കാസിയോ കാൽക്കുലേറ്ററിൽ ഉണ്ടായിരുന്നുള്ളൂ. യാതൊരു ട്രയിനിങ്ങും ഇല്ലാതെ ഉപയോഗിക്കാവുന്നത്ര ലളിതം.

ഈ ഉൽപ്പന്നം കാസിയോയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചു.വിൽപ്പന വൻതോതിൽ കുതിച്ച് കയറി.

ലോകത്തിലെ ആദ്യ സയൻ്റിഫിക് കാൽകുലേറ്റർ, മെമ്മറിയുള്ള കാൽകുലേറ്റർ, പ്രോഗ്രാം ചെയ്യാവുന്ന കാൽകുലേറ്റർ, പ്രിൻ്ററുള്ള കാൽകുലേറ്റർ എല്ലാം കാസിയോ ഒന്നിന് പുറകേ ഒന്നായി വിപണിയിലെത്തിച്ചു.


ലക്ഷങ്ങൾ വിലയുണ്ടായിരുന്ന കാൽകുലേറ്ററുകൾ വെറും നൂറ് രൂപക്ക് പോലും കിട്ടുന്ന വിധം  ജനകീയനാക്കുന്നതിൽ വളരെ വലിയ പങ്കാണ് കാസിയോ കമ്പനി വഹിച്ചത്..
1968ൽ ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ കണ്ട് പിടിക്കപ്പെട്ടതോടെ അത് തങ്ങളുടെ ഉപകരണങ്ങളിൽ എങ്ങനെ ഉൾക്കൊള്ളിക്കാം എന്നതായി ഖാഷിയോ സഹോദരൻമാരുടെ ചിന്ത.. LCD ഉപയോഗിക്കുന്നതിനുള്ള അവകാശം അത് കണ്ട് പിടിച്ച ജോർജ് ഹെയിൽമറോട് വാങ്ങിയ കാസിയോ തങ്ങൾക്കനുരൂപമായ വിധത്തിൽ മാറ്റങ്ങൾ വരുത്തി 1974ൽ ഡിജിറ്റൽ വാച്ചുകൾ വിപണിയിലെത്തിച്ചു.

ഇതിനോടകം 1972 ൽ ജപ്പാൻ കമ്പനിയായ സൈക്കോ LCD വാച്ചുകൾ വിപണിയിലെത്തിച്ചിരുന്നു.

തങ്ങളുടെ വാച്ചുകളിൽ എന്തെങ്കിലും പുതുമ നിറച്ചാലേ രക്ഷയുള്ളൂ എന്ന് മനസിലാക്കിയ കാസിയോ ലോകത്തിലെ ആദ്യ കലണ്ടർ അടങ്ങിയ ഡിജിറ്റൽ വാച്ച് ഇറക്കി ലോകത്തെ ഞെട്ടിച്ചു.

അലാറം, ഗയിം, കാൽക്കുലേറ്റർ ,സ്റ്റോപ്പ് വാച്ച് എന്നിവ അടങ്ങിയ വിവിധ മോഡലുകൾ  ഒന്നിന് പുറകേ മറ്റൊന്ന് എന്ന കണക്കിൽ മാസംതോറും പുറത്തിറക്കി മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി.


അത് വരെ കനം കൂടിയ ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വാച്ചുകളെ പ്ലാസ്റ്റിക് കെയിസിൽ വാട്ടർപ്രൂഫായി ഉൾക്കൊള്ളിച്ച് വീണ്ടും ലോകത്തെ ഞെട്ടിച്ചു.

1978ൽ ലോകത്തിലെ ഏറ്റവും കനവും വലിപ്പവും കുറഞ്ഞ വെറും ഒരു ATM കാർഡിൻ്റെ വലിപ്പവും, അളവുകളും മാത്രമുള്ള കാൽകുലേറ്റർ പുറത്തിറക്കി.

1980 ൽ ഇലക്ട്രോണിക് മ്യൂസിക്  കീബോർഡുകളുടെ നിർമ്മാണം ആരംഭിച്ചു.80 ൽ തന്നെ ഡിജിറ്റൽ ഡയറി എന്ന ആയിരത്തിൽ കൂടുതൽ ഫോൺ നമ്പറുകൾ സ്റ്റോർ ചെയ്യാവുന്ന പോക്കറ്റിൽ ഇടാവുന്ന മിനി കമ്പ്യൂട്ടറുകളുടെ നിർമ്മാണം ആരംഭിച്ചു.

1981ൽ കൈക്കുള്ളിൽ ഒതുങ്ങുന്ന കാൽകുലേറ്റർ  വലിപ്പത്തിൽ ഇംഗ്ലീഷ് ഡിക്ഷണറികളും, ഭാഷ തർജിമ ചെയ്യുന്ന ട്രാൻസ്ലേറ്ററുകളും വിപണിയിലെത്തിച്ചു.
1983 പോക്കറ്റിൽ ഇടാവുന്ന LCD ടെലിവിഷനുകൾ അവതരിപ്പിച്ചു.1983ൽ തന്നെ ബാറ്ററി വേണ്ടാത്ത സോളാർ കാൽക്കുലേറ്റർ പുറത്തിറക്കി.1987 ൽ ഡിജിറ്റൽ ക്യാമറകൾ പുറത്തിറക്കി.

1990 ൽ കയ്യിൽ കൊണ്ടു നടക്കാവുന്ന പ്രിൻ്റർ വിപണിയിലിറക്കി

ലോകത്തിൽ ഏറ്റവുമധികം ഇന്നോ വേറ്റീവ് പ്രൊഡക്റ്റുകൾ പുറത്തിറക്കിയ കമ്പനിയും കാസിയോ തന്നെയാണ് .കാസിയോ ബ്രാൻഡ് നെയിം വഹിക്കുന്ന പതിനായിരത്തിലധികം  വ്യത്യസ്ത മോഡൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നു എന്നത് തന്നെ ഒരത്ഭുതമാണ്.

ഏറ്റവുമധികം വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലുള്ള കമ്പനിയും കാസിയോ തന്നെ!

കമ്പനി ഷോറൂമുകളിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക എന്നത് മാത്രമാണ് വ്യാജൻമാരെ തടയാനുള്ള ഒരേയൊരു വഴി.


ലോകത്തിൽ ഏറ്റവുമധികം കാൽകുലേറ്റർ, ഡിജിറ്റൽ വാച്ച് എന്നിവ വിപണിയിലെത്തിച്ച കമ്പനിയും കാസിയോയാണ്.

കുറഞ്ഞ വിലയിൽ കൂടുതൽ ഈടു നിൽക്കുന്ന പ്രൊഡക്റ്റുകൾ എന്നതാണ് കാസിയോ കമ്പനിയുടെ തുടക്കം മുതലുള്ള പോളിസി ..

തൻ്റെ ജന്മനഗരമായ ജപ്പാനിലെ കൊച്ചിയിൽ "കൊച്ചി കാസിയോ ലിമിറ്റഡ്" എന്ന വമ്പൻ ഫാക്ടറി കമ്പനി സ്ഥാപകനായ തടാവോ ഖാഷിയോ  1991 ൽ ഉത്ഘാടനം ചെയ്തു.

1993 മാർച്ച് 4 ന് തടാവോ ഖാഷിയോ ദിവംഗതനായി.


100 പേജ് എഴുതിയാലും തീരാത്തത്രയും വലിയ ഉൽപ്പന്ന നിരയുമായി കാസിയോ കമ്പനി ഇന്നും വളർച്ചയുടെ പാതയിൽ ഈ എഴുപത്തിയേഴാം വർഷത്തിലുംകുതിച്ചു കൊണ്ടിരിക്കുന്നു.
എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 07.06.2023

 




 

Tuesday, June 6, 2023

നാഷണലിൻ്റെ എലിപ്പെട്ടി

 

 

 
1970 ജനുവരി മാസത്തിൽ ജപ്പാനിലെ മത്സുഷിത ഇലക്ട്രിക്കിലെ ( നാഷണൽ ) ഗവേഷണ വിഭാഗത്തിലെ എഞ്ചിനിയർമാർ കമ്പനിയുടെ ഷോഗാക്വിൻ ട്രെയിനിങ്ങ്‌ ഹാളിലെ അവരുടെ പതിവ് ഡിസൈൻ കോൺഫെറൻസിൽ പങ്കെടുക്കവേ അതിലൊരു ജൂനിയർ എഞ്ചിനീയർ പറഞ്ഞു.
സർ എനിക്കൊരൈഡിയ നമുക്കൊരു റാറ്റ് കേസ്(RATECASE) ഉണ്ടാക്കിയാലോ?
നാഷണലിൻ്റെ പ്രൊഡക്റ്റ് ഡിസൈൻ ചീഫ് സ്ഹുഇച്ചി ഒബാട്ട അത് പറഞ്ഞ എഞ്ചിനീയറെ നോക്കി ചോദിച്ചു "എന്താണ് മിസൂട്ട താൻ പറയുന്നത് എലിപ്പെട്ടി ഉണ്ടാക്കാനോ?
സർ റേഡിയോയുടെ RA യും, ടെലിവിഷൻ്റെ TE യും, കാസറ്റിൻ്റെ CASE ഉം ചേർത്ത് RATECASE എന്നാണ് ഞാൻ ഉദ്ദേശിച്ചത് എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല അങ്ങനെ ഒന്നിച്ച് പറഞ്ഞാൽ എലിപ്പെട്ടി എന്നാണോ അർത്ഥം? എനിക്കതറിയില്ലായിരുന്നു ചീഫ്.. ഇത് മൂന്നും ഒന്നിക്കുന്ന ഒരു പോർട്ടബിൾ ഹോം അപ്ലയൻസ് എന്നേ ഞാനുദ്ദേശിച്ചുള്ളൂ.
OK.. OK നെവർ മൈൻഡ് എനിക്ക് ആ എലിപ്പെട്ടി എപ്പോൾ കിട്ടും?.. സ്ഹുഇച്ചി ഒബാട്ട എഞ്ചിനീയറോട് ചോദിച്ചു.
സ്ഹുഇച്ചി ഒബാട്ട അധികം താമസിയാതെ മത്സുഷിത ഇലക്ട്രിക്കിൻ്റെ തന്നെ TECHNICS എന്ന ബ്രാൻഡിൻ്റെ ഹെഡ് ആയി നിയമിതനായി.
എപ്പോൾ കിട്ടും? എന്ന വാക്ക് ആ ജൂനിയർ എഞ്ചിനീയർ പറഞ്ഞ പ്രോജക്റ്റ് മത്സുഷിതയുടെ അന്നത്തെ ഡിസൈൻ ഹെഡായ. സ്ഹുഇച്ചി ഒബാട്ട അംഗീകരിച്ചു കഴിഞ്ഞു എന്നായിരുന്നു അർത്ഥം!
അത്ര വേഗത്തിലായിരുന്നു ജപ്പാനീസ് കമ്പനികളുടെ തീരുമാനമെടുക്കൽ.
ഏത് നവീന ഉൽപ്പന്നങ്ങളും അത് ആദ്യം കണ്ട് പിടിച്ച് വിപണിയിലെത്തിക്കുന്നവർക്ക് ഒരു പ്രത്യേക മുൻഗണനയും ശ്രദ്ധയും ഓട്ടോമാറ്റിക്കായി ലഭിക്കുമല്ലോ..
ആ മുൻതൂക്കം നേടുന്നതിനായി.... മറ്റ് കമ്പനികൾ തങ്ങളുടെ പുതിയ, പ്രൊഡക്റ്റുകളുടെ രഹസ്യം ചോർത്തിയെടുക്കാതിരിക്കാൻ ഡിസൈനർമാർ വളരെ കരുതലെടുക്കും.
അതിനാൽ നാഷണൽ ഡിസൈൻ ടീം എലിപ്പെട്ടി (RATECASE )എന്ന കോഡ് നെയിമിൽ തന്നെ പുതിയ പ്രൊഡക്റ്റിൻ്റെ നിർമ്മാണ നിർവ്വഹണവുമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചു.
ഒരു പുതിയ സെഗ്മെൻ്റിലെ താരോദയമായ പുതിയ കൺസ്യൂമർ പ്രൊഡക്റ്റിൻ്റെ ജനനമായി അന്നത്തെ ആ മീറ്റിങ്ങ് മാറി.
ഏതാണ്ട് 15 വർഷം വിപണി നിറഞ്ഞ് നിന്ന റേഡിയോ, പോർട്ടബിൾ ടെലിവിഷൻ, കാസറ്റ് പ്ലയർ THREE IN ONE മോഡലുകളിൽ ആദ്യജാതനായി നാഷണലിൻ്റെ Trans Am X 30 ,അങ്ങനെ 1972 ൽ പുറത്തിറങ്ങി.
AM, FM, റേഡിയോ, 6 ഇഞ്ച് കളർ TV, കാസറ്റ് പ്ലയർ എന്നിവയോട് കൂടി പുറത്തിറങ്ങിയ Trans Am X 30 വൻ പ്രതികരണമാണ് വിപണിയിൽ സൃഷ്ടിച്ചത്.
6 ഇഞ്ച് കളർ ടെലിവിഷനും FM റേഡിയോയും ,കാസറ്റ് പ്ലയറും ചേർന്ന
ഇതിൻ്റെ ജനപ്രീതി കണ്ട് അമ്പരന്ന മറ്റ് ജപ്പാനീസ് കമ്പനികൾ വെറുതെയിരുന്നില്ല.
സോണി,സാനിയോ, ഷാർപ്പ്, JVC, ഹിറ്റാച്ചി, തുടങ്ങിയ ജാപ്പാനീസ് കമ്പനികളെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇവർക്കൊപ്പം ഹോളണ്ടിലെ ഫിലിപ്സും കൂടെ ചാടി.
അധികം താമസിയാതെ ഇവരെല്ലാം പുതിയ എലിപ്പെട്ടികളുമായി (RA.TE.CASE) രംഗത്തിറങ്ങി...
മത്സുഷിതയുടെ അളിയൻ്റെ കമ്പനി സാനിയോ ആദ്യ സ്റ്റീരിയോ മോഡൽ 3in 1 സ്ട്രേഞ്ചർ T400, 1978 ജനുവരിയിൽ പുറത്തിറക്കി.10 CM ബ്ലാക്ക് & വൈറ്റ് ടെലിവിഷൻ സഹിതം ഇതിൻ്റെ ഭാരം ഏഴരക്കിലോ ആയിരുന്നു.
1978ൽ തന്നെ മത്സുഷിത ഇലക്ട്രിക് പാനാസോണിക് ബ്രാൻഡിൽ TR - 1200 X എന്ന മോഡൽ നമ്പറിൽ 4 ബാൻഡ് റേഡിയോയും, 8 ഇഞ്ച് ബ്ലാക്ക് & TV യും സഹിതം സ്റ്റീരിയോ 3 in 1 പുറത്തിറക്കി.
ഹിറ്റാച്ചി CKP -110 എന്ന മോഡൽ നമ്പറിൽ കളർ TV സഹിതം 3 in one 1978ൽ പുറത്തിറക്കി 15 cm കളർ TV യായിരുന്നു ഇതിൽ.ഭാരം ബാറ്ററി ഇല്ലാതെ 8 കിലോ.
JVC യുടെ സ്റ്റീരിയോ ത്രീ ഇൻ വൺ M-8000 1978 നവംബറിൽ വിപണിയിലെത്തി.
4.5 ഇഞ്ച് ബ്ലാക്ക് & വൈറ്റ് TV ഉള്ള ഇതിൻ്റെ ഭാരം ഒമ്പതരക്കിലോ.
ഷാർപ്പ് 5 P - RTU സ്റ്റീരിയോ ,1979 ൽ വിപണിയിലെത്തിച്ചു. ഇതിൽ 14 സെൻ്റിമീറ്റർ ബ്ലാക്ക് & വൈറ്റ് ടെലിവിഷനായിരുന്നു. ഭാരം പത്തരക്കിലോ!
സോണിയുടെ സ്റ്റീരിയോ 3 In 1 fx 414, 1980 ൽ പുറത്തിറങ്ങി.10 സെൻ്റിമീറ്റർ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനായിരുന്നു ഇതിനകത്ത് തൂക്കം ആറരക്കിലോ.
ജപ്പാന് പുറമേ നിന്ന് ഫിലിപ്സ് ഫിലെറ്റിന സ്റ്റീരിയോ 1130 എന്ന പേരിൽ 3 ബാൻഡ് 3 in One 1980 ൽ പുറത്തിറക്കി. 25 സെൻ്റിമീറ്റർ കളർ പിക്ചർ ട്യൂബോടെ പുറത്തിറങ്ങിയ ഈ മോഡലോടെ ലോകത്തിലെ ഏറ്റവും വലിയ പോർട്ടബിൾ ത്രീ ഇൻ വൺ പുറത്തിറക്കിയ കമ്പനി എന്ന പേര് ഫിലിപ്സ് സ്വന്തമാക്കി.
ബാറ്ററി സഹിതം 18കിലോ തൂക്കമുള്ളതിനാൽ ജിമ്മൻമാർ മാത്രം ഇത് പൊക്കിക്കൊണ്ട് നടന്നു...
ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന പഴമൊഴി ഈ മോഡലിൻ്റെ കാര്യത്തിലും ശരിയായി വന്നു ഭവിച്ചു.1987 കളോടെ ആളുകൾക്ക് പോർട്ടബിൾ ടെലിവിഷനോടുകൂടിയ ഇത്തരം സെറ്റുകളിലുള്ള കൗതുകം അവസാനിച്ചു.
പോരാത്തതിന് ഇവയുടെ അതിഭയങ്കര വിലയും, കാസറ്റ് പ്ലയർ, TV, റേഡിയോ ഇവയിൽ ഏതെങ്കിലും ഒന്ന് പണിമുടക്കിയാലും മൂന്നിൻ്റെയും കാര്യം തീരുമാനമാകും.
കോംപ്ലക്സ് സർക്യൂട്ടുകളായതിനാൽ ഇവ റിപ്പയർ ചെയ്യാൻ വിദഗ്ദരായ ടെക്നീഷ്യൻമാരെത്തേടി നടന്ന് ചെരുപ്പ് തേയും എന്നത് വേറൊരു പ്രശ്നം!
കമ്പനികൾ പ്രൊഡക്ഷൻ നിറുത്തിയതോടെ സ്പെയറുകളുടെ അഭാവം നിമിത്തം ഇവയിൽ ഭൂരിഭാഗവും സ്ക്രാപ്പായി ഒടുങ്ങി. അപൂർവ്വം ചില സെറ്റുകൾ വിൻ്റെജ് കളക്റ്റർമാരുടെ കൈവശം തങ്ങളുടെ ആനച്ചന്തവും പ്രദർശിപ്പിച്ച് ഇന്നും സുരക്ഷിതമായി ഇരിക്കുന്നു. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery.06.06.2023.