PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, April 29, 2012

ലാപ്‌ടോപ് ബാറ്ററിയുടെ ലൈഫ് വര്‍ദ്ധിപ്പിക്കുക

 

ബാറ്ററി എന്ന് പറയുന്നത് ഇക്കാലത്ത് ഓരോരുത്തരുടെയും നിത്യോപയോഗ സാധനമാണ്. ഉദാഹരണത്തിന് മൊബൈല്‍ ഫോണിന്റെ കാര്യമെടുക്കാം. മൊബൈല്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാതെ ഒരു ദിവസം പോലും കടത്തി വിടാന്‍ ഇന്ന് ആര്‍ക്കും സാധ്യമല്ല. ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ലാപ്‌ടോപ്പിന്റെ ബാറ്ററിയുടെ കാര്യമാണ്.  എന്റേത് ഡെല്‍ കമ്പനിയുടെ ലാപ്‌ടോപ് ആയിരുന്നു. ലാപ്‌ടോപ്പിന്റെ ബാറ്ററിക്ക് ലൈഫ് സ്പാന്‍ എന്നൊരു സംഗതിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.  ബാറ്ററി തീരാറാകുമ്പോള്‍  Battery low എന്ന സിഗ്നല്‍ കണ്ടാല്‍ ചാര്‍ജ്ജ് ചെയ്യുകയായിരുന്നു പതിവ്. ലാപ്‌ടോപ്പില്‍ ചാ‍ര്‍ജ്ജ് ഉണ്ടെങ്കില്‍ അത് വീണ്ടും ലോ ആകുന്നവരെ കരണ്ടില്‍ കുത്തിവെക്കാതെ ഉപയോഗിക്കുകയാ‍യിരുന്നു പതിവ്. അതിന്റെ ഫലമായി ഒരു കൊല്ലം ഉപയോഗിക്കുമ്പോഴേക്കും ബാറ്ററിയുടെ ലൈഫ് തീര്‍ന്നുപോയി. പിന്നെ ബാറ്ററിയില്‍ ചാര്‍ജ്ജ് തീരെ  നില്‍ക്കാതായി.  എപ്പോഴും കരണ്ടില്‍ കുത്തി ഉപയോഗിക്കേണ്ട അവസ്ഥ. ഇനി പുതിയ ബാറ്ററി വാങ്ങണം.

ബാറ്ററിയുടെ ലൈഫ് നീട്ടാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നു. വീട്ടില്‍ ഉപയോഗിക്കുമ്പോഴോ , കരണ്ട് ലഭ്യമായ സ്ഥലത്ത് വെച്ചോ ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ കരണ്ടില്‍ കണക്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ലാപ്‌ടോപ്പില്‍ ചാര്‍ജ്ജ് 100% ഉണ്ടെങ്കില്‍ ബാറ്ററിയിലെ ചാര്‍ജ്ജ് ഉപയോഗിക്കാതെ ലൈനിലെ കരണ്ടാണ് ഉപയോഗപ്പെടുത്തപ്പെടുക. ഈയൊരു  Bypass സൌകര്യം എല്ലാ ലാപ്‌ടോപ്പിലുമുണ്ട്. ബാറ്ററിയില്‍ ചാര്‍ജ്ജ് ഉണ്ടെങ്കില്‍ കരണ്ടുമായി കണക്റ്റ് ചെയ്യാതെ ഉപയോഗിക്കാറാണ് അധികം പേരും എന്ന് തോന്നുന്നു. ബേറ്ററി വീക്ക് ആകുമ്പോഴാണ് സംഗതി പിടി കിട്ടുക.

ബാറ്ററിയുടെലൈഫ് എന്ന് പറഞ്ഞാല്‍ ലാപ്‌ടോപ്പ് ബാറ്ററി 300 മുതല്‍ 400 വരെ സൈക്കിള്‍  (300 - 400 Cycles) ചാര്‍ജ്ജ് ചെയ്യാം. ഡെല്‍ ലാപ്‌ടോപ് ബാറ്ററിയുടെ സ്പെസിഫിക്കേഷന്‍ താഴെ കാണുക.


അപ്പോള്‍ നമ്മള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന തവണകള്‍ കുറച്ചാ‍ല്‍ ബാറ്ററിയുടെ ആയുസ്സ് നീട്ടാം. അതിന് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. കരണ്ട് ഉള്ളപ്പോള്‍ ലൈനില്‍ കണക്റ്റ് ചെയ്ത് തന്നെ ലാപ്‌ടോപ്പ് ഉപയോഗിക്കുക. ബാറ്ററിയില്‍ ചാര്‍ജ്ജ് ഉണ്ടല്ലോ എന്ന് കരുതി കണക്റ്റ് ചെയ്യാന്‍ മടിക്കണ്ട.  ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ പങ്ക് വെക്കുകയാണ്. വായിക്കുന്നവര്‍ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഞാന്‍ ഇനിയും ബാറ്ററി മാറ്റിയിട്ടില്ല. ഒന്നാമത് വീട്ടില്‍ ഡസ്ക്‍ടോപ്പ് ആണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് ലാപ്‌ടോപ്പുമായി എവിടെയും പോകാറില്ല
എഴുതിയത് .കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

വായനക്കാരുടെ നിര്‍ദേശങ്ങള്‍ ..........

സാജിദ് കെ.എ
കഴിഞ്ഞ ദിവസം ഒരു ക്യാമറ കടയില്‍ ചെന്നപ്പോള്‍ ലിഥിയം ബാറ്ററിയുടെ ഉപയോഗം എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം ആയുസ്സ് ദീര്‍ഘിക്കും എന്ന് അവിടത്തെ സെയില്‍സ്മാന്‍ പറഞ്ഞു. അതുകൊണ്ട് ബാറ്ററി ഉപയോഗിക്കാതെ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പും തന്നു. കൂടുതല്‍ കാലം ഉപയോഗിക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഇടക്ക് എടുത്ത് വെറുതെ എന്തെങ്കിലുമൊക്കെ ഫോട്ടോകളെടുത്ത് ബാറ്ററി ചാര്‍ജ് കളഞ്ഞ് വീണ്ടും ചാര്‍ജ് ചെയ്യണമെന്നും അല്ലെങ്കില്‍ ബാറ്ററി പെട്ടെന്ന് ഉപയോഗശൂന്യമാകുമെന്നും പറഞ്ഞു.
ഇവിടെ പറയുന്നു ബാറ്ററിയുടെ ഉപയോഗം കുറഞ്ഞാല്‍ ആയുസ്സ് വര്‍ധിക്കുമെന്ന്. ഏതാണ് ശരി...?
 വാസു.........
എന്റെ അറിവില്‍ സുകുമാരേട്ടന്‍ എഴുതിയത് ഏറെ മുഴുവനായും ശരിയാണ് .. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ലാപ്‌ ടോപ്‌ ഉപയോഗിക്കുമ്പോള്‍ ഒക്കെ മെയിന്‍സ് പവാര്‍ ലഭ്യമാനെങ്ങില്‍ , അത് ഉപയോഗിക്കുക തന്നെ വേണം . കാരണം ഈ ബാറ്ററിയുടെ പെര്‍ഫോര്‍മന്‍സ് കാലക്രമത്തില്‍ കുറഞ്ഞു വരും , പ്രധാനമായും രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് (1 )അതിലെ രസ സാന്ദ്രതയില്‍ ഉണ്ടാകുന്ന വ്യത്യാസം (2 ) രാസ ഖടകങ്ങള്‍ക്ക് അതിലെ ഇലക്ട്രോഡുകളും ആയി രാസപ്രവര്‍ത്തനം നടത്താനുള്ള പ്രതലത്തിന്റെ വിസ്തൃതിയില്‍ കുറവുണ്ടാകുന്നത് //(ഏതാണ്ട് തുരുംബെടുത്ത അവസ്ഥ പോലെ ). അത് കൊണ്ട് കാലക്രമത്തില്‍ ബാട്ടരികള്‍ക്ക് കപാസിറ്റി കുറഞ്ഞു വരുന്നു .

നേരെ മെയിന്‍സ് 230 വോള്‍ട്ടില്‍ കണക്ട് ചെയ്യുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കും (1 ) ലാപ്ടോപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമല എല്ലാ വൈദ്യുതിയും നേരെ മെയിന്‍സില്‍ നിന്നെടുക്കും (2 ) ബാറ്റെറിയുടെ ചാര്‍ജ് അതിന്റെ മാക്സിമം കപസിട്ടിയില്‍ നിന്നും ഏതാണ്ട് 5 - 10 % ശതമാനം താഴെയാനെങ്ങില്‍ ബാറ്റെര്യുടെ ചര്‍ജിംഗ് സിര്‍ക്യുട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങും .
സാധാരണ ഗതിയില്‍ ബാറ്ററി ഫുള്ളി ചാര്‍ജെഡ ആണെങ്ങില്‍ ( 5 % നു അകത്തു ) മേല്പറഞ്ഞ ചാര്‍ജിംഗ് നടക്കുകയില്ല .. 5 % താഴെ പോയാല്‍ . അതിനുള്ള ഒരു മെക്കാനിസം ലാപ്‌ ടോപിനു അകത്തുണ്ട് . threshold detection എന്ന് പറയാം .

ഡിസ്ചാര്‍ജ് സൈക്കിളിന്റെ കാര്യം പറഞ്ഞത് ശരിയാണ് . ഒരു തവണ ചാര്‍ജു ചെയ്‌താല്‍ ഏതാണ്ട് പൂര്‍ണമായി ദിസ്ചാര്‍ജു ചെയ്യുന്നത് വരെ ആണ് ഒരു ഡിസ്ചാര്‍ജ് സൈക്കിള്‍ . നമ്മള്‍ എത്ര തവണ ചാര്‍ജു ചെയ്യാന്‍ കുത്തുന്നു എന്നതല്ല അത് കൊണ്ടുദ്ദേശിക്കുന്നത് എന്നും ഓര്‍ക്കുക .ചില തരം ബാട്ടരികളിലെ എലെക്ട്രോടുകളെ ക്ലീന്‍ ആക്കാന്‍ കാലാകാലങ്ങളില്‍ പൂര്‍ണമായി ദിസ്ച്ചര്‍ജു ചെയ്യാറുണ്ട് . പക്ഷെ ഇത് ബാറ്ററിയുടെ വോല്ടജിനെ കൂടുമെങ്ങിലും മൊത്തം ചാര്‍ജു കപ്പസിട്ടിയെ അല്പം കുറയ്ക്കും ..അങ്ങനെ പല പല ചാര്‍ജ് -ഡിസ ചാര്‍ജു അവസ്ഥകളിലൂടെ ബാറ്ററി സഞ്ചരിച്ചു അവയുടെ ലൈഫ് തീര്‍ന്നു പോകുന്നു .

സാധാരണ ഗതിയില്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലാത്ത സമയത്ത് തുടര്‍ച്ചയായി മെയിന്‍സില്‍ കുത്തി വെക്കേണ്ട കാര്യം ഇല്ല ( ബാറ്റെരി ഡൌണ്‍ ആയിട്ട് ചാര്‍ജു ചെയാന്‍ വക്കുംബോഴല്ലാതെ ) . അങ്ങനെ പറയുന്നതിണ്ടേ കാരണം , ലാപ്‌ ടോപിനുള്ളിലെ പവര്‍ സപ്ലൈ ഏതു സമയത്തും ഒരു ചെറിയ അളവില്‍ എങ്കിലും പവര്‍ ഉത്പാദിപ്പിച്ചു ചെയ്തുകൊണ്ടിരിക്കും .(ലാപ്‌ ടോപ്‌ ഓഫ് ചെയ്താലും , ഒരു മിനിമം പൊവാര്‍ കണ്സുംപ്ഷന്‍ ഉണ്ടാകും എന്നര്‍ത്ഥം ).ഇത് ഉത്പാദിപ്പിക്കുന്ന ചൂട് ബാട്ടരിക്കക്തെ രസ പദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനത്തെ ചെറുതായി ബാധിക്കും . അത് കൊണ്ട് , ഫുള്ളി ചാര്‍ജ് ആയ ലാപ്‌ ടോപ്‌ ഉപയോഗിക്കുമ്പോള്‍ പവറില്‍ കന്നെക്റ്റ് ചെയ്തും , ഉപയോഗം കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഡിസ കന്നെക്റ്റ് ചെയ്യുന്നതുമാണ് അഭികാമ്യം .

(മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് , ബാറ്ററി മോഡില്‍ പല ലാപ്‌ ടോപുകളും അവയുടെ നോര്‍മല്‍ സ്പീഡിനു താഴെയാണ് പ്രവര്‍ത്തിക്കുക എന്നതാണ് . പവര്‍ ഉപ്യഗം കുറക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒറ്റൊമാടിക് മോഡ് സ്വിച്ച് ചെയ്യുന്നത് )

ViswaPrabha | വിശ്വപ്രഭ
 
ഈ എഴുതിയിരിക്കുന്നതിൽ കുറേയൊക്കെ ശരികളും കുറേ തെറ്റുകളും ഉണ്ടു്.  വാസു പറഞ്ഞതിലും കുറച്ചു് അവ്യക്തതകൾ ബാക്കിയുണ്ടു്.


1.ഇപ്പോഴുള്ള ലാപ് ടോപ്പ് ബാറ്ററികൾ മിക്കവാറും എല്ലാം ലിതിയം അയോൺ എന്ന വർഗ്ഗത്തിൽ പെട്ടവയാണു്.

2.
a) ബാറ്ററി ചാർജ്ജ് ചെയ്യുന്ന നിരക്കു് (എത്ര വേഗത്തിൽ - ഇതു് ചാർജ്ജിങ്ങ് വോൾട്ടേജിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചിരിക്കും)
b) ചാർജ്ജ് ചെയ്യാൻ തുടങ്ങുമ്പോൾ അതിൽ ബാക്കിയുണ്ടായിരുന്ന ചാർജ്ജ്
c) ചാർജ്ജ്/ഡിസ്ചാർജ്ജ് ചെയ്യുന്ന അവസ്ഥയിൽ ബാറ്ററിയുടെ താപനില
d) അതുവരെയുണ്ടായ മൊത്തം ചാർജ്ജ്/ഡിസ്ചാർജ്ജ് ഫുൾ സൈക്കിളുകളുടെ എണ്ണം
e) ബാറ്ററിയുടെ നിർമാണഗുണമേന്മ
ഇവയെ ആശ്രയിച്ചിരിക്കും ബാറ്ററിയുടെ ഒരു സൈക്കിൾ ആയുസ്സും മൊത്തം ആയുസ്സും.


3. പുതുതായി ഉപയോഗിക്കുന്ന ബാറ്ററി ആദ്യം 12 മണിക്കൂർ തുടർച്ചയായി ചാർജ്ജ് ചെയ്യുക. എന്നിട്ട് നിശ്ശേഷം ചാർജ്ജ് ഇല്ലാതാവുന്നതുവരെ ഡിസ്ചാർജ്ജ് ചെയ്യുക. തുടർന്നു് 8 മണിക്കൂർ, 6 മണിക്കൂർ സമയം വെച്ചു് ഇതേ രീതി ആവർത്തിക്കുക. ബാറ്ററിയ്ക്കുള്ളിലെ രാസപ്രവർത്തനം ക്രമമാവാനും ബാറ്ററി ചാർജ്ജിങ്ങ് നിയന്ത്രിക്കുന്ന ലാപ്ടോപ്പിലെ സർക്യൂട്ട് കൃത്യമായി കാലിബ്രേറ്റ് ചെയ്യാനും ഇതു സഹായിക്കും.

4. സാധാരണ പ്രവൃത്തിചക്രത്തിലുള്ള ഒരു ലാപ്ടോപ്പിൽ ബാറ്ററി ചാർജ്ജ് ക്രമം നിയന്ത്രിക്കാൻ മാത്രമായി ഒരു സർക്യൂട്ട് ഉണ്ടു്. അകത്തേക്കു വരുന്ന സപ്ലൈ വോൾടേജ്, ബാറ്ററിയുടെ ടെർമിനൽ വോൾട്ടേജ്, ബാറ്ററിയുടെ ചൂട്, ബാറ്ററിയിൽ നിന്നും ഒരു മിനിട്ടിൽ ഡിസ്ചാർജ്ജ് ചെയ്യുന്ന നിരക്കു്, അതിനൊപ്പം കുറവു വരുന്ന ടെർമിനൽ വോൾടേജു് ഈ വക കാര്യങ്ങൾ ഈ സർക്യൂട്ട് സദാ സമയവും ശ്രദ്ധിച്ചുകൊണ്ടും നിയന്ത്രിച്ചുകൊണ്ടും ഇരിക്കും. അതു കൂടാതെ ഈ സർക്യൂട്ട് ഇത്തരം വിവരങ്ങൾ കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയിലേക്കും (BCRAM) കൈമാറും.
 ഇതൊക്കെയാണെങ്കിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടു്:

1. മെയിൻസ് പവർ ഉള്ളപ്പോൾ ലാപ്ടോപ്പ് ബാറ്ററിയടക്കം അതിൽ തന്നെ കുത്തിവെക്കുക. ഉപയോഗിക്കുമ്പോഴും ഉപയോഗം കഴിഞ്ഞാലും മെയിൻസിൽ തന്നെ ഇരുന്നോട്ടെ.
പക്ഷേ, മെയിൻസില്ലാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാഹചര്യമേ വരുന്നില്ലയെങ്കിൽ, മാസത്തിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ മെയിൻസിൽനിന്നു മാറ്റി ബാറ്ററി ഫുൾ ഡിസ്ചാർജ്ജ് ആവുന്നതുവരെ ഉപയോഗിക്കുക. അതിനുശേഷം വീണ്ടും മെയിൻസിൽ കണക്റ്റു ചെയ്തു വെക്കാം.

2. ഏതാനും ആഴ്ച്ചകൾ കമ്പ്യൂട്ടർ ഉപയോഗിക്കാതെ വെക്കുകയാണെങ്കിൽ രണ്ടു വിധത്തിൽ ചെയ്യാം: ഫുൾ ചാർജ്ജ് ചെയ്തതിനുശേഷം ബാറ്ററി അടക്കം കമ്പ്യൂട്ടർ സൂക്ഷിച്ചുവെക്കുക. അല്ലെങ്കിൽ കുറച്ചുമാത്രം (20% to 30%) ചാർജ്ജ് ബാക്കിവെച്ചുകൊണ്ടു്
ബാറ്ററി ഒറ്റയ്ക്കും കമ്പ്യൂട്ടർ വേറെയുമായി.ഇങ്ങനെ ചെയ്യുമ്പോൾ ബാറ്ററിയുടെ സ്വതസ്സിദ്ധമായ self-discharge മൂലം 0% ചാർജ്ജ് അവസ്ഥയിലെത്തുന്നതു് ഇല്ലാതാക്കാം.


3. 0%ചാർജ്ജ് എന്നതു് ബാറ്ററികൾക്കു് നല്ലതല്ല.പ്രത്യേകിച്ച് ഒരു ലോഡ് സർക്യൂട്ടിൽ ഉള്ള ബാറ്ററികൾക്കു്. (നാം കാണുന്ന ബാറ്ററി ഒറ്റ യൂണിറ്റാണെങ്കിലും അതിനുള്ളിൽ അനേകം സെല്ലുകൾ ശ്രേണിയായി ഒരുമിച്ചുവെച്ചാണു് ഘടിപ്പിച്ചിരിക്കുന്നതു്. ഇവയിൽ എല്ലാ സെല്ലിന്റേയും ഡിസ്ചാർജ്ജ് സ്വഭാവം കൃത്യം ഒരുപോലെയാവില്ല. അതുകൊണ്ടു് ചില സെല്ലുകൾ മറ്റു സെല്ലുകളെ ഋണദിശയിൽ ലോഡ് ചെയ്തെന്നുവരാം. ഇതു് അവയുടെ അകത്തെ രാസപ്രവർത്തനങ്ങളെ സ്ഥിരമായ ദോഷങ്ങൾ ഏൽ‌പ്പിക്കും.). അതുകൊണ്ടു് ഉപയോഗിക്കാതെയിരിക്കുമ്പോൾ എപ്പോഴും സ്വൽ‌പ്പം ചാർജ്ജെങ്കിലും ബാക്കി വെക്കുന്നതു നല്ലതാണു്.


4. ബാറ്ററിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തണുത്തിരിക്കുന്നതല്ല എപ്പോഴും നല്ലതു്. മിക്ക ബാറ്ററികളും ഏറ്റവും നന്നായി പ്രവർത്തിക്കുക 25-40 ഡിഗ്രി സെന്റിഗ്രേഡ് താപനിലയിലാണു്. അതിൽ തീരെ കുറയുന്നതും തീരെ കൂടുന്നതും പ്രവർത്തനത്തേയും ആയുസ്സിനേയും ബാധിക്കാം.

5. ഒരിക്കൽ മെയിൻസില്ലാതെ ഉപയോഗിക്കാൻ തുടങ്ങിയാൽ ബാറ്ററി മുഴുവൻ ഡിസ്ചാർജ്ജ് ആവുന്നതുവരെ അങ്ങനെത്തന്നെ തുടരുന്നതാണു് നല്ല രീതി. പക്ഷേ എപ്പോഴും ഇങ്ങനെ ചെയ്യണമെന്നില്ല. (ഫുൾ സൈക്കിളുകളുടെ എണ്ണം ആയുസ്സിനെ ബാധിക്കും എന്നതുകൊണ്ടു്.) പക്ഷേ നാലിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്യുക. ബാറ്ററിയുടെ കാലിബ്രേഷൻ (ചാർജ്ജ് നിരക്കിൽ ചാർജ്ജിങ്ങ് സർക്യൂട്ട് ഓരോ നിമിഷവും നടത്തുന്ന കണക്കുകൂട്ടലും അനുമാനവും) തെറ്റി സർക്യൂട്ടിനു് കൺഫ്യൂഷൻ വരാതിരിക്കാനാണു് ഇതു്. അങ്ങനെ ഫുൾ സൈക്കിൾ ഡിസ്ചാർജ്ജിന്റെ കണക്കിൽ കമ്പ്യൂട്ടറിനു് ആശയക്കുഴപ്പം വരുന്നതുകൊണ്ടാണു് മുകളിലെ ഒരു കമന്റിൽ (അബ്കാരി) കണ്ട 100% അപ്പോൾ തന്നെ ‘ഡിം‘ ആവുന്ന പ്രതിഭാസം. പല കേസുകളിലും ഈ ബാറ്ററിയെ രക്ഷപ്പെടുത്തിയെടുക്കാം. പക്ഷേ ചിലപ്പോൾ കമ്പ്യൂട്ടറിലെ റോം (BCRAM),മറ്റു ചിലപ്പോൾ ബാറ്ററിക്കുള്ളിൽ തന്നെയുള്ള മെമ്മറി എന്നിവയിൽ ഓർത്തുവെച്ചിരിക്കുന്ന മൂല്യം റീസെറ്റ് ചെയ്യേണ്ടി വരും. ഇതു് ഉപയോക്താവിനു നേരിട്ടു ചെയ്യാൻ എളുപ്പമാവില്ല. (എതു മോഡൽ ആണെന്നനുസരിച്ച് ഇന്റർനെറ്റിൽ ഇതിനുള്ള വഴികൾ കണ്ടെന്നു വരാം.)

മ6. ുകളിൽ പറഞ്ഞ കാര്യങ്ങൾ കമ്പ്യൂട്ടർ ബാറ്ററികൾക്കു മാ‍ത്രമല്ല, ക്യാമറ, ഫോൺ, ഗെയിം സ്റ്റേഷൻസ്, പാട്ടുപെട്ടികൾ തുടങ്ങി പുതിയ തരം ബാറ്ററികൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണു്.

7. കൂടുതൽ ടെൿനോളജിയൊന്നും അറിയാത്ത സാധാരണക്കാർക്കു് ഞാൻ പറഞ്ഞുകൊടുക്കാറു് മറ്റൊരു ഉദാഹരണമാണു്:
ബാറ്ററി എന്നതിനെ നാം വീടിനുമുകളിൽ വെക്കുന്ന ഒരു വാട്ടർ ടാങ്കിനു സമമായി കണക്കാക്കുക.
പുതുതായി വെക്കുന്ന ടാങ്കു രണ്ടുമൂന്നുപ്രാവശ്യം നിറച്ച് കാലിയാക്കുന്നതുപോലെ,
നിത്യവും മെയിൻ പൈപ്പിൽ വെള്ളം സപ്ലൈ ഉണ്ടെങ്കിലും ടാങ്ക് കണക്റ്റഡ് ആയിരിക്കുന്നതുപോലെ,
എങ്കിലും ഇടയ്ക്കൊക്കെ ടാങ്കു മുഴുവൻ ചോർത്തിക്കളഞ്ഞ് വൃത്തിയാക്കി വീണ്ടും നിറക്കുന്നതുപോലെ,
കുറേ നാൾ ഉപയോഗിക്കേണ്ടെങ്കിൽ വെള്ളം കുറച്ച്, പക്ഷേ മുഴുവനായും വറ്റിക്കാതെ വെയ്ക്കും പോലെ, (അല്ലെങ്കിൽ ഫുൾ ടാങ്ക് അടിച്ചുവെക്കുന്നതുപോലെ),
ടാങ്കിൽ ഇപ്പോൾ ഈ നിമിഷം എത്ര വെള്ളം ഉണ്ടെന്നു് നാം ഒരു സാമാന്യബോധം ഉള്ളിൽ സൂക്ഷിക്കുന്നതുപോലെ,
തന്നെയാണു് ബാറ്ററിയുടെ കാര്യവും. :)

സുബിന്‍
ഒരു ചെറിയ വിയോജിപ്പ് അറിയിച്ചുകൊള്ളട്ടെ. ലാപ്ടോപ് ബാറ്ററിയും ലിഥിയം അയണ്‍ ബാറ്ററി തന്നെ ആണ്. താങ്കള്‍ പറഞ്ഞത് ശരിയല്ല. ലാപ്ടോപ് ബാറ്ററി ഉപയോഗിക്കാതെ ഇരിക്കുന്നത് ആയുസ്സ് കുറയാനെ സഹായിക്കു. ബാറ്ററിയുടെ സ്വാഭാവികമായ പ്രവര്‍ത്തനം നടത്താന്‍ അതിനെ അനുവദിക്കുക എന്നത് തന്നെ ആണ് അതിന്റെ ആയുസ്സ് കൂട്ടാന്‍ സഹായിക്കുക. ബാറ്ററി ഒരിക്കല്‍ മുഴുവനായി ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ അതിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുക. 100 % ചാര്‍ജ് ആയ ശേഷം എ സി ഓഫ് ചെയ്തു ബാറ്ററി 25 % വരെ എങ്കിലും ഉപയോഗിക്കുക. അതിനു ശേഷം വീണ്ടും ചാര്‍ജ് ചെയ്യുക. ഗെയിമുകള്‍ കളിക്കുക അല്ലെങ്കില്‍ ഫുള്‍ സ്ക്രീന്‍ വീഡിയോ കാണുക തുടങ്ങി ഭാരിച്ച കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്ലുഗ് ചെയ്യുന്നത് നല്ലതാണ്. മൂന്നര വര്‍ഷമായി ലാപ്ടോപ് ഉപയോഗിക്കുന്നു. ഡെല്‍ തന്നെ. ഇപ്പോളും എന്റെ ബാറ്ററിക്ക് ഒരു മണിക്കൂര്‍ ബാക്കപ്പ് ഉണ്ട്. പിന്നെ നാല് നാലര വര്‍ഷത്തിനു ശേഷവും എങ്ങനെ ആയാലും ബാറ്ററി ഓടില്ല. എല്ലാത്തിനും ഒരു ലൈഫ് ടൈം ഉണ്ടല്ലോ..

Subair
, എന്റെ കയ്യിലുള്ള ഐസര്‍ ലാപ്ടോപ്പിന്റെ യൂസര്‍ മാനുവല്‍, ബാറ്ററി Excess recharge ചെയ്യുന്നത് അതിന്റെ ലൈഫിനെ ബാധിക്കും എന്ന് പറഞ്ഞത്. ലെനോവ യുടെ തിങ്ക്‌പാഡിന്‍റെ(R 400) കൂടെയുള്ള നിര്‍ദേശങ്ങളില്‍ അതെ കാര്യം പറയുന്നുണ്ട്.

അതിതാ ഇവിടെ.

To increase the life of the battery, do not recharge the battery when the remaining power is greater than 95 percent.

താഴെ കൊടുത്ത ലിങ്കില്‍ മുഴുവനും വായിക്കാം.
http://www.io.com/~tcm/etwr2473/guides/css_model.pdf

എന്നാല്‍ ഇതിന് വിരുദ്ധമായി ഡെല്ലിന്റെ സൈറ്റില്‍ പറയുന്നത് ഫുള്‍ ചാര്‍ജിലും പ്ലഗില്‍ കുത്തിയാല്‍ കുഴപ്പമില്ല എന്നാണ്.
അപ്പൊ, കണ്ണുമടച്ചു ലാപ്ടോപില്‍ എസി യില്‍ കുത്തി വെക്കണ്ട..

 മോഷന്‍ ഡിറ്റക്ടര്‍    
 
 കറന്റ് ചാര്‍ജ് വരുമ്പോള്‍ തന്നെ ഗൃഹനാഥന്‍ ഭാര്യയെയും കുട്ടികളെയും ശാസിച്ചു തുടങ്ങി. നിങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ടാണ് ബില്‍ ഇത്രയും കൂടുന്നതെന്നായിരിക്കും പ്രധാന പ്രശ്‌നം. ആവശ്യമില്ലാതെ കത്തിക്കിടക്കുന്ന ബള്‍ബുകളും ആളില്ലാതെ കറങ്ങുന്ന ഫാനുകളുമൊക്കെയുണ്ടാകും ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ . എന്നാല്‍ , ഈ പ്രശ്‌നത്തിനിതാ ഒരു പരിഹാരം ഉരുത്തിരിഞ്ഞു വരുന്നു.

മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറക്കുന്നതു പ്രശ്‌നമാകില്ല. ആള്‍ ഇറങ്ങിയാല്‍ ലൈറ്റ് തനിയെ ഓഫ് ആകും. നെതര്‍ലന്‍ഡ്‌സില്‍ ഈ സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചുകഴിഞ്ഞു. ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഇതിനു പിന്നില്‍ . യൂണിവേഴ്‌സിറ്റി കാംപസിലെ സ്ട്രീറ്റ് ലൈറ്റില്‍ തന്നെയായിരുന്നു ആദ്യ പരീക്ഷണം. ഇതു നടപ്പാക്കിയതോടെ വൈദ്യുതി 80 ശതമാനം ലാഭിക്കാനാകുന്നു.

മെയിന്റനന്‍സ് ചെലവും മുന്‍പത്തേതിനെക്കാള്‍ കുറവ്. എല്‍ഇഡി ലൈറ്റിങ്, മോഷന്‍ സെന്‍സറുകള്‍ , വയര്‍ലെസ് കമ്യൂണിക്കേഷന്‍ എന്നിവയാണ് പുതിയ സംവിധാനത്തിലുള്ളത്. അടുത്തൊന്നും കാല്‍ നടയാത്രക്കാരോ സൈക്‌ളിസ്റ്റുകളോ കാറുകളോ ഇല്ലെങ്കില്‍ ലൈറ്റ് ഡിം ആകും. ആര്‍ക്കും ആവശ്യമില്ലാതെ ഒരു ബള്‍ബും പൂര്‍ണ വെളിച്ചത്തില്‍ കത്തിക്കിടക്കില്ല. വിലയേറിയ ഊര്‍ജമാണ് ഇത്തരത്തില്‍ ലാഭിക്കാന്‍ കഴിയുന്നതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.ടീകേ ഹരീന്ദ്രന്റെ സര്‍ക്യൂട്ട് ഇതോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

 
 ശ്വാസം വിട്ടാല്‍ ഫോണ്‍ ചാര്‍ജാകും

ഓരോരോ കണ്ടുപിടുത്തങ്ങളേ എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വച്ചുപോകും ഈ കണ്ടുപിടുത്തത്തെക്കുറിച്ച് കേട്ടാല്‍. നിങ്ങളുടെ ശ്വസന പ്രക്രിയയില്‍ പുറന്തള്ളുന്ന വായു ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാനാകുന്ന കണ്ടുപിടുത്തമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ജോക്കൊ പൗളൊ ലമ്മോഗില എന്നയാളാണ് മൊബൈലും ഐപോഡുമടക്കമുള്ള കാര്യങ്ങള്‍ ചാര്‍ജ് ചെയ്യാനാകുന്ന ഈ അത്ഭുത ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്.
എയര്‍ മാസ്‌ക് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. രാവിലെ എക്‌സര്‍സൈസ് ചെയ്യുമ്പോഴോ ഉറങ്ങുമ്പോഴോ ഒക്കെ ഈ ഉപകരണം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ശ്വസന പ്രക്രിയയില്‍ ഉണ്ടാകുന്ന വായുവിനെ ഇലക്ട്രിസിറ്റിയായി കണ്‍വേര്‍ട്ട് ചെയ്താണ് ഇതിന്റെ പ്രവര്‍ത്തനം. വൈദ്യതി ഇതുവഴി ഏറെ ലാഭിക്കാനുമാകും. തന്റെ ഈ കണ്ടുപിടുത്തം ഉടന്‍ തന്നെ വന്‍ തോതില്‍ വികസിപ്പിച്ച് വ്യവസായ ഉത്പന്നമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ജോക്കൊ.

Saturday, April 21, 2012

ഓരോരുത്തര്‍ക്കും സ്വന്തം  വൈദ്യുത നിലയം ഇ-ക്യാറ്റ്‌

കറന്റാണ്‌ താരം. അവന്റെ വരവ്‌ കുറഞ്ഞാല്‍ കറന്റ്‌ കട്ട്‌. കൂടിയാല്‍ ബില്ലുകൊണ്ടുള്ള ഷോക്ക്‌. മരം വീണാലും മഴ വന്നാലും കണികാണാന്‍ കിട്ടില്ല. കാടന്‍ കാട്ടിലെ മരമൊക്കെ വെട്ടിത്തകര്‍ത്തും പുഴയിലെ ഒഴുക്കിനെ തടഞ്ഞുമൊക്കെ വേണം കറന്റിനെ ജനിപ്പിക്കാന്‍. പക്ഷെ ഈ തലവേദനയ്ക്കെല്ലാം ഒരൊറ്റ മൂലി വരുന്നു. ഒരു കറുത്ത പൂച്ച. ആന്ദ്രെറോസി അവതരിപ്പിക്കുന്ന ഇ-ക്യാറ്റ്‌.

ഇ-ക്യാറ്റ്‌ ഒരുപാട്‌ സുഖസൗകര്യങ്ങളാണ്‌ നമുക്ക്‌ വാഗ്ദാനം നല്‍കുന്നത്‌. ദിവസം മുഴുവനും നിലയ്ക്കാത്ത വൈദ്യുതി. മഴ പെയ്താലും മരം വീണാലും നിലയ്ക്കാത്ത വൈദ്യുതി. കറന്റ്‌ ചാര്‍ജ്ജ്‌ നല്‍കേണ്ടാത്ത വൈദ്യുതി. ഇതൊക്കെ നമുക്ക്‌ ശരിയാക്കി തരാന്‍ ഇ-ക്യാറ്റിനെ സഹായിക്കുന്നത്‌ ‘ആറ്റം’ അഥവാ ‘അണു’. അതിലടങ്ങിയിരിക്കുന്ന അപാരമായ ഊര്‍ജ്ജം.

അണുകേന്ദ്രത്തെ പിളര്‍ത്താന്‍ കിട്ടുന്നത്‌ അപാരമായ ഊര്‍ജ്ജം. അണുകേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചാല്‍ ലഭിക്കുന്നതാവട്ടെ അതിന്റെ ആയിരമിരട്ടി ഊര്‍ജ്ജവും. ലോകത്തിനാവശ്യമായ വൈദ്യുതി മുഴുവന്‍ ലഭിക്കാന്‍ അല്‍പ്പം അണുവിഘടനം മാത്രം മതി. അഥവാ അധികം കുറവ്‌ അണുസംയോജനം മതി. പക്ഷെ രണ്ടിനും ഉണ്ട്‌ കുഴപ്പങ്ങള്‍. വിഘടനത്തിന്റെ ഈറ്റില്ലമായ ആണവറിയാക്ടര്‍ അത്യന്തം അപകടകാരിയാണ്‌. അതിലെ റേഡിയോ ആക്ടീവ്‌ വികിരണങ്ങള്‍ പുറത്ത്‌ ചാടിയാല്‍ വിനാശമാവും ഫലം. അണുസംയോജനമാവട്ടെ, വ്യാവസായികമായി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുമില്ല.

ആണവ റിയാക്ടറുകളെ ‘അപകട റിയാക്ടറുകള്‍’ എന്ന്‌ ഹരിതവാദികള്‍ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. സോവിയറ്റ്‌ യൂണിയനിലെ ചെര്‍ണോബില്ലില്‍ തുടങ്ങി ജപ്പാനിലെ ഫുക്കുഷിമ വരെ റിയാക്ടര്‍ അപകടങ്ങള്‍ കൊന്നൊടുക്കിയത്‌ പതിനായിരങ്ങളെ. അവിടെയുണ്ടാക്കിയ ഭൗതികനഷ്ടം ശതകോടി ഡോളറിന്റേത്‌. പാരിസ്ഥിതിക നാശം അളക്കാന്‍ ആവാത്തതും.

അണുവിഘടനം നടത്തുന്നതിന്റെ ബദല്‍ മാര്‍ഗ്ഗമായാണ്‌ ഫ്യൂഷന്‍ അഥവാ അണുകേന്ദ്ര സംയോജനം പരീക്ഷിച്ചു തുടങ്ങിയത്‌. കൃത്രിമമായി ന്യൂട്രോണ്‍ കിരണങ്ങള്‍ കൊണ്ട്‌ അണുകേന്ദ്രത്തെ ഭേദിക്കുകയാണ്‌ ഫിഷന്‍ പ്രക്രിയയിലെങ്കില്‍ ലഘു അണുകേന്ദ്രങ്ങളെ കൃത്രിമമായി സംയോജിപ്പിച്ച്‌ ദ്രവ്യമാന സംഖ്യ കൂടുതലുള്ള അണുകേന്ദ്രം സൃഷ്ടിക്കുകയാണ്‌ ഫ്യൂഷന്‍ സാങ്കേതിക വിദ്യയില്‍ ചെയ്യുന്നത്‌. ഫ്യൂഷന്റെ ഫലമായി ഫിഷന്റെ നിരവധി ഇരട്ടി ഊര്‍ജ്ജം പുറത്തുവരും. പക്ഷെ, അത്യൂഗ്രമായ താപത്തില്‍ നടക്കുന്ന അതിശക്തമായ ഫ്യൂഷന്‍ പ്രക്രിയയെ വേണ്ട രീതിയില്‍ നിയന്ത്രിച്ചു ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഇനിയും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

ഇവയ്ക്ക്‌ ഒരു ബദല്‍ മാര്‍ഗ്ഗമായാണ്‌ ‘കോള്‍ഡ്‌ ഫ്യൂഷന്റെ’ കടന്നുവരവ്‌. കുറഞ്ഞ ഊര്‍ജ്ജത്തില്‍ നടക്കുന്ന അറ്റോമിക്‌ പ്രവര്‍ത്തനം എന്നും വിളിക്കാം. ലോകപ്രശസ്ത ഇലക്ട്രോ കെമിസ്റ്റുകളായ ‘സ്റ്റാന്‍ലിപോണ്‍സ്‌’, ‘മാര്‍ട്ടിന്‍ ഫ്ലിച്ച്മാന്‍’ എന്നിവര്‍ ചേര്‍ന്ന്‌ 1989 ലാണ്‌ കോള്‍ഡ്‌ ഫ്യൂഷന്‍ സിദ്ധാന്തം അവതരിപ്പിച്ചത്‌. പലേഡിയം ഇലക്ട്രോഡുകളുടെ പ്രതലത്തില്‍ ഘനജലം ഉപയോഗിച്ചു നടത്തുന്ന ഒരുതരം വൈദ്യുത വിശ്ലേഷണത്തെ അടിസ്ഥാനമാക്കിയാണ്‌ ഇതിന്റെ പ്രവര്‍ത്തനം. സാധാരണ മുറിയിലെ താപനിലയില്‍ കേവലം മേശപ്പുറത്ത്‌ വയ്ക്കാവുന്ന ഉപകരണമായി പ്രവര്‍ത്തിക്കുമെന്നതാണ്‌ ഈ റിയാക്ടറിന്റെ പ്രയോജനം.

‘തുച്ഛമായ ചെലവില്‍ അപാരമായ ഊര്‍ജ്ജം ആര്‍ക്കും ഉല്‍പ്പാദിപ്പിക്കാം’ എന്ന അവകാശവാദവുമായി വന്ന ശാസ്ത്രജ്ഞരെ തുടക്കത്തില്‍ തന്നെ ആര്‍ക്കും പിടിച്ചില്ല. ലോകമാധ്യമങ്ങളില്‍ മത്തങ്ങ തലക്കെട്ട്‌ നേടിയ കണ്ടുപിടുത്തം ദിവസങ്ങള്‍ക്കുള്ളില്‍ വന്‍വിവാദമായി. പരീക്ഷണം ആവര്‍ത്തിച്ചവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. അതോടെ എതിര്‍പ്പ്‌ കൂടി. ആ വര്‍ഷം അവസാനിക്കുന്നതിന്‌ മുന്നേ ‘കോള്‍ഡ്‌ ഫ്യൂഷന്‍’ വെറും കെട്ടുകഥയെന്ന്‌ ശാസ്ത്രലോകം വിധിച്ചു. ഒരു ഗവേഷണപദ്ധതിയായി ഏറ്റെടുത്ത്‌ നടത്തുന്നതിന്‌ തക്ക പ്രാധാന്യം ‘കോള്‍ഡ്‌ ഫ്യൂഷ’നില്ലെന്ന്‌ അമേരിക്കന്‍ ഊര്‍ജ്ജവകുപ്പ്‌ നിയോഗിച്ച വിദഗ്ദ്ധസംഘവും അഭിപ്രായപ്പെട്ടു. ഭാഭാ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റര്‍ ഡയറക്ടര്‍ ആയിരുന്ന പി.കെ.അയ്യങ്കാരുടെ താല്‍പ്പര്യത്തില്‍ ഭാരതത്തിലും ഒട്ടേറെ കോള്‍ഡ്‌ ഫ്യൂഷന്‍ ഗവേഷണം നടന്നു. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍!

പക്ഷെ 2010 ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ വ്യവസായിയായ ആന്ദ്രേറോസി ഒരു ബോംബ്‌ പൊട്ടിച്ചു.- കോള്‍ഡ്‌ ഫ്യൂഷന്‍ റിയാക്ടര്‍ നിര്‍മിക്കാന്‍ കഴിഞ്ഞെന്ന പ്രഖ്യാപനമായിരുന്നു അത്‌. കിലോവാട്ട്‌ തലത്തിലുള്ള ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍തന്റെ ചെറിയ റിയാക്ടറിന്‌ കഴിയുമെന്ന്‌ കൂടി റോസി പറഞ്ഞുവെച്ചു. അതിന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയും. ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. റോസിക്ക്‌ ലഭിച്ച പേറ്റന്റ്‌ സാക്ഷ്യപ്പെടുത്തി.

തന്റെ റിയാക്ടറില്‍നിന്ന്‌ 10 കിലോ വാട്ട്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുമെന്ന്‌ ‘ബൊളോഗ്ന’ സര്‍വകലാശാലയില്‍ നടത്തിയ ഡെമോണ്‍സ്ട്രേഷനില്‍ ആന്ദ്രേറോസി കാട്ടിക്കൊടുത്തു. 2011 ജനുവരി 14 ന്‌ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമുന്നില്‍ ‘എനര്‍ജി കാറ്റലൈസര്‍’ എന്നായിരുന്നു റോസി തന്റെ റിയാക്ടറിന്‌ നല്‍കിയ പേര്‌ ചുരുക്കപ്പേര്‌ ഇ-കാറ്റ്‌. നൂറുഗ്രാം നിക്കല്‍ നാനോ പൗഡര്‍ അതിസമ്മര്‍ദ്ദ ഹൈഡ്രജന്‍ വാതകവുമായി പ്രതിപ്രവര്‍ത്തിച്ചായിരുന്നു ഇ-കാറ്റ്‌ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചത്‌. അതിനൊപ്പം പേര്‌ വെളിപ്പെടുത്താത്ത ഏതാനും ഉല്‍പ്രേരകങ്ങളും. ആ വര്‍ഷം ഒക്ടോബര്‍ 28 ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി റോസി അവതരിപ്പിച്ചത്‌ ഒരു മെഗാവാട്ടിന്റെ കോള്‍ഡ്‌ ഫ്യൂഷന്‍ റിയാക്ടര്‍. പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ സ്വയം പ്രവര്‍ത്തനം നിയന്ത്രിക്കുന്നതായിരുന്നു അത്‌. അമേരിക്കയില്‍ റോസി ആരംഭിച്ച ‘ലിയാനാഡോ കോര്‍പ്പറേഷന്‍’ ഒരു മെഗാവാട്ടിന്റെ വാട്ടര്‍ ബോയിലറുകള്‍ ഉല്‍പ്പാദിപ്പിച്ചു വിതരണം തുടങ്ങിയതാണ്‌ ഒടുവില്‍ കേട്ട വാര്‍ത്ത. ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥവും അതിനിടെ പുറത്തിറങ്ങി. ജോണ്‍ മൈക്കിള്‍ രചിച്ച ‘റോസിയുടെ ഇ-ക്യാറ്റ്‌’.

വളരെ നേരിയ തോതിലുള്ള വികിരണ സാധ്യത മാത്രമേ കോള്‍ഡ്‌ ഫ്യൂഷന്‍ റിയാക്ടറിനുള്ളൂ. അതാവട്ടെ അപകടരഹിതവും. ഒരുപക്ഷെ വികിരണ ഭീതി ഉണര്‍ത്തുന്ന ആറ്റമിക്‌ റിയാക്ടറുകള്‍ക്ക്‌ ഇ-ക്യാറ്റ്‌ വെല്ലുവിളിയായി മാറിയേക്കാം. ഫ്യൂഷന്‍ സാങ്കേതിക വിദ്യയ്ക്ക്‌ ഇതൊരു പകരക്കാരനായേക്കാം. രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ ഫ്ലിച്ച്മാനും പോണ്‍സും മുന്നോട്ടു വെച്ച ഈ സിദ്ധാന്തം ഒരുപക്ഷെ ലോകഗതിതന്നെ മാറ്റിയേക്കാം. മൊബെയില്‍ ഫോണുകളുടെ കടന്നുവരവ്‌ ഇതുപോലെയായിരുന്നല്ലോ !

എന്നുകരുതി അധികമാശിക്കാനും ഇല്ല. കാരണം പച്ചിലകൊണ്ടുണ്ടാക്കിയ രാമന്‍ പെട്രോളിന്റെ കഥ നമുക്ക്‌ മറക്കാറായിട്ടില്ലല്ലോ.

ഡോ. അനില്‍കുമാര്‍ വടവാതൂര്‍
കറന്‍റ് ചാര്‍ജ്‌ കുറയ്ക്കാന്‍

മൊബൈല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ വൈദ്യുതി നഷ്ടം ഉണ്ടാവാം. കറന്റ് ബില്ല് കുറയ്ക്കാന്‍ കുറേ വഴികളിതാ...


കറന്റ് ബില്‍ കൈയില്‍ കിട്ടുമ്പോള്‍ പലര്‍ക്കും ഷോക്കേല്‍ക്കുന്നതുപോലെയാണ്. ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, കറന്റ് ബില്ലും താനേ കുറയും.
വൈകുന്നേരം
ഫ്രിഡ്ജ് ഓഫ് ചെയ്തുനോക്കൂ. വൈദ്യുതി ഉപയോഗത്തില്‍ പതിനഞ്ച് ശതമാനം വരെ കുറവുണ്ടാകും. ഫ്രിഡ്ജ് കേടാവുമെന്ന് പേടിക്കേണ്ടതുമില്ല.

സന്ധ്യാസമയങ്ങളില്‍ മറ്റെല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും കഴിയുന്നതും കുറയ്ക്കുക. വൈദ്യുതി അധികം ചെലവാകുകയില്ല.

ഇലക്‌ട്രോണിക് ചോക്ക്, ഇലക്‌ട്രോണിക് ഫാന്‍ റഗുലേറ്റര്‍ എന്നിവ ഘടിപ്പിക്കുന്നതും വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. ഇലക്‌ട്രോണിക് ചോക്ക് ഉപയോഗിച്ചാല്‍ സാധാരണ ചോക്കിനെ അപേക്ഷിച്ച് എട്ട് വാട്‌സ് വരെ വൈദ്യുതിയില്‍ കുറവ് വരുത്താന്‍ സാധിക്കും.

മൊബൈല്‍ ചാര്‍ജ് ചെയ്തതിനുശേഷം ചാര്‍ജര്‍ പ്ലഗ് പോയിന്റില്‍നിന്നു മാറ്റുക. സ്വിച്ച് ഓഫ് ചെയ്തിട്ടാലും മതി. അല്ലെങ്കില്‍ വൈദ്യുതി നഷ്ടം ഉണ്ടാവും.

കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറന്നാലും വൈദ്യുതി നഷ്ടമാകുമെന്ന് പേടിക്കേണ്ടതില്ല. ഓട്ടോമാറ്റിക്കായി സ്ലീപ് മോഡിലേക്ക് മാറുന്ന രീതിയില്‍ കമ്പ്യൂട്ടര്‍ സെറ്റ് ചെയ്തിട്ടാല്‍ മാത്രം മതി.

ഫ്രിഡ്ജ് നന്നായി വൃത്തിയാക്കിയാല്‍ വൈദ്യുതി ഉപഭോഗം കുറയും. ഫ്രിഡ്ജിന്റെ പിന്നിലുള്ള കോയിലും. ഇല്ലെങ്കില്‍ അവിടെ പൊടി നിറയാനിടയുണ്ട്. അപ്പോള്‍ കംപ്രസര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുകയും ചെയ്യും. ഫലമോ വൈദ്യുതി നഷ്ടം തന്നെ.

ഫ്രിഡ്ജ് ഇടയ്ക്കിടയ്ക്ക് തുറന്ന് അടയ്ക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടും. കംപ്രസര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിത്.

ഭക്ഷണവസ്തുക്കള്‍ ചൂടാറിയതിനുശേഷം മാത്രം ഫ്രിഡ്ജിലേക്കു മാറ്റുക.

റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്താല്‍ ടി.വി. ഓഫായി എന്ന് കരുതരുത്. ടി.വി.യുടെ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ 75 വാട്ട് ബള്‍ബ് തുടര്‍ച്ചയായി കത്തുന്നതിന്റെ ഫലമാണുണ്ടാവുക.എല്‍ ഈ ഡി ,എല്‍ സീ ഡീ ടീവികള്‍ നല്ല അളവില്‍ വൈദ്യുതി ലാഭിക്കും.

ബള്‍ബ്, ട്യൂബ് എന്നിവ മാറ്റി സി.എഫ്.എല്‍.അല്ലെങ്കില്‍ എല്‍ ഈഡി ബള്‍ബുകള്‍  ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം. പ്രകാശവും കൂടുതലാണ്.

ഇലക്ട്രിക് ഓവന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കഴിയുന്നത്ര അതിന്റെ വിന്‍ഡോ തുറക്കാതിരിക്കാതിരിക്കുക. ഇല്ലെങ്കില്‍ ഓവന്‍ അധികനേരം പ്രവര്‍ത്തിപ്പിക്കേണ്ടതായി വരും. വൈദ്യുതി ഉപഭോഗവും കൂടും.

മാസത്തില്‍ ഒരിക്കലെങ്കിലും സീലിംഗ്,ടേബിള്‍ ഫാനുകലുടെ ലീഫുകള്‍ പൊടി തുടച്ചു വൃത്തിയാക്കുന്നതലൂടെ അവ കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ല കാറ്റ് ലഭിക്കും .എയര്‍ കണ്ടീഷണറുടെ എയര്‍ ഫില്‍റ്റര്‍ നല്ലതുപോലെ വൃത്തിയാക്കുക.

ഇലക്ട്രിക് ഹീറ്റര്‍ ഉപയോഗിച്ച് പാകംചെയ്ത് കഴിഞ്ഞാലും ഹീറ്റര്‍ കുറച്ച് ചൂട് നിലനിര്‍ത്തും. വെള്ളം, കാപ്പി, ചായ എന്നിവ ചൂടാക്കിയെടുക്കാന്‍ ഇത് ധാരാളം മതി.

ഇസ്തിരിയിടുമ്പോള്‍, കൂടിയ ചൂട് ആവശ്യമായ വസ്ത്രങ്ങള്‍ ആദ്യം ഇസ്തിരിയിടുക. തുടര്‍ന്ന് ഇസ്തിരിപ്പെട്ടി ഓഫ് ചെയ്ത് കുറഞ്ഞ ചൂട് ആവശ്യമുള്ള സിന്തറ്റിക് വസ്ത്രങ്ങള്‍ ഇസ്തിരിയിടാം.

Saturday, April 14, 2012

പത്തു മിനിട്ട് സൈക്കിള്‍ ചവിട്ടു.. വാട്ടര്‍ ടാങ്ക് നിറയ്ക്കൂ...

പത്തു മിനിട്ട് സൈക്കിള്‍ ചവിട്ടു.. വാട്ടര്‍ ടാങ്ക് നിറയ്ക്കൂ... 

വലുതായി വായിക്കാന്‍ മാറ്ററില്‍ ക്ലിക്ക് ചെയ്യുക

 

Tuesday, April 10, 2012

ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍

 ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍

ഒരു ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുവാന്‍ പലപ്പോഴും ക്യാമറ മാത്രം മതിയാവുകയില്ല. ക്യാമറയുടെ ഉപയോഗത്തെ സാധ്യമാക്കുന്നതും വിപുലീകരിക്കുന്നതുമായ വിവിധ ഉപകരണങ്ങള്‍ ലഭ്യമാണ്‌. ഉപയോഗത്തിലെ വൈദഗ്‌ധ്യത്തിനനുസരിച്ച്‌ അനുബന്ധ ഉപകരണങ്ങളുടെ എണ്ണവും രീതിയും വ്യത്യാസപ്പെടാം. ക്യാമറയ്ക്ക്‌ ഊര്‍ജ്ജം നല്‍കുന്ന ബാറ്ററികള്‍, റീചാര്‍ജ്ജബിള്‍ ബാറ്ററികള്‍ ചാര്‍ജ്ജ്‌ ചെയ്യുവാനുള്ള റീചാര്‍ജ്ജറുകള്‍, കൂടുതല്‍ ചിത്രങ്ങള്‍ സൂക്ഷിക്കുവാന്‍ ഉപകരിക്കുന്ന മെമ്മറി കാര്‍ഡുകള്‍; ഇവയൊക്കെയും ഈ അനുബന്ധ ഉപകരണങ്ങളില്‍പ്പെടുന്നു.
ഇവയെക്കുറിച്ചെല്ലാമുള്ള സാമാന്യമായ അറിവ്‌ ഇവ ഉപയോഗിക്കുമ്പോഴും പരിപാലിക്കുമ്പോഴും ഉണ്ടായിരിക്കേണ്ടത്‌ അനിവാര്യമാണ്‌.

ബാറ്ററികള്‍

ബാറ്ററിഒരു ഡിജിറ്റല്‍ ക്യാമറ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ആല്‍ക്കലൈന്‍ ബാറ്ററികളേക്കാള്‍ റീചാര്‍ജ്ജബിള്‍ ബാറ്ററികളെയാണ്‌ ആശ്രയിക്കുന്നത്‌. നിക്കല്‍ കാഡ്മിയം (NiCd), നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ്‌ (NiMH), ലിഥിയം അയോണ്‍ (Li-ion), ലിഥിയം അയോണ്‍ പോളിമര്‍ എന്നിങ്ങനെ വിവിധ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ റീചാര്‍ജ്ജബിള്‍ ബാറ്ററികളാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഇവയില്‍ത്തന്നെ NiMH, Li-ion ബാറ്ററികളാണ്‌ വ്യാപകമായി ഉപയോഗിച്ചുവരുന്നത്‌.
റീചാര്‍ജ്ജബിള്‍ ബാറ്ററികള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി പറയുന്നു.
  • ബാറ്ററി വാങ്ങുമ്പോള്‍ വളരെകുറഞ്ഞ mAh (മില്ലി ആമ്പിയര്‍/അവര്‍) വിലയുള്ള ബാറ്ററികള്‍ ഒഴിവാക്കുക. ഓരോ റീചാര്‍ജ്ജിനുശേഷവും ബാറ്ററി ഉപയോഗിക്കുവാന്‍ സാധിക്കുന്ന സമയം, mAh വിലയുമായി നേര്‍അനുപാതത്തിലായിരിക്കും.
  • ഓരോ പ്രാവശ്യവും ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ്‌ വിമുക്തമായതിനുശേഷം മാത്രം റീചാര്‍ജ്ജ്‌ ചെയ്യുക.
  • ബാറ്ററികള്‍ മാറുമ്പോള്‍ പെയറുകളായി മാറുക. (രണ്ട്‌/നാല്‌ ബാറ്ററികള്‍ വീതം ഉപയോഗിക്കുന്ന ക്യാമറകളില്‍ ഒരു സമയം രണ്ട്‌/നാല്‌ ബാറ്ററികളും മാറ്റുക.) ഒരുസമയം ഉപയോഗിക്കുന്ന ബാറ്ററികളെല്ലാംത്തന്നെ ഒരേ നിര്‍മ്മാതാവിന്റെ ഒരേരീതിയിലുള്ളവ തന്നെയാകുന്നതാണ്‌ കൂടുതല്‍ നല്ലത്‌.
  • കൂടുതല്‍ കാലം ക്യാമറ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ബാറ്ററികള്‍ ക്യാമറയില്‍നിന്നും എടുത്തുമാറ്റി സൂക്ഷിക്കുക.

ബാറ്ററി ചാര്‍ജ്ജറുകള്‍

 

റീചാര്‍ജ്ജബിള്‍ ബാറ്ററികളുടെ പ്രവര്‍ത്തനമികവ്‌, ഉപയോഗിക്കുന്ന ബാറ്ററി ചാര്‍ജ്ജറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ബാറ്ററി ചാര്‍ജ്ജറുകള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയന്ന്‌ നോക്കാം.
  • ബാറ്ററി ചാര്‍ജ്ജറുകള്‍ വാങ്ങുമ്പോള്‍ വിലക്കുറവ്‌ മാത്രം കണക്കിലെടുക്കാതിരിക്കുക. എത്ര വേഗത്തില്‍ ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജ്ജ്‌ ചെയ്യുവാന്‍ സാധിക്കുന്നു എന്നതിനനുസൃതമായി വിലയില്‍ വ്യത്യാസമുണ്ടാകും.
  • ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ്‌ ചെയ്ത്‌ കഴിഞ്ഞാല്‍ തനിയെ ചാര്‍ജ്ജിംഗ്‌ അവസാനിപ്പിക്കുന്ന ചാര്‍ജ്ജറുകളാണ്‌ കൂടുതല്‍ നല്ലത്‌.
  • റിഫ്രഷ്‌ ഫംക്ഷന്‍, LED ഇന്‍ഡിക്കേറ്റര്‍, ചാര്‍ജ്ജ്‌ ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ കൂടുതല്‍ സാധ്യതകളുള്ള ചാര്‍ജ്ജറുകളും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌.
പല രീതിയിലുള്ള ബാറ്ററികള്‍ ഇടകലര്‍ത്തി ചാര്‍ജ്ജ്‌ ചെയ്യുവാന്‍ നല്‍കാതിരിക്കുക. കഴിയുന്നതും ക്യാമറകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പെയറുകള്‍ അതേ രീതിയില്‍ത്തന്നെ ചാര്‍ജ്ജറുകളിലും ഉപയോഗിക്കുക.

ക്യാമറ ബാഗുകള്‍

ക്യാമറ ബാഗ്ഡിജിറ്റല്‍ ക്യാമറകളുടെ രൂപത്തിനും വലിപ്പത്തിനും അനുസൃതമായി വൈവിധ്യമാര്‍ന്ന ക്യാമറ ബാഗുകള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ക്യാമറ ബാഗ്‌ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു.
  • ഓരോ ക്യാമറയ്ക്കും ശരിയായി ഇണങ്ങുന്ന ബാഗുകള്‍ തിരഞ്ഞെടുക്കുക.
  • ആയാസരഹിതമായി കൊണ്ടുനടക്കുവാനും സൂക്ഷിക്കുവാനും ഉതകുന്ന രീതിയിലുള്ള ഒതുക്കമുള്ള ബാഗുകളാണ്‌ തിരഞ്ഞെടുക്കേണ്ടത്‌.
  • സ്ഥിരമായി ഉപയോഗമുള്ള അനുബന്ധ ഉപകരമങ്ങള്‍ (ഉദാ: ബാറ്ററികള്‍, ചാര്‍ജ്ജര്‍, ലെന്‍സുകള്‍ മുതലായവ) സൂക്ഷിക്കുവാനായി പ്രത്യേക അറകള്‍ ലഭ്യമായ ബാഗുകള്‍ കൂടുതല്‍ പ്രയോജനപ്രദമായിരിക്കും.

മെമ്മറി കാര്‍ഡുകള്‍

മെമ്മറി കാര്‍ഡുകള്‍ഫ്ലാഷ്‌ മെമ്മറി കാര്‍ഡുകളിലാണ്‌ സാധാരണയായി ചിത്രങ്ങള്‍ സൂക്ഷിക്കപ്പെടുന്നത്‌. കോംപാക്ട്‌ ഫ്ലാഷ്‌, മെമ്മറി സ്റ്റിക്ക്‌, മിനി എസ്.ഡി., മൈക്രോ എസ്.ഡി. എന്നിങ്ങനെ വിവിധ ഫോംഫാക്ടറുകളില്‍ മെമ്മറി ഫ്ലാഷ്‌ കാര്‍ഡുകള്‍ ലഭ്യമാണ്‌. മെമ്മറി കാര്‍ഡ്‌ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ക്യാമറ പിന്തുണയ്ക്കുന്ന ഫോംഫാക്ടറിലുള്ള മെമ്മറി കാര്‍ഡുകളാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കൂ.
  • ഒരു 8 ജിബി കാര്‍ഡ്‌ വാങ്ങി ഉപയോഗിക്കുന്നതിലും നല്ലത്‌ രണ്ട്‌ 4 ജിബി കാര്‍ഡ്‌ വാങ്ങുന്നതായിരിക്കും. ഒരു കാര്‍ഡ്‌ പ്രവര്‍ത്തനരഹിതമായാലും മറ്റൊന്ന്‌ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ്‌ ഇതുകൊണ്ടുള്ള നേട്ടം.
  • മെമ്മറി കാര്‍ഡ്‌ പൂര്‍ണ്ണമായും നിറഞ്ഞതിനുശേഷം കമ്പ്യൂട്ടറിലേക്ക്‌ മാറ്റുവാന്‍ നില്‍ക്കാതെ ഇടയ്ക്കിടെ ചിത്രങ്ങള്‍ സിസ്റ്റത്തിലേക്ക്‌ മാറ്റുക.
  • ഓരോ ചിത്രമായി ക്യാമറയില്‍ നിന്നുതന്നെ ഇടയ്ക്കിടെ ഡിലീറ്റ്‌ ചെയ്യാതിരിക്കുക. ഈ രീതിയില്‍ ഓരോ ചിത്രമായി ഡിലീറ്റ്‌ ചെയ്യുന്നത്‌ മെമ്മറി ഫ്രാഗ്മെന്റേഷന്‌ കാരണമാകും.
  • കാര്‍ഡ്‌ ഫോര്‍മാറ്റ്‌ ചെയ്യുമ്പോള്‍ അത്‌ ക്യാമറയില്‍ നിന്നുതന്നെ ചെയ്യുന്നതാണ്‌ ഉത്തമം.
വിവിധ മെഗാ പിക്സല്‍ ക്യാമറകളില്‍ ഓരോ ചിത്രത്തിനും സൂക്ഷിക്കുവാന്‍ ആവശ്യമായ മെമ്മറിയും ഓരോ മെമ്മറി കാര്‍ഡിലും ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കുന്ന ചിത്രങ്ങളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കുന്ന പട്ടികയാണ്‌ മുകളില്‍.

ട്രൈപോഡുകള്‍

ട്രൈപോഡ്ചിത്രങ്ങളുടെ വ്യക്തത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ക്യാമറയ്ക്ക്‌ ഉണ്ടാകുന്ന ചലനങ്ങളാണ്‌. വളരെ നേരിയ ചലനങ്ങള്‍ പോലും ചിത്രത്തിന്റെ ഗുണമേന്മയെ ബാധിച്ചേക്കാം. ഇതിനൊരു പരിഹാരമാണ്‌ ട്രൈപോഡുകള്‍.
മൂന്നു കാലുകളുള്ള ഇതിനു മുകളില്‍ ക്യാമറ ഘടിപ്പിച്ചതിനുശേഷം ഉയരം ക്രമീകരിച്ച്‌ ചിത്രങ്ങള്‍ പകര്‍ത്താവുന്നതാണ്‌. ഒരു കാല്‍ മാത്രമുള്ള മോണോപോഡുകളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്‌. കാലുകള്‍ക്ക്‌ മുകളിലായുള്ള ‘ഹെഡ്‌’ എന്ന ഭാഗത്താണ്‌ ക്യാമറ ഘടിപ്പിക്കേണ്ടത്‌. 3 വേ പാന്‍ ടില്‍റ്റ്‌ ഹെഡ്‌, ബോള്‍ ഹെഡ്‌ എന്നിങ്ങനെ വിവിധ രീതികളിലുള്ള ഹെഡ്ഡുകള്‍ ലഭ്യമാണ്‌. കാലുകളുടെ ഗുണമേന്മ, ബലം, ഹെഡ്ഡിലെ സാധ്യതകള്‍ എന്നിവയ്ക്ക്‌ അനുസൃതമായാണ്‌ ട്രൈപോഡിന്റെ വില നിശ്ചയിക്കപ്പെടുന്നത്‌. സാധാരണ ഉപയോഗങ്ങള്‍ക്ക്‌ ട്രൈപോഡുകള്‍ ഒരു അനിവാര്യഘടകമല്ലെങ്കിലും, മികച്ച ചിത്രങ്ങള്‍ പകര്‍ത്തേണ്ടുന്ന ഘട്ടങ്ങളില്‍ ട്രൈപോഡുകള്‍ ഒഴിവാക്കുവാന്‍ കഴിയില്ല.

ഹരീഷ് എന്‍. നമ്പൂതിരി

മൊബൈല്‍ ഫോണും നീലച്ചിത്രങ്ങളും

മൊബൈല്‍ ഫോണും നീലച്ചിത്രങ്ങളും


മൊബൈൽ ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണല്ലോ. കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവർവരെ ഇന്ന്‌ ഫോണിനടിപ്പെട്ടിരിക്കുന്നു. മനുഷ്യരെ തമ്മിലടുപ്പിക്കാനും സ്നേഹബന്ധങ്ങളുറപ്പിക്കാനും ഫോണുകൾ ഉപകരിക്കാം പക്ഷെ ഫോണുകളെ ഫോണുകളായിട്ടല്ല ഇന്ന്‌ കൂടുതലും ഉപയോഗിക്കുന്നത്‌. ടിവിയും സിഡി പ്ലെയറുകളും ക്യാമറയും ഫോണിൽ ചേക്കേറിയതോടുകൂടി വളരെ സ്വകാര്യമായി തന്നെ ഇവ ഉപയോഗിക്കുന്നു. സാധാരണ ക്യാമറയുപയോഗിച്ച്‌ ഫോട്ടോ എടുത്ത്‌ അത്‌ ഫോട്ടോ ലാബിൽ കൊണ്ടുപോയി കഴുകിയെടുക്കുന്നതിന്‌ പകരം ഡിജിറ്റൽ ക്യാമറയുള്ള ഫോണുപയോഗിച്ച്‌ ചിത്രങ്ങൾ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ സ്വകാര്യമായി കാണാനും ഇന്ന്‌ ചെറിയ കുട്ടികൾക്ക്‌ പോലും പ്രയാസമില്ല. ഇവിടെയാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌.
ഈ അടുത്തക്കാലത്ത്‌ കേരളത്തിലെ ഒരു സ്കൂളിൽ SSLC, +2 വിദ്യാർത്ഥികളുടെ ബാഗ്‌ അധ്യാപകർ പരിശോധിക്കുകയുണ്ടായി. നൂറിൽ പത്ത്‌ പേരുടെ ബാഗിലും പുസ്തകങ്ങൾക്കുള്ളിലുംനിന്ന്‌ നീലച്ചിത്രങ്ങളടങ്ങിയ സിഡിയും മെമ്മറി കാർഡുകളും പിടികൂടി. ഇവിടെയാണ്‌ രക്ഷിതാക്കൾ സൂക്ഷിക്കേണ്ടത്‌. നിങ്ങളുടെ മക്കളുടെ ബാഗും പുസ്തകവും ആഴ്ചയിൽ ഒരു തവണ പരിശോധിക്കണം കൂടാതെ മൊബൈൽ ഫോൺ ദിവസവും പരിശോധിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികളുടെ ഫോണിലെ നമ്പറുകൾ നോട്ട്‌ ചെയ്യണം, കൂടുതൽ സംസാരിക്കുന്ന ഇൻകമിംഗ്‌ നമ്പറും ഔട്ട്ഗോയിംഗ്‌ നമ്പറും പ്രത്യേകം കുറിച്ച്‌ വെക്കുക. ഇത്തരം നമ്പറായിരിക്കാം മക്കളുടെ ഭാവി അല്ലെങ്കിൽ ജീവൻ തന്നെ പന്താടുന്നത്. തുടക്കത്തിൽ സൂക്ഷിച്ചാൽ പിന്നെ ദുഃഖിക്കേണ്ടതില്ലല്ലോ.
നമ്മുടെ നിയന്ത്രണത്തിലും സ്വാതന്ത്ര്യത്തിലും വളരുന്ന മക്കൾക്ക്‌ മൊബൈല്‍ ഫോൺ വാങ്ങികൊടുക്കുന്നത്‌ കൊണ്ട്‌ വിരോധമില്ല. പക്ഷെ നമ്മുടെ നിയന്ത്രണം വിട്ടാൽ പിന്നെ ഫോണും നിയന്ത്രണം വിടുമെന്ന്‌ സൂക്ഷിക്കുക. കമ്പ്യൂട്ടറുള്ള വീടും ഇന്ന്‌ ഒരു വിഷയമായിരിക്കുകയാണ്‌. വീട്ടിലെ കമ്പ്യൂട്ടറും ടിവിയും എല്ലാവരും കാണുന്ന സ്ഥലത്ത്‌ സൂക്ഷിക്കുക. പല വീടുകളിലും കമ്പ്യൂട്ടറും ടിവിയും സ്വകാര്യസ്ഥലങ്ങളിൽ കുട്ടികളും മറ്റും സൂക്ഷിക്കുന്നുണ്ട്‌. ഇത്‌ വലിയൊരു ദുരന്തത്തിന്‌ വഴിയൊരുക്കും. കുട്ടികളുടെ മുറികളും ഇടക്കിടെ രക്ഷിതാക്കൾ പരിശോധിക്കണം. സിഡികൾ മാത്രമല്ല മഞ്ഞപ്പുസ്തകങ്ങളും ഫോട്ടോകളും ഇത്തരക്കാർ സൂക്ഷിക്കുന്നുണ്ട്‌. ഇടക്കിടക്ക്‌ ഇടപെടുക, അതൊരു ശീലമാക്കുക.
ഇവിടെ ഇതുവരെ പ്രതിപാദിച്ചതു 18 വയസ്സ്‌ വരെ പ്രായമുള്ള കുട്ടികളുടെ കാര്യമാണ്‌. എന്നാൽ മുതിർന്നവരെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യവുംകൂടി പറയട്ടെ. കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോൺ ടെക്നോളജികളുടെയും വളർച്ച നാം ചിന്തിക്കുന്നതിലപ്പുറമാണ്‌. ഫോണുകളിലും ഫോണിലെ മെമ്മറി കാർഡിലും എടുത്ത ചിത്രങ്ങൾ എത്ര മായ്ച്ചാലും ഫോർമാറ്റ്‌ ചെയ്താലും കമ്പ്യൂട്ടർ വിദഗ്ദരുടെ കൈയിൽ ലഭിച്ചാൽ അന്നോളം സൂക്ഷിച്ചതും സ്വയം റെക്കോർഡ്‌ ചെയ്തതുമായ എല്ലാ ഡേറ്റയും ഫോട്ടോകളും തിരിച്ചെടുക്കാൻ കഴിയുമെന്നത്‌ സാധാരണക്കാർ മനസ്സിലാക്കിയിട്ടില്ല. ഇത്തരം ഒറിജിനൽ ചിത്രങ്ങൾക്ക്‌ (സ്വയമെടുത്ത നഗ്നചിത്രങ്ങൾ) ഇന്റർനെറ്റിൽ വലിയ ഡിമാന്റാണ്‌ ലഭിക്കുന്നത്‌.
കമ്പ്യൂട്ടറുകളിലെ നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാൻ ഡേറ്റ റിക്കവറി എന്ന്‌ പറയുന്ന സോഫ്റ്റ്‌വെയർ തന്നെയാണ്‌ മൊബൈൽ ഫോണിലും വില്ലനാവുന്നത്‌. ഇടക്കിടക്ക്‌ ഫോൺ മാറ്റുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക. നിങ്ങളുടെ ഫോണിൽ എല്ലാം ഒളിഞ്ഞുകിടപ്പുണ്ട്‌. ഒന്നും മറച്ചുവെക്കാൻ കഴിയില്ലന്ന്‌ ഓർമ്മവേണം. കമ്പ്യൂട്ടറും മൊബൈൽ ഫോണും റിപ്പയർ ചെയ്യാൻ ഏൽപ്പിക്കുന്ന ടെക്നീഷ്യൻമാർ വിശ്വാസ്യയോഗ്യരായിരിക്കണം. അല്ലെങ്കിൽ അവർ നിങ്ങളെ വിറ്റ്‌ കാശാക്കും. ഫോട്ടോകൾ ഫോണിലെ മെമ്മറി കാർഡിൽ മാത്രം സൂക്ഷിക്കുക. ഫോൺ വിൽക്കുമ്പോൾ മെമ്മറി കാർഡ്‌ വിൽക്കാതിരിക്കുക.

ഹംസ അഞ്ചുമുക്കില്‍

ചെയര്‍മാന്‍, ബ്രിഡ്കോ & ബ്രിറ്റ്കോ, കോട്ടക്കല്‍, മലപ്പുറം

ചൂടന്‍ ലാപ്ടോപ്പിനെ തണുപ്പിക്കാം

ചൂടന്‍ ലാപ്ടോപ്പിനെ തണുപ്പിക്കാം

 

വാങ്ങിച്ചിട്ട് ഒരു കൊല്ലമായേ ഉള്ളൂ, ഈ ലാപ്ടോപ്പ് ചൂടായിട്ടു വയ്യ. ചൂടായി അവസാനം എല്ലാം ഹാങ്ങാവുന്നു. അല്‍പ്പം കഴിഞ്ഞാ ഓഫാവും. വേറെ ലാപ്ടോപ്പു വാങ്ങാറായി. ഇതിനു വെറുതേ കാശുമുടക്കിയെന്നതു മാത്രം മിച്ചം” എന്റെ സുഹൃത്ത് രാവിലെത്തന്നെ വന്നിരുന്ന് പരാതി പറയുന്നതാണ്. ഇത് ലാപ്ടോപ്പ് കൊണ്ടു നടക്കുന്നവരുടെ സ്ഥിരം പരാതിയാണ്. എന്താണ് ഒരു കൊല്ലമായപ്പോഴേക്കും മാറിയത്? ഒരു കൊല്ലം ഓടിയാല്‍ എല്ലാം കേടു വരുമോ? ചൂടാകാനെന്താ കാരണം?
സാധാരണയായി കണ്ടു വരുന്ന ഒരു കാരണം പ്രൊസസറിനെ തണുപ്പിക്കുന്ന ഹീറ്റ് സിങ്കിലും ഫാനിലും പൊടി നിറഞ്ഞ്, വേണ്ടത്ര വായു സഞ്ചാരം ഇല്ലാതാവുന്നതാണ്. ഡെസ്ക്ടോപ്പുകളെ അപേക്ഷിച്ച് ധാരാളം പുറത്തുകൊണ്ടുനടക്കുന്നതിനാല്‍ ലാപ്ടോപ്പുകളില്‍ പൊടി ഉണ്ടാക്കുന്ന ഉപദ്രവം ഏറെയായിരിക്കും. ഇത് തടയാന്‍ ബുദ്ധിമുട്ടായതിനാല്‍ ആറുമാസത്തിലൊരിക്കലോ കൊല്ലത്തിലൊരിക്കലോ ലാപ്ടോപ്പിനകത്തെ പൊടിയൊക്കെക്കളഞ്ഞു സൂക്ഷിച്ചാല്‍ മുടക്കിയ കാശ് നല്ലവണ്ണം ഈടാക്കാം.
ഒരു ഡെല്‍ ഇന്‍സ്പിറോണ്‍ 1300 (അല്ലെങ്കില്‍ ബി 120/130) സീരീസിനെ ഒന്നു പൊടിതട്ടി ആയുസ്സു കൂട്ടുന്നതാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. മറ്റു ലാപ്ടോപ്പുകളില്‍ ചെയ്യേണ്ടത് ഇതു തന്നെയാണെങ്കിലും ചെയ്യേണ്ട രീതി വ്യത്യാസമുണ്ടാവും. അതാത് മോഡലുകളുടെ മാനുവലും റിപ്പയര്‍ ഗൈഡും നോക്കിയാല്‍ അഴിക്കേണ്ട വഴിയും ചെയ്യേണ്ട വിധവും ലഭിക്കും.
ഒരു സ്ക്രൂ ഡ്രൈവര്‍, അല്‍പ്പം പഞ്ഞി, ഒരു ബ്രഷ് അല്ലെങ്കില്‍ ചെറിയ വാക്വം ക്ലീനര്‍, പ്രൊസസറിനുപയോഗിക്കുന്ന തെര്‍മല്‍ കോമ്പൗണ്ട് (കൂളിങ്ങ് ജെല്‍ അല്ലെങ്കില്‍ സില്‍‌വര്‍ കോമ്പൗണ്ട്) എന്നിവയാണ് നമുക്ക് ഈ പണിക്ക് ആവശ്യമായ വസ്തുക്കള്‍. കൂളിങ്ങ് ജെല്ലും സില്‍‌വര്‍ കോമ്പൗണ്ടുമൊക്കെ കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. അഴിക്കുന്നതിനു മുന്നെ എര്‍ത്ത് ചെയ്യപ്പെട്ടിട്ടുള്ള ഒരു മെറ്റലില്‍ തൊട്ട് സ്റ്റാറ്റിക്ക് ശരീരത്തിലില്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ അഴിക്കുന്ന ലാപ്ടോപ്പിന്റെ സേഫ്റ്റി ഗൈഡ് വായിച്ചിരിക്കുകയും വേണം.
ഇന്‍സ്പിറോണ്‍ 1300ഇല്‍ പ്രോസസറും ഹീറ്റ്സിങ്കും പുറകിലെ ഒരു ചെറിയ പ്ലേറ്റഴിച്ചാല്‍ കിട്ടുന്നതു പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. താഴെക്കാണുന്ന ചിത്രം നോക്കൂ. വലതു വശത്ത് മുകളിലായി കാണുന്നതാണ് ഹീറ്റ് സിങ്കും പ്രോസസറും ഇരിക്കുന്ന അറ. അതിന്റെ താഴെയായി ഫാനിനെ മറയ്ക്കുന്ന ഗ്രില്ലും കാണാം.

സ്റ്റെപ്പ് 1

ലാപ്ടോപ്പ് ബാറ്ററി അഴിച്ചിട്ടിരിക്കുന്നു
ആദ്യപടിയായി, ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചിടുക. അകത്തു പെരുമാറുമ്പോള്‍ ഷോര്‍ട്ടാവാതിരിക്കാന്‍ ഇതൂ വളരെ അത്യാവശ്യമാണ്. ഇവിടെയാണ് ഈ മോഡലില്‍ പ്രോസസ്രും ഹീറ്റ്സിങ്കും ഇരിക്കുന്നത്.

സ്റ്റെപ്പ് 2

പ്ലേറ്റ് അഴിച്ചുമാറ്റുന്നു
ഇനി പ്ലേറ്റിന്റെ ഇടതു വശത്തു കാണുന്ന സ്ക്രൂ അഴിച്ചെടുക്കുക. എന്നിട്ട് ശ്രദ്ധിച്ചു പ്ലേറ്റ് ഊരി മാറ്റി വെക്കുക. ചെമ്പുനിറത്തില്‍ കാണുന്നതാണ് ഹീറ്റ് സിങ്ക്. പ്രോസസര്‍ അതിനടിയിലാണ് ഇരിക്കുന്നത്. പഴയ ലാപ്ടോപ്പുകളില്‍ ഇതില്‍ നിറയെ പൊടിയായിരിക്കും. ബ്രഷ് ഉപയോഗിച്ച് ശ്രദ്ധിച്ചു പൊടി മുഴുവനും പുറത്തേക്കെടുക്കുക. ശക്തി കുറഞ്ഞ വാക്വം ക്ലീനറും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

സ്റ്റെപ്പ് 3

ഹീറ്റ്സിങ്ക് അഴിച്ചുമാറ്റുന്നു
അതിനു ശേഷം ഹീറ്റ് സിങ്ക് അഴിച്ചെടുക്കുക. ഹീറ്റ്സിങ്കിന്റെ ഉള്ളിലും അടിയിലും ഉള്ള പൊടിയും പതുക്കെ നീക്കുക. ഹീറ്റ്സിങ്കും പ്രൊസസറും അല്‍പ്പം ശ്രദ്ധയോടെ കൈകാര്യം ചെയുന്നത് നന്നായിരിക്കും.

സ്റ്റെപ്പ് 4

ഹീറ്റ്സിങ്ക് ശ്രദ്ധാപൂര്‍വം മാറ്റുന്നു
സ്ക്രൂകള്‍ അഴിച്ചതിനു ശേഷം ഹീറ്റ്സിങ്കിലെ പേപ്പര്‍ നാടയുടെ സഹായത്താല്‍ അമ്പടയാളത്തിന്റെ എതിര്‍ വശത്തേക്ക് ചെരിച്ചു പൊക്കി എടുക്കുക.

സ്റ്റെപ്പ് 5

ഹീറ്റ്സിങ്കിലും പരിസരത്തും ഫാനില്‍ നിന്നുള്ള കുഴലിലുമുള്ള പൊടി മുഴുവന്‍ നീക്കം ചെയ്തതിനു ശേഷം, ഹീറ്റ് സിങ്ക് മാറ്റി വെയ്ക്കുക. ഹീറ്റ് സിങ്കിനു നേരെ താഴെ കാണുന്നതാണ് ഈ ലാപ്ടോപ്പിലെ പ്രൊസസര്‍. പഴയ ലാപ്ടൊപ്പുകളില്‍ ഈ പ്രൊസസറിനു പുറത്ത് തെര്‍മല്‍ കോമ്പൗണ്ട് ഉണങ്ങി ഇരിക്കുന്നുണ്ടാവും. പ്രൊസസറും ഹീറ്റ്സിങ്കും തമ്മിലുള്ള താപ ചാലനം വര്‍ദ്ധിപ്പിക്കുന്നതിനുള്ളതാണ് ഈ കോമ്പൗണ്ട്. കാലക്രമേണ ഇത് ഉണങ്ങി വരണ്ട് താപചാലനശേഷി നഷ്ടപ്പെടുന്നതും ലാപ്ടോപ്പ് ചൂടാകാന്‍ കാരണമാകാറുണ്ട്.

സ്റ്റെപ്പ് 6

പ്രൊസസറും ഹീറ്റ്സിങ്കിന്റെ അടിവശവും പഞ്ഞി ഉപയോഗിച്ച് വൃത്തിയാക്കുന്നു
അടുത്തതായി പഞ്ഞി ഉപയോഗിച്ച് പ്രൊസസറും ഹീറ്റ്സിങ്കിന്റെ അടിവശവും വൃത്തിയാക്കുക. അമിത ബലം പ്രയോഗിച്ച് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തെര്‍മല്‍ കോമ്പൊണ്ടും അതിന്റെ പൊടിയും വിഷമാണ്. അതിനാല്‍ ഇതു കഴിയുന്നതുവരെ പ്രത്യേകം ശ്രദ്ധിക്കുക. കഴിഞ്ഞ ഉടനെ കൈ നന്നായി കഴുകണം.

സ്റ്റെപ്പ് 7

പ്രൊസസറിനുമുകളില്‍ തെര്‍മല്‍ കോമ്പൗണ്ട് തേക്കുന്നു
തെര്‍മല്‍ കോമ്പൗണ്ട് ഒരല്‍പ്പം പ്രൊസസറിനു മുകളില്‍ തേയ്ക്കുക. ഒരു ചെറിയ പ്ലാസ്റ്റിക്കു കഷണമോ തീപ്പെട്ടിക്കമ്പോ ഉപയോഗിച്ച് അത് പ്രൊസസറിനു മുകളില്‍ കടലാസ് കനത്തില്‍ തേക്കുക. അധികമുള്ള കോമ്പൗണ്ട് പഞ്ഞി ഉപയോഗിച്ച് തുടച്ചെടുക്കണം.

സ്റ്റെപ്പ് 8

കോമ്പൗണ്ട് ഒരേ കനത്തില്‍ ആയാല്‍ ഹീറ്റ് സിങ്കിനെ തിരിച്ച് സ്ഥാനത്തു വെച്ച് സ്ക്രൂ പിടിപ്പിക്കുക. അമ്പടയാളമുള്ള ഭാഗം ചെരിച്ച് ഉള്ളിലേക്കു കയറ്റി ശരിയായ സ്ഥാനത്ത് ഇരുന്നെന്ന് ഉറപ്പു വരുത്തിയതിനു ശേഷം എതിര്‍കോണുകളിലുള്ള സ്ക്രൂകള്‍ ആദ്യം പിടിപ്പിക്കുന്നത് നന്നായിരിക്കും.
പ്ലേറ്റ് സ്ക്രൂ ചെയ്ത് ബാറ്ററി പിടിപ്പിച്ച് ലാപ്ടോപ്പ് നേരെ വെച്ച് ഓണ്‍ ചെയ്തു നോക്കൂ. ഇപ്പോള്‍ ചൂടാകുന്നുണ്ടോ?

Tuesday, April 3, 2012

കറന്‍റ് ചാര്‍ജ്‌ കണക്കാക്കാം

 കറന്‍റ് ചാര്‍ജ്‌ കണക്കാക്കാം

വൈദ്യുതി എത്താത്ത വീടുകള്‍ ഇന്ന്‌ എത്ര വിരളം! വൈദ്യുതി എത്തുന്നതോടെ
വൈദ്യുതോപകരണങ്ങളും എത്തും. ഒരു വീട്ടില്‍ എന്തെല്ലാം വൈദ്യുതോപകരണങ്ങളാണു കൈകാര്യം
ചെയ്യേണ്ടിവരിക - തേപ്പുപെട്ടി, ഇമേര്‍ഷന്‍ ഹീറ്റര്‍, ഇലക്‌ട്രിക്‌ കെറ്റില്‍,
മിക്‌സി, ഇലക്‌ട്രിക്‌ ഹീറ്റര്‍ ഇലക്‌ട്രിക്‌ അവ്‌ന്‍, വാഷിംഗ്‌, മെഷന്‍, ഗീസര്‍
അങ്ങനെ...
വൈദ്യുതോപകരണങ്ങള്‍ ലളിതമായവയും സങ്കില്‍ണ്ണമായവയുമുണ്ട്‌. എന്നാല്‍
വീട്ടിനുള്ളില്‍ ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങളെക്കുറിച്ച്‌ ഒരേകദേശജ്ഞാനം
എല്ലാവര്‍ക്കും ഉണ്ടായിരിക്കുന്നത്‌ നന്ന്‌. അവ ശരിയായി പ്രവര്‍ത്തിപ്പിക്കുവാനും
സൂക്ഷിക്കുവാനും പ്രവര്‍ത്തനച്ചെലവു കുറയ്‌ക്കാനും നിസ്സാരമായ ചില തകരാറുകള്‍ സ്വയം
പരിഹരിക്കാനും ഒക്കെ ആ അറിവു പ്രയോജനപ്പെടും.
മീറ്റര്‍ റീഡിംഗ്‌ അനുസരിച്ച്‌,
അതായതു ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ അളവനുസരിച്ചാണ്‌ നാം ഇലക്‌ട്രിസ്റ്റി
ബോര്‍ഡിനു കാശു കൊടുക്കുന്നത്‌. എന്നാല്‍ അതിന്റെ ഏറ്റക്കുറച്ചില്‍ മനസ്സിലാക്കി
അതനിസരിച്ചു വൈദ്യുതിയുടെ ഉപഭോഗം ക്രമീകരിക്കാന്‍ നിങ്ങള്‍
ശ്രമിച്ചിട്ടുണ്ടോ?
ബള്‍ബുകളും വൈദ്യുതോപകരണങ്ങളും എത്രമാത്രം വൈദ്യുതോര്‍ജ്ജം
ഉപയോഗപ്പെടുത്തുന്നതാണെന്നു വാങ്ങും മുമ്പേ ശ്രദ്ധിക്കാനും, ഉപയോഗിക്കുമ്പോള്‍
ഉപയോഗക്രമവും സമയവും നിയന്ത്രിക്കാനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ?
നിങ്ങളുടെ
വീട്ടിലെ മീറ്റര്‍ ശരിക്കാണോ പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങള്‍
പരിശോധിക്കാറുണ്ടോ? ഈ പ്രശ്‌നങ്ങളെക്കുറിച്ചു ഗൗരവപൂര്‍വ്വം
ചിന്തിച്ചിട്ടിലെങ്കില്‍ ആദ്യം വേണ്ടതു മീറ്റര്‍ എന്താണെന്നു മനസ്സിലാക്കുകയും
മീറ്റര്‍ വായിക്കാന്‍ പഠിക്കുകയുമാണ്‌.
വൈദ്യുതോര്‍ജ്ജം അളക്കാന്‍ വേണ്ടി ഇല.
ബോര്‍ഡ്‌ നമ്മുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ എന്താണെന്നു
മനസ്സിലാക്കുകയും മീറ്റര്‍ സ്വിച്ച്‌ബോര്‍ഡിലോ അതിനടുത്തോ ആയിരിക്കും.
കഴിഞ്ഞ
മാസം ഇത്ര യൂണിറ്റ്‌ കറന്റ്‌ ആയി എന്നു നാം പറയാറുണ്ടല്ലോ. ഒരു യൂണിറ്റ്‌ എന്നാല്‍
ഒരു കിലോവാട്ട്‌ മണിക്കൂര്‍ (kilo Watt Hour -kWh) ആണ്‌. ആയിരം വാട്ടി (ഒരു
കിലോവാട്ട്‌) വൈദ്യുതശക്തി ഒരു മണിക്കൂര്‍ പ്രയോഗിക്കുവാന്‍ ഒരു യൂണിറ്റ്‌
വൈദ്യുതോര്‍ജ്ജം ഉപയോഗപ്പെടുത്തേണ്ടി വരും.
വോള്‍ട്ട്‌, വാട്ട്‌, കറന്റ്‌,
എനിര്‍ജി എന്നീ പദങ്ങളൊക്കെ അവയുടെ അര്‍ത്ഥം ശരിക്കു മനസ്സിലാക്കാതെ പലരും
ഉപയോഗിക്കാറുണ്ട്‌.
ൈവദ്യുതി എന്നാല്‍ ഇലക്‌ട്രോണുകളെ ചലിപ്പിക്കാന്‍ ഒരു ബലം
വേണമല്ലോ. ഈ ബലത്തെ വിദ്യുതചാലകബലം അഥവാ വോള്‍ട്ടേജ്‌ എന്നു പറയും. വിദ്യുത്‌ധാര
അളക്കുന്നത്‌ ആമ്പിയറിലും (A), വോള്‍ട്ടേജ്‌ അളക്കുന്നതു വോള്‍ട്ടി(V)ലുമാണ്‌.
നമ്മുടെ വീടുകളിലെ വൈദ്യുതസപ്ലൈ (സിംഗിള്‍ ഫേസ്‌) 230
വോള്‍ട്ടിലാണ്‌.
പൈപ്പിലൂടെ വെള്ളം ഒഴുകുന്നതിനെ വൈദ്യുതിപ്രവാഹത്തോട്‌
ഉപമിക്കാമെങ്കില്‍ വെള്ളത്തിന്റെ സമ്മര്‍ദ്ദം വോള്‍ട്ടേജും ഒഴുകുന്ന വെള്ളത്തിന്റെ
നിരക്ക്‌ കറന്റും ആണ്‌.
വാട്ടും യൂണിറ്റും
ശക്തിയെ അളക്കാനുള്ള മാത്രയാണ്‌
വാട്ട്‌ (Watt), അതായതു വൈദ്യുതോര്‍ജ്ജം ചെലവിടുന്ന നിരക്ക്‌. നമ്മുടെ വീടുകളിലെ
വൈദ്യുതി സപ്ലൈ എ.സി. അഥവാ പ്രത്യാവര്‍ത്തിധാരയാണ്‌. എ.സി.യില്‍ വോള്‍ട്ടേജ്‌ x
കറന്റ്‌ x ശക്തിഘടകം (power factor) ആണ്‌ ശക്തി. ഫാന്‍, മോട്ടോര്‍, ട്യൂബ്‌
തുടങ്ങിയ ഉപകരണങ്ങളില്‍ ശക്തിഘടകം ഒന്നില്‍ താഴെ ആയിരിക്കും. എന്നാല്‍ ബള്‍ബുകളിലും
ചൂട്‌ ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളിലും ശക്തി ഘടകം 1 (ഒന്ന്‌) ആണ്‌.
ശക്തിയെ
സമയം കൊണ്ടു ഗുണിച്ചാല്‍ ആ സമയത്തു ചെലവഴിച്ച ഊര്‍ജ്ജത്തിന്റെ കണക്കുകിട്ടും.
വൈദ്യുതോര്‍ജ്ജത്തിന്റെ പ്രായോഗിക മാത്രയാണു കിലോവാട്ട്‌ മണിക്കൂര്‍ അഥവാ
യൂണിറ്റ്‌.
മേല്‌പറഞ്ഞ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ണമായും
മനസ്സിലായില്ലെങ്കില്‍ വിഷമിക്കേണ്ട. 1000W230V എന്ന്‌ എഴുതിയിട്ടുള്ള ഒരു ഹീറ്റര്‍
കണ്ടാല്‍ അതു വൈദ്യുതോര്‍ജ്ജം ചെലവിടുന്ന നിരക്ക്‌ (ശക്തി) 1000 വാട്ട്‌ അഥവാ ഒരു
കിലോ വാട്ട്‌ ആണെന്നും അതു പ്രവര്‍ത്തിക്കുക 230 വോള്‍ട്ടേജിലാണെന്നും
മനസ്സിലാക്കുക. ഈ ഹീറ്റര്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍, ഒരു കി.വാട്ട്‌
x ഒരു മണിക്കൂര്‍ = ഒരു കി. വാട്ട്‌ മണിക്കൂര്‍ അഥവാ ഒരു യൂണിറ്റ്‌ ഊര്‍ജ്ജം
ചെലവാകും. അതായത്‌, ഇല. ബോര്‍ഡിന്‌ ഒരു യൂണിറ്റിന്റെ വില കൊടുക്കണം. 2000W ന്റെ
ഹീറ്ററാണെങ്കില്‍ അര മണിക്കൂരാകുമ്പോള്‍തന്നെ ഒരു യൂണിറ്റാകും. അതുപോലെ ബള്‍ബു
വാങ്ങുമ്പോള്‍ ബള്‍ബിന്റെ മണ്ടയില്‍ 100W 230V, 60W 230V, 40W 230V എന്നൊക്കെ
എഴുതിയിരിക്കുന്നതു കണ്ടിട്ടില്ലേ? 100W ന്റെ ബള്‍ബു 10 മണിക്കൂര്‍ എരിഞ്ഞാല്‍ ഒരു
യൂണിറ്റ്‌ ഉപയോഗിക്കുന്നു. 40W ന്റെ ബള്‍ബാണെങ്കില്‍ ഒരു യൂണിറ്റാകാന്‍ 25
മണിക്കൂര്‍ എരിയണം.
മീറ്റര്‍ റീഡിംഗ്‌

മീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍
അതിന്റെ കണ്ണാടിയിലൂടെ നോക്കിയിട്ടുണ്ടോ? എങ്കില്‍ ഉള്ളില്‍ വൃത്താകൃതിയിലുള്ള ഒരു
അലൂമിനിയം തകിട്‌ കറങ്ങിക്കൊണ്ടിരിക്കുന്നതു കാണാം. ഇതിന്റെ വേഗം നാം ഉപയോഗിച്ചു
കൊണ്ടിരിക്കുന്ന ശക്തിക്ക്‌ ആനുപാതികമാണ്‌. അതായതു നാം കൂടുതല്‍ ശക്തി
ആവശ്യപ്പെടുമ്പോള്‍ തകിടു വേഗത്തില്‍ കറങ്ങും. ഒട്ടും ഉപയോഗിക്കാതിരിക്കുമ്പോള്‍
നിശ്ചലമാകുകയും ചെയ്യും. നാം മീറ്ററില്‍ കാണുന്ന ഡയലുകളും പല്‍ച്ചക്രങ്ങളും
അലൂമിനിയം തകിടിന്റെ കറക്കവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഡിസ്‌ക്‌ എത്ര തവണ
കറങ്ങുമ്പോഴാണ്‌ ഒരു യൂണിറ്റ്‌ ആവുകയെന്നു (Revolutions PEr kWh) മീറ്ററില്‍
എഴുതിയിരിക്കും. (ഉദാ. 600, 1200).
ഡയലുകള്‍ നോക്കുക - മിക്ക മീറ്ററുകള്‍ക്കും
നാലു പ്രധാന ഡയലുകളുണ്ടാവും. അവയുടെ മുകളില്‍ യഥാക്രമം 1000, 100, 10, 1
(അല്ലെങ്കില്‍ Kwh per division) എന്ന്‌ എഴുതിയിരിക്കും. ചിത്രം നോക്കുക.
ഇവ
കൂടാതെ ഡയലുകളുണ്ടെങ്കില്‍ അവ 1/10, 1/100 എന്നിവയാണ്‌. അവ നമുക്കു വിട്ടുകളയാം.
(ദശാംശസ്ഥാനങ്ങളുടെ കൃത്യത പരീക്ഷണങ്ങള്‍ക്കു മതിയാകും.)
വൃത്താകൃതിയിലുള്ള
ഡയലില്‍ 0 മുതല്‍ 9 വരെ അക്കങ്ങള്‍ കാണാം. ഇവ പ്രദക്ഷിണമാണോ (ക്ലോക്ക്‌വൈസ്‌),
അപ്രദക്ഷിണമാണോ (ആന്റി ക്ലോക്ക്‌ വൈസ്‌) എന്നു ശ്രദ്ധിക്കുക. 1-ന്റെ ഡയലിലെ സൂചി
ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ 10-ന്റെ ഡയലിലെ സൂചി ഒരു അക്കം മുന്നോട്ടു
മാറും. അതുപോലെ 10-ന്റേത്‌ ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ 100ന്റേത്‌ ഒരക്കം
കൂടുന്നു. ഏതാണ്ട്‌ വാച്ചിന്റെ മെക്കാനിസം തന്നെ. ഡയലുകളെ ഇടത്തുനിന്നു
വലത്തോട്ടാണഅ വായിക്കേണ്ടത്‌. ആദ്യം 1000-ത്തിന്റേത്‌, പിന്നെ 100, 10,
1.
ഉദാഹരണത്തിന്‌ ചിത്രത്തിലെ ഡയലുകള്‍ വായിച്ചു നോക്കൂ.
ആദ്യത്തെ ഡയലിലെ
സൂചി മൂന്നിനും നാലിനുമിടയില്‍. അപ്പോള്‍ മൂന്ന്‌ എന്ന്‌ വായിക്കുക. രണ്ടാമത്തെ
ഡയല്‍ (പ്രദക്ഷിണം) ആറിനും ഏഴിനും ഇടയ്‌ക്ക്‌. അതുകൊണ്ട്‌ ആറ്‌ എന്നു വായിക്കുക.
സൂചി രണ്ടക്കങ്ങള്‍ക്കിടയിലാണെങ്കില്‍ കുറഞ്ഞ സംഖ്യ കണക്കിലെടുക്കുക. അതുപോലെ
മൂന്നാമത്തെയും നാലമത്തെയും ഡയലുകള്‍ വായിച്ചാല്‍ 3692 എന്നു
കിട്ടും.
കഴിഞ്ഞമാസത്തെ റീഡിംഗ്‌ (ഇതു നമ്മുടെ കണ്‍സ്യൂമര്‍ കാര്‍ഡില്‍
രേഖപ്പെടുത്തിയിരിക്കും, 3615 ആയിരുന്നുവെങ്കില്‍ അതിനുശേഷം ഉപയോഗിച്ച വൈദ്യുതി
3692 - 3615 = 77 യൂണിറ്റ്‌ എന്നു കണക്കാക്കാം. ഇത്‌ പ്രതീക്ഷിച്ചതിലും
കൂടുതലാണെങ്കില്‍ ഉപയോഗം കുറയ്‌ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കണം.

ഇതുകൂടാതെ നിരയായി അറബി അക്കങ്ങളെ കാണിക്കുന്ന തരം ഡയലും ഉണ്ട്‌. കാറിലും
സ്‌കൂട്ടറിലുമൊക്കെ കിലോമീറ്റര്‍ കാണിക്കുന്ന ഡയലുകള്‍ പോലെ. അല്ലെങ്കില്‍
ടേപ്പ്‌റിക്കാര്‍ഡറിലെ ഇന്‍ഡെക്‌സ്‌ പോലെ. ഇത്തരം മീറ്ററുകളുടെ പ്രവര്‍ത്തനവും
മേല്‍പ്പറഞ്ഞതുപോലെതന്നെ ഡിസ്‌ക്‌ കറങ്ങുന്നതോടൊപ്പം സൂചി തിരിക്കുന്നതിനു പകരം
അക്കങ്ങള്‍ മാറ്റാനുള്ള ലളിതമായൊരു സംവിധാനമുണ്ടെന്നു മാത്രം. വായിക്കാനെളുപ്പം
ഇത്തരം ഡയലുകള്‍ തന്നെ. ഓരോ അക്കവും കാണിക്കുന്ന സ്ഥലത്തിനു നേരെ 10000, 1000, 100,
10, 1 എന്നിങ്ങനെ എഴുതിയിട്ടുണ്‌താവും. സംഖ്യയെ ഇടത്തുനിന്നു വലത്തോട്ടു
സ്ഥാനവിലയനുസരിച്ച്‌ വായിക്കുകയേ വേണ്ടൂ.
ചിലപ്പോള്‍ മീറ്റര്‍
ചതിക്കും
മീറ്റര്‍ ചിലപ്പോള്‍ ചതിച്ചെന്നുവരും. ജാഗ്രതവേണം. കാരണം മീറ്റര്‍
തെറ്റായി പ്രവര്‍ത്തിച്ചാലും കാണിക്കുന്ന യൂണിറ്റിനു നാം പണമടയ്‌ക്കേണ്ടിവരും. ചില
മീറ്ററുകള്‍ക്കൊരു രോഗമുണ്ട്‌, ഇഴഞ്ഞു നീങ്ങല്‍ (Creeping). നാം വൈദ്യുതി ഒട്ടും
തന്നെ ഉപയോഗിക്കാതിരിക്കുമ്പോവും അലൂമിനിയം ഡിസ്‌ക്‌ വളരെ പതുക്കെയാണെങ്കിലും
തുടര്‍ച്ചയായി കറങ്ങിക്കൊണ്ടിരിക്കും. മീറ്റര്‍ തുറന്നു മാത്രമേ തകരാറിനു പരിഹാരം
കാണാനാവൂ. എന്നാല്‍ വൈദ്യുതി മോഷണവും മറ്റും തടയാന്‍ വേണ്ടി ഇലക്‌ട്രിസിറ്റി
ബോര്‍ഡ്‌ സീല്‍ ചെയ്‌തിട്ടുള്ള മീറ്റര്‍ തുറക്കാനോ റിപ്പയര്‍ ചെയ്യാനോ നമുക്ക്‌
അവകാശമില്ല. മീറ്റര്‍ ശരിയായിട്ടാണഓ പ്രവര്‍ത്തിക്കുന്നതെന്ന്‌ പരിശോധിക്കാനുള്ള
ബാധ്യത വിതരണ ഏജന്‍സിക്കുണ്ടെങ്കിലും, തകരാറുണ്ടോയെന്നു നിരീക്ഷിക്കുകയും തകരാറു
കണ്ടാല്‍ അപ്പോള്‍ തന്നെ ബോര്‍ഡിന്റെ ചുമതലക്കാരെ അറിയിച്ചു പരിഹാരം കാണുകയും
ചെയ്യാന്‍ നാം ശ്രദ്ധിക്കണം. കാരണം തകരാറ്‌ അവരുടേതായാലും പണം നഷ്‌ടപ്പെടുന്നത്‌
നമുക്കാണല്ലോ.
ഓടാത്ത മീറ്ററുകള്‍ അഥവാ മെല്ലെപ്പോക്കുരോഗമുള്ള മീറ്ററുകള്‍
ബോര്‍ഡിനും നഷ്‌ടം വരുത്തിവയ്‌ക്കും. അങ്ങനെ മീറ്റര്‍ വായിക്കുവാന്‍ പഠിക്കുന്നതു
വഴി ഊര്‍ജ്ജനഷ്‌ടവും ധനനഷ്‌ടവും തടയാനും ഊര്‍ജസംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.
ഒരു  പഴയ പോസ്റ്റ്‌ റീ പബ്ലിഷ് ചെയ്തതാണ്.പഴയ ടൈപ്പ്‌ മീറ്ററുകള്‍ ഇപ്പോള്‍ അപൂര്‍വ്വമാണല്ലോ
http://urjasamrakshanam.org/?q=node

സൂര്യനാണ്‌ താരം!

സൂര്യനാണ്‌ താരം! 

 

(ആര്‍ വി ജി മേനോന്‍)
പിളര്‍ക്കാന്‍ പറ്റാത്തത്‌ എന്ന്‌ കരുതപ്പെട്ടിരുന്ന പരമാണുവിനെ പിളര്‍ക്കാമെന്നും അതിലൂടെ ഊര്‍ജം മോചിപ്പിക്കാമെന്നും 1938 ല്‍ ജര്‍മ്മന്‍കാര്‍ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഈ വിദ്യയുപയോഗിച്ച്‌ സര്‍വനനാശകമായ ആറ്റംബോംബ്‌ ഉണ്ടാക്കാനും ജര്‍മ്മനി ശ്രമിച്ചു.
പക്ഷേ അതില്‍ വിജയം കണ്ടത്‌ അമേരിക്കയാണ്‌. മഹായുദ്ധത്തിന്‌ അന്ത്യംകുറിച്ചുകൊണ്ട്‌ 1945 ആഗസ്റ്റ്‌ ആറിന്‌ ഹിരോഷിമയിലും ഒന്‍പതിന്‌ നാഗസാക്കിയിലും ലോകം കണ്ട ഏറ്റവും വിനാശകരമായ ആയുധപ്രയോഗം നടന്നു. രണ്ടു ലക്ഷത്തിലേറെ മനുഷ്യര്‍, സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ വെന്തു മരിച്ചു.യുദ്ധത്തിനുശേഷവും അമേരിക്ക കൂടുതല്‍ ശക്തിയേറിയ ആണവായുധങ്ങള്‍ (ഹൈഡ്രജന്‍ ബോംബ്‌, ന്യൂട്രോണ്‍ ബോംബ്‌) വികസിപ്പിക്കുന്നതു തുടര്‍ന്നു. പക്ഷേ പിന്നാലെ തന്നെ സോവിയറ്റ്‌ യൂണിയനും ഇംഗ്ലണ്ടും ഫ്രാന്‍സും, രണ്ട്‌ പതിറ്റാണ്ടുകള്‍ക്കുശേഷം ചൈനയും ആണവായുധശേഷി നേടി. ലോകം ഒരു ആണവപ്പന്തയത്തിന്‌ മുമ്പില്‍ വിറങ്ങലിച്ചു നിന്നു. ഭൂഗോളത്തിനെ പട്ടവട്ടം തകര്‍ത്തു തരിപ്പണമാക്കാനുള്ള ആണവായുധങ്ങളാണ്‌ ഈ രാജ്യങ്ങളുടെ കലവറയില്‍ കാത്തിരിക്കുന്നത്‌.
ഒരു ഭ്രാന്തന്‍ മനസ്സിന്റെ താളം തെറ്റിയ നീക്കം മതി, സര്‍വനാശകരമായ ആണവയുദ്ധത്തിന്‌ തിരികൊളുത്താന്‍. അധികാര ഭ്രാന്ത്‌ തലയ്‌ക്കു പിടിച്ച മറ്റൊരു ഹിറ്റ്‌ലറോ മുസ്സോളിനിയോ ഉണ്ടാവില്ലെന്നെന്താണുറപ്പ്‌? അതുകൊണ്ട്‌ ലോകമെമ്പാടും അണുവായുധങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം ഉണ്ടായി. സമ്പൂര്‍ണ ആവണ നിരായുധീകരണത്തിനായി ആഹ്വാനങ്ങള്‍ ഉയര്‍ന്നു. പക്ഷേ ആണവായുധങ്ങള്‍ സ്വായത്തമാക്കിയ ഒരു വന്‍ശക്തിയും അതു വേണ്ടെന്നു വയ്‌ക്കാന്‍ തയ്യാറായില്ല! അണുശക്തി സമാധാനത്തിന്‌ (Atoms for peace) എന്നാല്‍ ഇതിന്‌ സമാന്തരമായി അണുശക്തിയെ മെരുക്കിയെടുത്ത്‌ വൈദ്യുതി ഉണ്ടാക്കാനായി ഉപയോഗിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടായിരുന്നു. 1954 ല്‍ സോവിയറ്റ്‌ യൂണിയനിലും 1956 ല്‍ ബ്രിട്ടനിലും 1960 ല്‍ അമേരിക്കയിലും വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉണ്ടാക്കി വില്‍ക്കുന്ന ആണവ നിലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലും ജവഹര്‍ലാല്‍ നെഹ്രുവിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ഡോ. ഹോമി ഭാഭയുടെ നേതൃത്വത്തില്‍, ആണവഗവേഷണം 1950 കളില്‍ ആരംഭിച്ചു. കാനഡയുടെ സഹായത്തോടെ ഇകഞഡട എന്ന ഗവേഷണ റിയാക്‌ടര്‍ സ്ഥാപിക്കപ്പെട്ടു.
അമേരിക്കയിലെ ജനറല്‍ ഇലക്‌ട്രിക്‌ കമ്പനിയില്‍ നിന്ന്‌ വിലയ്‌ക്കു വാങ്ങിയ താരാപ്പൂര്‍ റിയാക്‌ടര്‍ 1962 ല്‍ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ചു തുടങ്ങി. പക്ഷേ അമേരിക്കയുടേതില്‍ നിന്നും മറ്റ്‌ രാജുങ്ങളുടേതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ആണവോര്‍ജ വികസന പരിപാടിയാണ്‌ ഡോ.ഭാഭ വിഭാവനം ചെയ്‌തത്‌. ഇതിന്‌ അതിന്റേതായ കാരണവും ഉണ്ടായിരുന്നു.ആണവ റിയാക്‌ടറുകളില്‍ സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന ഇന്ധനം യുറേനിയം ആണ്‌. യുറേനിയത്തിന്‌ പലതരം ഐസോടോപ്പുകള്‍ ഉണ്ട്‌. എല്ലാ യുറേനിയം ആറ്റത്തിന്റെയും അണുകേന്ദ്രത്തില്‍ (Nucleus) 92 പ്രോട്ടോണുകള്‍ ഉണ്ടാകും; പക്ഷേ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. 92 പ്രോട്ടോണും 146 ന്യൂട്രോണും ചേര്‍ന്ന്‌ 238 കണികകളുള്ള യുറേനിയം - 238 ആണ്‌ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഐസോടോപ്പ്‌. സ്വാഭാവിക യുറേനിയത്തിന്റെ (Natural Uranium) 99.3 ശതമാനവും ഡ238 ആണ്‌. ബാക്കിയുള്ള 0.7% ആറ്റങ്ങളുടെ ന്യുക്ലിയസ്സില്‍ 146 ന്‌ പകരം 143 ന്യൂട്രോണുകളേ ഉണ്ടാവൂ. അതുകൊണ്ട്‌ അവയെ U235 എന്നാണ്‌ പറയുക. (92+143 = 235). ഈ U235 ആണ്‌ യഥാര്‍ത്ഥ ഇന്ധനം. അതില്‍ ഒരു ന്യൂട്രോണ്‍ പതിച്ചാല്‍ അത്‌ പിളര്‍ന്ന്‌ രണ്ട്‌ കഷണമാകും. കൂടെ രണ്ടോ മൂന്നോ ന്യൂട്രോണുകള്‍ സ്വതന്ത്രമാവുകയും ചെയ്യും. ഇതിലേതെങ്കിലും ഒരു ന്യൂട്രോണ്‍ മറ്റൊരു ഡ235 അണുകേന്ദ്രത്തെ പിളര്‍ത്തിയാല്‍ പിന്നെയും രണ്ടോ മൂന്നോ സ്വതന്ത്ര ന്യൂട്രോണുകള്‍ ജനിക്കും. ഈ ശൃംഖല തുടര്‍ന്നാല്‍ അന്തമില്ലാത്ത ഒരു നിലനിര്‍ത്താനാകും. ഇതിനെയാണ്‌ ശൃഖലാ പ്രവര്‍ത്തനം (Chain reaction) എന്ന്‌ പറയുന്നത്‌. ഇതാണ്‌ ആണവ റിയാക്‌ടറിന്റെ അടിസ്ഥാന തത്വം.
പക്ഷേ ഈ ശൃംഖല നിലനിര്‍ത്തണമെങ്കില്‍ സ്വതന്ത്രമാകുന്ന ന്യൂട്രോണുകള്‍ ചോര്‍ന്നു പോകാതെയും അവയെ പരിരക്ഷിച്ച്‌ അവയിലൊരെണ്ണമെങ്കിലും പുതിയൊരു ഡ235 ല്‍ പ്രവേശിച്ച്‌ പിളര്‍പ്പു നടത്തുന്നു എന്നുറപ്പാക്കേണ്ടതുണ്ട്‌. ഇതത്ര എളുപ്പമല്ല. അത്‌ സുഖകരമാക്കാനായി രണ്ട്‌ മാര്‍ഗങ്ങളുണ്ട്‌. ഒന്നുകില്‍ യുറേനിയം ഇന്ധനത്തിലെ U235 അനുപാതം കൃത്രിമമായി വര്‍ദ്ധിപ്പിച്ച്‌ ഏതാണ്ട്‌ 3% ആക്കുക. ഇതിനെ സംപുഷ്‌ടീകരണം (Enrichment) എന്ന്‌ പറയുന്നു. അല്ലെങ്കില്‍, ന്യൂട്രോണ്‍ വിഴുങ്ങികളായ വസ്‌തുക്കളുടെ അളവ്‌ റിയാക്‌ടറിനകത്തു കഴിവതും കുറയ്‌ക്കുക. ഇതെങ്ങനെ സാധിക്കും? റിയാക്‌ടറിനകത്തു രണ്ട്‌ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്‌. ഒന്ന്‌ അണുവിഘടനത്തിന്റെ ഫലമായുണ്ടാകുന്ന അത്യുന്നത താപം പകര്‍ന്നെടുക്കുക. അതില്‍ നിന്നാണ്‌ നമുക്ക്‌ വൈദ്യുതി യന്ത്രങ്ങള്‍ കറക്കാന്‍ വേണ്ട ഊര്‍ജം കിട്ടേണ്ടത്‌. ഇതിനായി ഒരു ശീതീകാരി (Coolant) കൂടിയേ തീരൂ. രണ്ടാമത്തേത്‌, വിഘടനത്തില്‍ നിന്നുണ്ടാകുന്ന അത്യുന്നത ഊര്‍ജമുള്ള ന്യൂട്രോണുകളെ തുടര്‍ച്ചയായ 'കൂട്ടിയിടി'കളിലൂടെ വേഗം കുറച്ച്‌ 'തണുപ്പിക്കുക.' എങ്കില്‍ മാത്രമേ അവയ്‌ക്കു യുറേനിയം 235 അണുകേന്ദ്രത്തില്‍ പ്രവേശിച്ച്‌ പിളര്‍പ്പുണ്ടാക്കാനുള്ള സാദ്ധ്യത കൂടുകയുള്ളൂ. ഈ പ്രക്രിയയെ മന്ദീകരണം (Moderation) എന്ന്‌ പറയുന്നു. ശീതീകാരി (coolant) ആയിട്ടും മന്ദീകാരി (Moderator) ആയിട്ടും സാധാരണ ജലം ഉപയോഗിക്കാം. പക്ഷേ സാധാരണ ജലത്തിന്‌ ന്യൂട്രോണുകളെ വിഴുങ്ങാനുള്ള ആര്‍ത്തി കൂടുതലാണ്‌. എന്നാല്‍ പ്രകൃതിയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഘനജല (Heavy water) ത്തിന്‌ ന്യൂട്രോണിനോട്‌ അത്ര തന്നെ ആര്‍ത്തിയില്ല. എന്തെന്നാല്‍ ഘനജലത്തിലെ ഹൈഡ്രജന്‍ അണുകേന്ദ്രത്തില്‍ ഒരു പ്രോട്ടോണിനുപുറമേ ഒരു ന്യൂട്രോണ്‍ കൂടി നേരത്തെ തന്നെ കയറിക്കൂടിയിട്ടുണ്ട്‌! ഇപ്രകാരം ഘനജലം ശീതീകാരിയായും മന്ദീകാരിയായും ഉപയോഗിച്ചാല്‍ സംപുഷ്‌ടീകരിക്കാത്ത സാധാരണ യുറേനിയം തന്നെ ഇന്ധനമാക്കിക്കൊണ്ട്‌ ആണവ റിയാക്‌ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ റിയാക്‌ടറുകളും സംപുഷ്‌ടീകരിച്ച യുറേനിയവും സാധാരണ ജലവും ഉപയോഗിക്കുന്നവയത്രേ. എന്നാല്‍ കാനഡ, സ്വാഭാവിക യുറേനിയവും ഘനജലവും ഉപയോഗിക്കുന്ന റിയാക്‌ടറുകള്‍ക്കാണ്‌ രൂപം കൊടുത്തത്‌. സംപുഷ്‌ടീകരണത്തിനാവശ്യമായ സങ്കീര്‍ണ സാങ്കേതികവിദ്യ സ്വായത്തമല്ലാതിരുന്ന ഇന്ത്യ, കനേഡിയന്‍ മാതൃക പിന്തുടരാനാണ്‌ തീരുമാനിച്ചത്‌. പക്ഷേ ആ മാതൃകയെ സ്ഥായിയായി ആശ്രയിക്കാനും ഇന്ത്യയ്‌ക്കു കഴിയുമായിരുന്നില്ല. എന്തെന്നാല്‍ നമ്മുടെ യുറേനിയം നിക്ഷേപങ്ങള്‍ പരിമിതമായിരുന്നു. കഷ്‌ടിച്ച്‌ 65000 ടണ്‍ മാത്രം. ഇതുപയോഗിച്ച്‌ പരമാവധി 10,000 ങണ ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഇന്ത്യന്‍ കടല്‍തീരത്ത്‌ സമൃദ്ധമായി കാണപ്പെടുന്ന തോറിയത്തില്‍ ന്യൂട്രോണുകളെ കടത്തിവിട്ടാല്‍ അത്‌ യുറേനിയം - 233 ആയി മാറുമെന്നും അത്‌ ഒരു ഉത്തമ ഇന്ധനമാണെന്നും ഭാഭ മനസ്സിലാക്കി. പക്ഷേ അതിനായി മറ്റൊരു തരം റിയക്‌ടര്‍ കൂടി വേണ്ടി വരും. അതാണ്‌ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടര്‍. ഫാസ്റ്റ്‌ ബ്രീഡര്‍ എന്ന അക്ഷയപാത്രം U235 ഇന്ധനമായുപയോഗിക്കുന്ന റിയാക്‌ടറുകളില്‍ U235 നു പുറമേ U238 കൂടി ഉണ്ടാകുമല്ലോ. ഈ U238 ല്‍ ന്യൂട്രോണ്‍ വര്‍ഷം ഏല്‍ക്കുമ്പോള്‍ അവ രൂപാന്തരം ഭാവിച്ച്‌ ക്രമേണ പ്ലൂട്ടോണിയം ആയി മാറും (Pu239). ഇതൊരു ഉത്തമ ഇന്ധനമാണ്‌. ബോംബുണ്ടാക്കാനും കൊള്ളാം. (എല്ലാ ആണവ റിയാക്‌ടറുകളിലും പ്ലൂട്ടോണിയം ഉറഞ്ഞു കൂടുന്നു എന്നുള്ളതുകൊണ്ടാണ്‌, ആണവ റിയാക്‌ടറുകളുള്ള രാജ്യങ്ങള്‍ ആ പ്ലൂട്ടോണിയം ഊറ്റി എടുത്ത്‌ ബോംബ്‌ ഉണ്ടാക്കുമോ എന്ന ഭയം വന്‍ശക്തികള്‍ക്കുള്ളത്‌. അതിരിക്കട്ടെ). ഇങ്ങനെ ഇന്ത്യയുടെ യുറേനിയം - ഘനജലം റിയാക്‌ടറുകളില്‍ നിന്ന്‌ ലഭിക്കുന്ന പ്ലൂട്ടോണിയവും യുറേനിയവും ഉപയോഗിച്ച്‌ ഉണ്ടാക്കാവുന്ന പുതിയൊരു തലമുറ റിയാക്‌ടറാണ്‌ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടര്‍. അവയെ 'ഫാസ്റ്റ്‌' എന്നു പറയാന്‍ കാരണം, മറ്റു റിയാക്‌ടറുകളില്‍ ചെയ്യുന്നതുപോലെ അതിലെ ന്യൂട്രോണുകളെ മന്ദീകാരികള്‍ ഉപയോഗിച്ച്‌ വേഗം കുറയ്‌ക്കുന്നില്ല എന്നതാണ്‌. ഈ ഫാസ്റ്റ്‌ ന്യൂട്രോണുകള്‍ പ്ലൂട്ടോണിയത്തില്‍ മാത്രമല്ല U238 ലും പിളര്‍പ്പ്‌ ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണ്‌. മന്ദീകാരികളുമായുള്ള കൂട്ടിയിടികള്‍ ഒഴിവാക്കുന്നതുകൊണ്ട്‌ അവയിലെ ന്യൂട്രോണ്‍ നഷ്‌ടവും കുറവായിരിക്കും. അതുകൊണ്ട്‌ ഓരോ പിളര്‍പ്പിലും സ്വതന്ത്രമാകുന്ന രണ്ടോ മൂന്നോ ന്യൂട്രോണുകളില്‍, ഒരെണ്ണം ശൃംഖല നിലനിര്‍ത്താനായി ഉപയോഗിക്കപ്പെട്ടാല്‍ പോലും, മറ്റൊരെണ്ണത്തിന്‌ പുതിയൊരു U238 ല്‍ കയറിക്കൂടി അതിനെ Pu239 ആക്കി മാറ്റാന്‍ കഴിയും. അങ്ങനെയായാല്‍ കത്തിത്തീരുന്ന ഇന്ധനത്തിനു പകരം കത്തുന്നതിലേറെ പുതിയ ഇന്ധനം സൃഷ്‌ടിക്കപ്പെടും! അതുകൊണ്ടാണതിന്‌ ബ്രീഡര്‍ റിയാക്‌ടര്‍ എന്നു പേരു വീണത്‌. ഡോ ഭാഭ കണക്കുകൂട്ടിയത്‌ നമ്മുടെ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടറുകളില്‍ യുറേനിയത്തോടൊപ്പം തോറിയത്തിന്റെ (Th232) ഒരു പുതപ്പുകൂടി വച്ചാല്‍ ഈ തോറിയം 232 രൂപാന്തരപ്പെട്ട്‌ യൂറേനിയം 233 ആയി മാറും എന്നായിരുന്നു. അങ്ങനെയായാല്‍ ആ U233 ഇന്ധനമായുപയോഗിച്ചുകൊണ്ട്‌ നമ്മുടെ മൂന്നാം തലമുറ റിയാക്‌ടറുകള്‍ക്കു രൂപംകൊടുക്കാം. തോറിയം സമൃദ്ധമായുള്ള ഇന്ത്യയ്‌ക്ക്‌ അതോടെ മറ്റൊരു രാജത്തെയും ആശ്രയിക്കാതെ സ്വന്തമായ റിയാക്‌ടറുകള്‍ ആവശ്യംപോലെ നിര്‍മ്മിച്ചെടുക്കാനുള്ള ശേഷി കൈവരും. ഇതായിരുന്നു ഭാഭയുടെ പ്രസിദ്ധമായ മൂന്നാം ഘട്ട പരിപാടി.
തിരിച്ചടികള്‍
എന്നാല്‍ ഭാഭ വിഭാവനം ചെയ്‌തതുപോലെ ഇന്ത്യന്‍ ആണവോര്‍ജ പരിപാടി വളര്‍ന്നില്ല. 1980 ഓടെ 10,000 ങണ ശേഷിയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ റിയാക്‌ടര്‍ നിര്‍മ്മാണ പരിപാടികള്‍ പലതും ഇഴഞ്ഞു നീങ്ങി. ഇതിനിടെ 1974 ല്‍ ഇന്ത്യ പൊഖ്‌റാനില്‍ ഒരു ആണവ വിസ്‌ഫോടന പരീക്ഷണവും നടത്തി. അതോടെ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള ആവണ സഹകരണം അവസാനിപ്പിച്ചു. ആണവോര്‍ജവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ എല്ലാം വിലക്കുണ്ടായി. സ്വാഭാവികമായും ഈ വിലക്ക്‌ നമ്മുടെ റിയാക്‌ടര്‍ നിര്‍മ്മാണ പരിപാടികളെ വീണ്ടും പിന്നോട്ടടിച്ചു. എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ ഇതൊരു ഉര്‍വശീശാപംപോലെ ഉപകാരപ്രദവുമായി. നമ്മുടെ സ്വാശ്രയത്വം വര്‍ദ്ധിച്ചു. ആണവോര്‍ജവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഇവിടെത്തന്നെ ഉണ്ടാക്കിയെടുക്കാനുള്ള ശേഷി നാം ആര്‍ജിക്കേണ്ടി വന്നു. രാജസ്ഥാനിലെ റാണാപ്രതാപ്‌ സാഗറിലെ ആണവ നിലയങ്ങളുടെ പണി നടക്കുമ്പോഴാണ്‌ ഈ വിലക്കുകള്‍ വന്നത്‌. അതിനെ അതിജീവിച്ചുകൊണ്ട്‌ ആ റിയാക്‌ടര്‍ പൂര്‍ത്തിയാക്കാനും നറോറ, കാക്രപ്പാറ, കൈഗ, കല്‍പാക്കം എന്നീ റിയാക്‌ടറുകളും, തുടര്‍ന്ന്‌ നേരത്തേയുണ്ടായിരുന്ന 220 ങണ ശേഷിക്കു പകരം 540 ങണ ശേഷിയുള്ള പുതിയ റിയാക്‌ടറുകള്‍ രൂപകല്‌പന ചെയ്യാനും പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തിപ്പിക്കാനും നമുക്ക്‌ കഴിഞ്ഞു. ഇതിനു പുറമേ കല്‍പാക്കത്ത്‌ ഒരു പരീക്ഷണ ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടറും സ്ഥാപിച്ചിട്ടുണ്ട്‌. തീര്‍ച്ചയായും ഇതെല്ലാം അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്‌. എന്നിരുന്നാലും, ഇപ്പോഴും നമ്മുടെ ആണവോര്‍ജ ഉത്‌പാദനശേഷി കഷ്‌ടിച്ച്‌ 4000 ങണ മാത്രമാണെന്നതും ഇന്ധനക്ഷാമം നിമിത്തം അതുതന്നെയും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല എന്നതും തിരിച്ചടികളാണ്‌. രണ്ടാം ഘട്ടത്തില്‍ തോറിയം പുതപ്പ്‌ ഉപയോഗിച്ച്‌ U233 ഉത്‌പാദിപ്പിക്കുന്ന പ്രക്രിയ ഇനിയും തുടങ്ങിയിട്ടുമില്ല.
ഈ സാഹചര്യത്തിലാണ്‌ വിദേശത്തു നിന്ന്‌ ആണവ ഇന്ധനവും വേണമെങ്കില്‍ ആണവ റിയാക്‌ടറുകള്‍ തന്നെയും ഇറക്കുമതി ചെയ്യാന്‍ സഹായിക്കുന്ന ഒരു കരാറില്‍ ഇന്ത്യയും അമേരിക്കയും ആണവ സാമഗ്രികള്‍ കച്ചവടം ചെയ്യുന്ന മറ്റു രാജ്യങ്ങളും (Nuclear Suppliers Group - NSG) ഏര്‍പ്പെടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്‌.
ആണവക്കരാര്‍
ഇന്ത്യ പൊഖ്‌റാനില്‍ നടത്തിയ വിസ്‌ഫോടന പരീക്ഷണങ്ങളെ തുടര്‍ന്ന്‌ ഇന്ത്യയ്‌ക്ക്‌ ആണവ സാമഗ്രികള്‍ നല്‍കുന്നത്‌ അമേരിക്കയും മറ്റും നിരോധിച്ചിരിക്കുകയാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. ഈ നിരോധനം നീക്കണമെങ്കില്‍ ഇന്ത്യ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (Nuclear Non Proliferation Treaty - NPT) ചേരണം എന്നാണവര്‍ പറയുന്നത്‌. ഈ കരാറാകട്ടെ തികച്ചും വിവേചനപരമായ ഒന്നാണ്‌. അതില്‍ രണ്ടു വിധ അംഗത്വമുണ്ട്‌. ആണവായുധ രാജ്യങ്ങളും അല്ലാത്തവരും. ആണവായുധ രാജ്യങ്ങള്‍ക്ക്‌ (അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്‌, ചൈന) തുടര്‍ന്നും ബോംബുണ്ടാക്കാം, പരീക്ഷിക്കാം. ഒരു തടസ്സവുമില്ല. പക്ഷേ മറ്റുള്ളവര്‍ അതൊന്നും ചെയ്യാന്‍ പാടില്ല. അവര്‍ക്ക്‌ ആണവ റിയാക്‌ടറുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാം. പക്ഷേ ആ റിയാക്‌ടറുകളില്‍ ഉറഞ്ഞു കൂടുന്ന പ്ലൂട്ടോണിയം വേര്‍തിരിച്ചെടുത്ത്‌ ബോംബുണ്ടാക്കുന്നില്ല എന്നുറപ്പുവരുത്താനായി അവരുടെ സകല ആണവ സ്ഥാപനങ്ങളെയും അന്താഷ്‌ട്ര ആണവ ഏജന്‍സി (IAEA) യുടെ പരിശോധനയ്‌ക്കായി തുറന്നു കൊടുക്കണം. ഈ വിവേചനം തങ്ങള്‍ക്ക്‌ സ്വീകാര്യമല്ല എന്ന കാരണത്താല്‍ ഇന്ത്യ ചജഠ യില്‍ ഒപ്പുവച്ചിട്ടില്ല. (പാക്കിസ്ഥാനും ഇസ്രയേലുമാണ്‌ ചജഠ ക്കു പുറത്തുള്ള മറ്റു രാജ്യങ്ങള്‍)
ഈ തടസ്സം തരണം ചെയ്യാനാണ്‌ അമേരിക്ക സഹായിക്കാമെന്ന്‌ ഏറ്റിരിക്കുന്നത്‌. അതിനായി, ചജഠ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ വ്യാപാരം പാടില്ല എന്നു നിഷ്‌കര്‍ഷിക്കുന്നവരുടെ ആണവോര്‍ജ നിയമത്തിന്‌ അവര്‍ ഒരു ഭേദഗതി കൊണ്ടുവന്നതാണ്‌ ഹൈഡ്‌ ആക്‌ട്‌. (ഹെന്‍റി ഹൈഡ്‌ എന്ന സെനറ്റര്‍ ആണ്‌ ആ നിയമഭേദഗതിക്കു രൂപം കൊടുത്തത്‌). പക്ഷേ ആ ആക്‌ടില്‍ ഇന്ത്യയ്‌ക്ക്‌ ആണവ സാമഗ്രികള്‍ നല്‌കുന്നതിനു പകരമായി ചില വ്യവസ്ഥകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്‌. ആ വ്യവസ്ഥകളെച്ചൊല്ലിയാണ്‌ ഇന്ത്യയില്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്‌. ഹൈഡ്‌ ആക്‌ട്‌ പ്രകാരം ഇന്ത്യയുടെ മൊത്തം ആണവ പരിപാടികളെയും സ്ഥാപനങ്ങളെയും സിവില്‍ എന്നും മിലിട്ടറി എന്നും വേര്‍തിരിക്കണം. അവ തമ്മില്‍ ഒരു ബന്ധവും മേലില്‍ ഉണ്ടാവാന്‍ പാടില്ല. സിവില്‍ നിലയങ്ങളും സാമഗ്രികളും എല്ലാ അന്താരാഷ്‌ട്ര പരിശോധനയ്‌ക്കായി, എക്കാലത്തും തുറന്നു കൊടുക്കണം. മിലിട്ടറി സ്ഥാപനങ്ങള്‍ രഹസ്യമാക്കി വയ്‌ക്കാം. വേണമെങ്കില്‍ ബോംബു നിര്‍മ്മാണം തുടരുകയും ചെയ്യാം. പക്ഷേ ഇനിയൊരു പരീക്ഷണ വിസ്‌ഫോടനം നടത്താന്‍ പാടില്ല. നടത്തിയാല്‍ അമേരിക്ക കരാറില്‍ നിന്ന്‌ പിന്മാറും. അതോടെ ഈ കരാര്‍ പ്രകാരം നമുക്ക്‌ ലഭിച്ച എല്ലാ സാമഗ്രികളും വസ്‌തുക്കളും നാം തിരിച്ചു കൊടുക്കുകയും വേണം.
ഈ നിയമത്തിലെ മറ്റൊരു വ്യവസ്ഥ, അമേരിക്കയുടെ വിദേശ നയത്തിന്‌ സമാനമായ ഒരു വിദേശനയം ഇന്ത്യ പിന്തുടരണം എന്നതാണ്‌. എടുത്തു പറയുന്ന ഒരു സംഗതി, ഭീകരതയ്‌ക്കെതിരെ, വിശേഷിച്ച്‌ ഇറാനെതിരെ, അമേരിക്ക നടത്തുന്ന നീക്കങ്ങളില്‍ ഇന്ത്യ സര്‍വാത്മനാ സഹകരിക്കണം. അങ്ങനെ സഹകരിക്കുന്നുണ്ടെന്ന ഒരു സര്‍ട്ടിഫിക്കറ്റ്‌ ഓരോ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‌ നല്‍കിയാല്‍ മാത്രമേ കരാര്‍ തുടരൂ!
മേല്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ അപമാനകരമാണെന്നും അവയ്‌ക്കു വഴങ്ങി ഇത്തരമൊരു കരാറില്‍ ഒപ്പിടേണ്ട ആവശ്യമില്ല എന്നും അല്ലാതെ തന്നെ നമുക്ക്‌ ഊര്‍ജസുരക്ഷ കൈവരിക്കാന്‍ കഴിയും എന്നുമാണ്‌ കരാറിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌.
ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാം?
നാഷണല്‍ പ്ലാനിങ്ങ്‌ കമ്മീഷന്‍ രൂപം കൊടുത്ത ഉദ്‌ഗ്രഥിത ഊര്‍ജനയം (IEP) അനുസരിച്ച്‌ 2032 ആകുമ്പോഴേക്ക്‌ ഇന്ത്യയ്‌ക്ക്‌ ഏതാണ്ട്‌ ഏഴു ലക്ഷം മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദനശേഷി വേണ്ടി വരും. ഇന്നത്തേതിന്റെ അഞ്ചിരട്ടി. അന്നുണ്ടാക്കുന്ന വൈദ്യുതിയുടെ 78% താപനിലയങ്ങളില്‍ നിന്നും 11% ജലവൈദ്യുത നിലയങ്ങളില്‍ നിന്നും 10% ആണവ നിലയങ്ങളില്‍ നിന്നും കഷ്‌ടിച്ച്‌ 1% മാത്രം സൗരോര്‍ജം, കാറ്റ്‌, ജൈവദ്രവ്യങ്ങള്‍ തുടങ്ങിയ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്നും കിട്ടും എന്നാണ്‌ ഈ രേഖയില്‍ കണക്കുകൂട്ടുന്നത്‌. ഇതിനോട്‌ പല വിദഗ്‌ദ്ധരും വിയോജിക്കുന്നു. ഉദാഹരണമായി, ഇപ്പോള്‍ തന്നെ ഉദ്ദേശം 8700 മെഗാവാട്ടു വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള കാറ്റാടി യന്ത്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ആണവശേഷിയുടെ ഇരട്ടി. അവയ്‌ക്ക്‌ ആണവ നിലയങ്ങളെക്കാള്‍ ചെലവ്‌ കുറവാണ്‌, കാലതാമസമില്ല, ഒരപകട സാദ്ധ്യതയും ഇല്ലതാനും. കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള മൊത്തം സാദ്ധ്യത ഇന്ത്യയില്‍ അമ്പതിനായിരത്തോളം മെഗാവാട്ട്‌ ഉണ്ടെന്നാണ്‌ പഠനം കാണിക്കുന്നത്‌. അതുപോലെ കരിമ്പിന്‍ചണ്ടി മുതലായ കാര്‍ഷികാവശിഷ്‌ടങ്ങളില്‍ നിന്നും നഗരമാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള പല പദ്ധതികളും ഇപ്പോഴേ പ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞു. അവയില്‍ നിന്ന്‌ 18000 മെഗാവാട്ടോളം ലഭ്യമാക്കാമെന്നാണ്‌ പ്രതീക്ഷ. സൗരോര്‍ജത്തിന്റെ സാദ്ധ്യതകളാണ്‌ ഏറ്റവും പ്രോത്സാഹജനകം. രാജസ്ഥാനിലെ മരുഭൂമിയില്‍ മാത്രമല്ല, രണ്ടു മഴക്കാലങ്ങളുള്ള കേരളത്തില്‍പോലും നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറാനുള്ള വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കാന്‍ കഴിയും. സൗരോര്‍ജത്തെ നേരിട്ട്‌ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോ വോള്‍ട്ടയിക്‌ പ്രഭാവത്തിന്റെ രഹസ്യം കണ്ടുപിടിച്ചത്‌ സാക്ഷാല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ ആയിരുന്നു, 1905 ല്‍. (പക്ഷേ ആറ്റംബോംബിന്റെ അടിസ്ഥാന സമവാക്യമായ E = MC2 അദ്ദേഹം കണ്ടുപിടിച്ചത്രേ നമ്മള്‍ ഓര്‍ക്കാറുള്ളൂ എന്നത്‌ രസകരമാണ്‌). ഫോട്ടോ വോള്‍ട്ടയിക്‌ സെല്ലുകള്‍ (സോളാര്‍ പാനല്‍) അറുപതുകളില്‍ തന്നെ വിപണിയിലെത്തി. പക്ഷേ വില വളരെ കൂടുതല്‍. ഒരു വാട്ടു ശേഷിയുള്ള സെല്ലിന്റെ വില നൂറു ഡോളര്‍! (ഇന്നത്തെ 4,300 രൂപ). പക്ഷേ ബഹിരാകാശ ആവശ്യങ്ങള്‍ക്കായി ഉത്‌പാദനം വര്‍ദ്ധിച്ചതോടെ ചെലവ്‌ കുറഞ്ഞു. നൂറ്‌ എന്നത്‌ ഇരുപത്‌, പത്ത്‌, അഞ്ച്‌ എന്നിങ്ങനെ ക്രമമായി കുറഞ്ഞ്‌ തൊണ്ണൂറുകളില്‍ വാട്ടിന്‌ മൂന്നര ഡോളര്‍ (150 രൂപ) എന്ന നിരക്കിലെത്തി, അവിടെ ദീര്‍ഘനാള്‍ ഉടക്കി നിന്നു. ഈ വില, വാട്ടിന്‌ ഒരു ഡോളര്‍ ആയി കുറഞ്ഞാല്‍ മാത്രമേ സൗര വൈദ്യുതി ലാഭകരമാകൂ.
അടുത്തിടെ പുറത്തുവന്ന ഏറ്റവും നല്ല വാര്‍ത്ത, �ഒരു വാട്ടിന്‌ ഒരു ഡോളര്‍� എന്ന നിരക്കില്‍ സോളാര്‍ പാനലുകള്‍ അന്താരാഷ്‌ട്ര വിപണിയില്‍ എത്തിയിരിക്കുന്നു എന്നതാണ്‌. �നാനോ സോളാര്‍� എന്ന അമേരിക്കന്‍ കമ്പനിയാണ്‌ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. ഇനി എത്രയും പെട്ടെന്ന്‌ ആയിരക്കണക്കിന്‌ മെഗാവാട്ട്‌ ഉത്‌പാദിപ്പിക്കാനാവശ്യമായ സോളാര്‍ പാനലുകള്‍ �മാസ്സ്‌ പ്രൊഡക്‌ഷനിലൂടെ� വിപണിയില്‍ എത്തിത്തുടങ്ങുമെന്നു പ്രതീക്ഷിക്കാം. അതോടെ വൈദ്യുതി ഉത്‌പാദനത്തില്‍ പുതിയൊരു യുഗം പിറക്കും. ഈ പുതിയ സോളാര്‍ പാനലുകള്‍ വളരെ കനം കുറഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റുകളാണ്‌; പരവതാനിപോലെ. അവ സൗകര്യം പോലെ പുരപ്പുറത്തു വിതര്‍ത്തിയിടാം. പകല്‍ സമയത്ത്‌ അവയിലൂറുന്ന വൈദ്യുതി ബാറ്ററികളില്‍ ശേഷിച്ചു വച്ച്‌ ആവശ്യാനുസരണം ഉപയോഗിക്കാം. ഓരോ വീടിനും വേണമെങ്കില്‍ വൈദ്യുതിക്കാര്യത്തില്‍ സ്വയം പര്യാപ്‌തമാകാം. അല്ലെങ്കില്‍ പകല്‍ സമയത്ത്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ലൈനിലേക്കു കൊടുത്തിട്ട്‌, നമുക്കാവശ്യമുള്ള സമയത്ത്‌ ലൈനില്‍ നിന്നെടുക്കാം. കൂടുതലെടുക്കുന്നതിന്‌ കാശു കൊടുത്താല്‍ മതി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍, അടുത്ത പത്തുവര്‍ഷത്തിനകം ഇങ്ങനത്തെ പത്തു ലക്ഷം സൗരഭവനങ്ങള്‍ ഒരുക്കാന്‍ അവര്‍ പദ്ധതിയിട്ടിരിക്കുന്നുവത്രേ.
ഫാക്‌ടറികളിലും മറ്റും ആവശ്യത്തിനായി കൂട്ടത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്‌ വന്‍തോതില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനും കഴിയും. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത്‌ നട്ടുച്ച സമയത്തു വീഴുന്ന സൗരോര്‍ജത്തിന്റെ അളവ്‌ ഒരു കിലോവാട്ട്‌ ആണ്‌. അതിന്റെ 10% വൈദ്യുതിയാക്കി മാറ്റാം എന്ന്‌ കണക്കുകൂട്ടിയാല്‍ ഒരു കിലോവാട്ടുശേഷി കിട്ടാന്‍ പത്തു ചതുരശ്രമീറ്റര്‍ സ്ഥലത്ത്‌ സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. ഒരു മെഗാവാട്ട്‌ കിട്ടാന്‍ ഒരു ഹെക്‌ടര്‍ സ്ഥലം വേണം. രാജസ്ഥാനിലെ മരുഭൂമി പോലെ കേരളത്തില്‍ തുറസ്സായ സ്ഥലങ്ങള്‍ ഇല്ലെങ്കിലും നമ്മുടെ പുറമ്പോക്കും വഴിയോരങ്ങളും വന്‍ കെട്ടിടങ്ങളുടെ ടെറാും ഉപയോഗിക്കാം. മറ്റൊരു സാദ്ധ്യത നമ്മുടെ കായലുകളിലും ഇടുക്കി പോലുള്ള വന്‍ ജലാശയങ്ങളിലും (ഇടുക്കി ജലാശയത്തിന്റെ വിസ്‌തൃതി 6000 ഹെക്‌ടര്‍ ആണ്‌) ചങ്ങാടങ്ങളിട്ട്‌ അവയില്‍ സോളാര്‍ പാനലുകള്‍ നിരത്തുകയാണ്‌. തീര്‍ച്ചയായും ആലോചിക്കാവുന്ന കാര്യമാണ്‌.
ഏതായാലും ഒരു കാര്യം ഉറപ്പ്‌: ഇനി വരുന്നത്‌ സൗരയുഗമാണ്‌. മാനവരാശി ഇന്ന്‌ മൊത്തം ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ പതിനായിരമിരട്ടിയിലേറെ ഊര്‍ജം നമുക്ക്‌ സൂര്യനില്‍ നിന്നും കിട്ടുന്നുണ്ട്‌. അതിന്റെ ചെറിയൊരംശം കറന്നെടുത്താല്‍ മതി, നമുക്കാവശ്യത്തിനുള്ള വൈദ്യുതി ഉണ്ടാക്കാന്‍. പിന്നെന്തിന്‌ അപകടം പിടിച്ച ആണവ നിലയങ്ങളെ ആശ്രയിക്കണം? പിന്നെന്തിന്‌ വല്ലാത്ത പൊല്ലാപ്പുണ്ടാക്കിയേക്കാവുന്ന കരാറുകളെച്ചൊല്ലി തര്‍ക്കിച്ച്‌ തല്ലു കൂടണം?
‘സൂര്യനാണു താരം!‘ അതായിരിക്കട്ടെ നമ്മുടെ പുതിയ മുദ്രാവാക്യം

(ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ‘തളിര്’ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)
 http://urjasamrakshanam.org/?q=node

വിലക്കുറവുമായി അകായ്‌ എല്‍ഇഡി വരുന്നു;

വിലക്കുറവുമായി   അകായ്‌ എല്‍ഇഡി വരുന്നു; 


ഇന്ത്യയില്‍ ഏതുല്‌പന്നത്തിനും വിപണിയില്‍ ഇടം ഉറപ്പിക്കാന്‍ പ്രധാന പ്രശ്‌നം ഉയര്‍ന്ന വിലയാണ്‌. എല്‍ഇഡി ടിവിയുടെ കാര്യത്തിലും മറ്റൊന്നല്ല കാര്യം. ആഗ്രഹം തോന്നി ഒരു എല്‍ഇഡി ടിവി വാങ്ങാമെന്നു കരുതുന്ന ഇടത്തരക്കാര്‍ക്ക്‌ ആഗ്രഹം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ട സ്ഥിതിയുമുണ്ട്‌. അത്‌ ഇതാ മാറാന്‍ പോവുകയാണെന്ന്‌ പറയുന്നു, അകായ്‌. 19 ഇഞ്ചിന്റെ എല്‍ഇഡി ടിവി 11,000 രൂപയ്‌ക്കാണ്‌ അവര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്‌. രാജ്യത്തെ ഏറ്റവും ചെറിയ എല്‍ഇഡി ടിവിയായിരിക്കും ഇത്‌. എന്നാലെന്താ എല്‍ഇഡി ആണല്ലോ എന്ന്‌ അകായ്‌. വലിപ്പക്കുറവു പോലെതന്നെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ എല്‍ഇഡി ടിവിയും ഇതായിരിക്കും.
ഭൂമിവിലയും കെട്ടിട നിര്‍മാണച്ചെലവും കൂടിവരുന്നതനുസരിച്ച്‌ നഗരങ്ങളിലെ പുതിയ വീടുകളുടെ മുറികള്‍ വലിപ്പം കുറഞ്ഞതായി മാറുന്നത്‌ എല്‍ഇഡി വിപണിക്കു ഗുണകരമാകുമെന്നാണു കണക്കുകൂട്ടല്‍. ഫ്രിഡ്‌ജോ മേശയോ ഒക്കെ വെയ്‌ക്കാന്‍ വേണ്ടത്ര സ്ഥലം വേണം സാധാരണ ടിവിയും സ്‌റ്റാന്‍ഡും കൂടി വെയ്‌ക്കാന്‍. എല്‍ഇഡി ആകുമ്പോള്‍ ആ കുഴപ്പമില്ല.
മൂന്നര കിലോ മാത്രമാണ്‌ പുതിയ എല്‍ഇഡിയുടെ ഭാരം. ഹൈ ഡൈനാമിക്‌ കോണ്‍ട്രാസ്‌റ്റ്‌ : 100000:1 ( 1366*768 റെസല്യൂഷന്‍സ്‌).