CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."
Showing posts with label electronics kerala. Show all posts
Showing posts with label electronics kerala. Show all posts

Friday, November 17, 2023

നാലാം ക്ലാസും ഗുസ്തിയും പിന്നെ പ്രോട്ടോ ടൈപ്പും!

 

നാലാം ക്ലാസും ഗുസ്തിയും 
പിന്നെ പ്രോട്ടോ ടൈപ്പും!
 അജിത് കളമശേരി

 
നമ്മളിൽ ചിലരൊക്കെ പുതിയ പുതിയ ഇലക്ട്രോണിക്സ് പ്രൊഡക്റ്റുകൾ ഡിസൈൻ ചെയ്യാനും, നിലവിലുള്ളവയിൽ മാറ്റം വരുത്താനും അറിവുള്ളവരാണ്.
ഇത്തരക്കാർ എണ്ണത്തിൽ വളരെക്കുറവാണ് ,
കാരണം, മിക്കവർക്കും പൊടിക്കൈകൾ ധാരാളം വശമുണ്ടെങ്കിലും അവയൊക്കെ എടുത്ത് പ്രയോഗിച്ചാൽ ഇത് കാണുന്ന മറ്റുള്ളവർ തന്നെ കളിയാക്കിയാലോ എന്ന ഒരുൾ ഭയം ഭൂരിഭാഗം പേരെയും ഡിസൈൻ മോഡിഫിക്കേഷൻ രംഗത്ത് പ്രവർത്തിക്കാനോ, അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനോ ധൈര്യമില്ലാതെ പിൻ വലിയാൻ പ്രേരിപ്പിക്കുന്നത്.
1980- 90 കളിലെ ഒരു കഥ പറയാം.
പണ്ടത്തെ ഫിലിപ്സ് റേഡിയോകൾ ഒന്ന് രണ്ട് വർഷം പഴയതായി കഴിയുമ്പോൾ പിന്നെ മഴക്കാലത്ത് മിണ്ടാട്ടം മുട്ടി നിന്ന് പോകും! അടുപ്പിൻ്റെ പാതിയാമ്പുറത്ത് കൊണ്ടുപോയി വച്ച് കുറച്ച് തീകായിച്ചാൽ അവൻ അതോ അവളോ പതിയെ പാടിത്തുടങ്ങും!
ചൂട് കാലാവസ്ഥയിൽ ഓസിലേറ്റർ കോയിലിൽ കൊടുത്തിരിക്കുന്ന വാക്സ് കോട്ടിങ്ങ് വേപ്പറൈസ് ചെയ്ത് നഷ്ടപ്പെട്ട് പോകും.
ഇങ്ങനെ കാലാന്തരത്തിൽ കോട്ടിങ്ങ് നഷ്ടപ്പെട്ടാൽ മഴക്കാലത്ത് റേഡിയോയുടെ മീഡിയം വേവ് പ്രവർത്തിക്കില്ല. ഓസിലേറ്റർ കോയിലിൽ തണുപ്പടിച്ച് ഓസിലേറ്റിങ്ങ് ഫ്രീക്വൻസി മാറിപ്പോകുന്നതാണ് കാരണം.
ഇത്തരം സെറ്റുകളെ റിപ്പയറിങ്ങിനായി സർവ്വീസ് സെൻ്ററിൽ എത്തിച്ചാൽ ചിലർ അന്ന് 17 രൂപ വിലവരുന്ന ഒറിജിനൽ ഫിലിപ്സ് ഓസിലേറ്റർ കോയിൽ മാറ്റിയിട്ട് നൽകും, അതിന് നല്ല ചാർജും ചെയ്യും.. പിന്നെയും 2 വർഷം കഴിഞ്ഞാൽ സംഗതി തഥൈവ !
നാലാം ക്ലാസും ഗുസ്തിയും കൈ മുതലായുള്ള പൊടിക്കൈ അറിയാവുന്ന നാടൻ മെക്കാനിക്ക് അന്ന് ഒന്നര രൂപ വിലയുള്ള റോസിയുടെ IFT പായ്ക്കറ്റിൽ നിന്ന് വെള്ള. lFT മാത്രം എടുത്ത് ഓസിലേറ്റർ കോയിലിന് പകരം മാറ്റിയിടും, ഒറിജിനലിൻ്റെ ചാർജും വാങ്ങും. (ഒരു പായ്ക്കറ്റിൽ വെള്ള, പച്ച, മഞ്ഞ എന്നിങ്ങനെ കളർകോഡുള്ള 3 ഇൻ്റർമീഡിയറ്റ് ഫ്രീക്വൻസി ട്രാൻൻസ്ഫോർമർ അഥവാ IFT ഉണ്ടാകും.)
പിന്നെ എന്തൊക്കെ പോയാലും ഈ മാറ്റിയിട്ട ഓസിലേറ്റർ കോയിൽ പോകില്ല. ( ഓ സോറി IFT ) പക്ഷേ വേറേയൊരു സർവ്വീസ് സെൻ്ററിൽ ഈ റേഡിയോ എത്തിയാൽ ഓസിലേറ്റർ കോയിലിന് പകരം IFT ഇട്ട മണ്ടൻ നാടൻ മെക്കാനിക്കിന് പിന്നെ തലയിൽ മുണ്ടിടാതെ നാട്ടിലിറങ്ങാൻ പറ്റാത്ത വിധം അവമതിപ്പും പുലഭ്യം പറച്ചിലും ആ ഒറിജിനൽ മെക്കാനിക്ക് നടത്തിയിരിക്കും.
ഇതു പോലെ സൂത്രപ്പണികൾ ഒന്നുമറിയാത്ത നേരേ വാ നേരേ പോ സ്വഭാവക്കാരായ ഒർജിനൽ മെക്കാനിക്കുകളും, ഡിസൈനർമാരുടെയും വംശം കുറ്റിയറ്റ് പോയിട്ടൊന്നുമില്ല. നമ്മുടെ ഇടയിലും ഇത്തരക്കാർ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ട്.
അതിനാലാണ് നമ്മുടെ ഗ്രൂപ്പിൽ നല്ലത് ഉദ്ദേശിച്ച് ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടിയായി സൂത്രപ്പണികൾ പലതുമുണ്ടെങ്കിലും അവ പരിഹരിക്കാൻ അറിയാവുന്ന പ്രായോഗിക പരിചയവും, അനുഭവപരിചയവും ധാരാളമുള്ള ഉടൻ കൊല്ലി മെക്കാനിക്കുകൾ മറുപടിയൊന്നും നൽകാത്തത്.
1980കളിൽ വ്യാപകമായി കാർ സ്റ്റീരിയോകളിൽ ഉപയോഗിച്ചിരുന്ന TDA 2030 എന്ന ഓഡിയോ ഐസിക്ക് പകരമായി TDA 2050, NTE 1380, LM 386 എന്നീ ഐസികൾ ഉപയോഗിക്കാമെന്ന വിവരം പോലുമറിയാതെ ലോകം മുഴുവൻ 2030 തപ്പി നടന്നിരുന്ന മെക്കാനിക്കുകൾ ഉള്ള കാലവും കടന്ന് പോയി. ഇൻ്റർനെറ്റ് ഇല്ലാതിരുന്ന അക്കാലത്ത് 2030ക്ക് പകരം 2050 ഇടാമെന്ന അറിവ് ആറ്റം ബോബിൻ്റെ രഹസ്യമായിരുന്നു!
ഇനി പ്രോട്ടോ ടൈപ്പിലേക്ക് വരാം.
പ്രോട്ടോ ടൈപ്പ് എന്ന് കേൾക്കാത്ത ഇലക്ട്രോണിക്സ് ഡിസൈനർമാരും, ഇനി കേട്ടിട്ടുണ്ടെങ്കിൽ തന്നെ സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് തൊടാത്ത പ്രൊഡക്റ്റ് ഡവലപ്പർമാരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്. കമ്പ്യൂട്ടറാണ് ഇവരുടെ പണിയായുധം.!
ഇലക്ട്രോണിക്സ് ഡിസൈൻ രംഗത്ത് നിങ്ങൾ മുന്നേറാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം പഠിക്കേണ്ടത് പ്രോട്ടോ ടൈപ്പുകളെപ്പറ്റിയാണ്. എന്ത് സർക്യൂട്ട് കിട്ടിയാലും അതൊന്ന് നിർമ്മിച്ച് നോക്കുക. അപ്പോൾ ചില പോരായ്മകൾ ശ്രദ്ധയിൽ പെടും. അറിവുള്ളവരോട് ചോദിച്ച് അതൊന്ന് പരിഹരിക്കുക ഇതാ നിങ്ങളും ഡിസൈൻ രംഗത്തേക്ക് കാൽ വച്ചിരിക്കുന്നു. ഇങ്ങനെ കുറച്ച് പ്രോട്ടോ ടൈപ്പുകൾ സ്വന്തമായി ചെയ്യുമ്പോൾ നിങ്ങളും മറ്റുള്ളവരുടെ സംശയങ്ങൾ പരിഹരിക്കാൻ തക്ക അറിവുള്ള ഒരു ഡിസൈനറായി മാറിത്തുടങ്ങിയിരിക്കും. അല്ലാതെ ആർക്കും നിങ്ങളെ ഡിസൈനിങ്ങ് പഠിപ്പിക്കാനൊന്നും സാദ്ധ്യമല്ല. സ്വയം പഠിക്കണം.!
എന്താണ് ഈ പ്രോട്ടോ ടൈപ്പ്?
പ്രോട്ടോ ടൈപ്പ് എന്നാൽ ഒരു ഉൽപ്പന്നത്തിൻ്റെ ഡിസൈനറുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ ഡിസൈനർ തന്നെ നേരിട്ട് അസംബിൾ ചെയ്യുന്ന വർക്കിങ്ങ് മോഡലാണ് എന്ന് ഒറ്റ വാക്യത്തിൽ പറയാം.
പക്ഷേ ആദ്യ പ്രോട്ടോ ടൈപ്പിന് ആ ഉൽപ്പന്നത്തിൻ്റെ വിപണിയിൽ ഇറക്കാൻ പോകുന്ന മോഡലുമായി ചിലപ്പോൾ വിദൂര സാമ്യം മാത്രമേ ഉണ്ടാകൂ താനും!
ഏതൊരു ഉൽപ്പന്നവും വൻതോതിൽ നിർമ്മിച്ച് വിപണിയിൽ ഇറക്കുന്നതിന് മുൻപ് അതിൻ്റെ പ്രവർത്തന ക്ഷമതയും, ദീർഘകാലാടിസ്ഥാനത്തിൽ ഓരോ പാർട്ടിനും ഉണ്ടാകുന്ന തകരാറുകൾ, തേയ്മാനം, വോൾട്ടേജ് ആമ്പിയർ, താപനില എന്നിവ നിശ്ചിത പരിധിയിലും ഉയർന്നാലോ, താഴ്ന്നാലോ സംഭവിക്കാവുന്ന തകരാറുകൾ,വൈബ്രേഷൻ, പൊടി, അന്തരീക്ഷ മലിനീകരണം ,ഹ്യുമിഡിറ്റി, സൂര്യപ്രകാശം പോലുള്ളവ ഉൽപ്പന്നത്തിൽ ഏൽപ്പിക്കുന്ന ആഘാതം മൂലമുള്ള തകരാറുകൾ എന്നിവയെല്ലാം പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെയാണ് പ്രൊഡക്റ്റ് ഡവലപ്പർമാർ കണ്ടെത്തുന്നത്.
അല്ലാതെ ചിലർ ചെയ്യുന്നത് പോലെ നേരിട്ട് കമ്പ്യൂട്ടറിൽ ഒരു സർക്യൂട്ട് ഡിസൈൻ ചെയ്ത് ,അത് സിമുലേറ്റ് ചെയ്ത് നോക്കി കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നത് കണ്ടാൽ ഉടനെ തന്നെ PCB അടിച്ച് ഉൽപ്പന്നമുണ്ടാക്കി മാർക്കറ്റിലേക്ക് വിടുകയല്ല ശരിയായ രീതി.
ഏതൊരു ഇലക്ടോണിക് ഉൽപ്പന്നവും വിപണിയിലിറക്കും മുൻപ് അതിൻ്റെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ സാധിക്കും.
ഒരു പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് സമയത്ത് പല വിധത്തിലുള്ള പ്രോട്ടോടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കേണ്ടി വരും.
അതിൽ ആദ്യത്തേത് . POC എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പ്രൂഫ് ഓഫ് കൺസെപ്റ്റ് പ്രോട്ടോ ടൈപ്പാണ്. നമ്മളുടെ ആശയം പ്രായോഗികമാണോ അതോ മണ്ടത്തരമാണോ എന്ന് കൈവശമുള്ള പാർട്സുകൾ ഉപയോഗിച്ച് വലിയ ചിലവില്ലാതെ നിർമ്മിച്ച് പരീക്ഷിക്കുന്നതിനെയാണ് POC എന്ന് വിളിക്കുന്നത്.
ഇലക്ട്രോണിക്സ് കമ്പനികൾ POC ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.. ഡിസൈനറുടെ കൈ എത്തും ദൂരത്ത് നാട്ടിൽ ലഭ്യമാകുന്ന പാർട്സുകളുടെ വലിയ ശേഖരം POC ലാബിൽ കമ്പനികൾ ശേഖരിച്ചിരിക്കും.
POC പ്രോട്ടോ ടൈപ്പ് നിർമ്മിച്ച് ഐഡിയ കൊള്ളാമെന്ന് നാല് പേർ പറഞ്ഞാൽ അടുത്തതായി ആൽഫാ പ്രോട്ടോ ടൈപ്പ് നിർമ്മാണത്തിലേക്ക് കടക്കും.
വെരിഫൈഡ് യൂസേഴ്സിൻ്റെ ഫീഡ്ബാക്ക് ലഭിക്കുന്നതിനായി കമ്പനികൾ നിർമ്മിച്ച് നൽകുന്നതാണ് ആൽഫാ പ്രോട്ടോ ടൈപ്പുകൾ.
ഓഡിയോ രംഗത്തെ മുൻനിര കമ്പനികൾക്കായി പ്രൊഡക്റ്റുകൾ വെരിഫൈ ചെയ്ത് കേട്ട് വിലയിരുത്തി വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ചിലരെപ്പറ്റി ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ജീൻ ഹിരാഗ, നെൽസൺ,പാസ്, ApEx ൻ്റെ മൈൽ സ്ലോവാനിക്, ഇവരെല്ലാം ഈ ആൽഫാ ടെസ്റ്റിങ്ങ് രംഗത്തെ മുൻനിരക്കാരാണ്.
കേരളത്തിലും ചില ഓഡിയോ ഇലക്ട്രോണിക്സ് ആൽഫാ ടെസ്റ്റർമാരുണ്ട് എന്ന കാര്യം ഇത്തരുണത്തിൽ പരാമർശിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. നമ്മുടെ ഗ്രൂപ്പ് അംഗങ്ങളായ ആദരണീയരായ ശ്രീ അച്ചുത വാര്യർ, ശ്രീ അജിത് കുമാർ തിരുവനന്തപുരം, ശ്രീ വറുഗീസ് തേവയ്ക്കൽ എന്നിവരാണവർ, ഇന്ത്യയിലെ പ്രഗത്ഭനായ മറ്റൊരു ഓഡിയോ ആൽഫാ ടെസ്റ്ററാണ് ശ്രീ വേദമിത്ര ശർമ്മ.
വെറുതെ ഓഡിയോ കേട്ട് വിലയിരുത്തുകയല്ല പോരായ്മകൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യും എന്നതാണ് ആൽഫാ ടെസ്റ്റർമാരുടെ കഴിവ്.. ഇവരുടെ വരുമാനത്തിൻ്റെ നല്ലൊരു പങ്ക് ഇത്തരം ടെസ്റ്റിങ്ങ് രംഗത്ത് നിന്നാണ് വരുന്നത്.
ആൽഫാ കഴിഞ്ഞാൽ അടുത്ത ഘട്ടം ബീറ്റാ പ്രോട്ടോ ടൈപ്പാണ് .ഫൈനൽ പ്രൊഡക്റ്റിനോട് ഏകദേശം അടുത്ത വരുന്ന നിർമ്മാണ രീതിയും രൂപഘടനയുമായിരിക്കും ബീറ്റാ പ്രോട്ടോ ടൈപ്പിന്.
യഥാർത്ഥ സാഹചര്യങ്ങളിൽ ആ ഉൽപ്പന്നം എങ്ങനെയൊക്കെ പ്രതികരിക്കുന്നു, എന്തൊക്കെ തകരാറുകൾ വരുന്നുണ്ട് എന്ന് മനസിലാക്കാനായി ഈ ബീറ്റാ പ്രോട്ടോ ടൈപ്പുകൾ ആ ഉൽപ്പന്നം വിൽക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൻ്റെ എല്ലാ കാലാവസ്ഥാ മാറ്റങ്ങളും മനസിലാക്കാൻ ഉതകുന്ന വിധം പരിക്ഷിക്കുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഇത് കടുത്ത മഞ്ഞുവീഴ്ചയുള്ള ലഡാക്ക്, കാശ്മീർ ഹിമാചൽ പ്രദേശുകളിലും, എക്സ്ട്രീം താപനിലയുള്ള രാജസ്ഥാനിലും, ഹ്യൂമിഡിറ്റിയും മഴയും കൂടിയ കേരളത്തിലും വരണ്ട കാലാവസ്ഥയുള്ള തമിഴ്നാട്ടിലും, പരീക്ഷിക്കപ്പെടുന്നു.നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിച്ച് പരീക്ഷിച്ച ശേഷം ഈ ഉപകരണങ്ങൾ തിരികെയെടുത്ത് ലാബിൽ എത്തിച്ച് ഗുണ, ദോഷ പരിശോധനകൾ നടത്തി വിലയിരുത്തി ഫൈനൽ പ്രൊഡക്റ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു.
വാഹനങ്ങളോട് അഭിനിവേശമുള്ളവർ ചില വാഹനങ്ങൾ ആകെ പൊതിഞ്ഞ് മൂടിയ നിലയിൽ റോഡിലൂടെ പോകുന്നത് അവിചാരിതമായി കണ്ടിട്ടുണ്ടാകും, എത് കമ്പനി, ഏത് ബ്രാൻഡ് എന്നൊന്നും മനസിലാകാതിരിക്കാനാണ് ആകെ മൂടിപ്പൊതിഞ്ഞ് ഇത്തരം ബീറ്റാ പ്രോട്ടോ ടൈപ്പ് വണ്ടികൾ റോഡ് ടെസ്റ്റ് നടത്തുന്നത്.
പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ പല വിധ നേട്ടങ്ങളാണ് കമ്പനികൾക്കുണ്ടാകുന്നത്.
ഏത് നാട്ടിൽ ഉപയോഗിക്കുമ്പോൾ എന്ത് തകരാറ് ഉൽപ്പന്നത്തിന് വരും എന്ന് മുൻകൂട്ടി മനസിലാക്കി ആ നാട്ടിലെ സർവ്വീസ് ടീമിന് പരിശീലനം നൽകാനും, സ്പെയറുകൾ കരുതി വയ്ക്കാനും സാധിക്കും ഇതുമൂലം കസ്റ്റമർ സാറ്റിസ് ഫാക്ഷൻ ഉയരും, ബ്രാൻഡ് വാല്യൂ കൂടും.
ശരിയായ ഫീഡ് ബാക്ക് ലഭിക്കുന്നത് മൂലം ഉൽപ്പന്നത്തിൻ്റെ വരും മോഡലുകളിൽ പുതിയ ഫീച്ചറുകൾ ചേർക്കാൻ സാധിക്കും.
 
 

 
ഡൈ മേക്കിങ്ങ് ,പ്രൊഡക്റ്റ് ക്യാബിനെറ്റ്, സ്പെയർ പാർട്സുകൾ ,പ്രൊഡക്റ്റ് ഫിനിഷിങ്ങ് ,വയറുകൾ, നോബുകൾ, സ്വിച്ചുകൾ, ഡയലുകൾ പോലുള്ളവയിൽ ഗുണമേൻമയുള്ള നിർമ്മാതാക്കളെ മുൻകൂട്ടി സോഴ്സ് ചെയ്യാം. ആവശ്യത്തിനനുസരിച്ച് മാത്രം വാങ്ങി ഇനിഷ്യൽ കോസ്റ്റ് കുറയ്ക്കാം.
തകരാറുകൾ വരാനുള്ള സാദ്ധ്യത കുറയ്ക്കാം..
വിദേശ കമ്പനികൾ പ്രോട്ടോ ടൈപ്പിങ്ങ് മേഘലയ്ക്ക് പ്രമുഖമായൊരു സ്ഥാനം നൽകുന്നുണ്ടെങ്കിലും, ഇന്ത്യൻ കമ്പനികൾ ഉപഭോക്താവിൻ്റെ തലയിൽ ബീറ്റാ ടെസ്റ്റിങ്ങ് പ്രോട്ടോ ടൈപ്പുകൾ ഫൈനൽ പ്രൊഡക്റ്റായി കെട്ടി വച്ച് അവരുടെ ചിലവിൽ പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് നടത്തുന്ന രീതി കുറച്ച് കാലം മുൻപ് വരെ അനുവർത്തിച്ചിരുന്നു.
മാറിയ ഉപഭോക്തൃ സംസ്കാരം മൂലം വില കുറച്ച് കൂടിയാലും നല്ല ഉൽപ്പന്നങ്ങൾക്കും വിപണിയിൽ നല്ല ഡിമാൻഡ് വന്ന് തുടങ്ങിയതിനാൽ ഇന്ത്യൻ കമ്പനികളും പ്രോട്ടോ ടൈപ്പിങ്ങിന് പ്രാമുഖ്യം നൽകിത്തുടങ്ങി എന്നതിനാൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കായി കാത്തിരിക്കുന്ന.ഇന്ത്യൻ ഉപഭോക്താക്കൾക്കും താൽപ്പര്യമുള്ള വാർത്തയാണ്.
ചിത്രത്തിൽ കാണുന്നത് ഡോൾബി ലാബോറട്ടറീസിലെ റേ ഡോൾബി 1984 ൽ അസംബിൾ ചെയ്ത ഡോൾബി SR നോയ്സ് റിഡക്ഷൻ സർക്യൂട്ടിൻ്റെ ആൽഫാ പ്രോട്ടോ ടൈപ്പ് ബോർഡാണ്.ഇതിൻ്റെ ടെസ്റ്റിങ്ങിന് ശേഷം തുടർന്ന് ഡിസൈൻ ചെയ്ത ഡോൾബിയുടെ ബീറ്റാ പ്രോട്ടോ ടൈപ്പ്ചിത്രം താഴെ കൊടുക്കുന്നു.
 
 
 

 
 
ചെറിയ ചെറിയ ഐസികൾ മാറ്റി ബീറ്റാ പ്രോട്ടോ ടൈപ്പിൽ കസ്റ്റം മേഡ് ചിപ്പുകൾ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാകും.ഏതാണ് അമ്പതോളം പ്രോട്ടോ ടൈപ്പുകളാണ് ഫൈനൽ പ്രൊഡക്റ്റിലേക്ക് എത്തിച്ചേരുന്നതിന് മുൻപായി റേ ഡോൾബി അസംബിൾ ചെയ്തത്. എത്ര കോംപ്ലിക്കേറ്റഡ് സർക്യൂട്ടാണ് അദ്ദേഹം ചെയ്തതെന്ന് സൂം ചെയ്ത് നോക്കിയാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും!
ലോകത്തിലെ ഏറ്റവും കോംപ്ലക്സ് ഇലക്ട്രോണിക്സ് പ്രോട്ടോ ടൈപ്പായി ഇത് കണക്കാക്കപ്പെടുന്നു. സാൻഫ്രാൻസിസ്ക്കോയിലെ എയർപോർട്ട് മ്യൂസിയത്തിൽ ഈ പ്രോട്ടോ ടൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.
ഇത്രയും വലിയ ഡിസൈനറായ റേ ഡോൾബി കമ്പനി എന്തിനാണ് ഇങ്ങനെ പോട്ടോ ടൈപ്പ് ഉണ്ടാക്കി കഷ്ടപ്പെട്ടത്? നേരേ കമ്പ്യൂട്ടറൽ ഡിസൈൻ ചെയ്യുക, സിമുലേറ്റ് ചെയ്യുക ,PCB അടിക്കുക പ്രൊഡക്റ്റ് വിൽക്കുക അതല്ലേ ചെയ്യേണ്ടത്? മണ്ടൻ ഡോൾബി.!..#Ajith_kalamassery

ബോസിൻ്റെ കഥ

 

 ബോസിൻ്റെ കഥ

 അജിത് കളമശേരി.

 


 

സംഗീത പ്രേമികളെ ആദ്യ കേഴ് വിയിൽ തന്നെ അത്ഭുത പരതന്ത്രരാക്കുന്ന മ്യൂസിക് സിസ്റ്റങ്ങളാണ് ബോസിൻ്റെ നിർമ്മിതികൾ.
അത് ഇത്തിരി കുഞ്ഞൻ ബ്ലൂടൂത്ത് സ്പീക്കറിൻ്റെ രണ്ടിഞ്ച് വലിപ്പമുള്ള സ്പീക്കറിൽ പോലും ഒരു മുറി മുഴുവൻ കിടുങ്ങുന്ന ബേസും, പഞ്ചും ആദ്യമായി അനുഭവവേദ്യമാക്കിയത് ബോസാണ്.
250 രൂപയ്ക്ക് നാലിഞ്ച് വലിപ്പമുള്ള ചൈനാ സ്റ്റീരിയോ ബ്ലൂടൂത്ത് കിട്ടുമ്പോൾ അതിലും ചെറിയ ബോസിൻ്റെ സ്പീക്കറിന് രൂപാ എണ്ണായിരം കൊടുക്കണം..! അതും മോണോ.
വില കേട്ടാൽ തന്നെ സാധാരണക്കാരൻ ഇത് വാങ്ങാനുള്ള മോഹം ഉപേക്ഷിക്കും.
പക്ഷേ സംഗീതപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ആദ്യ ഇനം തന്നെ ബോസായിരിക്കും.
ലോകം കീഴടക്കിയ ബോസ് കോർപ്പറേഷൻ എന്ന ഓഡിയോ കമ്പനിയുടെ ഇന്ത്യൻ വംശജനായ ഉടമയായ സംഗീതപ്രേമിയുടെ കഥ ചുരുക്കിപ്പറയാൻ ശ്രമിക്കുകയാണ്.
ഞാനെഴുതിയ മറ്റ് ഓട്ടോ ഫിക്ഷൻ സീരീസ് കഥകൾക്ക് നിങ്ങൾ നൽകിയ പിൻതുണ ഇതിനും പ്രതീക്ഷിക്കുന്നു.
1920 ൽ മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാരിനെതിരേ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു.
ഇതിൽ ആകൃഷ്ടനായ ഒരു 20 വയസുകാരൻ കൽക്കട്ടാ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി; അതിൽ പങ്കെടുക്കുന്ന സമര ഭടൻമാർക്ക് വേണ്ടി കയ്യെഴുത്തു പോസ്റ്ററുകൾ എഴുതിക്കൊടുക്കുകയും തുടർന്ന് നടന്നിരുന്ന സമാധാനപരമായ സമരങ്ങളിലും, ജാഥകളിലും തുടർച്ചയായി പങ്കെടുക്കുകയും ചെയ്തു പോന്നു.
സമര വിളംബര പോസ്റ്ററുകൾ പ്രിൻ്റ് ചെയ്യുന്നത് കൽക്കട്ടാ പോലീസ് കർശനമായി വിലക്കിയിരുന്നതിനാൽ കയ്യെഴുത്തായാണ് സമര വിളംബര പോസ്റ്ററുകൾ അന്ന് തയ്യാറാക്കിയിരുന്നത്.
പോസ്റ്ററുകൾ മനോഹരമായി എഴുതിക്കൊടുക്കുന്ന കോളേജ് വിദ്യാർത്ഥിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചു.
തൻ്റെ ഡിഗ്രി പരീക്ഷയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ആ വിദ്ധാർത്ഥിയെ കൊടും കുറ്റവാളിയെ പിടിക്കുന്നത് പോലെ വീട് വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തു.
നോനി ഗോപാൽ ബോസ് എന്ന ആ ചെറുപ്പക്കാരനെ ബ്രിട്ടീഷ് കോടതി വിചാരണ തടവുകാരനായി ജയിലിലടച്ചു..
കോടതി ശിക്ഷ വിധിച്ചാൽ ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിലേക്കയക്കും അവിടെയെത്തിയാൽ പിന്നെ പുറം ലോകം കാണില്ല ക്രൂരമായ പീoനങ്ങളേറ്റ് മരിക്കുകയേയുള്ളൂ. അതിനാൽ എങ്ങനെയും രക്ഷപെടാൻ വിചാരണ തടവുകാരായ നോനി ഗോപാൽ ബോസക്കമുള്ള ചില ചെറുപ്പക്കാർ തീരുമാനിച്ചു.
വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോയ ആദ്യ അവസരത്തിൽ തന്നെ നോനിയും സുഹൃത്തുക്കളും ഹൗറാ റയിൽവേ സ്റ്റേഷനിലെ തിരക്കിൽ അലിഞ്ഞു ചേർന്നു, പോലീസിൻ്റെ പിടിയിൽ നിന്നും രക്ഷപെട്ടു.
കൽക്കട്ടയിൽ നിന്നാൽ വീണ്ടും പിടിയിലാകുമെന്നറിയാവുന്നതിനാൽ അവർ കള്ളവണ്ടി കയറി മദ്രാസിലേക്ക് കടന്നു.
മദ്രാസിൽ നിന്നും അമേരിക്കയിലേക്ക് കയർ കയറ്റി വിടുന്ന ഒരു മലയാളി വ്യാപാരിയെ നോനി ബോസ് പരിചയപ്പെട്ടു. അദ്ദേഹം മുഖേന അമേരിക്കയിലേക്ക് ചരക്ക് കയറ്റിപ്പോകുന്ന ഒരു കപ്പലിൽ കയറി അവർ ഇന്ത്യ വിട്ടു.
കപ്പൽ കൂലിയും വഴിച്ചിലവിന് പൈസയും ഈ വ്യാപാരി നോനി ബോസിന് നൽകി. അമേരിക്കയിൽ എത്തിയാൽ തൻ്റെ കയർ ബിസിനസിന് കുറച്ച് ഓർഡറുകൾ പിടിച്ച് കൊടുത്താൽ മതിയെന്ന ഒറ്റ നിബന്ധനയിലാണ് കയർ വ്യാപാരി കാശു കൊടുത്ത് സഹായിച്ചത്.
അങ്ങനെ 1920 ൽ അമേരിക്കയിലെ എല്ലിസ് ഐലണ്ടിൽ നോനി ഗോപാൽ ബോസ് പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ കപ്പലിറങ്ങി.
അവിടുത്തെ ഇന്ത്യൻ സമൂഹം സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത് നാട് വിട്ടു വന്ന നോനി ബോസിനെ ആദരപൂർവ്വം സ്വീകരിച്ചു.
താരക് നാഥ് ദാസ് എന്ന ഇന്ത്യക്കാരൻ നോനി ബോസിന് ഫിലാഡൽഫിയ എന്ന നഗരത്തിൽ ഒരു റേഡിയോ റിപ്പയർ ഷോപ്പിൽ ഹെൽപ്പറായി ജോലി വാങ്ങി നൽകി.
അൽപ്പ വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ അലയടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബിസിനസ് ഇല്ലാതെ ഷോപ്പ് ഉടമ പൂട്ടാനൊരുങ്ങിയപ്പോൾ നോനി ബോസ് ആ റേഡിയോ റിപ്പയർ ഷോപ്പ് ഉടമയിൽ നിന്നും ഏറ്റെടുക്കുകയും അത് ഒരു ഇരുമ്പ് കടയായി മാറ്റുകയും ചെയ്തു.
തുടർന്ന് തനിക്ക് കപ്പൽ കൂലി തന്ന് സഹായിച്ച മലയാളി വ്യാപാരിയെ ബന്ധപ്പെട്ട് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കയർ ഉൽപ്പന്നങ്ങൾ വരുത്തി വിൽപ്പന ആരംഭിക്കുകയും ചെയ്തു.
കൽക്കട്ടാ പോലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിൽ എത്തി അൽപ്പ വർഷം കഴിഞ്ഞപ്പോൾ തന്നെ സ്ഥിരോൽസാഹിയായ നോനി ബോസ് അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെയുള്ള ഒരു വ്യാപാരിയായി മാറിയിരുന്നു.
ഇതിനിടെ ഷാർലെറ്റ് എന്ന അമേരിക്കക്കാരിയായ സ്കൂൾ ടീച്ചറെ കണ്ടിഷ്ടപ്പെട്ട് നോനി ബോസ് വിവാഹം ചെയ്തു.
നോനി ഗോപാൽ ബോസിൻ്റെയും, ഷാർലെറ്റിൻ്റെയും സീമന്തപുത്രനായി 1929 നവംബർ 2 ന് അമർ ഗോപാൽ ബോസ് ഭൂജാതനായി.
അമർ ബോസ് സ്കൂളിൽ പോകാൻ തുടങ്ങിയ കാലം മുതൽ സ്കൂൾ വിട്ടാൽ നേരേ അഛൻ്റെ ഹാർഡ് വെയർ ഷോപ്പിലേക്ക് നേരേ വരും.
അതിൻ്റെ പിന്നാമ്പുറത്ത് ഒരു മുറിയിൽ തൻ്റെ പിതാവ് ആദ്യം നടത്തിയിരുന്ന റേഡിയോ റിപ്പയർ ഷാപ്പിൻ്റെ സാമഗ്രികൾ കൂട്ടിയിട്ടിരുന്നു. അതിനിടയിലായി ബോസിൻ്റെ സ്ഥിര പെരുമാറ്റം.
അവിടെ കണ്ട വാൽവ് റേഡിയോകളും, സർക്യൂട്ട് ഡയഗ്രങ്ങളും പിതാവിൻ്റെ സഹായത്തോടെ മനസിലാക്കാൻ കുഞ്ഞ് അമർ ബോസ് ശ്രമമാരംഭിച്ചു.
മകൻ്റെ സാങ്കേതിക വാസന തിരിച്ചറിഞ്ഞ നോനു ബോസ് അവനെ നിരുൽസാഹപ്പെടുത്തിയില്ല.തനിക്കറിയാവുന്ന കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു.
അധികം താമസിയാതെ അമർ ബോസ് വാൽവ് റേഡിയോകൾ അസംബിൾ ചെയ്യുന്നതിലും, പഴയവ നന്നാക്കുന്നതിലും ഒരു വിദഗ്ദനായി മാറി.സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ നല്ല രീതിയിൽ സമ്പാദിക്കുന്ന വിധത്തിൽ അമർ ബോസ് വളർന്നു.
ഇതിനിടെ പിതാവിൻ്റെ ഹാർഡ് വെയർ ബിസിനസ് നഷ്ടത്തിലായി. വൻ കട ബാദ്ധ്യത നിമിത്തം കട പൂട്ടാൻ തീരുമാനിച്ചു.
ഇതറിഞ്ഞ ബോസ് അച്ഛൻ്റെ ഇരുമ്പ് കട ഒരു പൂർണ്ണ സമയ റേഡിയോ റിപ്പയർ ഷാപ്പായി മാറ്റി കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രത നിലനിറുത്തി,
ബോസിൻ്റെ ജോലിയിലുള്ള ആത്മാർപ്പണം മൂലം വർക്കുകൾ കുമിഞ്ഞ് കൂടി.
ഇത് മൂലം തിങ്കളാഴ്ചയും ശനിയാഴ്ചയും ബോസ് സ്കൂളിൽ പോക്ക് നിറുത്തി കടയിൽ തന്നെ കൂടി.
ആഴ്ചയിൽ 4 ദിവസമേ സ്കൂളിൽ വരുന്നുള്ളുവെങ്കിലും നന്നായി പഠിക്കുകയും കൃത്യമായി ഹോം വർക്കുകൾ തീർക്കുകയും ചെയ്യുന്ന ബോസിനെ അദ്ധ്യാപകർ നിരുൽസാഹപ്പെടുത്തിയില്ല.
പെനിസിൽവാനിയയിലെ അബിങ്ങ്ടൺ സീനിയർ ഹൈ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( MIT ) യിൽ നിന്ന് ഉന്നതനിലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗ്രാജുവേഷനും, തുടർന്ന് Phd യും കരസ്ഥമാക്കി.
അന്ന് ഇലക്ട്രോണിക്സ് എന്ന പഠനശാഖ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമായിരുന്നു.
MIT യിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയതിന് ശേഷം ഒരു വർഷം അമർ ബോസ് നെതർലാണ്ടിലെ ഫിലിപ്സ് കമ്പനിയിൽ ഡിസൈനറായി ജോലി നോക്കി.
പിന്നീട് ഒരു വർഷം അദ്ദേഹം തൻ്റെ പിതാവിൻ്റെ ജന്മനാടായ ഇന്ത്യയിൽ കറങ്ങി. അങ്ങിനെയിരിക്കെ ന്യൂ ഡൽഹിയിൽ വച്ച് അദ്ദേഹം തൻ്റെ ഭാവി വധുവായ പ്രേമയെ കണ്ടെത്തി വിവാഹം കഴിച്ചു.
വിണ്ടും അമേരിക്കയിൽ തിരിച്ചെത്തിയ അമർ ബോസ് താൻ പഠനം പൂർത്തിയാക്കിയ MIT യിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു.
ഒരു ഹാർഡ് കോർ സംഗീതപ്രേമിയായ അമർ ബോസ് വയലിൽ വായനയിൽ അതി പ്രഗത്ഭനായിരുന്നു.
ഒഴിവ് സമയങ്ങളിൽ മുഴുവൻ തൻ്റെ ഹോബിയും ഒരു കാലത്ത് ജീവിതമാർഗ്ഗവുമായിരുന്ന ആംപ്ലിഫയറുകളോടും റേഡിയോ കളോടുമുള്ള പ്രണയം ഒഴിവാക്കിയില്ല.
അതു വരെ വിപണിയിൽ ലഭിച്ചിരുന്ന മറ്റ് കമ്പനികൾ നിർമ്മിച്ചിരുന്ന സ്പീക്കറുകളുടെയും സ്പീക്കർ എൻ ക്ലോഷറുകളുടെയും ക്വാളിറ്റിയിലും, പെർഫോമൻസിലും അമർ ബോസ് സംതൃപ്തനായിരുന്നില്ല.
അവ കൂടുതൽ മെച്ചപ്പെടുത്താനായി അമർ ബോസ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ സ്പീക്കർ സംബന്ധമായും, സ്പീക്കർ എൻ ക്ലോഷർ സംബന്ധമായും നിരവധി പുതിയ കണ്ടുപിടുത്തങ്ങളും, പേറ്റൻ്റുകളും അമർ ബോസ് സ്വന്തമാക്കികൊണ്ടിരുന്നു.
ധാരാളം കമ്പനികൾ സമീപിച്ചെങ്കിലും തൻ്റെ പേറ്റെൻ്റുകൾ അദ്ദേഹം ആർക്കും കൈമാറിയില്ല.
1964ൽ തൻ്റെ 35 ആം വയസിൽ അദ്ദേഹം തൻ്റെ MIT ശിഷ്യനായ ഷെർവിൻ ഗ്രീൻ ബ്ലാറ്റിനെ കൂടെ കൂട്ടി ബോസ് കോർപ്പറേഷൻ എന്ന ലോകപ്രശസ്തമായ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
BOSE 2201 എന്ന അർത്ഥ ഗോളാകൃതിയിലുള്ള സ്പീക്കർ ബോക്സുകളായിരുന്നു ബോസിൻ്റെ ആദ്യ ഉൽപ്പന്നം
ലോകത്തിലെ ആദ്യ ഡയറക്റ്റ് റിഫ്ലക്റ്റിങ്ങ് സ്പീക്കർ ബോക്സുകളായിരുന്നു അത്.
22 നാലിഞ്ച് സ്പീക്കറുകളും, 50 വാട്ട്സിൻ്റെ ആംപ്ലിഫയറുകളും ഉൾക്കൊള്ളിച്ചിരുന്ന ഒരോ ബോക്സുകളും ഹൈ എൻഡ് സംഗീത ലോകത്തിന് ആസ്വാദനത്തിൻ്റെ ഒരു പുതിയ ലോകം തുറന്നുകൊടുത്തു.
ഹോം ഓഡിയോക്ക് വേണ്ടി ഇൻബിൽറ്റ് ആംപ്ലിഫയറുകളുമായി ഇറങ്ങിയ ലോകത്തിലെ ആദ്യ സ്പീക്കർ സിസ്റ്റം അങ്ങനെ ബോസിൻ്റേതായി.
ലോ നോയ്സ് കോ ആക്സിയൽ കേബിൾ വഴി പ്രീ ആമ്പ് സിഗ്നൽ കൊടുത്താൽ കിടിലം സ്റ്റീരിയോ പെർഫോമൻസ് ബോസിൻ്റെ പ്രത്യേകതയായിരുന്നു.
മുറിയുടെ എല്ലാ വശത്തേക്കും തിരിഞ്ഞിരിക്കുന്ന മൾട്ടി ഡയറക്ഷണൽ സ്പീക്കറുകൾ ലോകത്തിലാദ്യമായി പുറത്തിറക്കിയത് ബോസാണ്.
Psycho acoustics സൈക്കോ അക്വാസ്റ്റിക്സ് എന്ന ഓഡിയോ ടെക്നോളജി ബേസ് ചെയ്താണ് ബോസ് ഉൽപ്പന്നങ്ങൾ പ്രവർത്തിക്കുന്നത്.ഇതിൽ ലോകത്തിലെ മുൻ നിര കമ്പനിയും ബോസ് തന്നെയാണ്.
ബോസ് സ്വന്തമായി നിർമ്മിക്കുന്ന സ്പീക്കറുകളുടെ രൂപഘടന മൂലം വെറും 2 ഇഞ്ച് സ്പീക്കറിൽ നിന്നും 8 ഇഞ്ച് സ്പീക്കറിൻ്റെ മുഴങ്ങുന്ന ശബ്ദം പുറപ്പെടുവിക്കും.
ഏറ്റവും ചെറുതിൽ നിന്നും ഏറ്റവും മുഴങ്ങുന്ന വ്യക്തമായ സംഗീതം എന്നതായിരുന്നു ബോസിൻ്റെ പോളിസി.
വാൽവ് ആംപ്ലിഫയറുകളുടെ ശബ്ദം ഇഷ്ടമല്ലായിരുന്ന അമർ ബോസ് തൻ്റെ എല്ലാ ഉൽപ്പന്നങ്ങളിലും ക്ലാസ് AB ട്രാൻസിസ്റ്റർ ആംപ്ലിഫയറുകളാണ് ഉപയോഗിച്ചിരുന്നത്.
ബോസിൻ്റെ ആദ്യകാല 50+ 50 സ്പീക്കർ സിസ്റ്റം അമേരിക്കൻ പാർലമെൻ്റ്, വൈറ്റ് ഹൗസ്, ഇന്ത്യൻ പാർലമെൻ്റ് രാഷ്ട്രപതി ഭവൻ, വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക, മക്കയിലെ മസ്ജിദ് അൽ ഹറം എന്നിവിടങ്ങളിലെല്ലാം തുടക്കകാലത്ത് തന്നെ തൻ്റെ ശബ്ദഘോഷം മുഴക്കിത്തുടങ്ങി. ഇത് വൻ പേരും പെരുമയും കമ്പനിക്ക് സമ്മാനിച്ചു.
2201 ൻ്റെ വൻ വിജയത്തെ തുടർന്ന് Bose 901 എന്ന മോഡൽ 1968ൽ പുറത്തിറക്കി.
1978ൽ ലോകത്തിലെ ആദ്യ ആക്റ്റീവ് നോയ്സ് ക്യാൻസലിങ്ങ് ഹെഡ് ഫോൺ ബോസ് വിപണിയിലെത്തിച്ചു.
ബഹിരാകാശ യാത്രികരും, പൈലറ്റ് മാരും, എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരും പോലെ വൻ ശബ്ദകോലാഹലങ്ങൾക്കിടയിൽ ജോലി ചെയ്യുന്നവർ ബോസിൻ്റെ നോയ്സ് ക്യാൻസലിങ്ങ് ഹെഡ് ഫോണിൻ്റെ സ്ഥിരം ഉപഭോക്താക്കളായി മാറി.
പുറത്ത് നിന്നുള്ള നോയിസ് ഒരു മൈക്ക് വഴി പിടിച്ചെടുത്ത് അതിൻ്റെ വിപരീത ദിശയിലുള്ള ഫ്രീക്വൻസികൾ ഉത്പാദിപ്പിച്ച് അതിനെ നിശബ്ദമാക്കുന്ന ഭ്രാന്തൻ ടെക്നോളജി ബോസിൻ്റെ തലയിൽ നിന്നും വന്നതാണ്.
കൂളിങ്ങിനായി സ്പീക്കറിനുള്ളിൽ ഫെറോഫ്ലൂയിഡ് നിറയ്ക്കുന്ന ടെക്നോളജി കണ്ടു പിടിച്ചതും ബോസ് തന്നെ.
എത്ര മോശം പ്രക്ഷേപണത്തെയും കിടിലൻ പെർഫോമൻസിലേക്കുയർത്തുന്ന വേവ് ഗൈഡ് റേഡിയോ ടെക്നോളജിയും ബോസിൻ്റെ കണ്ടുപിടുത്തം തന്നെ.
ബൻസ്, ഫോർഡ്, പോഷേ, മസരാറ്റി, മെയ് ബാക്ക്,കാഡില്ലാക്ക്, റോൾസ് റോയിസ് എന്നിവയുടെയെല്ലാം ആഡംബര കാറുകൾക്ക് വേണ്ടിയും സവിശേഷമായി ട്യൂൺ ചെയ്യപ്പെട്ട ഡോറിൽ സ്പീക്കറുകൾ ഫിറ്റ് ചെയ്ത കാർ സ്റ്റീരിയോകൾ നിർമ്മിച്ച് തുടങ്ങിയതും ബോസാണ്.
ഓഡിയോ സിസ്റ്റങ്ങൾ വിൽക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി ഉടമയും, സമ്പന്നനുമായ അമർ ബോസ് 2011 ൽ കമ്പനിയുടെ ഭൂരിഭാഗം ഷെയറുകളും താൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത MITക്ക് സംഭാവന ചെയ്തു. MIT അതേപടി വിലയ്ക്ക് വാങ്ങാൻ ഇതിൽ പത്തിലൊരു ഭാഗം ഷെയർ വിറ്റാൽ മതിയാകുമായിരുന്നു.
ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ ഹോണററി മെംബർ, സൈക്കോ അക്വാസ്റ്റിക്സിൻ്റെ തലതൊട്ടപ്പൻ, ഓഡിയോ എഞ്ചിനീയറിങ്ങിലെ ഏറ്റവുമധികം പേറ്റൻ്റുകൾ ഉള്ളവരിൽ ഒരാൾ,
എന്നീ നിലകളിലെല്ലാം അമർ ബോസ് തൻ്റെ വ്യക്തി മുദപതിപ്പിച്ചു. 2013 ജൂലൈ 12ന് തൻ്റെ 83 ആം വയസിൽ ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ ഈ മഹാപ്രതിഭ അന്തരിച്ചു. മരിക്കുന്നത് വരെയും അദ്ദേഹം കർമ്മനിരതനായിരുന്നു.
ബോസിൻ്റെ അസാന്നിദ്ധ്യത്തിലും ബോസ് കോർപ്പറേഷൻ ലോകത്തിലെ മുൻനിര ഓഡിയോ കമ്പനികളിൽ ഒന്നായി നിലകൊള്ളുന്നു.
ആദ്യ ഭാര്യ പ്രേമയിലുണ്ടായ
വേണുബോസ്, കമലാ ബോസ് എന്നിങ്ങനെ രണ്ട് മക്കൾ.വേണുബോസ് സെല്ലുലാർ നെറ്റ് വർക്ക് രംഗത്തെ അതികായരായ വേണു കവറേജ് കമ്പനിയുടെ ഉടമയാണ്.ഇന്ത്യയടക്കം ലോകത്തിലെ4G,5G നെറ്റ് വർക്കുകളുടെ സാങ്കേതിക പിൻബലത്തിന് പിന്നിലെ കമ്പനികളിൽ ഒന്നാണിത്.
പന്ത്രണ്ടായിരത്തിലധികം ജീവനക്കാർ ബോസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്നു. റിട്ടയർമെൻ്റ് ഇല്ലാത്ത ലോകത്തിലെ ആദ്യ കമ്പനി എന്ന പേരും ബോസ് കോർപ്പറേഷനുണ്ട്.
ജോലി ചെയ്യാൻ ആരോഗ്യവും, താൽപ്പര്യവുമുണ്ടെങ്കിൽ എത്ര വയസായാലും ജീവനക്കാരെ പിരിച്ച് വിടില്ല എന്നതാണ് ബോസിൻ്റെ കമ്പനി പോളിസി.
ഓരോ സംഗീതാസ്വാദകനും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബോസ് ഓഡിയോ ഉൽപ്പന്നങ്ങൾ ഓഡിയോ ഫൈലുകൾക്ക് ഇഷ്ടമല്ല എന്നത് ഒരു വൈരുദ്ധ്യമായി നില നിൽക്കുന്നു.
എഴുതിയത് അജിത് കളമശേരി.

Saturday, October 14, 2017

ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍


 ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍
1

Indian Standard Mark for Registration: ഇന്ത്യയിൽ നിർമ്മിക്കുകയോ വിപണനം ചെയ്യപ്പെടുകയോ ചെയ്യുന്ന ഇലക്ട്രൊണിക് / ഐടി ഉപകരണങ്ങളിൽ അവശ്യം നിഷ്കർഷിച്ചിട്ടുള്ള ചിഹ്നമാണ്‌ ഇത്. 01 ഡിസംബർ 2015 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമാണ്‌ ഇത് നിലവിൽ വന്നത്. ചിഹ്നത്തിനു മുകളിലുള്ള IS നമ്പർ ഉല്പന്നം ഏത് വിഭാഗത്തിൽ പെടുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ IS-302-2-25 മൈക്രോ വേവ് ഓവനെ സൂചിപ്പിക്കുന്നു. IS 616/IEC 60065 പ്ലാസ്മ / എൽ ഇ ഡി ടെലിവിഷനുകളെ സൂചിപ്പിക്കുന്നു. ചിഹ്നത്തിനു താഴെയുള്ളത് രജിസ്റ്റ്രേഷൻ നമ്പർ ആണ്‌

 2


ഒരുപക്ഷേ നമ്മൾ എറ്റവും കൂടുതലായി ഇലക്ട്രോണിൿ ഉപകരണങ്ങളിൽ കാണുന്ന ചിഹ്നം ഇതായിരിക്കും. യൂറോപ്യൻ നിബന്ധനകൾക്ക് വിധേയമായത് എന്നർത്ഥം വരുന്ന Conformité Européenne എന്ന ഫ്രഞ്ച് വാചകം ആണ് സി ഇ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ EC മാർക്ക് എന്ന് വിളിയ്ക്കപ്പെട്ടിരുന്ന ഇത് പിന്നീട് 1993 ൽ CE ആക്കി മാറ്റുകയായിരുന്നു. ഒരു ഉല്പന്നത്തിൽ സി ഇ മാർക്ക് പതിക്കുന്നതിലൂടെ പ്രസ്തുത ഉൽപ്പന്നം യൂറോപ്യൻ ആരോഗ്യ- പരിസ്ഥിതി- ഗുണനിലവാര നിബന്ധനകൾ പൂർണ്ണമായും പാലിക്കുന്നു എന്ന ഉറപ്പ് ആണ്‌ നിർമ്മാതാക്കൾ നൽകുന്നത്. CE മാർക്ക് ഉള്ളതുകൊണ്ട് മാത്രം ആ ഉൽപ്പന്നം ഉന്നത ഗുണനിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പ് പറയാനാകില്ല. ഇത് നിർമ്മാതാവ് നൽകുന്ന വാഗ്ദാനം മാത്രമാണ്. പക്ഷേ ഇത്തരത്തിലുള്ള ഒരു ഉപകരണം നിർദ്ദിഷ്ട ഗുണനിലവാരം പാലിക്കാത്തതായി തെളിഞ്ഞാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള പിഴകൾ ഏറ്റു വാങ്ങ്ങ്ങേണ്ടതായിട്ടുണ്ട്.
3
ചൈനയിൽ നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ വിപണനം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട മുദ്ര ആണ് ചൈനീസ് കമ്പൽസറി സർട്ടിഫിക്കറ്റ് . Certification and Accreditation Administration of the People's Republic of China ആണ്‌ ഇതിന്റെ നിബന്ധനകൾ നിഷ്കർഷിക്കുന്നത്. ഇന്ത്യയിലെ ഐ എസ് ഐ മാർക്കിന്റെ ഒരു ചൈനീസ് രൂപമായി ഇതിനെ കണക്കിലാക്കാം.
4


ഇലക്ട്രോണിൿ മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട യൂറോപ്യൻ രാജ്യങ്ങളുടേതായ നിബന്ധനകളാണ് Waste Electrical and Electronic Equipment Directive ലൂടെ ലക്ഷ്യമിടുന്നത്. ലോഗോ പ്രസ്തുത ഉൽപ്പന്നം സാധാരണ ഗാർഹിക മാലിന്യ സംസ്കരണ പ്രക്രിയകളിലൂടെ സംസ്കരിക്കാൻ കഴിയാത്തതാണെന്ന മുന്നറിയിപ്പ് നൽകുന്നതാണ്‌. അതായത് ഈ ലോഗോ പതിയ്ക്കപ്പെട്ട ഉൽപ്പന്നങ്ങൾ വെറുതേ വേസ്റ്റ് ബിന്നിൽ കൊണ്ടുപോയി ഇടരുത് എന്നർത്ഥം. ഇത്തരം ഉല്പന്നങ്ങൾ ഇതിനായി പ്രത്യേകം നിഷ്കർഷിക്കപ്പെട്ട ഈ- മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേ നൽകാവൂ. നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ ഇതൊനൊന്നും യാതൊരു പ്രാധാന്യവും നൽകിക്കാണുന്നില്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം മാലിന്യങ്ങൾക്കായി പ്രത്യേകം അടയാളപ്പെടുത്തിയ വലിയ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു കാണപ്പെടുന്നു. ഈ ലോഗൊ‌ രണ്ടു തരത്തിൽ ഉണ്ട്. വേസ്റ്റ് ബിന്നിന്റെ അടിയിൽ കറുത്ത വര ഉള്ളത് 2005 നു ശേഷം വിപണിയിൽ ഇറക്കിയതും അല്ലാത്തത് 2002 നും 2005 നും ഇടയിൽ വിപണിയിൽ ഇറക്കിയതുമാണ്‌.
5

അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻ കണ്ഫോമിറ്റി നിഷ്കർഷിക്കുന്ന പരിധിക്കകത്താണ്‌ ഒരു ഇലക്ട്രോണിക് ഉപകരണം പുറപ്പെടുവിക്കുന്ന അനാവശ്യ വൈദ്യുത കാന്തിക വികിരണങ്ങൾ എന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ ലോഗോ ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിർമ്മിക്കുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന ഉപകരണങ്ങളിൽ ഇത് നിർബന്ധമായിരിക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടൂവിക്കുന്ന അനാവശ്യ തരംഗങ്ങളുടെ പരിധി ഇതിലൂടെ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. കോഡ് ഓഫ് ഫെഡറൽ റഗുലേഷന്റെ പതിനഞ്ചാം ഖണ്ഡത്തിൽ പറയുന്ന ഉപകരണങ്ങൾ ആണ്‌ ഈ പരിധിയിൽ വരുന്നത്. അതിൽ നമ്മൾ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളൂം വരുന്നുണ്ട്.
6



ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ വസ്തുക്കൾക്കുള്ള പരിധി നിശ്ചയിച്ചുകൊണ്ടുള്ള ചൈനീസ് നിബന്ധനകളാണ്‌ ചൈനീസ് RoHS എന്ന പേരിൽ അറിയപ്പെടുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ചൈനീസ് വിപണിയിലുള്ള ഉപകരണങ്ങളിലും നിർദ്ദിഷ്ട ആർ ഓ എച് എസ് ലേബൽ നിർബന്ധമാണ്‌. ലെഡ്, മെർക്കുറി, കാഡ്മിയം,, ഹെക്സാവാലന്റ് ക്രോമിയം, പോളി ബ്രോമിനേറ്റഡ് ബൈഫിനൈൽ, പോളി ബ്രോമിനേറ്റഡ് ഡൈഫിനൈൽ ഈതർ എന്നിങ്ങനെ ആറു പദാർത്ഥങ്ങൾ ചൈനീസ് ആർ ഓ എച് എസ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സൗഹൃദ ഉപയോഗ കാലയളവ് (വർഷത്തിൽ) രേഖപ്പെടുത്തിയ പ്രത്യേക ചിഹ്നമാണ്‌ ആർ ഓ എച് എസ് ലേബൽ. 10 എന്ന് ആലേഖനം ചെയ്യപ്പെട്ട ആർ ഒ എച് എസ് ലേബൽ ഉള്ള ഒരു ഉപകരണം പരിസ്ഥിതി സൗഹൃദമായി പത്തു വർഷക്കാലം ഉപയോഗിക്കാമെന്ന് അർത്ഥമാക്കുന്നു. അതായത് പത്തു വർഷങ്ങൾക്ക് ശേഷം അത് ശിഥിലമാകാൻ തുടങ്ങുകയും ഹാനികരമായ വസ്തുക്കൾ വിഘടിച്ച് പരിസ്ഥിതിക്ക് ദോഷകമരായി പ്രവർത്തിക്കുകയും ചെയ്യുന്നു. e എന്ന് രേഖപ്പെടുത്തിയ ചിഹ്നം പ്രസ്തുത ഉപകരണം എത്ര കാലം ഉപയോഗിച്ചാലും ഹാനികാരകങ്ങളായ വസ്തുക്കൾ ദോഷകരമായ അളവിൽ പുറപ്പെടുവിക്കില്ല എന്ന് അർത്ഥമാക്കുന്നു.
7




Underwriters Laboratories എന്ന അമേരിക്കൻ സേഫ്റ്റി ആൻഡ് സർട്ടിഫിക്കേഷൻ കമ്പനി ഉപകരണങ്ങളുടെ സുരക്ഷാപരമായ കാര്യങ്ങൾ ആഴത്തിൽ പഠിക്കുകയും ഓഡിറ്റ് ചെയ്യുകയും അതിനുസരിച്ചുള്ള സർട്ടിഫിക്കേഷനുകൾ നൽകുന്നതുമായ ഒരു സ്ഥാപനമാണ്‌. അന്താരാഷ്ട്ര തലത്തിൽ ഈ മേഖലയിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ UL സ്റ്റാൻഡേർഡ് എന്ന പേരിൽ അറിയപ്പെടുന്നു. UL സ്റ്റാൻഡേഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉല്പന്നങ്ങളുടെ ഘടക ഭാഗങ്ങളുടെ നിലവാരത്തെ R തിരിച്ചിട്ടീരിക്കുന്നതുപോലെയുള്ളതും U വും ചേർന്ന Recognized Component Mark ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. ഉപകരണങ്ങളിൽ യു എൽ മാർക്ക് ഉണ്ടാകുന്നത് പ്രസ്തുത ഉപകരണം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നതിനാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ സ്ഥാപനങ്ങൾ പലപ്പോഴും യു എൽ മാർക്ക് ഉള്ള ഉപകരണങ്ങളുടെ ഉപയോഗം നിഷ്കർഷിക്കപ്പെടാറുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ ആയതിനാൽ യു എൽ മാർക്കിനു യാതൊരു നിയമപരമായ യാതൊരു വിധ പരിഗണനയും ഇല്ല.
8


CE മുദ്രയോടൊപ്പം ഒരു മുന്നറിയിപ്പ് ചിഹ്നം കൂടി ഉണ്ടെങ്കിൽ അത് യൂറോപ്യൻ യൂണിയനിൽ ഉള്ള ഒന്നോ അതിലധികമോ രാജ്യങ്ങളിലെ വയർലെസ് നിബന്ധനകൾ പാലിക്കാത്തതാണെങ്കിൽ അതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഐഫോണിന്റെ പിറകിൽ ഇത്തരം ഒരു ചിഹ്നം കാണാം. ഇത് ഫ്രാൻസിലെ വയർലെസ് സ്റ്റാൻഡേഡും ഐഫോണിന്റെ സ്റ്റാൻഡേഡും തമ്മിൽ ഒത്തുപോകാത്തതുകൊണ്ടാണ്
9


ഒരു സമ ചതുരത്തിനകത്ത് മറ്റൊരു സമ ചതുരം ഉള്ള ചിഹ്നം ഇരട്ട ലയർ ഇൻസുലേഷനേ സൂചിപ്പിക്കുന്നു. International Electrotechnical Commission ന്റെ ക്ലാസ് -2 വിഭാഗത്തിൽ പെടുന്ന ഡബിൾ ഇൻസുലേറ്റഡ് ആയ ഉപകരണങ്ങളിൽ മറ്റു ഇലക്ട്രിക് ഉപകരണങ്ങളിലേതുപോലെ മൂന്നാമത്തെ പിൻ ആയ എർത്ത് ആവശ്യമില്ല. മൊബൈൽ ചാർജ്ജറുകൾ ഉദാഹരണം.
10


ഇന്റർനാഷണൽ സ്റ്റാൻഡേഡ് ഓർഗനൈസേഷൻ മുറിയ്ക്കകത്ത് മാത്രം സുരക്ഷിതമായി ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതാണോ ഒരു ഉപകരണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ധാരണ നൽകുന്നതിനായി ഈ ചിഹ്നം നിഷ്കർഷിക്കുന്നു.

11



Restriction of Hazardous Substances Directive. ഇലക്ട്രോണിക് / ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഹാനികരമായ വസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് സൂചിപ്പിക്കാനുള്ള മുദ്ര. 2003 ൽ യൂറോപ്യൻ യൂണിയൻ ആണ്‌ ഇത്തരത്തിൽ ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ വസ്തുക്കളെ നിയന്ത്രിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2003 ജനുവരി 27 നു ഇത്തരത്തിൽ ഉല്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികാരകങ്ങളായ വസ്തുക്കളുടെ പരിധി നിഷ്കർഷിച്ചുകൊണ്ടുള്ള മാർഗ്ഗ രേഖ പുറത്തിറങ്ങി. ലെഡ്, മെർക്കുറീ, ആസ്ബസ്റ്റോസ് തുടങ്ങി മനുഷ്യർക്കും ജീവജാലങ്ങൾക്കും നേരിട്ടുള്ള ഉപയോഗത്തിലൂടെ അതീവ ഹാനികാരകങ്ങളാകുന്ന പദാർത്ഥങ്ങളുടെ പരമാവധി പരിധി നിർണ്ണയിച്ചുകൊണ്ടുള്ള ഈ നിബന്ധനകൾ നിർമ്മാതാക്കൾക്ക് അത്ര സ്വീകാര്യമായിരുന്നില്ല. കാരണം നിർമ്മാണച്ചെലവിലുള്ള വലിയ വർദ്ധനവും ആനുപാതികമായി ലാഭത്തിലുണ്ടാകുന്ന കുറവും തന്നെ. യൂറോപ്പിൽ വിപണനം ചെയ്യപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും RoHS നിബനന്ധനകൾ പാലിക്കുന്നതായിരിക്കണമെന്നുണ്ട്. RoHS നിബന്ധനകൾ പാലിക്കുന്ന ഉല്പന്നങ്ങളിൽ പ്രത്യേകിച്ച് അങ്ങനെ ഒരു ലേബൽ നിർബന്ധമാക്കിയിട്ടീല്ലെങ്കിലും പല നിർമ്മാതാക്കളും അനൗദ്യോഗികമായി ഇതിനെ സൂചിപ്പിക്കാൻ അവരുടേതായ RoHS ലോഗോകളും പരിസ്ഥിതി സൗഹൃദ ചിഹ്നങ്ങളുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഔദ്യോഗികമായി RoHS നിബന്ധനകൾ അനുസരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കേണ്ട ഔദ്യോഗിക ചിഹ്നം CE മുദ്രയാണ്‌. അതായത് CE മാർക്ക് ഉള്ള ഉല്പന്നങ്ങൾ RoHS കൂടീ ആണെന്ന് അർത്ഥം.










Thursday, September 7, 2017

CCTV ഇന്‍സ്റ്റലേഷന്‍

CCTV ഇന്‍സ്റ്റലേഷന്‍ 
 സുജിത് കുമാര്‍



 
CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ. ചെറിയ കടകളിൽ മുന്തൽ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ' എന്താ സി സി ടിവി വയ്ക്കാത്തതെന്ന്?' ചോദിച്ച് കടയുടമകളെ കുറ്റപ്പെടുത്തുന്നതും പതിവാണ്‌ . എവിടെയൊക്കെ സി സി ടി വി വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. സി സി ടി വിയും സ്വകാര്യതയും തമ്മിൽ വലിയ ബന്ധം ഉള്ളതിനാൽ പൊതു ഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒരു ചർച്ചാ വിഷയവുമാണ്‌. എനിക്ക് എന്റെ വീട്ടിലെ ടോയ്‌‌ലെറ്റിൽ വരെ സി സി ടിവി കാമറ വയ്ക്കുന്നതിൽ യാതൊരു നിയമ തടസ്സവും ഇല്ല. പക്ഷേ ഒരു പബ്ലിക് ടോയ്‌‌ലറ്റിൽ ആയാൽ അത് മറ്റ് പല നിയമ ലംഘനങ്ങളുടെയും പരിധിയിൽ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനായി പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവെ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ " You are under CCTV surveillance" തുടങ്ങിയ മുന്നറിയിപ്പ് ബോഡുകൾ കാണാം. ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്നതിൽ നിന്നും പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളവയല്ല. മറിച്ച് മറ്റാരും നിരിക്ഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ അറിയാതെയുണ്ടാകുന്ന സ്വകാര്യതാ ലംഘനങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌. സ്വകാര്യ ഭാഗങ്ങളിൽ ഒന്ന് ചൊറിയണമെന്ന് തോന്നിയാൽ സി സി ടി വി ഉള്ള ഇടങ്ങളിലാണെങ്കിൽ ആവശ്യമായ മറവോ മറ്റു മുൻകരുതലുകളോ എടുക്കാൻ ഇത്തരം മുന്നറിയിപ്പ് ബോഡുകൾ സഹായിക്കുമല്ലോ. മുഖം അന്യ പുരുഷർ കാണുന്നതിലൂടെ സ്വർഗ്ഗം നഷ്ടപ്പെടുമെന്ന ഭീതിയുള്ളവർക്കും ആവശ്യമായ മുൻകരുതലുകൾ ഇതിലൂടെ എടുക്കാൻ കഴിയുന്നു.
ഡിമാൻറ്റ് കൂടിയപ്പോൾ സി സി ടിവി ഫിറ്റ് ചെയ്ത് കൊടുക്കുന്ന ഏജൻസികളും കൂണുപോലെ മുളച്ച് പൊങ്ങിയിരിക്കുന്നു. ഉപഭോക്താക്കളൂടെ അജ്ഞതയും തെറ്റിദ്ധാരണയും മുതലെടുത്ത് വലിയ മാർജിൻ എടുക്കുന്നതിനാൽ ഇത് വലിയ ലാഭകരമായ ഒരു ബിസിനസ് ആയാണ്‌ വിലയിരുത്തപ്പെടുന്നത്. അതിനാൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ചെയ്ത് പഠിക്കാനും താല്പര്യമുള്ളവർക്കായി എങ്ങിനെ ചുരുങ്ങിയ ചെലവിൽ ഒരു സി സി ടി വി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാം എന്ന് മനസ്സിലാക്കിത്തരാൻ ശ്രമിക്കാം.
ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കൾ ക്ഷമിക്കുക. ഒരു ഫ്യൂസ് കെട്ടാൻ വരെ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നവരാണ്‌ നമ്മൂടെ നാട്ടിൽ കൂടൂതലും എന്നതിനാൽ ഇത് നിങ്ങളുടെ ബിസിനസ്സിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല.
നിലവിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതും വിപണിയിൽ സുലഭവുമായ വീഡിയോ സർവലൈൻസ് സംവിധാനങ്ങളെ ഒന്ന് പരിചയപ്പെടാം.
1. സ്റ്റാൻഡ് അലോൺ വയർലെസ് ഐ പി കാമറകൾ - ഇതിൽ ഓരോ ക്യാമറയും നേരിട്ടോ ഒരു നെറ്റ്‌‌വർക്ക് സ്വിച്ച് വഴിയോ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വയറോടു കൂടീയതൊ വയർ ലെസ്സോ ആകാം. ഇന്റർനെറ്റിലൂടെ ഇവ മൊബൈൽ ആപ്പുകളിലൂടെയോ കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയറുകൾ വഴിയോ വിദൂര വീക്ഷണവും റേക്കോഡിംഗും സാദ്ധ്യമാകുന്നു. പല തരത്തിൽ ഐ പി കാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണെങ്കിലും പൊതുവേ സർവ്വറുകളൊന്നും ഉപയോഗിക്കാത്ത പീർ ടു പീർ വ്യൂവിംഗ് സംവിധാനങ്ങളാണ്‌ ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തിക്കാണുന്നത്. പീർ ടു പീർ വ്യൂവിങ്ങ് എന്നാൽ നമ്മൂടെ ടോറന്റുകളുടെ അതേ സാങ്കേതിക വിദ്യ തന്നെ. ഓരോ കാമറയ്ക്കും ഒരു യുണീക് ഐഡി ഉണ്ടായിരിക്കും ഈ യുണീക് ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകളുമായോ കമ്പ്യൂട്ടറുകളുമായോ നേരിട്ട് ബന്ധം സ്ഥാപിക്കുന്നു. ഇതല്ലാതെ നേരിട്ട് കാമറയുടെ ഐ പി അഡ്രസ് ഉപയോഗിച്ചും വിദൂര വീക്ഷണം സാദ്ധ്യമാണ്‌. ഇതിനായി ഒന്നുകിൽ ഇന്റർനെറ്റ് കണക്ഷന് ഒരു സ്റ്റാറ്റിക് ഐപി അഡ്രസ് ആവശ്യമാണ്‌ (പൊതുവേ ഹോം യൂസർ കണക്ഷനുകൾക്ക് ഇത് കിട്ടാറില്ല. ) അല്ലെങ്കിൽ ഡൈനാമി ഐപി അഡ്രസ്സുകളെ സ്റ്റാറ്റിക് ഐപി അഡ്രസ് ആക്കി മാറ്റുന്ന No IP പോലെയുള്ള തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.
ചൈനീസ് ബ്രാൻഡുകൾ 3000-4000 റേഞ്ചിൽ റിമോട്ട് പാൻ ട്വിൽറ്റ് സൂം (PTZ) ഫംഗ്ഷനുകളോടുള്ളവ ലഭ്യമാകുമ്പോൾ തുല്ല്യമായ ഫീച്ചറുകൾ ഉള്ള ഡി ലിങ്ക്, സോണി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ കാമറകൾക്ക് ഇതിന്റെ അഞ്ചു മുതൽ പത്ത് മടങ്ങ് വരെ വില നൽകേണ്ടതായി വരുന്നു. അതിനാൽ വലിയ വിലക്കുറവുള്ള ചൈനീസ് ക്യാമറകൾ ഈ മേഖലയിൽ അരങ്ങ് വാഴുന്നു. പൊതുവേ ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും മറ്റുമാണ്‌ കൂടുതലായി ഐ പി കാമറകൾ ഉപയോഗപ്പെടുത്തുന്നത്. ഒരൊറ്റ മുറിയുള്ള കടകൾ, വീട്ടിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ, വീട്ടു ജോലിക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കുമായും ഇത്തരം ചെറിയ ഐ പി കാമറകൾ ഉപയോഗപ്പെടുത്താവുന്നതാണ്‌ . ഐപി കാമറകളുടെ ഡീഫോൾട്ട്‌ പാസ്വ‌‌വേഡുകളും യൂസർ ഐഡികളും മാറ്റിയില്ലെങ്കിൽ വളരെ എളുപ്പത്തിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ട്.

2. ലോക്കൽ മെമ്മറി കാർഡ് സ്റ്റൊറേജോടു കൂടിയ കാമറകൾ..
പ്രത്യേകിച്ച് നെറ്റ് വർക്ക് കാഡോ റിമോട്ട്‌ സ്റ്റോറേജ് സൗകര്യമോ ഒന്നുമില്ലാത്ത ലോക്കൽ സ്റ്റോറേജ് മാത്രം ഉള്ള സ്റ്റാൻഡ് അലോൺ ക്യാമറകളാണ്‌ ഇവ. ഇത്തരം കാമറകളിൽ 128 ജി ബി വരെയുള്ള മെമ്മറി കാഡ് പൊതുവേ സപ്പോർട്ട് ചെയ്യുന്നതായി കണ്ടു വരുന്നു. ഇവയിലും ഓഡിയോ‌ വീഡിയോ ഔട് പുട് ഉണ്ട്. ആവശ്യമാണെങ്കിൽ ടി വിയിലെ വീഡിയോ ഇൻ സോക്കറ്റിൽ കേബിളുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് ടിവിയിലും മറ്റും മോണിറ്റർ ചെയ്യാവുന്നതാണ്‌ . ചുരുങ്ങിയ വിലയിൽ ഇത്തരം കാമറകൾ ലഭ്യമാണ്‌.

3. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാമറകൾ കേബിളുകൾ വഴി ഡിജിറ്റൽ വീഡീയോ റെക്കോഡറുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധാരണ സി സി ടി വി സിസ്റ്റം ( ഇതാണ്‌ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ളത്).
4. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐ പി ക്യാമറകൾ കേബിളുകൾ വഴിയും നെറ്റ് വർക്ക് സ്വിച്ചുകൾ വഴിയും ഒരു നെറ്റ്‌‌വർക്ക് വീഡിയോ‌ റേക്കോർഡറുമായി (NVR) ബന്ധിപ്പിച്ചുകൊണ്ടുള്ള സംവിധാനം. ബഹുനില മന്ദിരങ്ങളിലും മറ്റും അനേകം ക്യാമറകൾ ഉള്ള വളരെ വിപുലമായ സംവിധാനം ആണെങ്കിൽ ഇതോ അല്ലെങ്കിൽ അനലോഗ് ക്യാമറകൾ കൂടി ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമോ ആയിരിക്കും കൂടുതൽ അനുയോജ്യം.
5. വയർലെസ് കാമറകൾ വൈഫൈ വഴി എൻ വി ആറുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന വൈഫൈ സി സി ടി വി സിസ്റ്റം
6. അനലോഗ് ക്യാമറകളും നെറ്റ് വർക്ക് ക്യാമറകളും ഒന്നിച്ചുള്ള ഹൈബ്രിഡ് സിസ്റ്റം.
ഒരു CCTV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ സ്വന്തം അവശ്യം എന്തെന്ന് മനസ്സിലാക്കുയും ലഭ്യമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറീവുണ്ടായിരിക്കുകയും നല്ലതാണ്‌. ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായ ഇടങ്ങളിൽ ഡി വി ആറും മറ്റു സംവിധാനങ്ങളുമെല്ലാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങളെക്കുറിച്ച് പറയാം.
CCTV Cameras:
പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ്‌ സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന് ഡോം ക്യാമറ രണ്ട് ബുള്ളറ്റ് ക്യാമറ. ഒരു ചിരട്ട മുറിയുടെ ആകൃതിയിൽ ചുവരിലോ സീലിംഗിലോ ഒക്കെ ഉറപ്പിച്ചു വയ്ക്കാവുന്ന കാമറകൾ ആണ്‌ ഡോം കാമറകൾ. കുഴൽ രൂപത്തിൽ പ്രത്യേകം ആക്സിസിൽ ഉറപ്പിച്ചു വച്ചിരിക്കുന്നവയാണ്‌ ബുള്ളറ്റ് ക്യാമറകൾ. വിലയുടെ കാര്യം പറയുമ്പോൾ ഡോം ക്യാമറകൾക്ക് ബുള്ളറ്റ് കാമറകളേക്കാൾ വിലക്കുറവാണ്‌. ഫോക്കസ് , കവറേജ് ഏരിയ തുടങ്ങിയവ പൊതുവേ ഡോം ക്യാമറകളേ അപേക്ഷിച്ച് ബുള്ളറ്റ് ക്യാമറകൾക്ക് കൂടുതൽ ആയിരിക്കും . സാധാരണയായി ഇൻഡോർ കവറേജിനു ഡോം കാമറയും ഔട് ഡോർ കവറേജിൻ ബുള്ളറ്റ് കാമറയും ആണ്‌ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ എല്ലാ ബുള്ളറ്റ് കാമറകളും മഴയും വെയിലുമൊക്കെ കൊള്ളാൻ പാകത്തിലുള്ള ഔട്‌ഡോർ ഉപയോഗത്തിനു പറ്റിയവ ആകണമെന്നില്ല. അതിനാൽ അത്തരം ഉപയോഗങ്ങൾക്ക് ഐപി68 സ്റ്റാൻഡേഡിലുള്ള ബുള്ളറ്റ് കാമറകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാധാരണ കൂടുതലായി ഉപയോഗിച്ച് കാണുന്നില്ലെങ്കിലും Pan Twilt Zoom (PTZ) സൗകര്യങ്ങളോടു കൂടിയ കാമറകളും ഉണ്ട്. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ സഹായിക്കുന്ന മൈക്രോഫോൺ കൂടിയുള്ള ക്യാമറകളും ലഭ്യമാണ്‌. മിക്കവാറും ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ക്യാമറകളിലെല്ലാം നൈറ്റ് വിഷൻ സൗകര്യം കൂടി ഉള്ളതാണ്‌. ഇതിലേക്കായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ക്യാമറകളുടെ മെഗാ പിക്സൽ റേറ്റിംഗിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടായിരിക്കും. പൊതുവേ 2 മെഗാ പിക്സൽ ക്യാമറകളാണ്‌ കൂടുതലായി ഇന്സ്റ്റാൾ ചെയ്ത് കണ്ടൂ വരുന്നത്.
DVR :
ഡിജിറ്റൽ വീഡിയോ‌ റേക്കോഡർ എന്ന ഡി. വി ആർ ആണ്‌ ഒരു സി സി ടി വി സിസ്റ്റത്തിന്റെ ഹൃദയഭാഗം . എല്ലാ കാമറകളും പ്രത്യേക കേബിളുകൾ മുഖേന ഡി വി ആറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി ചെറിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഒരു കൊച്ചു കമ്പ്യൂട്ടർ ആണ്‌ ഡി വി ആറുകൾ. ഇതിൽ മൗസും മോണിറ്ററും ഘടിപ്പിക്കാനുള്ള സൗകര്യവും ക്യാമറകൾ കണക്റ്റ് ചെയ്യാനുള്ള സോക്കറ്റുകളും ഉണ്ടായിരിക്കും . ചാനലുകളുടെ (ക്യാമറകളുടെ) എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡി വി ആറുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 4 ചാനൽ ഡി വി ആറുകൾ ആണ്‌ ഏറ്റവും അടിസ്ഥാനമായ മോഡൽ. ഇതിൽ പരമാവധി 4 കാമറകൾ കണക്റ്റ് ചെയ്യാവുന്നതാണ്‌. അഞ്ചു ക്യാമറകൾ കണക്റ്റ് ചെയ്യണമെങ്കിൽ 5 ചാനൽ ഡി വി ആറുകളോ 6 ചാനൽ ഡി വി ആറുകളോ വിപണിയിൽ ലഭ്യമല്ല. അതിനായി 8 ചാനൽ ഡി വി ആറുകൾ തന്നെ വാങ്ങേണ്ടി വരും. 8 ചാനൽ കഴിഞ്ഞാൽ പിന്നെ പൊതുവേ 16 ചാനൽ 32 ചാനൽ തുടങ്ങിയവയാണ്‌ കണ്ടു വരുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ള മോഡലുകളാണ്‌ Hikvision, CpPlus, Godrej, BPL, Sony, iBall തുടങ്ങിയവ. ഇതിൽ HikVision, CpPlus തുടങ്ങിയവ വളരെ കൂടുതലായി കണ്ടു വരുന്നു. 4 ചാനൽ ഡി വി ആറുകളും 8 ചാനൽ ഡി വി ആറുകളും തമ്മിൽ വിലയിൽ അതനുസരിച്ചുള്ള വലിയ വ്യത്യാസങ്ങൾ ഇല്ല എന്നറിയുക. ഓരോ ചാനലിലും എത്ര മെഗാപിക്സൽ ക്യാമറകളാണ്‌ കണക്റ്റ് ചെയ്യാനാവുക എന്നും ഏത് ഫോർമാറ്റിൽ ആണ്‌ റെക്കോഡിംഗ് സാദ്ധ്യമാകുന്നത് എന്നതിലും വ്യത്യാസമുണ്ടായിരിക്കും. 720P യിൽ റെക്കോഡ് ചെയ്യുന്ന ഡി വി ആറുകളേക്കാൾ വില കൂടുതലായിരിക്കും 1080P യിൽ റെക്കോഡ് ചെയ്യുന്നവയ്ക്ക്. വിപണിയിലുള്ള പ്രമുഖ കമ്പനികളുടെ ഡി വി ആർ മോഡലുകളിലെല്ലാം ഇന്റർനെറ്റുമായി ബന്ധിയ്ക്കാനുള്ള നെറ്റ്‌‌വർക്ക് പോർട്ടുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അതനുസരിച്ചുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.
വയർലെസ് ഡി വി ആറുകൾ എന്നൊരു വിഭാഗം കൂടി ഉണ്ട്. ഇതിൽ വയർലെസ് കാമറകൾ ആണ്‌ ഉപയോഗിക്കുന്നത്. ക്യാമറകളൂം ഡി വി ആറും തമ്മിലുള്ള ദൂരപരിധി പരിമിതമാണെന്നതിനാൽ ഇത്തരം ഡി വി ആറുകൾ അധികമായി ഉപയോഗിക്കാറില്ല എന്നുമാത്രമല്ല വിപണിയിൽ പ്രമുഖ കമ്പനികളുടേതായി ഇത്തരത്തിലുള്ളവ ലഭ്യവുമല്ല. പക്ഷേ ചൈനീസ് പോർട്ടലുകളിൽ ഇവ യഥേഷ്ടം ലഭ്യമാണ്‌ .
SMPS :
കാമറകൾ പ്രവർത്തിക്കുന്നതിനാവശ്യമായ 12 വോൾട്ട് ഡി സി പവർ സപ്ലെ നൽകുവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. എത്ര ചാനലുകൾ ഉപയോഗിക്കുന്നുവോ അതനുസരിച്ച് SMPS ന്റെ കറന്റ് റേറ്റിംഗിലും വ്യത്യാസം വരും .

Cable:
90 മീറ്ററിന്റെ ബണ്ടിൽ ആയാണ്‌ കേബിൾ ലഭ്യമാകുന്നത്. ലൂസ് ആയും കടകളിൽ നിന്നും മുറിച്ച് വാങ്ങാവുന്നതാണ്‌ . ക്യാമറ ഔട് പുട് കണക്റ്റ് ചെയ്യാനുള്ള ഒരു ഷീൽഡഡ് കേബിളും 12 വോൾട്ട് പവർ സപ്ലെയ്ക്കായുള്ള പോസിറ്റീവ് നെഗറ്റീവ് കേബിളും ഓഡിയോ കണക്റ്റ് ചെയ്യണമെങ്കിൽ അതിനായുള്ള ഒരു വയറും ഉൾപ്പെട്ട ഒരു ബഞ്ച് ആണ്‌ ഈ കേബിൾ. കേബിൾ ടിവി കേബിളിലേതുപോലെ വലയോടു കൂടിയ ഷീൽഡിംഗ് ഉള്ളതാണ്‌ വീഡിയോ കേബിൾ, പവർ സപ്ലെ പോസിറ്റിവ് ആയി ചുവന്ന വയറും നെഗറ്റീവ് ആയി കറുപ്പോ നീലയോ വയർ ആയിരിക്കും. കേബിളിന്റെ ഗുണനിലവാരം വീഡിയോയെ ബാധിക്കും എന്നതിനാൽ നല്ല നിലവാരമുള്ള കോപ്പർ കേബിളുകൾ ഉപയോഗിക്കുക.

Connectors:
പ്രധാനമായും രണ്ടു തരം കണക്റ്ററുകൾ ആണ്‌ സി സി ടി വി വയറിംഗിനായി ആവശ്യമായി വരുന്നത്. ഒന്ന് ക്യാമറ കണക്റ്റ് ചെയ്യാനുള്ള ബി എൻ സി / ആർ സി എ കണക്റ്ററുകളും പവർ സപ്ലെ കണക്റ്റ് ചെയ്യാനുള്ള ഡി സി പവർ കണക്റ്ററുകളും.

Cable Clips:
സി സി ടി വി ഇൻസ്റ്റാളേഷനിലെ ഏറ്റവും സമയമെടുക്കുന്നതും വിഷമമേറിയതുമായ ഘട്ടം ആണ്‌ വയറിംഗ്. വെറുതേ തലങ്ങും വിലങ്ങും കേബിളുകൾ വലിച്ച് കണക്റ്റ് ചെയ്താലും സംഗതി പ്രവർത്തിക്കുമെങ്കിലും അങ്ങനെ പോരല്ലോ. പ്ലാസ്റ്റിക് കേബിൾ ക്ലിപ്പുകൾ ഉപയോഗിച്ച് അധികം വൃത്തികേട് തോന്നാത്ത വിധം സീലിംഗിന്റെ മൂലകളിലൂടെയോ മറ്റു വയറിംഗുകൾക്ക് സമാന്തരമോ ഒക്കെയായി വയറിംഗ് ചെയ്യാവുന്നതാണ്‌.
Hard Disc:
ഡി വി ആറുകൾ ഹാർഡ് ഡിസ്ക് ഫിറ്റ് ചെയ്തല്ല ലഭിക്കുന്നത്. ഹാർഡ് ഡിസ്ക് ആവശ്യമായ കപ്പാസിറ്റിക്ക് അനുസരിച്ച് പ്രത്യേകമായി വാങ്ങേണ്ടതുണ്ട്. 1 TB, 2 TB അങ്ങനെ ഡാറ്റ എത്ര ദിവസം സൂക്ഷിക്കണം എന്നതിനനുസരിച്ച് ഹാർഡ് ഡിസ്കുകൾ വാങ്ങാവുന്നതാണ്‌. സാധാരണ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും സർവലൈൻസ് മീഡിയാ ഹാർഡ് ഡിസ്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും വലിയ വില വ്യത്യാസമുള്ളതിനാലും വിപണിയിലെ ലഭ്യതക്കുറവും കാരണം സാധാരണ ഹാർഡ് ഡിസ്കുകൾ തന്നെയാണ്‌ ഡി വി ആറുകളിൽ പൊതുവേ ഇൻസ്റ്റാൾ ചെയ്യുന്നതായി കണ്ടു വരുന്നത്. പല തരത്തിൽ റെക്കോഡിംഗുകൾ കോൺഫിഗർ ചെയ്യാനുള്ള സൗകര്യം ഡി വി ആറുകളിൽ ഉണ്ട്. 24 മണിക്കൂർ റെക്കോഡിംഗ്, ചില പ്രത്യേക സമയങ്ങളിൽ മാത്രം റെക്കോഡിംഗ്, എന്തെങ്കിലും ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രം റെക്കോഡ് ചെയ്യുക തുടങ്ങിയവയെല്ലാം പ്രത്യേകം ചാനലുകൾക്കായി കോൺഫിഗർ ചെയ്യാവുന്നതാണ്‌. ഇതിൽ മോഷൻ സെൻസർ റെക്കോഡിംഗ് ആണെങ്കിൽ ഹാർഡ് ഡിസ്കിൽ കൂടുതൽ ദിവസങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ ഡാറ്റയുടെ മുകളിൽ ഓവർ റൈറ്റ് ചെയ്യുന്ന രീതിയിൽ ആണ്‌ റെക്കോഡിംഗ്. അതായത് ഹാർഡ് ഡിസ്ക് ഫുൾ ആയാൽ ഏറ്റവും പഴയ ഡാറ്റയുടെ മുകളിൽ പുതിയ ഡാറ്റ റെക്കോഡ് ചെയ്യപ്പെടുന്നു. റേക്കോഡിംഗ് ഫോർമാറ്റ്, വീഡിയോ ക്വാളിറ്റി, ഫ്രേം പെർ സെക്കന്റ് തുടങ്ങിയവയെല്ലാം റെക്കോഡ് ചെയ്യപ്പെടുന്ന വീഡീയോയുടെ വലിപ്പം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്‌.
നാലു ക്യാമറകൾ മോഷൻ ഡിറ്റക്‌‌ഷനോടു കൂടി (ശരാശരി ആളനക്കമുള്ള ഇടങ്ങളിൽ)‌ഒരു ദിവസം 15 മുതൽ 25 ജി ബി വരെ മെമ്മറി എടുക്കും . 24 മണിക്കൂർ റെക്കോഡിംഗ് ആണെങ്കിൽ ഏകദേശം ഇതിന്റെ ഇരട്ടിയും. 30 ഫ്രേം പെർ സെക്കന്റ് ആണ്‌ പൊതുവേ റെക്കോഡ് ചെയ്യപ്പെടുന്നത്. റെസലൂഷൻ 1 മെഗാ പിക്സൽ കാമറ ആണെങ്കിൽ 720 P യും 2 മെഗാ പിക്സൽ ആണെങ്കിൽ 1080P യും ആയിരിക്കും . ധാരാളം ഓൺലൈൻ കാൽക്കുലേറ്ററുകൾ ലഭ്യമാണ്‌. അതിൽ ഈ പറഞ്ഞ വിവരങ്ങൾ നൽകിയാൽ ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്‌ .

Monitor:
സാധാരണ കമ്പ്യൂട്ടർ മോണിറ്ററോ എൽ ഇ ഡി ടിവിയോ ഒക്കെ മോണിറ്ററിംഗിനായി ഉപയോഗിക്കാവുന്നതാണ്‌. അനലോഗ് വീഡിയോ ഔട് പുട്ടീനായി വീഡിയോ ഔട് കണക്റ്ററുകൾ പൊതുവേ വിപണിയിലുള്ള ഡി വി ആർ മോഡലുകളിൽ കാണാറില്ല എന്നതിനാൽ ടി വിയിൽ VGA, HDMI പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ടി വി മോണിറ്റർ ആയി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതുള്ളൂ. അല്ലെങ്കിൽ ഒരു VGA to Video Converter കൂടി അധികമായി ഫിറ്റ് ചെയ്യേണ്ടി വരും.
Microphone
പൊതുവേ നമ്മൂടെ നാട്ടിൽ ഇൻസ്റ്റാൾ ചെയ്യുന്ന സി സി ടി വി സിസ്റ്റത്തിൽ മൈക്രോ ഫോൺ കണക്റ്റ് ചെയ്യാറില്ലെങ്കിലും ആവശ്യമുള്ളവർക്ക് മൈക്രോഫോണുകൾ പ്രത്യേകമായി വാങ്ങി ഓരോ ചാനലിലും ആവശ്യമായ ഇടങ്ങളിൽ കണക്റ്റ് ചെയ്യാവുന്നതാണ്‌. 300 മുതൽ 1000 രൂപ വരെയുള്ള റേഞ്ചിൽ മൈക്രോ ഫോണുകൾ ലഭ്യമാണ്‌. ഡി വി ആറിൽ ഓഡിയോ കാർഡ് ഉണ്ടായിരിക്കണം എന്ന് മാത്രം (ചില ഡി വി ആറുകളിൽ എല്ലാ ചാനലുകളും ഓഡിയോ സപ്പോർട്ടഡ് ആയിരിക്കണം എന്നില്ല)
ഇനി ഒരു സി സി ടി വി സിസ്റ്റം അസംബിൾ ചെയ്തു നോക്കാം
എത്ര ക്യാമറ വേണമെന്നും ഏത് തരം ക്യാമറ ഉപയോഗിക്കണമെന്നുമെല്ലാമുള്ള ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുമല്ലോ. ഒരു 4 ചാനൽ സിസ്റ്റം സ്വന്തമായി വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ വരുന്ന ഏകദേശ ചെലവ് ചുവടെ ചേർക്കുന്നു. (ഹൈക്ക് വിഷൻ എന്ന പ്രമുഖ മോഡൽ ആണ്‌ ഇവിടെ ഉദാഹരണമായി എടുക്കുന്നത്)
1. DVR (Hikvision DS-7204HQHI-F1)
2. Two Dom Camera (2 Mega Pixel) Hikvision Ds-2Ce56D0T-Irp Full Hd1080P
3. Two Bullet Camera (Hikvision DS-2CE16D0T-IRP 2MP )
4. Cable (CP Plus Copper 90 Mtr)
5. Connectors (BNC 8 Nos DC 4 nos)+Cable Clips
6. SMPS
7. Hard Disc - (1 TB)
8. Mouse.
9. Monitor (If required)

ഇതെല്ലാം പ്രത്യേകമായും കിറ്റ് ആയും ഓൺലൈനിൽ ലഭ്യമാണ്‌ . മേൽ സൂചിപ്പിച്ചവയെല്ലാം കൂടി ഒരു കിറ്റ് ആയി 12000 - 13000 രൂപയ്ക്ക് ലഭ്യമാണ്‌. (HD വേണ്ടെങ്കിൽ , 1 മെഗാപിക്സൽ ക്യാമറ മതി എങ്കിൽ വില ഇതിലും വളരെ കുറയും). ഹാർഡ്‌ ഡിസ്കിനായി 3500 രൂപ അധികമായി ചെലവുണ്ടാകും. മോണിറ്റർ ആയി നിങ്ങൾ നിലവിൽ ഒന്നുകിൽ നിലവിൽ ഉപയോഗിക്കുന്ന ടി വിയോ അല്ലെങ്കിൽ പ്രത്യേകം കമ്പ്യൂട്ടർ മോണിറ്ററോ ഉപയോഗിക്കാവുന്നതാണ്‌.
സുരക്ഷിതമായ ഒരിടത്ത് ആയിരിക്കണം ഡി വി ആർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ആദ്യമായി ആവശ്യമായ ഇടങ്ങളിൽ ക്യാമറകൾ ഉറപ്പിക്കുക. ഡ്രിൽ മെഷീൻ, വാൾ പ്ലഗ്ഗുകൾ സ്ക്രൂ തുടങ്ങിയവയൊക്കെ ഇതിനായി ആവശ്യമായി വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഓരോ ക്യാമറകളിലേയും പവർ സപ്ലെ, വീഡിയോ കേബിളുകൾ കണക്റ്റ് ചെയ്ത് ഡി വി ആർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇടം വരെ റൂട്ട് ചെയ്യുക. ഡി വി ആറിൽ ഹാർഡ് ഡിസ്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. ഡി വി ആറിന്റെ കവർ തുറന്ന് സ്കൂ ഉപയോഗിച്ച് ഹാർഡ് ഡിസ്ക് നിർദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിച്ച് അതിലെ സാറ്റാ കേബിളും പവർ കേബിളും കണക്റ്റ് ചെയ്യുക (ധാരാളം യൂടൂബ് വീഡീയോകൾ റഫറൻസിനായി ലഭ്യമാണ്‌ ). അതിനു ശേഷം വീഡിയോ കേബിളുകൾ നിർദ്ദിഷ്ട വീഡിയോ ഇൻപുട് കണക്റ്ററുകളിലേക്കും ഓരോ ക്യാമറയുടേയും പവർ സപ്ലെ എസ് എം പി എസ്സിലേക്കും കണക്റ്റ് ചെയ്യുക . ചില എസ് എം പി എസ്സുകളിൽ ഓരോ ചാനലുകൾക്കും പ്രത്യേകം പ്രത്യേകം കണക്റ്റ് ചെയ്യാനായി പോസിറ്റീവ് നെഗറ്റീവ് ടെർമിനലുകളുള്ള കണക്റ്ററുകൾ ഉണ്ടായിരിക്കും . മറ്റു ചിലതിലാകട്ടെ പോസിറ്റീവ് നെഗറ്റീവ് ആയി ഒരൊറ്റ ഡി സി ടെർമിനൽ മാത്രമേ ഉണ്ടാകൂ. ഈ അവസരത്തിൽ എല്ലാ ക്യാമറകളുടേയ്യും പോസിറ്റീവ് വയറുകൾ ഒന്നിച്ച് ബന്ധിപ്പിച്ച് പോസിറ്റീവിലേക്കും നെഗറ്റീവ് വയറുകൾ ബന്ധിപ്പിച്ച് നെഗറ്റീവിലേക്കും കണക്റ്റ് ചെയ്യുക.
മൗസ്, മോണിറ്റർ എന്നിവ കണക്റ്റ് ചെയ്ത് ഡി വി ആർ പവർ ഓൺ ചെയ്യുക. അപ്പോൾ സ്ക്രീനിൽ യൂസർ നേം പാസ് വേഡ് എന്റർ ചെയ്യാനുള്ള ഒപ്ഷൻ കാണാം. മിക്കവാറും ഡി വി ആറുകളിൽ യൂസർ നേം admin ആകും പാസ് വേഡ് ഒന്നുകിൽ admin അല്ലെങ്കിൽ ബ്ലാങ്ക് പാസ് വേഡ് ആയിരിക്കും . യൂസർ മാന്വലിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും . ഇതിൽ കാണുന്ന എല്ലാ മെനു ഒപ്ഷനുകളും സെൽഫ് എക്പ്ലനേറ്ററി ആണ്‌. വളരെ പ്രചാരമുള്ള ഡി വി ആറുകളുടെ എല്ലാം കോൺഫിഗറേഷൻ വീഡീയോകൾ യൂടൂബിൽ ലഭ്യമായതിനാൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ആ വിഷയത്തിൽ ഉണ്ടാകില്ല.
ആദ്യ ഭാഗത്തു തന്നെ സൂചിപ്പിച്ചതുപോലെ മൊബൈൽ ഫോണുകളിൽ ക്യാമറ ലൈവ് കാണാനുള്ള P2P വ്യൂവിംഗ് സംവിധാനം എല്ലാ പ്രമുഖ ഡി വി ആറുകളിലും ഉണ്ട്. അതിനായി നിങ്ങളുടെ ഇന്റർ നെറ്റ് റൗട്ടർ ലാൻ കെബിൾ വഴി ഡി വി ആറിന്റെ നെറ്റ് ‌‌വർക്ക് പോർട്ടിൽ കണക്റ്റ് ചെയ്യുക. ഹൈക്ക് വിഷന്റെ ഉൾപ്പെടെ ധാരാളം p2p Camera viewing മൊബൈൽ ആപ്പുകളിൽ ഡി വി ആറിന്റെ യുണീക് ഐഡിയും യൂസർ നേമും പാസ് വേഡും നൽകി എളുപ്പത്തിൽ എല്ലാ ക്യാമറകളും വീക്ഷിക്കാവുന്നതാണ്‌. ഇതിനായുള്ള ക്രമീകരണങ്ങൾ ഡി വി ആറിന്റെ Network Setup മെനുവിൽ ആണ്‌ ലഭിക്കുന്നത്. ഇതിൽ P2P എനേബിൾ ചെയ്യുക എന്നതാണ്‌ പ്രധാന ഭാഗം. ഇത്തരം പീർടു പീർ വെബ് വ്യൂവിന്റെ പ്രധാന സുരക്ഷാ പ്രശ്നം എന്താണെന്ന് വച്ചാൽ റാൻഡം ആയി ഡി വി ആർ / കാമറ കോഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താൽ ആർക്കും ക്യാമറ കാണാനാകും എന്നതു തന്നെ. അതിനാൽ ഒരു പ്രാഥമിക സുരക്ഷ എന്ന നിലയിൽ ഡി വി ആറിന്റെ ഡീഫോൾട്ട് യൂസർ നേമും പാസ് വേഡും മാറ്റേണ്ടത് അത്യാവശ്യമാണ്‌. ഇത്തരത്തിൽ വെബ് ബ്രൗസറുകൾ വഴിയും പ്രത്യേക സോഫ്റ്റ്‌‌വെയറുകൾ വഴിയും ഒക്കെ ക്യാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണ്‌.

എല്ലായിടത്തും സി സി ടി വി സിസ്റ്റം സർവ്വസാധാരണമായപ്പോൾ കുറ്റവാളികളും അതിനനുസരിച്ച് അപ്ഡേറ്റഡ് ആയിട്ടുണ്ട്. അതിനാൽ മോഷണ വസ്തുക്കളോടൊപ്പം ഡി വി ആർ കൂടി അടിച്ചു മാറ്റിക്കൊണ്ടു പോകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്‌. അതിനാൽ ഡി വി ആറുകൾ അത്ര പെട്ടന്ന് കവർന്നെടുക്കാൻ പറ്റാത്ത വിധം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്‌. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച്വ വീഡിയോ ക്ലൗഡ് സെർവ്വറുകളിൽ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് ഏറെ സുരക്ഷിതമായ ഒരു മാർഗ്ഗം ആണെങ്കിലും വലിയ ആവർത്തനെച്ചെലവുകളും ഇന്റർനെറ്റ് കണൿഷന്റെ ബാൻഡ് വിഡ്ത് പരിമിതികളും പ്രായോഗിക തലത്തിൽ ഇത് അപ്രാപ്യമാക്കുന്നു. ധാരാളം ക്ലൗഡ് സ്റ്റോറേജ് സർവീസുകൾ വിവിധ കമ്പനികളുടേതായി ലഭ്യമാണെങ്കിലും അതിന്റെ ചെലവ് താങ്ങാനാകുന്നതാകണമെന്നില്ല. നല്ല ഇന്റർനെറ്റ് കണൿഷൻ ഉണ്ടെങ്കിൽ ഡി വി ആർ മോഷൻ ഡിറ്റക്ഷൻ അലാം ഇമേജുകളും വീഡീയോ ക്ലിപ്പുകളുമെല്ലാം മറ്റൊരു സ്ഥലത്ത് കണക്റ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ തന്നെ ഒരു കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്ന രീതിയിൽ ഡി വി ആറിനെ കോൺഫിഗർ ചെയ്യാനാകും . ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒരു FTP സർവ്വർ ആക്കി മാറ്റുകയും അതിന്റെ വിവരങ്ങൾ ഡി വി ആറിലെ നെറ്റ് വർക്ക് സെറ്റിംഗ്സിലെ നിർദ്ദിഷ്ട ഫീൽഡുകളിൽ നൽകിയാൽ മതി. ഇവിടെ നിങ്ങളുടെ ഇന്റർനെറ്റ് കണൿഷന് സ്റ്റാറ്റിക് ഐപി അഡ്രസ് ഇല്ലാത്തതിനാൽ ഡൈനാമിക് ഐപി അഡ്രസ്സിനെ സ്റ്റാറ്റിക് ആക്കി മാറ്റുവാനുള്ള No Ip തുടങ്ങിയ ഏതെങ്കിലും സർവീസുകൾ ഉപയോഗിക്കുകയും ഇന്റർനെറ്റ് റൗട്ടറിൽ FTP പോർട്ട് (21) ഫോർവേഡ് ചെയ്യുകയും വേണ്ടി വരും . സാങ്കേതികമായി അല്പം സങ്കീർണ്ണമാണെന്ന് തോന്നുമെങ്കിലും ധാരാളം സപ്പോർട്ടീംഗ് വീഡിയോകളും മറ്റു വിവരങ്ങളും ഇന്റർനെറ്റിൽ ലഭ്യമായതിനാൽ നിരാശരാകേണ്ടതില്ല. നല്ല അപ്‌‌ലോഡ് ബാൻഡ് വിഡ്ത് ഉള്ള ഇന്റർനെറ്റ് കണ‌‌ക്‌‌ഷൻ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വ്യൂവിംഗിനു മാത്രമാണെങ്കിൽ സാധാരണ ബ്രോഡ് ബാൻഡ്‌ കണ‌‌ൿഷൻ തന്നെ ധാരാളം.
എത്ര തന്നെ ശ്രദ്ധിച്ചാലും മിടുക്കന്മാരായ - സാങ്കേതിക പരിജ്ഞാനമുള്ള കള്ളന്മാരെ പറ്റിക്കുവാൻ ഒരു പടി കൂടി കടന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഡി വി ആറുകളും ക്യാമറകളും നശിപ്പിക്കുക, പവർ സപ്ലെ കട്ടാക്കുക, ഇന്റർനെറ്റ് കണൿഷൻ വിച്ഛേദിക്കുക തുടങ്ങി പല പണികളും കുറ്റവാളികൾ ചെയ്യുമെന്ന് മുൻകൂട്ടിക്കണ്ട് അതിനെ മറികടക്കുവാനായി അധികമായി ഡമ്മി ക്യാമറകൾ ഫിറ്റ് ചെയ്യുക, പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത ഇടങ്ങളിൽ ലോക്കൽ സ്റ്റോറേജോടു കൂടിയ പിൻ ഹോൾ സ്റ്റാൻഡ് അലോൺ ക്യാമറകൾ ഘടിപ്പിക്കുക, പവർ സപ്ലെ ബാക്കപ് ഉറപ്പു വരുത്തുക, തുടങ്ങിയവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.