PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, October 22, 2017

ജിയോയുടെ 1500 രൂപാ ഫോണ്‍ എങ്ങിനെയുണ്ട് ?

ജിയോയുടെ 1500 രൂപാ ഫോണ്‍ എങ്ങിനെയുണ്ട് ? 




അങ്ങനെ ബുക്ക്‌ ചെയ്തിരുന്ന ജിയോ 1500 രൂപാ ഫോണ്‍ ഇന്നലെ കയ്യില്‍ കിട്ടി.ബുക്ക്‌ ചെയ്തിരുന്നപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പരില്‍ ഫോണ്‍ വന്നു വാങ്ങാന്‍ പറഞ്ഞു മെസേജ് കിട്ടിയിട്ട് ഒരാഴ്ചയായിഎങ്കിലും ഇന്നലെ വൈകിട്ടാണ് സൗകര്യം കിട്ടിയത്.ഒബറോണ്‍ മാളിലെ റിലയന്‍സ് ഡിജിറ്റല്‍ ഷോറൂമില്‍ പോയി ഫോണ്‍ വാങ്ങി.
ഇന്ന് രാവിലെ ബോക്സ് തുറന്നു ഫോണ്‍ പുറത്തെടുത്തു നല്ല ബില്‍റ്റ് ക്വാളിറ്റി ഉള്ള ഫോണ്‍ തന്നെ. പഴയ നോക്കിയ ഫോണ്‍ പോലെ ഇരിക്കുന്നു.നല്ല ഫിറ്റും,ഫിനിഷും,2000 മില്ലി ആമ്പിയറിന്‍റെ മുഴുത്ത ബാറ്ററി.സമാന നോക്കിയ ഫോണുകളില്‍ 700 മില്ലി ആമ്പിയര്‍ ബാറ്ററിയാണ്
നെറ്റിലൂടെ വീഡിയോ മണിക്കൂറുകള്‍ കാണാന്‍ കപ്പാസിറ്റി കൂടിയ ബാറ്ററി വേണമല്ലോ.

അകത്തൊരുപോസ്റ്റ്‌ പെയ്ഡ് നാനോ സിം ഉണ്ട്
നിലവില്‍ ഉപയോഗിക്കുന്ന ഐഡിയ നമ്പര്‍ ആ ഫോണിലേക്ക് പോര്‍ട്ട്‌ ചെയ്തു തരാന്‍ ഇന്നലെ ആവശ്യപ്പെട്ടപ്പോള്‍ അത് പറ്റില്ല ഫോണ്‍ സിം ലോക്ക് ആണ് നിലവില്‍ അതില്‍ കിടക്കുന്ന സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്ന മറുപടിയും കിട്ടി. നമ്പര്‍ തിരഞ്ഞെടുക്കാന്‍ ആവില്ല.തല്‍സമയം കമ്പ്യൂട്ടര്‍ തരുന്ന നമ്പര്‍ വാങ്ങി പോരണം.

512 റാം ഉണ്ട്,4 GB ഉപയോഗിക്കാവുന്ന മെമ്മറിയും ,128 GB മെമ്മറി കാര്‍ഡ് വരെ ഉപയോഗിക്കാം എന്ന് കമ്പനി പറയുന്നു പക്ഷെ 512 റാം മാത്രമുള്ള ഈ ഫോണില്‍ 32 GB മെമ്മറി കാര്‍ഡ് ഇട്ടാല്‍ തന്നെ കാര്‍ഡില്‍ ആഡിയോ/വീഡിയോ നിറയുമ്പോള്‍ ഫോണ്‍ ഹാങ്ങാകും എന്നതറപ്പാണ്. അതിനാല്‍ 16 GB മാക്സിമം 32 GB കാര്‍ഡ് ഇടുക അത് നിറയാതെ സൂക്ഷിക്കുക.
ഫോണില്‍ ആപ്പുകള്‍ ഒന്നുമില്ല ആദ്യമായി ജിയോ സ്റ്റോര്‍(പ്ലേ സ്റ്റോര്‍ പോലൊരു സംഭവം) തുറന്നു മൈ ജിയോ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം നല്ല സ്പീഡില്‍ ഡൌണ്‍ലോഡ് ആകുന്നുണ്ട്.മൈജിയോ ആപ്പിന്നുള്ളില്‍ മറ്റു ആപ്പുകള്‍ ഉണ്ട് ജിയോ ടി.വി.,ജിയോ സിനിമ,ജിയോ മ്യൂസിക് ജിയോ ന്യൂസ് അങ്ങനെ കുറെ എണ്ണം .ആവശ്യമുള്ളത് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക 512 റാം മാത്രമേ ഉള്ളൂ എന്നോര്‍ക്കണം.ആറു സെന്‍റിമീറ്റര്‍ ഡയഗണല്‍ അളവുള്ള അതായത് സാമാന്യം വലിപ്പമുള്ള QVGA TFT ഡിസ്പ്ലേ കണ്ണിനു വലിയ ആയാസം കൂടാതെ വീഡിയോ കാണാന്‍ സാധിക്കുന്നുണ്ട്.
ഫേസ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ വെബ് ബ്രൌസര്‍ തുറന്നു ഗൂഗിള്‍ എടുത്തു അതില്‍ ഫേസ്ബുക്ക് എന്ന് സേര്‍ച്ച്‌ ചെയ്തു അതില്‍ ലോഗിന്‍ ചെയ്യണം നമ്മള്‍ കമ്പ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പോലെ നേരിട്ടാണ് ഫേസ്ബുക്ക് ഉപയോഗം അതിനു പ്രത്യേക ആപ്പോന്നും ഫോണില്‍ ഇല്ല.
ഓണ്‍ ലൈന്‍ FM റേഡിയോകള്‍ നല്ല ഭംഗിയായി പ്ലേ ആകുന്നുണ്ട് വെടിച്ചില്ല് സൌണ്ട് ഒച്ച കൂട്ടിയാല്‍ .സ്റ്റീല്‍പാത്രം നിലത്തു വീണതുപോലെ സൂപ്പര്‍ ട്രബിള്‍.
ലോക്കല്‍ FM സ്റ്റെഷനുകളും ഹെഡ് ഫോണ്‍ ഇല്ലാതെ(ഫോണിനോപ്പം ഇതില്ല) അടിപൊളിയായി കിട്ടുന്നുണ്ട്.
യൂ ട്യൂബ് വീഡിയോ ബ്രൌസറില്‍ പോയി സേര്‍ച്ച്‌ ചെയ്തു കണ്ടുപിടിക്കണം ഇതിനും ആപ്പില്ല.നല്ല വേഗത്തില്‍ ബഫറിങ്ങ് ഇല്ലാതെ വീഡിയോ കിട്ടുന്നുണ്ട്‌.യൂ ട്യൂബ് വീഡിയോ ഫുള്‍ സ്ക്രീന്‍ ആകുന്നില്ല എന്നൊരു കുഴപ്പം കാണുന്നുണ്ട്.

ജിയോ TV ആപ്പിലൂടെ മിക്കവാറും എല്ലാ മലയാളം ചാനലുകളും കിട്ടുന്നുണ്ട് ഇനി വാര്‍ത്ത കേള്‍ക്കാന്‍ വലിയ TV ഓണ്‍ ചെയ്തു അത്രയും കറണ്ട് ചിലവാക്കണ്ട എന്നൊരു സൗകര്യം കാണുന്നുണ്ട്.
വൈഫൈ നന്നായി റിസീവ് ചെയ്യുന്നുണ്ട് എന്നാല്‍ വൈഫൈ ഹോട്ട് സ്പൊട്ട് ഇല്ല (സോഫ്റ്റ്‌വെയര്‍ ക്രാക്ക് ചെയ്‌താല്‍ കിട്ടും,പുലികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.)
ഫോണിന്‍റെ സോഫ്റ്റ്‌വെയര്‍ പ്രത്യേകത മൂലവും,സ്ക്രീന്‍ റസലൂഷന്‍ മിനിമം ആണെന്നതിനാലും ദിവസേന ഫ്രീ കിട്ടുന്ന അര GB കൊണ്ടൊപ്പിക്കാം ,

GPS,ബ്ലൂ ടൂത്ത് എന്നിവയൊക്കെ ഉണ്ട് എന്തിനാണാവോ ഇപ്പോള്‍ ഉപയോഗം ഒന്നുമില്ല.ഗൂഗിള്‍ മാപ്പില്‍ നോക്കിയാല്‍ ഒന്നും കാണില്ല അതിനു ഈ സ്ക്രീന്‍ പോര.
റസലൂഷന്‍ കുറഞ്ഞ ക്യാമറകള്‍ മുന്നിലും പിന്നിലും ഉണ്ട് വല്ല്യ കുഴപ്പമില്ല ഒപ്പിക്കാം 1500 രൂപയ്ക്ക് ധാരാളം സംഭവങ്ങള്‍ ജിയോ ഫോണില്‍ ഉണ്ട് കഴിഞ്ഞ വര്‍ഷം വീട്ടില്‍ വയ്ക്കാന്‍ വാങ്ങിയ ബേസിക് നോക്കിയ ഫോണിന് 1750 രൂപയായി അത് വച്ച് നോക്കുമ്പോള്‍ ഇത് അഞ്ചു ബെഡ് റൂമും ,പൂജാമുറിയും,കാര്‍ പോര്‍ച്ചും ഉള്ള വീട് അഞ്ഞൂറ് രൂപാ വാടകയ്ക്ക് മോഹന്‍ലാലിനു നാടോടിക്കാറ്റില്‍ കിട്ടിയത് പോലെയാണ്
പിന്നെയൊരു രഹസ്യം നമ്മുടെ നിലവിലെ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ല എന്ന് ജിയോ പറയുന്നത് മൂന്നു വര്‍ഷം കഴിയുമ്പോള്‍ 1500 രൂപ തിരിച്ചുവേണം എന്നുള്ളവര്‍ക്ക് മാത്രമാണ് ബാധകം.(എന്‍റെ 1500 രൂപ ജിയോ എടുത്തോട്ടെ അതിനു തക്ക മുതല്‍ കിട്ടി യാതൊരു മനസ്താപവും ഇല്ല.)
അല്ലാത്തവര്‍ക്ക് ഏതു ജിയോ സിമ്മും ഇതില്‍ ഇട്ടു വിളിക്കാം അതിനാല്‍ ഞാന്‍ എന്‍റെ നിലവിലെ ഐഡിയ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട്‌ ചെയ്തു 1500 രൂപക്ക് കിട്ടിയ ഈ അടിപൊളി 4ജി ഫോണില്‍ ഇട്ടു വിളി തുടങ്ങി താങ്ക്യൂ കുത്തക,മൂരാച്ചി.ജിയോ മുതലാളീ..


അജിത്‌ കളമശ്ശേരി

 

Saturday, October 21, 2017

ടച്ച് സ്ക്രീനുകളുടെ രഹസ്യം

     ടച്ച് സ്ക്രീനുകളുടെ രഹസ്യം 

 സുജിത് കുമാര്‍ 

 

 

 

മൊബൈൽ ഫോണുകളുടെ ടച് സ്ക്രീൻ എന്തെല്ലാമോ പ്രത്യേക തരം ഗ്ലാസുകൊണ്ട് നിർമ്മിച്ചതാണെന്നും കപ്പാസിറ്റീവ് ടച് സ്ക്രീൻ ആണെന്നുമെല്ലാം കേട്ടിട്ടൂള്ളവരിൽ ചിലർക്കെങ്കിലും ഈ സ്ക്രീനിനു മുകളിൽ നമ്മൾ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും പിന്നെയും യാതൊരു പ്രശ്നവുമില്ലാതെ ടച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംശയം ഉണ്ടായിട്ടുണ്ടാകുമല്ലോ. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്ലാസ്റ്റിക് കടലാസിന് സ്പർശന ശക്തി എങ്ങിനെയാണ്‌ കിട്ടുന്നത്?

പ്രതലത്തിൽ നമ്മൾ തൊടുമ്പോൾ തൊടുന്ന ഭാഗത്തെ കപ്പാസിറ്റൻസിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുന്ന വിദ്യയാണല്ലോ കപ്പാസിറ്റീവ് ടച് സ്ക്രീനുകളുടേത്. ഇൻഡിയം ടിൻ ഡയോക്സൈഡ് എന്ന വസ്തു ആണ്‌ ടച് സ്ക്രീൻ സാങ്കേതിക വിദ്യയിൽ പൊതുവേ ഉപയോഗിക്കുന്നത്. ഒരേ സമയം സുതാര്യമായതും എന്നാൽ വൈദ്യുതിയെ കടത്തി വിടുന്നതുമായ ഒരു പദാർത്ഥമാണ്‌ ഇൻഡിയം ടിൻ ഡയോക്സൈഡ്. ഇത് ഒരു സുതാര്യമായ പെയിന്റ് പോലെ ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ മുകളിൽ ആവരണമായി ഉപയോഗിക്കാൻ കഴിയും. കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ തന്നെ പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പാസിറ്റീവ് പ്രൊജൿഷൻ സ്ക്രീനുകൾ ആണ്‌ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ അതിനെക്കുറിച്ച് അല്പം കാര്യങ്ങൾ - ടച് സ്ക്രീൻ ആയി ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഇരു വശങ്ങളിലുമായി പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകൾ നെടുങ്ങെനെയും കുറുകെയും ഉള്ള ഒരു ഗ്രിഡ് ആയി നേരത്തേ സൂചിപ്പിച്ച ഇൻഡിയം ടിൻ ഡയോക്സൈഡ് പോലെയുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു. ഇതിൽ വൈദ്യുതി നൽകുമ്പോൾ സാധാരണഗതിയിൽ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ പോലെയുള്ള വൈദ്യുത മണ്ഡലം ആയിരിക്കും രൂപപ്പെടുക. വിരൽ കൊണ്ട് സ്ക്രീനിൽ തൊടുമ്പോൾ നമ്മൂടെ ശരീരത്തിലെ ചാർജുമായി പ്രതിപ്രവർത്തിച്ച് തൊടുന്ന ഭാഗത്തെ വൈദ്യുത മണ്ഡലത്തിൽ വ്യതിയാനം സംഭവിക്കുകയും ഗ്രിഡിലെ പ്രസ്തുത ബിന്ദുവിലെ കപ്പാസിറ്റീവ് ടെർമിനലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ സ്പർശ ബിന്ദു സ്ക്രിനിൽ ഏത് ഭാഗത്താണെന്ന് തിരിച്ചറീയാനാകുന്നു. ടച് സ്ക്രീനുകളിൽ നാം യഥാർത്ഥത്തിൽ തൊടുന്നത് നേരത്തെ സൂചിപ്പിച്ച ഗ്രിഡിൽ നേരിട്ടല്ല. മറിച്ച് അതിനു മുകളിലായും ഒരു ഗ്ലാസിന്റെ ഒരു പാളി ഉണ്ടായിരിക്കും. ടച് സ്ക്രീൻ പ്ലേറ്റുകളിലെ വൈദ്യുത മണ്ഡലം സ്ക്രീനുകളുടെ ഉപരിതലത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നുണ്ട്. ഇതിന്റെ തീവ്രത സ്ക്രീനിൽ നിന്നുമുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു വിപരീതാനുപാതത്തിലുമാണ്‌. അതിനാൽ യഥാർത്ഥ ടച് സ്ക്രീൻ പ്ലേറ്റുകളിൽ ഉള്ള വൈദ്യുത മണ്ഡലം അതേ പോലെത്തന്നെ വലിയ വ്യത്യാസങ്ങളില്ലാതെ ഗ്ലാസ്, പോളിത്തീൻ തുടങ്ങിയ പദാർത്ഥങ്ങളുടെ നേർത്ത പാളികളിലൂടെ സുഗമമായി പ്രസരിപ്പിക്കാൻ കഴിയുന്നു. വളരെ ശക്തമായ വൈദ്യുത മണ്ഡലം ആണെങ്കിൽ സ്ക്രീനിൽ തൊടാതെ തന്നെ വായുവിൽ സ്ക്രീനിന്റെ ഉപരിതലത്തിനടുത്ത് വിരലുകൾ കോണ്ടു ചെന്നാൽ തന്നെ അതിനെ സ്പർശമായി തിരിച്ചറിയാനാകും.

ചോദ്യത്തിലേക്ക് തിരിച്ചു വരാം. ടാമ്പേഡ് ഗ്ലാസുകളും സ്ക്രീൻ പ്രൊട്ടക്ഷൻ ഫിലിമുകളുമെല്ലാം വളരെ കനം കുറഞ്ഞവ ആയതിനാൽ ടച് സ്ക്രീനുകളുടെ പ്രതലത്തിലുള്ള വൈദ്യുത മണ്ഡലത്തെ അതേ പോലെത്തന്നെ ഇവയുടെ പ്രതലത്തിലേയ്ക്കും വ്യാപിപ്പിക്കുവാൻ ഇവയ്ക്ക് കഴിയുന്നതുകൊണ്ടാണ്‌ ഇവ ഉപയോഗിക്കുമ്പോഴും ടച് സ്ക്രീനുകൾ പ്രവർത്തിക്കുന്നത്. ഗ്ലാസ് മാത്രമല്ല ഒരു കടലാസു കഷണം സ്ക്രീനിന്റെ മുകളിൽ വച്ച് തൊട്ടു നോക്കൂ. അപ്പോഴും ടച് സ്ക്രീൻ പ്രവർത്തിക്കുന്നത് കാണാം. ഇത്തരത്തിൽ കടലാസുകൾ ഒന്നിനു പിറകിൽ ഒന്നായി അടുക്കി വച്ച് പരിശോധിച്ച് നോക്കുക. രണ്ടോ മൂന്നോ‌ വയ്ക്കുമ്പോഴേയ്ക്കും സ്പർശം തിരിച്ചറീയാതാകുന്നു. ചില ഫോണുകളിൽ ചില ടാമ്പേഡ് ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ സെൻസിറ്റിവിറ്റി കുറയുന്നതായി കണ്ടിട്ടീല്ലേ ഇതിനു കാരണം പ്രസ്തുത ഗ്ലാസ് കനം കൂടിയതായതുകൊണ്ടോ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ടച് സ്ക്രീൻ കൂടുതൽ കാര്യക്ഷമമല്ലാത്തതുകൊണ്ടോ ആകാം. ചില ഫോണുകളിൽ കയ്യുറകൾ ഇട്ട് സ്പർശിച്ചാലും പ്രവർത്തിക്കുന്ന രീതിയിൽ ' ഗ്ലൗ മോഡ് ' എന്നൊരു ഫീച്ചർ കാണാം. ഇതിൽ യഥാർത്ഥത്തിൽ ചെയ്യുന്നത് കട്ടിയുള്ള ഗ്ലൗ ഉപയോഗിച്ചാലും സ്പർശം തിരിച്ചറിയത്തക്ക രീതിയിൽ ടച് സ്ക്രീനിന്റെ വൈദ്യുത മണ്ഡലത്തിന്റെ തിവ്രത കൂട്ടുകയാണ്‌.

കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ ഒരു പരിധിയിൽ കൂടുതൽ സെൻസിറ്റീവ് ആക്കുന്നത് ഉപയോഗത്തിനെ ദോഷകരമായി ബാധിക്കുന്നതിനാൽ സ്ക്രീനുകളെല്ലാം ഇലക്ട്രിക് ഫീൽഡ് ഒരു നിശ്ചിത പരിധിയിൽ നിർത്തിക്കൊണ്ട് കൃത്യത ലഭിക്കാനായി സ്വയം കാലിബറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

ടച് സ്ക്രീൻ വെള്ളം നനഞ്ഞാൽ അത് ശരിയായി പ്രവർത്തിക്കാതാകുന്നതും എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. വെള്ളം വൈദ്യുതിയെ കടത്തി വിടുന്നതാണല്ലോ.. ഇത്തരത്തിൽ സ്ക്രീനിനു മുകളിൽ വെള്ളം വീഴുമ്പോഴും സ്ക്രീൻ കപ്പാസിറ്റൻസിൽ വ്യത്യാസം വരുന്നു. അതോടെ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ ഇലക്ട്രിക് ഫീൽഡ് അല്ലാതെ വരികയും സ്പർശം ഇതിലൂടെ തിരിച്ചറിയാനുള്ള സംവിധാനം താറുമാറാവുകയും ചെയ്യുന്നു.

Saturday, October 14, 2017

ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍


 ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍
1

Indian Standard Mark for Registration: ഇന്ത്യയിൽ നിർമ്മിക്കുകയോ വിപണനം ചെയ്യപ്പെടുകയോ ചെയ്യുന്ന ഇലക്ട്രൊണിക് / ഐടി ഉപകരണങ്ങളിൽ അവശ്യം നിഷ്കർഷിച്ചിട്ടുള്ള ചിഹ്നമാണ്‌ ഇത്. 01 ഡിസംബർ 2015 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമാണ്‌ ഇത് നിലവിൽ വന്നത്. ചിഹ്നത്തിനു മുകളിലുള്ള IS നമ്പർ ഉല്പന്നം ഏത് വിഭാഗത്തിൽ പെടുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ IS-302-2-25 മൈക്രോ വേവ് ഓവനെ സൂചിപ്പിക്കുന്നു. IS 616/IEC 60065 പ്ലാസ്മ / എൽ ഇ ഡി ടെലിവിഷനുകളെ സൂചിപ്പിക്കുന്നു. ചിഹ്നത്തിനു താഴെയുള്ളത് രജിസ്റ്റ്രേഷൻ നമ്പർ ആണ്‌

 2


ഒരുപക്ഷേ നമ്മൾ എറ്റവും കൂടുതലായി ഇലക്ട്രോണിൿ ഉപകരണങ്ങളിൽ കാണുന്ന ചിഹ്നം ഇതായിരിക്കും. യൂറോപ്യൻ നിബന്ധനകൾക്ക് വിധേയമായത് എന്നർത്ഥം വരുന്ന Conformité Européenne എന്ന ഫ്രഞ്ച് വാചകം ആണ് സി ഇ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ EC മാർക്ക് എന്ന് വിളിയ്ക്കപ്പെട്ടിരുന്ന ഇത് പിന്നീട് 1993 ൽ CE ആക്കി മാറ്റുകയായിരുന്നു. ഒരു ഉല്പന്നത്തിൽ സി ഇ മാർക്ക് പതിക്കുന്നതിലൂടെ പ്രസ്തുത ഉൽപ്പന്നം യൂറോപ്യൻ ആരോഗ്യ- പരിസ്ഥിതി- ഗുണനിലവാര നിബന്ധനകൾ പൂർണ്ണമായും പാലിക്കുന്നു എന്ന ഉറപ്പ് ആണ്‌ നിർമ്മാതാക്കൾ നൽകുന്നത്. CE മാർക്ക് ഉള്ളതുകൊണ്ട് മാത്രം ആ ഉൽപ്പന്നം ഉന്നത ഗുണനിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പ് പറയാനാകില്ല. ഇത് നിർമ്മാതാവ് നൽകുന്ന വാഗ്ദാനം മാത്രമാണ്. പക്ഷേ ഇത്തരത്തിലുള്ള ഒരു ഉപകരണം നിർദ്ദിഷ്ട ഗുണനിലവാരം പാലിക്കാത്തതായി തെളിഞ്ഞാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള പിഴകൾ ഏറ്റു വാങ്ങ്ങ്ങേണ്ടതായിട്ടുണ്ട്.
3
ചൈനയിൽ നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ വിപണനം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട മുദ്ര ആണ് ചൈനീസ് കമ്പൽസറി സർട്ടിഫിക്കറ്റ് . Certification and Accreditation Administration of the People's Republic of China ആണ്‌ ഇതിന്റെ നിബന്ധനകൾ നിഷ്കർഷിക്കുന്നത്. ഇന്ത്യയിലെ ഐ എസ് ഐ മാർക്കിന്റെ ഒരു ചൈനീസ് രൂപമായി ഇതിനെ കണക്കിലാക്കാം.
4


ഇലക്ട്രോണിൿ മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട യൂറോപ്യൻ രാജ്യങ്ങളുടേതായ നിബന്ധനകളാണ് Waste Electrical and Electronic Equipment Directive ലൂടെ ലക്ഷ്യമിടുന്നത്. ലോഗോ പ്രസ്തുത ഉൽപ്പന്നം സാധാരണ ഗാർഹിക മാലിന്യ സംസ്കരണ പ്രക്രിയകളിലൂടെ സംസ്കരിക്കാൻ കഴിയാത്തതാണെന്ന മുന്നറിയിപ്പ് നൽകുന്നതാണ്‌. അതായത് ഈ ലോഗോ പതിയ്ക്കപ്പെട്ട ഉൽപ്പന്നങ്ങൾ വെറുതേ വേസ്റ്റ് ബിന്നിൽ കൊണ്ടുപോയി ഇടരുത് എന്നർത്ഥം. ഇത്തരം ഉല്പന്നങ്ങൾ ഇതിനായി പ്രത്യേകം നിഷ്കർഷിക്കപ്പെട്ട ഈ- മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേ നൽകാവൂ. നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ ഇതൊനൊന്നും യാതൊരു പ്രാധാന്യവും നൽകിക്കാണുന്നില്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം മാലിന്യങ്ങൾക്കായി പ്രത്യേകം അടയാളപ്പെടുത്തിയ വലിയ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു കാണപ്പെടുന്നു. ഈ ലോഗൊ‌ രണ്ടു തരത്തിൽ ഉണ്ട്. വേസ്റ്റ് ബിന്നിന്റെ അടിയിൽ കറുത്ത വര ഉള്ളത് 2005 നു ശേഷം വിപണിയിൽ ഇറക്കിയതും അല്ലാത്തത് 2002 നും 2005 നും ഇടയിൽ വിപണിയിൽ ഇറക്കിയതുമാണ്‌.
5

അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻ കണ്ഫോമിറ്റി നിഷ്കർഷിക്കുന്ന പരിധിക്കകത്താണ്‌ ഒരു ഇലക്ട്രോണിക് ഉപകരണം പുറപ്പെടുവിക്കുന്ന അനാവശ്യ വൈദ്യുത കാന്തിക വികിരണങ്ങൾ എന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ ലോഗോ ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിർമ്മിക്കുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന ഉപകരണങ്ങളിൽ ഇത് നിർബന്ധമായിരിക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടൂവിക്കുന്ന അനാവശ്യ തരംഗങ്ങളുടെ പരിധി ഇതിലൂടെ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. കോഡ് ഓഫ് ഫെഡറൽ റഗുലേഷന്റെ പതിനഞ്ചാം ഖണ്ഡത്തിൽ പറയുന്ന ഉപകരണങ്ങൾ ആണ്‌ ഈ പരിധിയിൽ വരുന്നത്. അതിൽ നമ്മൾ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളൂം വരുന്നുണ്ട്.
6



ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ വസ്തുക്കൾക്കുള്ള പരിധി നിശ്ചയിച്ചുകൊണ്ടുള്ള ചൈനീസ് നിബന്ധനകളാണ്‌ ചൈനീസ് RoHS എന്ന പേരിൽ അറിയപ്പെടുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ചൈനീസ് വിപണിയിലുള്ള ഉപകരണങ്ങളിലും നിർദ്ദിഷ്ട ആർ ഓ എച് എസ് ലേബൽ നിർബന്ധമാണ്‌. ലെഡ്, മെർക്കുറി, കാഡ്മിയം,, ഹെക്സാവാലന്റ് ക്രോമിയം, പോളി ബ്രോമിനേറ്റഡ് ബൈഫിനൈൽ, പോളി ബ്രോമിനേറ്റഡ് ഡൈഫിനൈൽ ഈതർ എന്നിങ്ങനെ ആറു പദാർത്ഥങ്ങൾ ചൈനീസ് ആർ ഓ എച് എസ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സൗഹൃദ ഉപയോഗ കാലയളവ് (വർഷത്തിൽ) രേഖപ്പെടുത്തിയ പ്രത്യേക ചിഹ്നമാണ്‌ ആർ ഓ എച് എസ് ലേബൽ. 10 എന്ന് ആലേഖനം ചെയ്യപ്പെട്ട ആർ ഒ എച് എസ് ലേബൽ ഉള്ള ഒരു ഉപകരണം പരിസ്ഥിതി സൗഹൃദമായി പത്തു വർഷക്കാലം ഉപയോഗിക്കാമെന്ന് അർത്ഥമാക്കുന്നു. അതായത് പത്തു വർഷങ്ങൾക്ക് ശേഷം അത് ശിഥിലമാകാൻ തുടങ്ങുകയും ഹാനികരമായ വസ്തുക്കൾ വിഘടിച്ച് പരിസ്ഥിതിക്ക് ദോഷകമരായി പ്രവർത്തിക്കുകയും ചെയ്യുന്നു. e എന്ന് രേഖപ്പെടുത്തിയ ചിഹ്നം പ്രസ്തുത ഉപകരണം എത്ര കാലം ഉപയോഗിച്ചാലും ഹാനികാരകങ്ങളായ വസ്തുക്കൾ ദോഷകരമായ അളവിൽ പുറപ്പെടുവിക്കില്ല എന്ന് അർത്ഥമാക്കുന്നു.
7




Underwriters Laboratories എന്ന അമേരിക്കൻ സേഫ്റ്റി ആൻഡ് സർട്ടിഫിക്കേഷൻ കമ്പനി ഉപകരണങ്ങളുടെ സുരക്ഷാപരമായ കാര്യങ്ങൾ ആഴത്തിൽ പഠിക്കുകയും ഓഡിറ്റ് ചെയ്യുകയും അതിനുസരിച്ചുള്ള സർട്ടിഫിക്കേഷനുകൾ നൽകുന്നതുമായ ഒരു സ്ഥാപനമാണ്‌. അന്താരാഷ്ട്ര തലത്തിൽ ഈ മേഖലയിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ UL സ്റ്റാൻഡേർഡ് എന്ന പേരിൽ അറിയപ്പെടുന്നു. UL സ്റ്റാൻഡേഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉല്പന്നങ്ങളുടെ ഘടക ഭാഗങ്ങളുടെ നിലവാരത്തെ R തിരിച്ചിട്ടീരിക്കുന്നതുപോലെയുള്ളതും U വും ചേർന്ന Recognized Component Mark ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. ഉപകരണങ്ങളിൽ യു എൽ മാർക്ക് ഉണ്ടാകുന്നത് പ്രസ്തുത ഉപകരണം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നതിനാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ സ്ഥാപനങ്ങൾ പലപ്പോഴും യു എൽ മാർക്ക് ഉള്ള ഉപകരണങ്ങളുടെ ഉപയോഗം നിഷ്കർഷിക്കപ്പെടാറുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ ആയതിനാൽ യു എൽ മാർക്കിനു യാതൊരു നിയമപരമായ യാതൊരു വിധ പരിഗണനയും ഇല്ല.
8


CE മുദ്രയോടൊപ്പം ഒരു മുന്നറിയിപ്പ് ചിഹ്നം കൂടി ഉണ്ടെങ്കിൽ അത് യൂറോപ്യൻ യൂണിയനിൽ ഉള്ള ഒന്നോ അതിലധികമോ രാജ്യങ്ങളിലെ വയർലെസ് നിബന്ധനകൾ പാലിക്കാത്തതാണെങ്കിൽ അതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഐഫോണിന്റെ പിറകിൽ ഇത്തരം ഒരു ചിഹ്നം കാണാം. ഇത് ഫ്രാൻസിലെ വയർലെസ് സ്റ്റാൻഡേഡും ഐഫോണിന്റെ സ്റ്റാൻഡേഡും തമ്മിൽ ഒത്തുപോകാത്തതുകൊണ്ടാണ്
9


ഒരു സമ ചതുരത്തിനകത്ത് മറ്റൊരു സമ ചതുരം ഉള്ള ചിഹ്നം ഇരട്ട ലയർ ഇൻസുലേഷനേ സൂചിപ്പിക്കുന്നു. International Electrotechnical Commission ന്റെ ക്ലാസ് -2 വിഭാഗത്തിൽ പെടുന്ന ഡബിൾ ഇൻസുലേറ്റഡ് ആയ ഉപകരണങ്ങളിൽ മറ്റു ഇലക്ട്രിക് ഉപകരണങ്ങളിലേതുപോലെ മൂന്നാമത്തെ പിൻ ആയ എർത്ത് ആവശ്യമില്ല. മൊബൈൽ ചാർജ്ജറുകൾ ഉദാഹരണം.
10


ഇന്റർനാഷണൽ സ്റ്റാൻഡേഡ് ഓർഗനൈസേഷൻ മുറിയ്ക്കകത്ത് മാത്രം സുരക്ഷിതമായി ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതാണോ ഒരു ഉപകരണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ധാരണ നൽകുന്നതിനായി ഈ ചിഹ്നം നിഷ്കർഷിക്കുന്നു.

11



Restriction of Hazardous Substances Directive. ഇലക്ട്രോണിക് / ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഹാനികരമായ വസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് സൂചിപ്പിക്കാനുള്ള മുദ്ര. 2003 ൽ യൂറോപ്യൻ യൂണിയൻ ആണ്‌ ഇത്തരത്തിൽ ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ വസ്തുക്കളെ നിയന്ത്രിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2003 ജനുവരി 27 നു ഇത്തരത്തിൽ ഉല്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികാരകങ്ങളായ വസ്തുക്കളുടെ പരിധി നിഷ്കർഷിച്ചുകൊണ്ടുള്ള മാർഗ്ഗ രേഖ പുറത്തിറങ്ങി. ലെഡ്, മെർക്കുറീ, ആസ്ബസ്റ്റോസ് തുടങ്ങി മനുഷ്യർക്കും ജീവജാലങ്ങൾക്കും നേരിട്ടുള്ള ഉപയോഗത്തിലൂടെ അതീവ ഹാനികാരകങ്ങളാകുന്ന പദാർത്ഥങ്ങളുടെ പരമാവധി പരിധി നിർണ്ണയിച്ചുകൊണ്ടുള്ള ഈ നിബന്ധനകൾ നിർമ്മാതാക്കൾക്ക് അത്ര സ്വീകാര്യമായിരുന്നില്ല. കാരണം നിർമ്മാണച്ചെലവിലുള്ള വലിയ വർദ്ധനവും ആനുപാതികമായി ലാഭത്തിലുണ്ടാകുന്ന കുറവും തന്നെ. യൂറോപ്പിൽ വിപണനം ചെയ്യപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും RoHS നിബനന്ധനകൾ പാലിക്കുന്നതായിരിക്കണമെന്നുണ്ട്. RoHS നിബന്ധനകൾ പാലിക്കുന്ന ഉല്പന്നങ്ങളിൽ പ്രത്യേകിച്ച് അങ്ങനെ ഒരു ലേബൽ നിർബന്ധമാക്കിയിട്ടീല്ലെങ്കിലും പല നിർമ്മാതാക്കളും അനൗദ്യോഗികമായി ഇതിനെ സൂചിപ്പിക്കാൻ അവരുടേതായ RoHS ലോഗോകളും പരിസ്ഥിതി സൗഹൃദ ചിഹ്നങ്ങളുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഔദ്യോഗികമായി RoHS നിബന്ധനകൾ അനുസരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കേണ്ട ഔദ്യോഗിക ചിഹ്നം CE മുദ്രയാണ്‌. അതായത് CE മാർക്ക് ഉള്ള ഉല്പന്നങ്ങൾ RoHS കൂടീ ആണെന്ന് അർത്ഥം.










നോക്കിയ അറിയപ്പെടാത്ത രഹസ്യങ്ങള്‍

       നോക്കിയ അറിയപ്പെടാത്ത      രഹസ്യങ്ങള്‍ 



ലേഖകന്‍ ആനന്ദ് ബെനഡിക്റ്റ്
നോക്കിയ- ലോകത്തിലെ ഏറ്റവും അധികം തിരിച്ചറിയപ്പെടുന്ന ബ്രാൻഡ്‌. നോക്കിയ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് ഫോണ്‍ ആയിരിക്കും, അതിനോടൊപ്പം തന്നെ കുറെ അധികം ഓർമകളും. നമ്മളിൽ പലരുടെയും ആദ്യ ഫോണും നോക്കിയ തന്നെ ആയിരിക്കും. ഇത്രയും successful ആയിരുന്ന, ഇത്ര അധികം influential ആയിരുന്ന ഇത്ര അധികം pioneering ആയിരുന്ന ഒരു കമ്പനി ഇന്ന് മൈക്രോസോഫ്റ്റിന്റെ അധീനതയിൽ ആയതു എങ്ങനെ ? നോക്കിയയുടെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം.
മൈനിംഗ് എഞ്ചിനീയർ ആയിരുന്ന Fredrik Idestam 1865 ൽ തേക്കൻ ഫിൻ ലാൻഡിൽ ഒരു തടി മില്ൽ ആരംഭിച്ചതോട് കൂടി ആണ് നോക്കിയ കമ്പനിയുടെ തുടക്കം. ഏതാനും വർഷങ്ങൾക്ക് ശേഷം Nokianvirta നദിയുടെ തീരത്തു തന്റെ രണ്ടാമത്തെ മിൽ സ്ഥാപിക്കുകയും, നദിയുടെ പേരില് നിന്നും പ്രചോദനം ഉൾക്കൊണ്ട് തന്റെ കമ്പനിക്ക് നോക്കിയ എന്ന് പേരിടുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ റബ്ബർ, കേബിൾ, ടയർ, TV, ബൂട്ട്, തുടങ്ങിയ മേഘലകളിലെക്കും നോക്കിയാ തങ്ങളുടെ പ്രവര്ത്തനം വ്യാപിപിച്ചു. നമ്മൾ ഇന്ന് കാണുകയും അറിയുകയും ചെയ്യുന്ന നോക്കിയ ആയിരുന്നില്ല ആദ്യ കാല നോക്കിയാ.
ആധുനിക നോക്കിയയുടെ ചരിത്രം ആരംഭിക്കുന്നത് 1960 കളിൽ ആണ്. ശീത യുദ്ധം കൊടുബിരി കൊണ്ടിരിക്കുന്ന സമയം. സോവിയറ്റ് യുണിയനും അമേരിക്കയും തങ്ങളുടെ ശക്തമായ ബോംബുകൾ പലയിടത്തും പരീക്ഷിച്ചു. ലോകത്താകമാനം ഭീതി ജനകം ആയ അന്തരീക്ഷം . ഒരു നിഷ്പക്ഷ രാജ്യമായ ഫിൻ ലാണ്ടിലും ഇതു സ്വാധീനം ചെലുത്തി . റേഡിയോ ടെലിഫോണ്‍ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ ഫിന്നിഷ് ഗവണ്‍മെന്റ് തീരുമാനിച്ചു. അതിനുള്ള കോണ്ട്രാക്റ്റ് ലഭിച്ചതാകട്ടെ നോകിയക്കും. 1970 ഓടു കൂടി എല്ലാ കാറുകളേയും ബന്ധിപ്പിക്കുന്ന ഒരു civilian radio car telephone network അവർ വികസിപ്പിച്ചെടുത്തു . 1980 കളിൽ ഇവയുടെ ഉത്‌പാദനവും വില്പനയും വളരെ അധികം വർദ്ധിക്കുകയും ഉത്പാദനത്തിന്റെ 50% കയറ്റുമതി ചെയ്യാൻ നോക്കിയക്ക് സാധിക്കുകയും ചെയ്തു. 1985 ഇൽ അമേരിക്കയിൽ നോക്കിയ പ്രവര്ത്തനം ആരംഭിച്ചു . 1987 ഇൽ സോവിയറ്റ്‌ നേതാവ് ഗോർബച്ചേവ് നോക്കിയയുടെ Mobira Cityman ഫോണ്‍ ഉപയോഗിച്ച് ഹെൽസിങ്കിയിൽ നിന്നും മോസ്കോയിലേക്ക് ഫോണ്‍ ചെയ്തു ചരിത്രം സൃഷ്ടിച്ചു . അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ വാർത്ത വരികയും അത് നോക്കിയക്ക് വളരെ അധികം പ്രസിദ്ധി നേടി കൊടുക്കുകയും ചെയ്തു.
സോവിയെറ്റ് യുണിയന്റെ തകർച്ചയോടെ യൂറോപ്പിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നോക്കിയയുടെ വിവിധ ഉല്പന്നങ്ങളുടെ വില്പന ഇടിയുകയും കമ്പനിയുടെ top management ഇൽ ഒരു അഴിച്ചു പണി നടക്കുകയും ചെയ്തു . 1992 ഇൽ CEO ആയി തിരഞ്ഞെടുക്കപ്പെട്ട Jorma Ollila കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകം ആയ തീരുമാനം എടുത്തു - telecommunication രംഗത്ത് മാത്രം ശ്രദ്ധ ചെലുത്തുക . ആ തീരുമാനം ആയിരുന്നു അടുത്ത 15 വര്ഷത്തേക്ക് നോക്കിയയുടെ ഗതി നിർണയിച്ചത് . 1992 മുതൽ 2006 അവരെ ഉള്ള വർഷങ്ങൾ നോക്കിയയുടെ സുവർണ കാലഘട്ടം എന്ന് അറിയപ്പെടുന്നു
സുവർണ കാലഘട്ടം (1992-2006)
1990 കൾ മൊബൈൽ ടെക് നോളജിയുടെ തന്നെ സുവര്ണ കാലം ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി ദൂരെ ആയിരുന്നാൽ പോലും പ്രിയപ്പെട്ടവര്മായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ മൊബൈൽ ഫോണുകൾ വഴി സാധിച്ചു . ഇതിൽ നോകിയയുടെ വിവിധ ശ്രേണിയിൽ ഉള്ള ഫോണുകളുടെ സ്വാധീനം വളരെ അധികം ആയിരുന്നു. ആരംഭ ദശയിൽ ആയിരുന്ന മൊബൈൽ ഫോണ്‍ industry യെ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ industry കളിൽ ഒന്നാക്കി മാറ്റാൻ സഹായിച്ചത് ഭാവിയുടെ ടെക്നോളജി ഇതാണെന്ന് നേരത്തെ മനസിലാക്കിയ നോക്കിയയുടെ എഞ്ചിനീയർ മാർ ആയിരുന്നു .
മൊബൈൽ ഫോണുകളിലെ ഒരു നാഴിക കല്ലായിരുന്നു 1992 ഇൽ പുറത്തിറങ്ങിയ നോക്കിയാ 1011. ലോകത്തിലെ ആദ്യത്തെ GSM അഥവാ 2G ഫോണ്‍. ഇന്നും ഇതേ ടെക്നോളജി തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത് . 1994 ഇൽ പുറതിറങ്ങിയ നോക്കിയ 2110 മാർക്കറ്റിൽ വൻ ചലനം സൃഷ്ടിച്ചു . അതുവരെ ഉണ്ടായിരുന്ന ഫോണുകളെ അപേക്ഷിച്ച് വലിയ ഡിസ്പ്ലേ , phonebook , missed call and message notification എന്നിവ ഇതിന്റെ പ്രത്യേകത ആയിരുന്നു . അതോടൊപ്പം എല്ലാവര്ക്കും പരിചിതമായ നോക്കിയ ട്യുണ്‍ റിംഗ് ടോണ്‍ ആദ്യമായി എത്തിയതും ഈ ഫോണിൽ ആയിരുന്നു. ടെക്സ്റ്റ്‌ മെസ്സേജുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ആദ്യത്തെ ഫോണും ഇത് തന്നെ ആയിരുന്നു .ലോലത്തിൽ തടവും അധികം വിലക്കപ്പെട്ട ഫോണുകളിൽ ഒന്നാണ് നോക്കിയ 2110 . കാലത്തിനു മുമ്പേ നടന്ന ഫോണ്‍ ആയിരുന്നു 1997 ഇൽ പുറത്തിറങ്ങിയ നോക്കിയ 9000 communicator . qwerty കീബോർഡ് , വെബ്‌ ബ്രൌസിംഗ് , ഇമെയിൽ , ഫാക്സ്, വേർഡ്‌ പ്രോസിസ്സിംഗ് , സ്പ്രെഡ് ഷീറ്റ് എന്ന് വേണ്ട ആധുനിക ഫോണിൽ കാണുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ഈ ഫോണ്‍ വിപണിയിൽ എത്തിയ സമയം ശെരിയായില്ല എന്ന് വേണം കരുതാൻ . ഉയര്ന്ന വിലയും ഇതിന്റെ വിൽപനയെ ബാധിച്ചു. 1997 ഇൽ തന്നെ പുറത്തിറങ്ങിയ നോക്കിയ 6110 ഇൽ ആണ് ആദ്യമായി snake ഗേയിം പ്രത്യക്ഷ പെട്ടത് . 1998 ഇൽ മോട്ടോറോള യെ പിന്തള്ളി നോക്കിയാ ലോകത്തിൽ ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. ഇതേ കാല ഘട്ടത്തിൽ നോക്കിയ, എറിക്സണ്‍, മോട്ടോറോള , PSion എന്നീ കമ്പനികൾ ചേർന്ന് Symbian OS നു രൂപം നല്കി . ആ കാലത്ത് വളരെയധികം advanced ആയിരുന്ന OS ആയിരുന്നു Symbian. നോകിയക്ക്‌ പുറമേ LG , Samsung , Motorola , Sony Erricsson , Fujitsu , Sharp തുടങ്ങിയ കമ്പനികളും Symbian ഫോണുകൾ പുറത്തിറക്കി. ഇതേ symbian തന്നെ നോക്കിയയ്ടെ പതനത്തിനു ഒരു കാരണം ആയി എന്നത് വിരോധാഭാസം . 2002 ഇൽ ലോകത്തിലെ ആദ്യത്തെ 3G ഫോണ്‍ ആയ 6650 യും തങ്ങളുടെ ആദ്യത്തെ ക്യാമറ ഫോണ്‍ ആയ 7650 യും പുറത്തിറക്കി. നോക്കിയയുടെ ആദ്യത്തെ പ്രധാന പരാജയം എന്ന് പറയാൻ സാധിക്കുന്നത് 2003 ഇൽ പുറത്ത് ഇറങ്ങിയ N -Gage ആണ് . ഒരു gaming ഫോണ്‍ എന്നാ നിലയില പുറത്തിറങ്ങിയ ഇതിനു ഒരു ഫോണ്‍ എന്നാ നിലയിലോ gaming device എന്നാ നിലയിലോ ശോഭിക്കാൻ ആയില്ല.



2004 ഇൽ പുറത്തിറങ്ങിയ Motorola Razr Flip ലോകത്താകെ ഒരു തരംഗം സൃഷ്ടിച്ചു. മറ്റു കമ്പനികൾ വിവിധ തരത്തിലുള്ള ഫോണുകൾ പുറത്തിറക്കി വിപണി കയ്യാളാൻ ശ്രമിക്കുമ്പോൾ നോക്കിയ ഹൈ എന്ഡ് ഫോണുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നൊരു വിമര്ശനം നിക്ഷേപകരിൽ നിന്നും ഉണ്ടായി. 2006 ഇൽ Jorma Ollila യിൽ നിന്നും CEO സ്ഥാനം ഏറ്റെടുത്ത Olli-Pekka Kallasvuo നോക്കിയയുടെ smartphone -feature ഫോണ്‍ വിഭാഗങ്ങൾ ഒന്നിപ്പിച്ചു. മാനേജ് മെന്റിൽ നടന്ന ഈ അഴിച്ചു പണി നോക്കിയയുടെ പതനത്തിനു തുടക്കം കുറിച്ചു.
പതനം
മൊബൈൽ ഫോണ്‍ വിപണിയെ അടക്കി വാണിരുന്ന നോകിയയുടെ പതനം എങ്ങനെ സംഭവിച്ചു എന്ന് നോക്കാം.
കഴിഞ്ഞ ദശബ്ദ്തത്തിന്റെ ആദ്യ പകുതിയിൽ ഇതൊരു ഫോണ്‍ പ്രേമിയും സ്വപ്നം കണ്ടിരുന്നവ ആയിരുന്നു നോകിയയുടെ N - Series ഫോണുകൾ. പ്രത്യേകിച്ചും, N 95. ഒരു ആധുനിക ഫോണിൽ കാണുന്ന എല്ലാ ഫീച്ചറുകളോടും കൂടിയ ഈ ഫോണിനു ഉണ്ടായിരുന്ന ഒരേ ഒരു പ്രശ്നം അതിന്റെ human - machine interaction ശെരിയല്ലായിരുന്നു എന്നതാണ്. എന്നാൽ അന്നത്തെ കാലത്ത് അതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലയിരുന്നു എന്നതാണ് സത്യം. എന്നാൽ 2007ഇൽ ആദ്യത്തെ ഐ ഫോണ്‍ വിപണിയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു . കപ്പസിറ്റിവ്‌ ടച്ച്‌ സ്ക്രീനോട് കൂടിയ ലോകത്തെ രണ്ടാമത്തെ ഫുൾ ടച്ച്‌ ഫോണ്‍ ആയിരുന്നു ഐ ഫോണ്‍( ആദ്യത്തേത് LG PRada ). നോക്കിയക്ക് ഏറ്റ ആദ്യ പ്രഹരം ഇവിടെ നിന്ന് ആയിരുന്നു. കാര്യം വഷളാക്കി കൊണ്ട് അടുത്ത വര്ഷം തന്നെ ലോകത്തിലെ ആദ്യത്തെ android ഫോണ്‍ അയ HTC Dream ഉം പുറത്തിറങ്ങി. ഇതിനു ബദൽ ആയി നോക്കിയാ ചില ഫുൾ ടച്ച്‌ ഫോണുകൾ പുറത്തിറക്കി എങ്കിലും സിംബിയനെക്കാളും ബഹുദൂരം മുമ്പിൽ എത്തിയിരുന്നു ഐ ഫോണും ആന്‍ഡ്രോയിടും.

നോക്കിയയുടെ പതനത്തെ പറ്റി മുൻ വൈസ് പ്രസിഡന്റും ഡിസൈൻ ചീഫും ആയിരുന്ന ഫ്രാങ്ക് ന്യൂ വർ പറഞ്ഞത് നോക്കിയയുടെ മാനേജ്മെന്റിന് ഒരു sense of urgency ഉണ്ടായിരുന്നില്ല എന്നാണ്. ഉദാഹരണത്തിന് ആദ്യത്തെ ipad ഇറങ്ങുന്നതിനു വര്ഷങ്ങള്ക്ക് മുമ്പേ ഒരു 8 ഇഞ്ച് tablet നോകിയ ഡിസൈൻ ചെയ്തിരുന്നു. എന്നാൽ അത് മാർക്കറ്റിൽ എത്തിക്കാൻ അവർ ശ്രമിച്ചില്ല. അതിനു പുറമേ ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങിയപ്പോൾ അവർ പറഞ്ഞത് ഐ ഫോണുകൾ നിർമ്മിക്കാൻ വളരെയധികം ചെലവു വരും, എന്നാലോ നോകിയയുടെ 3G ഫോണുകളെ അപേക്ഷിച്ച് പഴയ 2G ആണ് അവർ ഉപയോഗിക്കുന്നത്, തങ്ങളുടെ അപ്രമാദിത്വം തകർക്കാൻ ആർക്കും സാധിക്കില്ല എന്നൊക്കെ ആണ്. എങ്കിലും വൈകാതെ തന്നെ ഐ ഫോണിന്റെയും ആന്‍ഡ്രോയിടിന്‍റെയും വെല്ലുവിളി തിരിച്ചറിഞ്ഞ നോകിയ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. അതിനായി പഴയ സിംബിയൻ OS നെ അപ്ഡേറ്റ് ചെയ്യാനായി ഒരു ടീമും ഇതിനു ബദലായി പുതിയൊരു OS നിര്‍മ്മിക്കാൻ ആയി Meego ടീമും നോക്കിയക്ക് ഉള്ളിൽ തന്നെ ഉണ്ടായി. കംബനിക്കുള്ളിൽ തന്നെ ഒരു മത്സരത്തിനു ഇത് കാരണം ആയി. they were doing more fighting than designing. തീരുമാനങ്ങൾ എടുക്കാൻ വന്നിരുന്ന താമസവും നോകിയക്ക്‌ വിനയായി. androidലേക്ക് മാറുക എന്ന ഒരു എളുപ്പ വഴി ഉണ്ടായിരുന്നിട്ടും കൂടി അവർ അത് ചെയ്തില്ല. അതിനെപ്പറ്റി അവരുടെ നിലപാട് ഇങ്ങനെ ആയിരുന്നു -switching to android is like pissing in your pants for warmth.
2010 ഇൽ നോക്കിയയുടെ CEO ആയി Steven Elop സ്ഥാനമേറ്റു. 2011 ഫെബ്രുവരിയിൽ തങ്ങളുടെ സ്മാർട്ട്‌ ഫോണുകൾ ഇനി മുതൽ വിൻഡോസ്‌ OS ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് നോകിയ അനൌണ്സ് ചെയ്തു. 2012 ഏപ്രിലിൽ നോക്കിയയെ പിന്തള്ളി samsung ലോകത്തില ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന നോകിയയെ ഏറ്റെടുക്കും എന്ന് 2013 സെപ്റ്റെംബെരിൽ മൈക്രോസോഫ്ട്‌ പ്രഖ്യാപിച്ചു.

ചാരൻ???
steven elop ഒരു മൈക്രോസോഫ്റ്റ് ചാരൻ ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെ ഉണ്ട്. നോക്കിയ CEO ആയി ചാർജ് എടുക്കുന്നതിനു മുമ്പേ മൈക്രോസോഫ്റ്റിന്റെ ബിസിനസ്‌ ഡിവിഷൻ തലവൻ ആയിരുന്നു എലോപ് . നോകിയയെ മൈക്രോസോഫ്ട്‌ ഏറ്റെടുത്ത അന്ന് തന്നെ 18.8 മില്യണ്‍ ഡോളർ എലോപ് ഇന് മൈക്രോസോഫ്ട്‌ ബോണസ് ആയി നല്കി എന്നതും നോകിയയുടെ വിൻഡോസ്‌ ഫോണ്‍ ഉപയോഗിക്കാൻ ഉള്ള തീരുമാനങ്ങളും എല്ലാം ഈ സംശയത്തിന് ആക്കം കൂട്ടുന്നു...!!!