PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Saturday, October 1, 2022

ജി.ഡി. നായിഡു എഡിസൺ ഓഫ് ഇന്ത്യ.

 ജി.ഡി. നായിഡു എഡിസൺ ഓഫ് ഇന്ത്യ.

 


 

1898 കളിൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള കളങ്കൽ ഗ്രാമത്തിൽ അദ്ധ്യാപകർക്ക് പേടി സ്വപ്നമായ ഒരു തലതെറിച്ച കുട്ടി ജീവിച്ചിരുന്നു. കർഷകനായ ഗോപാൽ സ്വാമിയുടെ അരുമ സന്താനമായ ദൊരൈസ്വാമിയായിരുന്നു ആ തല തെറിച്ച പയ്യൻ.. അദ്ധ്യാപകരെ എവിടെക്കണ്ടാലും അവൻ കല്ലെടുത്തെറിയും, പറ്റിയാൽ തലയിൽ മണ്ണ് വാരിയിടും .. പിതാവ് അവനെ പല പല സ്കൂളുകളിൽ മാറി മാറി ചേർത്തു നോക്കി. വേപ്പ് മരത്തിൽ കെട്ടിയിട്ട് വടി ഒടിയും വരെ അടിച്ചു... ഒരു രക്ഷയുമില്ല. അങ്ങനെ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തൻ്റെ സ്ലേറ്റും, പുസ്തകവും തോട്ടിലെറിഞ്ഞ് സ്കൂൾ പഠനം എന്നെന്നേക്കുമായി അവസാനിപ്പിച്ച് ദൊരൈസ്വാമി വീട്ടിലേയ്ക്ക് തിരികെയെത്തി.



പിതാവ് അവനെ വീട്ടിൽ കയറ്റിയില്ല. ഈ തലതെറിച്ച ബാലകനെ നന്നാക്കാൻ പറ്റുമോ എന്ന് പരീക്ഷിക്കാൻ അവസാന കയ്യെന്ന നിലയിൽ അവൻ്റെ അമ്മാവൻ അവനെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.


ആ സ്ഥലം ദൊരൈസ്വാമിക്കങ്ങ് ഇഷ്ടപ്പെട്ടു..ധാരാളം കൃഷിസ്ഥലങ്ങളുള്ള അമ്മാവൻ്റെ തോട്ടത്തിലെ കാവൽക്കാരനായി തോട്ടത്തിൽ നടുവിലെ കാവൽ പുരയിൽ അവൻ കൂടി...


അവിടെ അവന് സമപ്രായക്കാരായ ധാരാളം കൂട്ടുകാരെ കിട്ടി. സ്കൂളിൽ പോകില്ല എന്ന കാര്യ മൊഴികെ വളരെ മര്യാദക്കാരൻ...


അമ്മാവൻ്റെ തോട്ടത്തിലെ അല്ലറ ചില്ലറ പണി കഴിഞ്ഞാൽ ഗ്രാമത്തിലെ ഇരുമ്പാശാരിമാരുടെ ആലകളിൽ പോയിരിക്കും. അവർ ചെയ്യുന്ന പണികളെല്ലാം കണ്ട് പഠിക്കും ഉല ഊതാൻ സഹായിക്കും.


അവർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ സ്വന്തമായി പണി തുടങ്ങും. സ്ക്രൂ ഡ്രൈവർ, സ്പാനർ,പ്ലയർ പോലുള്ള ടൂൾസുകൾ സ്വന്തമായി ഉണ്ടാക്കിയെടുക്കും. അന്നത്തെ കാലത്ത് ഇവയൊന്നും നാട്ടിൻ പുറത്തെ കടകളിൽ ലഭിക്കുമായിരുന്നില്ല. ലഭിച്ചാൽ തന്നെ വാങ്ങാൻ കാശുമില്ല.



തോട്ടത്തിൻ്റെ മരഗേറ്റ് തുറക്കുമ്പോൾ ആ ശക്തി കൊണ്ട് ഒരു ബക്കറ്റ് വെള്ളം തേകിയൊഴിക്കുന്ന ഒരു സൂത്രം ദൊരൈസ്വാമി ഉണ്ടാക്കി വച്ചു. കുട്ടികളെല്ലാം ഈ സംഭവം കാണാൻ ദിവസവും വരാൻ തുടങ്ങിയതോടെ വെള്ളം തേകൽ ഫ്രീയായി നടന്ന് തുടങ്ങി.


അങ്ങനെ നാട്ടിൽ ചുറ്റി നടക്കുന്നതിനിടെ ഒരു സായിപ്പ് കുടു, കുടു ശബ്ദത്തോടെ ചവിട്ടാതെ ഓടുന്ന ഒരു സൈക്കിളുമായി നാട്ടുപാതയിലൂടെ വരുന്നത് ദൊരൈസ്വാമിയുടെ ശ്രദ്ധയാകർഷിച്ചത്.


ദൊരൈസ്വാമിയെ കണ്ട സായിപ്പ് വണ്ടി നിറുത്തി. അൽപ്പം മണ്ണെണ്ണ കിട്ടുമോ ഇതിൻ്റെ പെട്രോൾ തീരാറായി മണ്ണെണ്ണ കിട്ടിയാൽ പെട്രോൾ പമ്പ് വരെ ഓടിക്കാം.


ദൊരൈസ്വാമി മണ്ണെണ്ണ സംഘടിപ്പിച്ച് കൊടുത്തു. സായിപ്പ് പോയി. അതോടെ ആ ബാലകൻ്റെ ഉറക്കം നഷ്ടപ്പെട്ടു. എങ്ങനെയാണ് ചവിട്ടാതെ ഈ സൈക്കിൾ ഓടുന്നത്. വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണ ഒഴിച്ചാൽ ഇത് എങ്ങനെ ഓടും.?


പിറ്റേ ദിവസം രാവിലെ ആരോടും പറയാതെ ദൊരൈസ്വാമി അമ്മാവൻ്റെ തോട്ടത്തിൽ നിന്നിറങ്ങി. സായിപ്പ് പോയ വഴിയേ ചോദിച്ച് ചോദിച്ച് അങ്ങനെ പോയി. അവസാനം ആകെ നടന്ന് വലഞ്ഞ് വൈകുന്നേരത്തോടെ സായിപ്പിനെ കണ്ടെത്തി..


 25 കിലോമീറ്ററോളം നടന്ന് ദൊരൈസ്വാമി എത്തിയത് കോയമ്പത്തൂർ നഗരത്തിലായിരുന്നു.


അവിടെ താലൂക്ക് ഓഫീസിലെ തഹസീൽദാർ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ആ സായിപ്പ് .അദ്ദേഹം ഓഫീസിൽ നിന്ന് ഇറങ്ങുന്നത് വരെ കാത്തിരുന്ന ദൊരൈസ്വാമി ചോദിച്ചു സർ ഈ വണ്ടിക്ക് എത്ര രൂപ വില വരും?


ചിരിച്ച് കൊണ്ട് സായിപ്പ് പറഞ്ഞു ഒരു 300 രൂപ തന്നാൽ ഈ വണ്ടി നിനക്ക് തരാം.


പിന്നെ ദൊരൈസ്വാമി വീട്ടിലേക്ക് തിരിച്ച് പോയില്ല. ടൗണിലെ ഒരു ഹോട്ടലിൽ സപ്ലയറായി ജോലിക്ക് കയറി. മാസം 3 രൂപയായിരുന്നു ശമ്പളം... ഭക്ഷണം, താമസം ഫ്രീ.


ഈ ശമ്പളത്തിന് ജോലി ചെയ്താൽ തൻ്റെ സ്വപ്നം അടുത്ത കാലത്തൊന്നും യാഥാർത്ഥ്യമാവില്ല എന്ന് ആ കുട്ടിക്ക് മനസിലായി.


1917കളിൽ കോയമ്പത്തൂർ ഇന്നത്തെപ്പോലെ വലിയ വ്യവസായ നഗരമായി ഉയർന്നിട്ടില്ല. പഞ്ഞിയിൽ നിന്നും പരുത്തി നൂൽ ഉണ്ടാക്കുന്ന ഏതാനും ചെറുകിട കമ്പനികളാണ് അന്നത്തെ പ്രധാന വ്യവസായ ശാലകൾ.



ദൊരൈസ്വാമി ഹോട്ടലിൽ വരുന്ന പരുത്തിക്കച്ചവടക്കാരെ പരിചയപ്പെട്ട് ഇടവേളകളിൽ അവരുടെ സഹായിയായി കൂടി.


അങ്ങനെ 3 വർഷം കൊണ്ട് 300 രൂപ സമ്പാദിച്ച് ദൊരൈസ്വാമി സായിപ്പിൻ്റെ വീട്ടിലേക്ക് ചെന്നു. ഭാഗ്യവശാൽ സായിപ്പ് ജോലി നിറുത്തി ഇംഗ്ലണ്ടിലേക്ക് പോകാൻ തീരുമാനിച്ച സമയമായിരുന്നു അത്. 300 രൂപയ്ക്ക് അങ്ങനെ ദൊരൈസ്വാമി ആ മോട്ടോർ സൈക്കിൾ സ്വന്തമാക്കി.



3 വർഷങ്ങൾക്ക് ശേഷം തൻ്റെ സ്വന്തം ഗ്രാമത്തിലേക്ക് ദൊരൈസ്വാമി സ്വന്തം മോട്ടോർ സൈക്കിൾ ഓടിച്ച് പോയി.വലിയ പണക്കാർക്ക് പോലും ഒരു മോട്ടോർ സൈക്കിൾ സ്വപ്നമായ അക്കാലത്ത് ദൊരൈസ്വാമി തൻ്റെ ഗ്രാമത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി.



വീട്ടിലെത്തിയ ആ യുവാവ് തൻ്റെ മോട്ടോർ സൈക്കിൾ അഴിച്ച് പീസ് പീസാക്കി.. അന്നത്തെ മോട്ടോർ സൈക്കിളുകൾക്ക് പല ഡിസൈൻ പോരായ്മകളും ഉണ്ടായിരുന്നു. വലിയ ശബ്ദം പുറപ്പെടുവിക്കും എന്നതാണ് പ്രധാന പോരായ്മ.. ഇത് മൂലം കന്ന് കാലികൾ കയറ് പൊട്ടിച്ചോടും, നായകൾ പുറകേ കുടും... കൂടാതെ ദീർഘമായ സവാരി പറ്റില്ല എഞ്ചിൻ വളരെയധികം ചൂടാകും.


ഒരാഴ്ചകൊണ്ട് ദൊരൈസ്വാമി തൻ്റെ മോട്ടോർ സൈക്കിളിൻ്റെ പോരായ്മകൾ പരിഹരിച്ചു.സയലൻസറിൽ മാറ്റം വരുത്തി ശബ്ദം കുറച്ചു.പ്രത്യേകം ഓയിൽ ടാങ്ക്‌ നിർമ്മിച്ച് എഞ്ചിൻ സ്മൂത്താക്കി. അതോടെ ശബ്ദ ശല്യവും, എഞ്ചിൻ ചൂടാകലും ഒഴിവായി.


ഇത് കേട്ടറിഞ്ഞ് മോട്ടോർ സൈക്കിൾ ഉള്ളവർ വിദൂരങ്ങളിൽ നിന്ന് പോലും ദൊരൈസ്വാമിയെ തേടിയെത്താൻ തുടങ്ങി.ഇതോടെ ഒരു വരുമാനമാർഗ്ഗമായി.കൂടാതെ സ്വന്തം വണ്ടി ഉള്ളതിനാൽ ഉൾനാടുകളിൽ പോയി പരുത്തി ശേഖരിച്ച് കോയമ്പത്തൂരിൽ എത്തിച്ച് വിൽക്കാൻ തുടങ്ങി.


അൽപ്പ നാളുകൾക്കുള്ളിൽ തന്നെ ദൊരൈസ്വാമിയുടെ പരുത്തിക്കച്ചവടം നന്നായി മെച്ചപ്പെട്ടു.ധാരാളമായി സമ്പാദിക്കാൻ തുടങ്ങി.


കാശുള്ളവരെ ഊറ്റാൻ ചിലർക്ക് പ്രത്യേക മിടുക്കാണല്ലോ.. പരുത്തി നൂൽ കോയമ്പത്തൂരിൽ നിന്നും വാങ്ങി ബോംബെയിൽ എത്തിച്ച് വിറ്റാൽ ഇരട്ടി ലാഭം ലഭിക്കുമെന്ന് അടുത്തുകൂടിയ തൽപ്പരകക്ഷികൾ ദൊരൈസ്വാമിയെ ഉപദേശിച്ചു.

ഈ ഐഡിയ കൊള്ളാമെന്ന് ദൊരൈസ്വാമിക്കും തോന്നി.


അതുവരെ സമ്പാദിച്ച ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് വരുന്ന കാശെല്ലാം മുടക്കി വൻതോതിൽ പരുത്തി നൂൽ സംഭരിച്ച് ട്രയിനിൽ കയറ്റി ബോംബെയ്ക്ക് വിട്ടു.



 കണക്കോ, ഇംഗ്ലീഷോ, ഹിന്ദിയോ വശമില്ലാത്ത ദൊരൈസ്വാമിയെ ബോംബെയിലെ ഇടനിലക്കാർ ഭംഗിയായി പറ്റിച്ചു.നൂലെക്കല്ലാം വിറ്റുപോയി 5 പൈസ കിട്ടിയില്ല. ഒരു പരാതി കൊടുക്കാൻ ഭാഷ പോലും അറിയാതിരുന്ന അദ്ദേഹം എങ്ങനെയെക്കൊയോ കോയമ്പത്തൂരിൽ തിരിച്ചെത്തി.


1918 ലാണ് ഈ സംഭവങ്ങൾ നടക്കുന്നത് .മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയ കഥ പോലെ ഒന്നുമില്ലായ്മയിൽ നിന്ന് നല്ല വരുമാനം ലഭിച്ചിരുന്ന ബിസിനസ് ചെയ്തിരുന്ന ദൊരൈസ്വാമി വെറും ദരിദ്രനായി മാറി...


പഴയ പണിയായ ഹോട്ടൽ സപ്ലയറുടെ തൊഴിൽ വീണ്ടും ചെയ്യാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായില്ല. ജോലി ചെയ്തിരുന്ന ഹോട്ടലിന് സമീപമായിരുന്നു ഷവർലേ ട്രക്കുകൾ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന റോബർട്ട് സ്റ്റെയിൻസ് എന്ന സായിപ്പിൻ്റെ വാഹന ഷോറൂം. സായിപ്പിന് ഫിൽറ്റർ കോഫിയുമായി പതിവായി ആ ഷോറൂമിലേക്ക് ചെല്ലുന്ന നിഷ്കളങ്കനായ ദൊരൈസ്വാമിയെ സായിപ്പിൻ്റെ ഭാര്യയായ മാഡം സ്റ്റയിൻസിന് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.


അതോടെ ഹോട്ടലിലെ പണി വിട്ട് റോബർട്ട് സ്റ്റെയിൻസിൻ്റെ വീട്ടിൽ തോട്ടക്കാരനായും, കടയിൽ പോകാനുമെല്ലാം ഒരു സഹായിയായി ദൊരൈസ്വാമി കൂടി.


മാഡം സ്റ്റെയിൻസിനോട് സംസാരിച്ച് ഇംഗ്ലീഷ് പഠിച്ചെടുക്കുക എന്ന ഗൂഡ ലക്ഷ്യമായിരുന്നു അവരുടെ വീട്ടിൽ ജോലിക്ക് ചേരാൻ ദൈാരൈക്ക് പ്രജോദനമായത്.



ഇതിനിടെ ഇടനേരങ്ങളിൽ വാഹന ഷോറൂമിലും,വർക്ക് ഷോപ്പിലും പോയിരുന്ന് ഡ്രൈവിങ്ങും, വണ്ടി റിപ്പയറിങ്ങുമെല്ലാം പഠിച്ചെടുത്തു.


 ... താൻ സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും അദ്ദേഹം മാഡം സ്റ്റെയിൻസിനെ ഏൽപ്പിച്ചു പോന്നു.രണ്ട് വർഷം കൊണ്ട് ആ തുക നാലായിരം രൂപയായി..


ഒരു ബസ് വാങ്ങാൻ എത്ര രൂപ വേണ്ടി വരും ?.ഒരു ദിവസം ദൊരൈസ്വാമി റോബർട്ട് സ്റ്റെയിൻസ് സായിപ്പിനോട് ചോദിച്ചു.8000 രൂപയുണ്ടെങ്കിൽ ഒരു ബസ് പുറത്തിറക്കാം..... സായിപ്പ് മറുപടി നൽകി. എന്താ നിനക്ക് ബസ് വേണോ കയ്യിൽ എത്ര കാശുണ്ട് സായിപ്പ് ചോദിച്ചു.ഇത് കേട്ടിരുന്ന മാഡം സ്റ്റെയിൻസ് പറഞ്ഞു. ദൊരൈ എൻ്റെ കയ്യിൽ സൂക്ഷിക്കാനേൽപ്പിച്ച തുക 4000 രൂപയോളമുണ്ട്.


സായിപ്പ് അത്ഭുതപ്പെട്ടു.. ശരി നിനക്ക് ഞാൻ ആ തുകയ്ക്ക് ഇപ്പോൾ ബസ് തരാം ബാക്കി തുക പിന്നാലെ അടച്ച് തീർത്താൽ മതി. ഒരു മാസത്തിനുള്ളിൽ ബോഡി കെട്ടിയ പുത്തൻ ഷവർലേ ബസ് റോബർട്ട സ്റ്റെയിൻസ് ദൊരൈസ്വാമിക്ക് കൈമാറി.1920 ലായിരുന്നു ഈ ടേണിങ്ങ് പോയൻ്റ് അന്ന് ദൊരൈക്ക് 27 വയസ്.


UMS എന്ന് പേരിട്ട ഈ ബസ് കയ്യിലെത്തിയതോടെ നിരന്തരമായ അദ്ധ്വാനത്തിൻ്റെ ദിനങ്ങളായിരുന്നു. രാവും പകലുമില്ലാതെ ദൊരൈയുടെ ബസ് ഓടിത്തുടങ്ങി. പഴനി പൊള്ളാച്ചി റൂട്ടിലായിരുന്നു ആദ്യ സർവ്വീസ്.. മറ്റ് ബസുകൾ ഓട്ടം നിറുത്തുന്ന രാത്രി കാലങ്ങളിൽ കച്ചവടക്കാരുടെ സൗകര്യത്തിനായി നൈറ്റ് സർവ്വീസ് ബസ് ഇന്ത്യയിൽ ആദ്യമായി ദൊരൈസ്വാമി തുടങ്ങി.


ബസ് ഒരു യന്ത്രമാണ് അതിന് വിശ്രമം ആവശ്യമില്ല. മനുഷ്യർക്കാണ് വിശ്രമം ആവശ്യം എന്നതായിരുന്നു ദൊരൈയുടെ പോളിസി താൻ വിശ്രമം എടുക്കുമ്പോൾ വേറേ ഡ്രൈവർമാരെ വച്ച് ബസ് ഓടിക്കൊണ്ടിരുന്നു. റിപ്പയറിങ്ങ് എല്ലാം സ്വയം ചെയ്യുന്നതിനാൽ ആ ചിലവുമില്ല.ആദ്യ ബസിൻ്റെ കടം വെറും ഒരു വർഷം കൊണ്ട് വീട്ടി.5 വർഷം കഴിഞ്ഞപ്പോൾ ബസുകളുടെ എണ്ണം 50 ആയി.1944 ബസ് വ്യവസായത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ബസുകളുടെ എണ്ണം 280 ആയിരുന്നു. ഇന്ത്യയിലെ ഏറ്റവുമധികം ബസുകളുള്ള മുതലാളി!.. തൻ്റെ ബസുകളെല്ലാം ജീവനക്കാർക്ക് കൈമാറുകയാണ് അദ്ദേഹം ചെയ്തത്. ബസ് വ്യവസായം നിറുത്തുമ്പോൾ അദ്ദേഹത്തിൻ്റെ ബസ് സർവ്വീസിലും വർക്ക് ഷോപ്പുകളിലുമായി 2800 ജീവനക്കാർ ഉണ്ടായിരുന്നു.


ഓട്ടത്തിനിടയിൽ കേടാകുന്ന ബസുകൾ മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പകരമോടിക്കാനായി സ്പെയർ ബസുകൾ ഇന്ത്യയിലാദ്യമായി ഏർപ്പെടുത്തിയത് ദൊരൈസ്വാമിയാണ്.


ബസുകളുടെ എണ്ണം കൂടിയതോടെ അവ റിപ്പയർ ചെയ്യുന്നതിനും, ബോഡി കെട്ടുന്നതിനുമെല്ലാമായി വലിയ വർക്ക് ഷോപ്പുകൾ ആരംഭിച്ചു.. അതോടെ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ കണ്ടു പിടുത്തങ്ങളുടെ യുഗം ആരംഭിച്ചു.


അമേരിക്കൻ എഞ്ചിനുകൾ ഇന്ത്യയിലെ ടോപ്പിക്കൽ സാഹചര്യങ്ങൾക്ക് അനുയോജ്യമായിരുന്നില്ല. ഓരോ 10-15 കിലോമീറ്റർ ഓടുമ്പോഴും റേഡിയേറ്ററിലെ വെള്ളം തിളച്ച് തീരും. അത് ഫില്ല് ചെയ്യാൻ വണ്ടി നിറുത്തേണ്ടി വരും.ഇത് പരിഹരിക്കാനായി ദൊരൈസ്വാമി തൻ്റെ ബസുകളുടെ റേഡിയേറ്റർ റീ ഡിസൈൻ ചെയ്ത് ഈ തകരാർ പരിഹരിച്ചു. അതാണ് നാം ഇപ്പോൾ വണ്ടികളിൽ കാണുന്ന തരം റേഡിയേറ്റർ .ഇത് മൂലം എത്ര ഓടിയാലും എഞ്ചിൻ കൂളായി തന്നെ നിലകൊണ്ടു. ഇതോടെ ഈ ഉൽപ്പന്നത്തിന് വളരെയധികം ഡിമാൻഡായി .റേഡിയേറ്റർ നിർമ്മിക്കാനായി യൂണിവേഴ്സൽ റേഡിയേറ്റർ ഫാക്ടറി എന്ന കമ്പനി കോയമ്പത്തൂരിൽ തുടങ്ങി. തൻ്റെ കണ്ടുപിടുത്തമായ പുതിയ റേഡിയേറ്ററിന് പേറ്റൻ്റ് ഒന്നും ദൊരൈ എടുത്തില്ല കേട്ടറിഞ്ഞ വാഹന നിർമ്മാതാക്കൾ എല്ലാം ലോകവ്യാപകമായി ഈ റേഡിയേറ്ററിനെ അനുകരിച്ച് വാഹനങ്ങൾ നിർമ്മിച്ച് തുടങ്ങി.


വാഹനങ്ങളുടെ എഞ്ചിൻ പണിയാൻ ആവശ്യമായ പ്രിസിഷൻ ലേത്ത് മെഷീനുകൾ അന്ന് വളരെ അപൂർവ്വമായിരുന്നു. ഉള്ളവയിൽ വലിയ ജോലിത്തിരക്കും. ഇത് മൂലം എഞ്ചിൻ പണിയാൻ കയറ്റുന്ന വാഹനങ്ങൾ രണ്ട് മൂന്ന് മാസം ഓട്ടം നിറുത്തേണ്ടി വരും.ഏറിയ പങ്കും വരുന്ന ഒന്നോ രണ്ടോ ബസുകൾ ഉള്ള ചെറുകിട ഓപ്പറേറ്റർമാരെയും, ബസ് ഇല്ലാതെ വരുന്നത് മൂലം ആ റൂട്ടിലെ യാത്രക്കാരെയും ഇത് വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.



ഈ പ്രതിസന്ധി നേരിട്ട ദൊരൈസ്വാമി തൻ്റെ വർക്ക് ഷോപ്പിലേക്കായി സ്വന്തമായി ഒരു ലേത്ത് മെഷീൻ അങ്ങോട്ട് നിർമ്മിച്ചു.അങ്ങനെ ഇന്ത്യൻ നിർമ്മിതമായ ആദ്യ ലേത്ത് മെഷീനും ദൊരൈ സ്വാമിയുടെ കയ്യിലൂടെ പിറവി കൊണ്ടു.ഇതിനും ആവശ്യക്കാർ വളരെയധികമായിരുന്നു.



അത് വരെ വിദേശ രാജ്യങ്ങളിൽ പണിയെടുപ്പിച്ച് പരിപ്പെടുത്ത കണ്ടം ചെയ്യാറായ ലേത്ത് മെഷീനുകൾ റീ ഫർബിഷ് ചെയ്ത് ഇന്ത്യയിലെത്തിച്ചതാണ് നമ്മൾ ഉപയോഗിച്ചിരുന്നത്.



പിന്നീട് ദൊരൈസ്വാമിയുടെ കണ്ണ് പതിഞ്ഞത് വാഹനങ്ങൾ പുറപ്പെടുവിക്കുന്ന കറുത്ത പുകയിലേക്കാണ്. ഡീസൽ വണ്ടികളുടെ ഇഞ്ചക്റ്ററിൻ്റെ പോരായ്മ നിമിത്തമാണ് ഇന്ധനം പൂർണ്ണമായി കത്താതെ പുക വമിക്കുന്നത് എന്ന് ദൊരൈസ്വാമിക്ക് മനസിലായി അദ്ദേഹം ഡീസൽ ഇഞ്ചക്റ്റർ തൻ്റെ ഡിസൈനിൽ മാറ്റി നിർമ്മിച്ചു.. പരീക്ഷണം വിജയമായി ഇതോടെ വാഹനങ്ങളുടെ മൈലേജ് മെച്ചപ്പെട്ടു, മലിനീകരണ തോത് കുറഞ്ഞു.ഈ ഉൽപ്പന്നത്തിനും ആവശ്യക്കാർ വളരെയധികമായിരുന്നു. ഇത് നിർമ്മിക്കാനായി കോയമ്പത്തൂർ ഡീസൽ പ്രൊഡക്റ്റ്സ് എന്ന പുതിയ കമ്പനി തുടങ്ങി. പേറ്റെൻ്റ് എടുക്കാതിരുന്നതിനാൽ ലോകവ്യാപകമായി ഇതും അനുകരിക്കപ്പെട്ടു.


ഇന്ത്യയിലാദ്യമായി കല്ലാണ ആവശ്യങ്ങൾ, ടൂർ പ്രോഗ്രാമുകൾ എന്നിവയ്ക്കായി പ്രത്യേക ബസുകൾ വാടകയ്ക്ക് ലഭ്യമാക്കുന്ന സംരംഭം ഇന്ത്യയിലാദ്യമായി കൊണ്ട് വന്നത് ദൊരൈസ്വാമിയുടെ ഐഡിയയായിരുന്നു. ഇന്ത്യയിലെ ടൂറിസ്റ്റ് ബസ് വ്യവസായത്തിൻ്റെ പിതാവ് എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിളിക്കാം.


ഇന്ത്യയിലാദ്യമായി ദിവസേന ഓടുന്ന ഇൻ്റർ സ്റ്റേറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവ്വീസ് തുടങ്ങിയത് ദൊരൈസ്വാമിയായിരുന്നു. പാലക്കാട് - പഴനി റൂട്ടിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ രണ്ട് സംസ്ഥാനങ്ങൾ കടന്ന് പോകുന്ന ബസ് സർവ്വീസ്.രണ്ട് ബസുകൾ ഇതിനായി ഏർപ്പെടുത്തി ഒന്ന് പാലക്കാട്ട് നിന്നും, മറ്റേത് പഴനിയിൽ നിന്നും ഒരേ സമയം പുറപ്പെടും.


ലോങ്ങ് റൂട്ട് ബസുകൾ ആരംഭിച്ചതോടെ ഇതിലെ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ദൊരൈസ്വാമി മനസിലാക്കി.

 അവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനുമായി

തൻ്റെ ബസുകൾ ഓടുന്ന പ്രധാന നഗരങ്ങളിൽ സ്വന്തമായി സ്ഥലം വാങ്ങി സ്വന്തമായി ബസ് സ്റ്റാൻഡുകൾ പണിയാനാരംഭിച്ചു. വഴിവക്കിൽ നിന്നും ബസുകൾ യാത്ര പുറപ്പെടുന്ന അക്കാലത്ത് ഇതും പുതുമയുള്ള ഒരു സംരംഭമായിരുന്നു.


എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും ഉള്ളതായിരുന്നു ഈ ബസ് ടെർമിനലുകൾ.ദീർഘദൂര യാത്രികർക്കായി ഒന്നോ രണ്ടോ ദിവസം താമസിക്കാനായി മുറികൾ, ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ക്ലോക്ക് റൂമുകൾ,ഇന്ത്യൻ, യൂറോപ്യൻ ഭക്ഷണ ശാലകൾ, ടോയ്ലറ്റുകൾ, വണ്ടികൾ സർവ്വീസ് ചെയ്യാൻ വർക്ക് ഷോപ്പ് ,നല്ല കസേരകൾ ഉള്ള വിശാലമായ കാത്തിരിപ്പ് സൗകര്യം ..



ഈ ബസ് ടെർമിനലുകളിലെ സൗകര്യങ്ങൾ മറ്റ് ചെറുകിട ബസ് ഓപ്പറേറ്റർമാർക്കും സൗജന്യമായി ഉപയോഗിക്കാൻ അനുവാദം നൽകിയതിലൂടെ കൂടുതൽ ജനകീയനായി ദൊരൈസ്വാമി.


ആ സമയത്ത് ജർമ്മനിയിലെ ഒരു വ്യവസായ പ്രമുഖൻ ഇന്ത്യ ചുറ്റിക്കാണാനായി തൻ്റെ ഭാര്യയ്ക്കൊപ്പം വന്നപ്പോൾ യാത്രയ്ക്കിടെ കോയമ്പത്തൂരിലെത്തിയ സമയം .അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് നല്ല യൂറോപ്യൻ ഭക്ഷണം ലഭിക്കാതെ വയറിന് സുഖമില്ലാതായി അന്ന് കോയമ്പത്തൂരിലെ ഹോട്ടലുകളിലൊന്നും യൂറോപ്യൻ ഭക്ഷണം ലഭിക്കില്ലായിരുന്നു.


അപ്പോഴാണ് ആരോ പറഞ്ഞത് ദൊരൈസ്വാമിയുടെ ബസ് ടെർമിനലിൽ നല്ല യൂറോപ്യൻ ഭക്ഷണം ലഭിക്കുമെന്ന്. അവിടെയെത്തിയ ജർമ്മൻ ബിസിനസ് മാഗ്‌നെറ്റിനെ ദൊരൈസ്വാമി നേരിട്ടെത്തി സ്വീകരിക്കുകയും നല്ല ആതിഥേയനാവുകയും ചെയ്തു.

ദൊരൈസ്വാമിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ആ ജർമ്മൻകാരൻ അദ്ദേഹത്തെ ജർമ്മനിയിലേക്ക് ക്ഷണിച്ചു.



ഇതിനിടെ 100 ൽ അധികം ബസുകളുമായി ദൊരൈസ്വാമിയുടെ UMS യുണൈറ്റഡ് മോട്ടോർ സർവ്വീസ് വളർന്നിരുന്നു.


തൻ്റെ ബസുകളുടെ ബുക്കും, പേപ്പറും എല്ലാം ധാരാളം തവണ പകർപ്പെടുത്ത് വിവിധ സർക്കാർ ഓഫീസുകളിലും, ബാങ്കുകളിലും എത്തിക്കേണ്ട വളരെ സമയം കൊല്ലിയായ പ്രശ്നം ദൊരൈസ്വാമിയെ ബുദ്ധിമുട്ടിക്കുന്നത്.ഇതിനായി അദ്ദേഹം ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ തന്നെ രൂപപ്പെടുത്തി.. അങ്ങനെ ഇന്ത്യയിലെ ആദ്യ ഫോട്ടോസ്റ്റാറ്റ് മെഷീനും കണ്ട് പിടിക്കപ്പെട്ടു.


ബസിലെ ടിക്കറ്റ് കൊടുക്കാൻ അന്ന് കാർബൺ പേപ്പർ വളരെ അത്യാവശ്യമായിരുന്നു. കാർബൺ പേപ്പർ വിദേശത്ത് നിന്നും ഇറക്ക്മതി ചെയ്യുന്നത് മൂലം വലിയ വിലയുമായിരുന്നു. വരുമാനത്തിൽ ഒരു പങ്ക് കാർബൺ പേപ്പറിന് പോകുന്നത് ഒഴിവാക്കാൻ എന്താണ് വഴി?


അത് സ്വന്തമായി നിർമ്മിക്കുക തന്നെ.. അങ്ങനെ ഇന്ത്യൻ നിർമ്മിത കാർബൺ പേപ്പർ ദൊരൈസ്വാമിയുടെ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങി.ടൈപ്പ് റൈറ്ററിനുള്ള ഇങ്ക് റോളറുകളും ഇതോടൊപ്പം സ്വന്തമായി നിർമ്മിച്ച് വിപണിയിലിറക്കി.


100ൽ അധികം ബസുകളായതോടെ അവയുടെ കളക്ഷൻ കണക്ക് കൂട്ടി തിട്ടപ്പെടുത്താൻ ധാരാളം സമയം വേണ്ടി വന്നിരുന്നു. ഇതൊഴിവാക്കാനായി ലോകത്തിലെ ആദ്യ ടിക്കറ്റ് വെണ്ടിങ്ങ് മെഷീൻ ദൊരൈസ്വാമിയുടെ പണിശാലയിൽ പിറന്നു. അദ്ദേഹത്തിൻ്റെ ബസ് സർവ്വീസുകളിലെല്ലാം 1930 കാലഘട്ടത്തിൽ ടിക്കറ്റ് മെഷീനുകൾ ഉണ്ടായിരുന്നു എന്ന് ഇന്ന് ആലോചിക്കാനുമുമോ?


ബസുകളുടെ എണ്ണം കൂടിയതോടെ അവയിൽ ജോലി ചെയ്യാനായി ആവശ്യത്തിന് ഡ്രൈവർമാരെയും തകരാറുകൾ പരിഹരിക്കാൻ മെക്കാനിക്കുകളുടെയും ദൗർലഭ്യം നിമിത്തം ബസ് സർവ്വീസ് മുടങ്ങുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു.


തന്നെപ്പോലെയുള്ള അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന സ്കൂൾ ഡ്രോപ്പൗട്ടുകളെ അദ്ദേഹം തേടിക്കണ്ടു പിടിച്ചു.


 ആദ്യഘട്ടമായി 40 പേരെ തപ്പിയെടുത്ത് അവർക്കെല്ലാം തൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഡ്രൈവിങ്ങും, വാഹനങ്ങളുടെ റിപ്പയറിങ്ങും ഒരു ക്രാഷ് കോഴ്സ് പോലെ 6 മാസം കൊണ്ട് പഠിപ്പിച്ചെടുത്ത് തൻ്റെ കമ്പനിയിൽ ജോലി നൽകി. അത് വൻ വിജയമായി അങ്ങനെ ഇന്ത്യയിലെ ആദ്യ അനൗദ്യോഗിക I.T.I പിറവി കൊണ്ടു. ഈ പാഠ്യപദ്ധതി അദ്ദേഹം തുടർന്ന് പോന്നു. 


UMS സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാരുണ്ടെങ്കിൽ വണ്ടി വഴിയിൽ കിടക്കില്ല എന്ന നിലയായതോടെ കോഴ്സും ഹിറ്റായി.വണ്ടിപ്പണികൾക്ക് പുറമേ ലേത്ത് വർക്കുകൾ, ഇലക്ട്രീഷ്യൻ പണികൾ എന്നിവയെല്ലാം ക്രാഷ് കോഴ്സുകളായി അദ്ദേഹം നടത്തിയിരുന്നു.പത്താം ക്ലാസ് പാസാകരുത് എന്ന ഒറ്റ നിബന്ധനയേ ഈ കോഴ്സുകൾക്ക് ചേരാനുള്ള യോഗ്യതയായി നിഷ്കർഷിച്ചിരുന്നുള്ളൂ.


വിധിയുടെ വിളയാട്ടമെന്നല്ലാതെ എന്ത് പറയാൻ അദ്ധ്യാപകരെ കല്ലെറിഞ്ഞ് സ്ലേറ്റും, പുസ്തകവും തോട്ടിലെറിഞ്ഞ് സ്കൂൾ വിട്ടോടിയ ദൊരൈസ്വാമി അങ്ങനെ നല്ലൊരദ്ധ്യാപകനെന്ന പേരും നേടി.


 കമ്പനികൾ തൻ്റെ അസാന്നിദ്ധ്യത്തിലും നന്നായി പ്രവർത്തിക്കുമെന്ന നിലയിലെത്തി എന്ന ബോദ്ധ്യം വന്നപ്പോൾ 1932 ൽ ദൊരൈസ്വാമി ആദ്യ വിദേശ സഞ്ചാരത്തിനൊരുങ്ങി. സുഹൃത്തായ ജർമ്മനിയിലെ ബിസിനസ് മാഗ്‌നെറ്റിൻ്റെ ക്ഷണപ്രകാരം ആദ്യ യാത്ര ജർമ്മനിയിലേക്കായിരുന്നു. ഈ ജർമ്മൻ കാരന്  ക്യാമറ നിർമ്മിക്കുന്ന റോളിഫ്ലക്സ് എന്ന ലോക പ്രശസ്ത    കമ്പനി ഉണ്ടായിരുന്നു. കമ്പനിയിലെത്തിയ ദൊരൈസ്വാമിക്ക് ക്യാമറകൾ വല്ലാതെ ഇഷ്ടപ്പെട്ടു. അക്കാല ക്യാമറകളുടെ ഒരു വലിയ പോരായ്മയായിരുന്നു ഫോക്കസിങ്ങ് ചെയ്യാനുള്ള ബുദ്ധിമുട്ട്. വളരെ വിദഗ്ദ്ധനായ ഒരു ക്യാമറാമാന് മാത്രമേ ശരിയായ ചിത്രങ്ങൾ എടുക്കാൻ സാധിക്കുമായിരുന്നുള്ളൂ.


ഫോട്ടോ എടുത്ത് ഫിലിം വാഷ് ചെയ്ത് കയ്യിൽ കിട്ടാൻ ദിവസങ്ങൾ പിടിക്കും. കിട്ടുമ്പോഴാണ് ഔട്ട് ഓഫ് ഫോക്കസ് പ്രശ്നം ശ്രദ്ധയിൽ പെടുക. മൂവി ക്യാമറയിലൊക്കെ ഇത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തും.


കമ്പനി സന്ദർശിച്ച് ഒരാഴ്ചക്കുള്ളിൽ വളരെ സിമ്പിളായി ക്യാമറയുടെ ഫോക്കസ് സെറ്റ് ചെയ്യുന്നതിനുള്ള ടെക്നോളജി വികസിപ്പിച്ച് ജർമ്മൻകാരന് ദൊരൈസ്വാമി കൈമാറി.ഡിജിറ്റൽ കാലഘട്ടത്തിന് മുൻപ് വരെ ക്യാമറകളിൽ ലോകവ്യാപകമായി ഉപയോഗിച്ചിരുന്നത് ദൊരൈസ്വാമി കണ്ടു പിടിച്ച ഫോക്കസിങ്ങ് ടെക്നോളജിയാണ്.



ജർമ്മനിയിലെ താമസത്തിനിടയിൽ ഷേവ് ചെയ്യാൻ ബാർബർ ഷോപ്പിലെത്തിയ ദൊരൈസ്വാമി അവിടുത്തെ ചാർജ് കേട്ട് അമ്പരന്ന് പോയി. ചുമ്മാതല്ല ജർമ്മൻകാരെല്ലാം താടിവളർത്തുന്നത് എന്ന് ആത്മഗതം ചെയ്ത ദൊരൈസ്വാമിയുടെ ചിന്ത പോയത് വേറൊരു വഴിക്കാണ്..


അദ്ദേഹം കളിപ്പാട്ട കാറിൻ്റെ മോട്ടോറുകളും ഏതാനും ഷേവിങ്ങ് ബ്ലേഡുകളും വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങിയത്. അന്നത്തെ ഷേവിങ്ങ് ബ്ലേഡ് ഇന്നത്തെപ്പോലെ തലമുടിയേക്കാളും കനം കുറഞ്ഞതായിരുന്നില്ല ഒരു MM കനം വരുമായിരുന്നു.


നാട്ടിലെത്തിയ ദൊരൈസ്വാമി ടോയ് മോട്ടോറും ബ്ലേഡും സംയോജിപ്പിച്ച് ലോകത്തിലെ ആദ്യ ഇലക്ട്രിക് റേസർ കണ്ടു പിടിച്ചു.കൂടാതെ കട്ടി കുടിയ ഷേവിങ്ങ് ബ്ലേഡിനെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റി കനം കുറയ്ക്കുകയും അത് വൻ തോതിൽ നിർമ്മിക്കുന്നതിനുള്ള ഓട്ടോമാറ്റിക് മെഷീൻ വികസിപ്പിക്കുകയും ചെയ്തു.


തൻ്റെ അടുത്ത ലോക സഞ്ചാരത്തിൽ ഈ കണ്ട് പിടുത്തങ്ങളുമായാണ് അദ്ദേഹം പോയത്. ജർമ്മനിയിലെ ലോക വ്യവസായ പ്രദർശനത്തിൽ ഇത് പ്രദർശിപ്പിച്ചു.ആ കണ്ട് പിടുത്തത്തിന് അഡോൾഫ് ഹിറ്റ്ലർ നേരിട്ട് അദ്ദേഹത്തിന് പ്രശസ്തി ഫലകം സമ്മാനിച്ചു. ഈ കണ്ട് പിടുത്തങ്ങൾക്കും ദൊരൈസ്വാമി പേറ്റെൻ്റ് എടുത്തില്ല. ലോക പ്രശസ്ത റേസർ ബ്ലേഡ് നിർമ്മാതാക്കൾ കനം കുറഞ്ഞ റേസർ ബ്ലേഡ് ടെക്നോളജി കോപ്പി ചെയ്ത് ഉടനടി വിപണിയിലെത്തിച്ചു.


ലോക സഞ്ചാരത്തിനിടെ ഒരു ബ്രഡ് നിർമ്മാണ ഫാക്ടറി സന്ദർശിക്കാൻ ദൊരൈസ്വാമിക്ക് അവസരം വന്നു.അപ്പോഴാണ് അവിടെ ബ്രഡ് സ്ലൈസ് ചെയ്യുന്ന മെഷീൻ അദ്ദേഹത്തിൻ്റെ കണ്ണിൽപ്പെട്ടത് അതിനു പയോഗിക്കുന്ന കത്തികൾ മെഷീൻ നിറുത്തി കൂടെക്കൂടെ മൂർച്ച കൂട്ടേണ്ടി വരുന്നു.. ഇത് വളരെ സമയം നഷ്ടപ്പെടുത്തുന്ന മിനക്കെട്ട പരിപാടിയായിരുന്നു. ദൊരൈസ്വാമി അതിനും ഉടനടി പരിഹാരം കണ്ടു പിടിച്ചു.


കത്തികൾക്ക് പകരം നൂൽക്കമ്പികൾ ഉപയോഗിച്ച് ബ്രഡ് മുറിക്കാനുള്ള യന്ത്രം ആഴ്ചകൾക്കുള്ളിൽ അദ്ദേഹം രൂപപ്പെടുത്തി. ലോകവ്യാപകമായി ഇന്നും ഉപയോഗിക്കുന്നത് അതേ ടെക്നോളജി തന്നെ.


തൻ്റെ കമ്പനിയിൽ നിർമ്മിക്കുന്ന ലേത്ത് മെഷീനുകൾക്ക് ആവശ്യമായ ഇലക്ട്രിക് മോട്ടോറുകൾ ബ്രിട്ടണിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. അന്ന് ഇന്ത്യയിൽ മോട്ടോറുകൾ നിർമ്മിച്ചിരുന്നില്ല.ചില സമയത്ത് കപ്പൽ സർവ്വീസ് മുടങ്ങുന്നതിനാൽ മോട്ടോറുകൾ സുഗമമായി ലഭ്യമായിരുന്നില്ല. ഇതു മൂലം ലേത്തുകളുടെ വിൽപ്പന തടസപ്പെട്ടു.


എന്നാൽ മോട്ടോർ സ്വന്തമായി നിർമ്മിച്ച് കളയാം ദൊരൈസ്വാമി തീരുമാനിച്ചു. മോട്ടോർ നിർമ്മിക്കാനാവശ്യമായ കോറുകളോ, ലാമിനേഷനുകളോ, ഇൻസുലേറ്റഡ് ചെമ്പ് കമ്പിയോ, കപ്പാസിറ്ററുകളോ ഒന്നും അക്കാലത്ത് ഇന്ത്യയിൽ ഉണ്ടാക്കിയിരുന്നില്ല.



ഇവയെല്ലാം തൻ്റെ പണി ശാലകളിൽ സ്വന്തമായി രൂപപ്പെടുത്തി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ 1937ൽ UMS ബ്രാൻഡ് നേമിൽ തൻ്റെ 44 ആം വയസിൽ ദൊരൈസ്വാമി പുറത്തിറക്കി.ഇന്ത്യയുടെ വ്യവസായ വളർച്ചയ്ക്ക് ഈ മോട്ടോർ ചെയ്ത സംഭാവന ഒന്നുമതി ദൊരൈസ്വാമി എന്ന പേര് ചരിത്രത്തിൽ രേഖപ്പെടുത്താൻ .


1941 വരെ ഇന്ത്യയിൽ വിറ്റിരുന്ന റേഡിയോകളെല്ലാം വിദേശ നിർമ്മിതമായിരുന്നു. ഇറക്കുമതിച്ചുങ്കം മൂലം അവയ്ക്കെല്ലാം വലിയ വിലയുമായിരുന്നു. ഒരു സമ്പന്നന് പോലും താങ്ങാനാകാത്തതായിരുന്നു റേഡിയോകളുടെ വില. ഒരു രൂപയ്ക്ക് 100 തേങ്ങ കിട്ടിയിരുന്ന ഒരു പവൻ സ്വർണ്ണം 35 രൂപയ്ക്ക് കിട്ടിയിരുന്ന അന്ന് ഒരു റേഡിയോ വാങ്ങണമെങ്കിൽ 300 രൂപ വേണ്ടിയിരുന്നു.


ഒരു റേഡിയോ വാങ്ങി അഴിച്ച് അതിൻ്റെ ഉള്ളുകള്ളികൾ മനസിലാക്കിയ ദൊരൈസ്വാമി സ്പീക്കറും, ഗാങ്ങ് കണ്ടൻസറും, ട്രാൻസ്ഫോർമറും ,ക്യാബിനെറ്റും ഉൾപ്പടെ സാധിക്കുന്നത്ര പാർട്സുകൾ സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ച് വാൽവുകൾ ഇറക്കുമതി ചെയ്ത് സ്വന്തമായി റേഡിയോ നിർമ്മാണം ആരംഭിച്ചു. ജർമ്മനിയിലെ ഗ്രണ്ടിഗ് കമ്പനിയുടെ ടെക്നോളജി സപ്പോർട്ടുമുണ്ടായിരുന്നു.


അങ്ങനെ 1941 ജൂലൈ 19 ന് ആദ്യ ഇന്ത്യൻ നിർമ്മിത റേഡിയോ സെറ്റ് പുറത്തിറങ്ങി. 70 രൂപയായിരുന്നു പ്രാരംഭ വില!. റെക്കോഡ് പ്ലയറുകൾ, ഹോട്ടൽ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് ജൂക്ക് ബോക്സുകൾ എന്നിവയും അക്കാലങ്ങളിൽ UMS റേഡിയോ ഫാകടറിയിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ടെലിവിഷനുകളും പിൽക്കാലത്ത് UMS നിർമ്മിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ടെലിവിഷൻ ബൂസ്റ്റർ, യാഗി ആൻ്റിനകൾ, ഇന്ത്യയിലെ ആദ്യ ഡിഷ് ആൻ്റിനകൾ എന്നിവയെല്ലാം UMS ഫാക്ടറികളിൽ നിന്നും പുറത്തിറങ്ങിയവയാണ്.ഇന്ത്യൻ നിർമ്മിത കൊതുക് ബാറ്റായ ഹണ്ടർ UMS ൻ്റെ ഒരുൽപ്പന്നമാണെന്നറിയുമോ?


താൻ ആദ്യകാലങ്ങളിൽ ഏർപ്പെട്ടിരുന്ന കാർഷിക വൃത്തിയിലും ധാരാളം കണ്ട് പിടുത്തങ്ങൾ ദൊരൈസ്വാമി നടത്തിയിട്ടുണ്ട്. ഹൈബ്രിഡ് കൃഷിയുടെ ഇന്ത്യൻ ഉപജ്ഞാതാവ് അദ്ദേഹം തന്നെയാണ്. കുരുവില്ലാത്ത പപ്പായ, തക്കാളി യുടെയും, ആപ്പിളിൻ്റെയും രുചിയുള്ള പപ്പായകൾ, ഒരാൾ പ്പൊക്കത്തിൽ വളരുന്നതും വളരെ വലിയ കായകൾ ഉണ്ടാകുന്നതുമായ പപ്പായ, 20 അടി വരെ ഉയരം വയ്ക്കുന്നതും ഭീമൻ പഴങ്ങൾ ഉണ്ടാകുന്നതുമായ വാഴ ഇനങ്ങൾ, ചോളം, വിളവ് കൂടിയ പരുത്തി എന്നിവയെല്ലാം അദ്ദേഹം തൻ്റെ കൃഷിത്തോട്ടങ്ങളിൽ രൂപപ്പെടുത്തിയിരുന്നു.




ഒരു കൗതുകം എന്നതിലുപരി ഇതിൻ്റെ വ്യവസായ മൂല്യം അക്കാലത്ത് ആരും തിരിച്ചറിയാതിരുന്നതിനാൽ ഈ വിളകളുടെ രഹസ്യമെല്ലാം അദ്ദേഹത്തിൽ തന്നെ ഒതുങ്ങി.


ആദ്യ ഇന്ത്യൻ നിർമ്മിത ഡീസൽ എഞ്ചിനുകൾ നിർമ്മിച്ചതും ദൊരൈസ്വാമിയാണ്.1930 കളിൽ അദ്ദേഹം ഡിസൈൻ ചെയ്ത് തദ്ദേശീയമായി നിർമ്മിച്ച ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന വാട്ടർ പമ്പുകളും, വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളും വളരെയധികം ജനപ്രീതി നേടി.


രാവിലെ തറക്കല്ലിട്ടാൽ വൈകുന്നേരം നിർമ്മാണം പൂർത്തിയാകുന്ന റഡിമേഡ് വീടുകൾ അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തങ്ങളിൽ ഒന്നായിരുന്നു.



അന്നത്തെ മദ്രാസ് ഗവർണ്ണർ സർ ആർതർ ഹോപ്പിൻ്റെ നാമധേയത്തിൽ 1945ൽ ഇന്ത്യയിലെ ആദ്യ പോളിടെക്നിക് കോളേജ് കോയമ്പത്തൂരിൽ ആരംഭിച്ചു. പിന്നീട് അത് സർക്കാരിന് വിട്ടുകൊടുത്തു. ഇന്ന് ആ സ്ഥാപനം ഗവൺമെൻ്റ് കോളേജ് ഓഫ് ടെക്നോളജി കോയമ്പത്തൂർ എന്നറിയപ്പെടുന്നു.

 

ഇന്ത്യയിലെ ബാറ്ററിയിൽ ഓടുന്ന ആദ്യ ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ചതും ദൊരൈസ്വാമി തന്നെ... 1940 ലായിരുന്നു അത്.


ആദ്യ ഇന്ത്യൻ നിർമ്മിത കാർ 1952ൽ ദൊരൈസ്വാമിയുടെ ഫാക്ടറിയിൽ ഉരുവെടുത്തു. ഇന്ത്യയിലെ സമാന വ്യവസായ ഭീമൻമാർ ഉടക്ക് വച്ചത് മൂലം ആവശ്യമായ ലൈസൻസുകൾ ലഭിക്കാതെ ഈ സംരംഭം തുടക്കത്തിലേ ഒടുങ്ങി.


ഇന്ന് സർവ്വസാധാരണമായ വാഹനങ്ങളുടെ ടയർ ചേഞ്ച് ചെയ്യുന്ന മെഷീൻ, വാഹനങ്ങൾ ഉയർത്തി നിറുത്തി കഴുകുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, തെങ്ങ് കയറുന്ന മെഷീൻ, ലോകത്തിലെ ആദ്യ വോട്ടിങ്ങ് മെഷീൻ, എന്നിവയെല്ലാം ദൊരൈസ്വാമിയുടെ കണ്ട് പിടുത്തങ്ങളിൽ ചിലത് മാത്രമാണ്.കൂടാതെ ഇന്ത്യൻ നിർമ്മിത സിനിമാ പ്രൊജക്റ്റർ ,ഇന്ത്യൻ നിർമ്മിത മൂവി ക്യാമറ ,ബോൾ പേനകൾ, റീ ഫില്ലറുകൾ ,വില കുറഞ്ഞ ക്ലോക്കുകൾ എന്നിവയെല്ലാം നാടൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് തന്നെ  താങ്ങാനാകുന്ന വിലയിൽ  അദ്ദേഹത്തിൻ്റെ ഫാക്ടറികളിൽ നിന്ന് പുറത്ത് വന്നിരുന്നു.

അദ്ദേഹത്തിൻ്റെ ഫാക്ടറികളിലെ കഴിവുള്ള ജീവനക്കാരെയെല്ലാം സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങാനാവശ്യമായ പ്രോത്സാഹനങ്ങൾ അദ്ദേഹം കലവറ കൂടാതെ നൽകി.തൻമൂലം നൂറുകണക്കിന് മോട്ടോർ നിർമ്മാണ യൂണിറ്റുകളും ,ഫൗണ്ടറികളും കോയമ്പത്തൂരിൽ ആരംഭിക്കപ്പെട്ടു.കോയമ്പത്തൂരിനെ ഇന്നത്തെ വൻ വ്യവസായ നഗരമായ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന കോയമ്പത്തൂരാക്കുന്നതിൽ ദൊരൈസ്വാമി വഹിച്ച പങ്ക് നിസ്തർക്കമാണ്.


 ഏതെങ്കിലും പാശ്ചാത്യ രാജ്യത്തായിരുന്നെങ്കിൽ നോബൽ സമ്മാനം വരെ ലഭിക്കേണ്ട കണ്ടുപിടുത്തങ്ങൾ നടത്തിയ ഗോപാൽ സ്വാമി ദൊരൈസ്വാമി നായിഡു എന്ന GD നായിഡു 1974 ജനുവരി നാലിന് തൻ്റെ 81 ആം വയസിൽ ഇഹലോകവാസം വെടിഞ്ഞു.GD നായിഡു സ്ഥാപിച്ച വ്യവസായ സാമ്രാജ്യം GD ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിൽ ഇപ്പോഴും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. 


ജീവിത കാലയളവിൽ യാതൊരു വിധ അംഗീകാരവും അദ്ദേഹത്തിൻ്റെ കണ്ട് പിടുത്തങ്ങൾക്ക് ലഭിച്ചില്ല എന്നത് വളരെ ദുഖ:കരമാണ്. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായിരുന്ന CV രാമൻ അദ്ദേഹത്തെ ഇന്ത്യൻ എഡിസൺ എന്നാണ് വിളിച്ചിരുന്നത്.ആ പേരിൽ പരിമിതമായ ജനസമൂഹത്തിനിടയിൽ ദൊരൈസ്വാമി നായിഡുവിൻ്റെ പേര് ഇക്കാലത്ത് വല്ലപ്പോഴും സ്മരിക്കപ്പെടുന്നു. എഴുതിയത് അജിത് കളമശേരി 01.10.2022 #Ajith_kalamassery,#GDNaidu ,#GDനായിഡു,

#എഡിസൺ_ഓഫ്_ഇന്ത്യ,

#edison_of_India