PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Monday, March 3, 2014

യു.പി.എസ് എങ്ങിനെ പ്രവര്‍ത്തിക്കുന്നു.



യു.പി.എസ് എങ്ങിനെ പ്രവര്‍ത്തിക്കുന്നു.


കംമ്പ്യൂട്ടറുകളുടെ വരവോടെയാണ് യു.പി.എസ്. എന്ന പുതിയ അതിഥി നമ്മുടെ വീടുകളിലേക്കും ഓഫീസുകളിലേക്കും എത്തിച്ചേര്‍ന്നത്. വളരെ സശ്രദ്ധം കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമായിരുന്നു കംമ്പ്യൂട്ടര്‍. ചെറിയ വോള്‍ട്ടേജ് വ്യതിയാനങ്ങളെയെല്ലാം കംമ്പ്യൂട്ടറിന്റെ പവ്വര്‍ സപ്ലെ സംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്യും. പക്ഷേ വലിയ വോള്‍ട്ടേജ് വ്യതിയാനങ്ങളെ ചെറുക്കുവാനുള്ള സംവിധാനം കംമ്പ്യൂട്ടറുകള്‍ക്ക് ഉണ്ടായിരുന്നില്ല.  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വൈദ്യുതി നിന്നുപോയാല്‍ അത് കംമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. അതു വരെ ചെയ്തുവച്ച പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും എന്നു മാത്രമല്ല സോഫ്റ്റ്‌വെയര്‍ സംബന്ധമായതും ഹാര്‍ഡ്‌വെയര്‍ സംബന്ധമായതുമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമായിരുന്നു. ഇവിടെയായിരുന്നു യു.പി.എസ്. എന്ന തടസ്സമില്ലാത്ത വൈദ്യുതവിതരണ സംവിധാനത്തിന്റെ പ്രസക്തി. കംമ്പ്യൂട്ടറുകള്‍ക്കൊപ്പം യു.പി.എസ്. ഒരു അവിഭാജ്യ ഘടകമായി മാറാന്‍ ഇത് കാരണമായി.

നല്ല ഒരു യു.പി.എസ്. ഉണ്ടെങ്കില്‍ വൈദ്യുതിവിതരണം നിലയ്ക്കപ്പെടുന്നത് നാം അറിയുക കൂടി ഇല്ല. അത്രയും നേരം പ്രധാന പവ്വര്‍ സപ്ലെയില്‍ നിന്നും പ്രവര്‍ത്തിച്ച കംമ്പ്യൂട്ടര്‍ പിന്നീട് പ്രവര്‍ത്തിക്കുന്നത് യു.പി.എസ് നല്‍കുന്ന വൈദ്യുതിയില്‍ നിന്നായിരിക്കും. ബാറ്ററികളിലാണ് സാധാരണ യു.പി.എസ്സുകളില്‍ വൈദ്യുതി ശേഖരിച്ച് വയ്ക്കുന്നത്. സാധാരണ ഉപയോഗത്തിലുള്ള യു.പി.എസ്സുകളില്‍ 15 മുതല്‍ 20 മിനിട്ട് വരെ കംമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി ശേഖരിച്ച് വയ്ക്കുവാന്‍ കഴിയുന്നു. കൂടുതല്‍ നേരം വൈദ്യുതി നിലയ്ക്കുന്നുവെങ്കില്‍ കംമ്പ്യൂട്ടര്‍ സുരക്ഷിതമായി ഷട്ട് ഡൌണ്‍ ചെയ്യാന്‍ ഇത് സഹായിക്കുന്നു.

രണ്ടു തരത്തിലുള്ള യു.പി.എസ്സുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഓണ്‍-ലൈന്‍-യു.പി.എസ്സും, ഓഫ്-ലൈന്‍-യു.പി.എസ്സും. ഓഫ്-ലൈന്‍ യു.പി.എസ്സുകളാണ് വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറ്.  എ.സി വൈദ്യു‌തി ഉള്ളപ്പോള്‍ അതില്‍ നിന്നു തന്നെ പ്രവര്‍ത്തിക്കുകയും, വൈദ്യുതി നിലയ്ക്കുന്ന അവസരത്തില്‍ ഇന്‍വെര്‍ട്ടര്‍ ഓണ്‍ ആയി ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കകയും ചെയ്യും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രധാനസപ്ലെയില്‍ നിന്നും ബാറ്ററി സപ്ലെയിലേക്ക് മാറുവാനുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഇത്തരം യു.പി.എസ്സുകളില്‍ ഉണ്ട്. ഓണ്‍ ലൈന്‍ യു.പി.എസ്സുകള്‍ മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ സമയത്തും ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രധാന സപ്ലെ ഉള്ള സമയത്തെല്ലാം ഈ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യും.

യു.പി.എസ്സിന്റെ ഘടന

ചാര്‍ജര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍ എന്നീ ഉപകരണങ്ങള്‍ സമന്വയിപ്പിച്ചാണ് ഒരു യു.പി.എസ് പ്രവര്‍ത്തിക്കുന്നത്. ലെഡ് ആസിഡ് ബാറ്ററികളാണ് സാധാരണ യു.പി.എസ്സുകളില്‍ ഉപയോഗിക്കുന്നത്. ഈ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്യുന്നതിനാണ് ചാര്‍ജര്‍ ഉപയോഗിക്കുന്നത്. ട്രാന്‍സ്ഫോര്‍മ്മറും ഡയോഡുകളും കപ്പാസിറ്ററുകളും അടങ്ങുന്ന ഒരു ഇലക്ട്രോണിക്ക് സംവിധാനമാണ് ചാര്‍ജ്ജര്‍. 230 വോള്‍ട്ട് എ.സി യെ 12 വോള്‍ട്ട് ഡി.സി ആക്കി മാറ്റാന്‍ ഈ സംവിധാനം സഹായിക്കുന്നു. ട്രാന്‍സ്ഫോര്‍മ്മര്‍ ഉപയോഗിച്ച്  230വോള്‍ട്ട് എ.സി. യെ 12 വോള്‍ട്ട് എ.സി ആക്കുന്ന പ്രക്രിയയാണ് ആദ്യം. ഈ എ.സി വൈദ്യുതിയെ ഡി.സി ആക്കുന്നതിന് ഡയോഡുകളും കപ്പാസിറ്ററുകളും ഉള്‍പ്പെടുന്ന റക്ട്രിഫയര്‍ സംവിധാനം ഉപയോഗിക്കുന്നു.    ഈ ഡി.സി വൈദ്യുതി ഉപയോഗിച്ചാണ് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നത്. ബാറ്ററി അധിക ചാര്‍ജ്ജ് ആവാതെ നോക്കുവാനുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങളും ഇതിനോടൊപ്പമുണ്ടാകും. 
പ്രധാന വൈദ്യുതി നിലയ്ക്കപ്പെടുന്ന അവസരത്തിലാണ് ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ബാറ്ററിയില്‍ നിന്നുള്ള 12വോള്‍ട്ട് ഡി.സി യെ 230 വോള്‍ട്ട് എ.സി ആക്കുന്ന സംവിധാനമാണിത്. അതിനുവേണ്ട ഓസിലേറ്ററി സര്‍ക്യൂട്ട് അടക്കമുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വോള്‍ട്ടേജ് ഉയര്‍ത്താനാവശ്യമായ ട്രാന്‍സ്ഫോര്‍മ്മറായി ചാര്‍ജ്ജറിലുള്ള ട്രാന്‍സ്ഫോര്‍മ്മര്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. ആവശ്യാനുസരണം സ്റ്റെപ്പ് അപ് ട്രാന്‍സ്ഫോര്‍മ്മറായും സ്റ്റെപ്പ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മ്മറായും പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയുന്നു. നമുക്ക് ലഭിക്കുന്ന വൈദ്യുതി സൈന്‍ തരംഗത്തിന്റെ ആകൃതിയിലുള്ളതാണ്. സാധാരണ ഇന്‍വെര്‍ട്ടറുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി പലപ്പോഴും സ്ക്വയര്‍ തരംഗത്തിന്റെ ആകൃതിയിലാണ്. ഇതിനെ സൈന്‍ തരംഗമാക്കി മാറ്റുവാനുള്ള സംവിധാനങ്ങളും നല്ല യു.പി.എസ്സുകളോടൊപ്പമുണ്ടാകും.
പ്രധാനവൈദ്യുതി നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്ന സമയത്ത് തന്നെ ഇന്‍വെര്‍ട്ടര്‍ സംവിധാനം ഓണ്‍ ആവേണ്ടതുണ്ട്. ഇന്‍ഡഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുന്നു. ബാറ്ററിയിലെ വൈദ്യുതി തീരാറാകുമ്പോള്‍ മുന്നറിയിപ്പ് തരുന്ന സംവിധാനങ്ങളും എല്ലാ യു.പി.എസ്സിന്റേയും ഭാഗമാണ്.
കംമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണമായിട്ടാണ് യു.പി.എസ്സിനെ നാം കാണുന്നത്. എന്നാല്‍ വലിയ കമ്പനികളിലടക്കം തുടര്‍ച്ചയായ വൈദ്യുതി വേണ്ട എല്ലായിടത്തും ഇവ പ്രയോജനപ്പെടുത്തുന്നു. ഏതാനും മിനിറ്റുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ തടസ്സരഹിത വൈദ്യുതി നല്‍കാന്‍ കഴിയുന്ന യു.പി.എസ്സുകള്‍ വരെ ഇന്ന് ലഭ്യമാണ്. 
ടോട്ടോചാന്‍

ക്വാര്‍ട്ട്സ് ക്ലോക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു.

ക്വാര്‍ട്ട്സ് ക്ലോക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു.
മനുഷ്യചരിത്രത്തോളം പഴക്കമുണ്ടാകും ഒരു പക്ഷേ സമയമളക്കുന്ന ആശയങ്ങള്‍ക്കും. സമയമളക്കാനുള്ള ഉപകരണങ്ങളുടെ ചരിത്രവും രസാവഹമാണ്. മണല്‍ഘടികാരവും ജലഘടികാരവും സൂര്യഘടികാരവും ഒക്കെയായിരുന്നു ആദ്യകാല ഉപകരണങ്ങള്‍. വലിയ ക്ലോക്കുകളില്‍ നിന്ന് ചെറിയ വാച്ചുകളിലേക്കുള്ള മാറ്റം ആരംഭിച്ചത് 17ആം നൂറ്റാണ്ടിലാണ്. വിവിധ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ ഇന്ന് നിലവിലുണ്ട്. കീ കൊടുത്ത് സ്പ്രിംഗില്‍ സംഭരിച്ചു വയ്ക്കുന്ന സ്ഥിതികോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വാച്ചുകളായിരുന്നു ഒന്നോ രണ്ടോ ദശാബ്ദം മുന്‍പ് വരെ അരങ്ങ് വാണിരുന്നത്. ബാറ്ററിയിലെ ഊര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്സ് വാച്ചുകളുടെ വരവോടെ ഇത്തരം വാച്ചുകള്‍ അരങ്ങൊഴിഞ്ഞ് തുടങ്ങി.

1880 ല്‍ ജാക്വസ്സ് ക്യൂറിയും പിയറി ക്യൂറിയും ചേര്‍ന്ന് നടത്തിയ പീസോ ഇലക്ട്രിക്ക് ക്രിസ്റ്റലുകളുടെ കണ്ടുപിടുത്തമാണ് ഇത്തരം വാച്ചുകളുടെ പിറവിയിലേക്ക് നയിച്ചത്. ഇത്തരം ക്രിസ്റ്റലുകള്‍ സമ്മര്‍ദ്ദത്തിന് വിധേയമാക്കിയാല്‍ അതില്‍ വൈദ്യുതി സൃഷ്ടിക്കപ്പെടും. അതേ പോലെ തന്നെ ഇത്തരം ക്രിസ്റ്റലുകളിലേക്ക് വൈദ്യുതി നല്‍കിയാല്‍ അത് തുടര്‍ച്ചായി സ്പന്ദിക്കുകയും ചെയ്യും. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കാനും വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജമാക്കാനും കഴിയുന്ന ഒരുപകരണമാണിത് എന്ന് ചുരുക്കം. 1921 ല്‍ വാള്‍ട്ടര്‍ കാഡി ആദ്യത്തെ ക്രിസ്റ്റല്‍ ഓസിലേറ്റര്‍ നിര്‍മ്മിച്ചതോടെ ഇതുപയോഗിച്ചുള്ള ഒരു ക്ലോക്ക് എന്ന ആശയം ഉടലെടുത്തു. വളരെ കൃത്യതയോടെയുള്ള സ്പന്ദനങ്ങള്‍ സൃഷ്ടിക്കുവാനുള്ള ക്വാര്‍ട്സ് ക്രിസ്റ്റലുകളുടെ കഴിവാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. 1927 ല്‍ ന്യൂ ജെഴ്സിയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ വാരണ്‍ മാരിസണും (Warren Marrison) ജെ.ഡബ്ലിയു. ഹോര്‍ട്ടണും (J.W. Horton) ചേര്‍ന്നാണ്    ആദ്യമായി ഒരു ക്വാര്‍ട്സ് ക്ലോക്ക് നിര്‍മ്മിച്ച് ഘടികാരങ്ങളുടെ പുതിയ വിപ്ലവത്തിന് വഴിയൊരുക്കിയത്. 

ക്വാര്‍ട്സ് ക്രിസ്റ്റലുകള്‍ സ്പന്ദിക്കുന്ന ആവൃത്തി (Frequency) അതിന്റെ ഘടനയും ആകൃതിയും അനുസരിച്ച് മാറും. ഘടികാരങ്ങളില്‍ ഉപയോഗിക്കുന്ന ക്രിസ്റ്റലുകള്‍ ഒരു പ്രത്യേക ആവൃത്തിയില്‍ സ്പന്ദിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണ്. ഒരു സെക്കന്റില്‍ 32768 തവണ സ്പന്ദിക്കുന്ന ക്രിസ്റ്റലുകളാണ് ഇന്ന് ക്ലോക്കുകളില്‍ ഉപയോഗിക്കുന്നത്. 215 ആണ് 32768. ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച് ഈ സംഖ്യയെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നതിനാലാണ് ഈ ഫ്രീക്വന്‍സി ക്രിസ്റ്റല്‍ ഫ്രീക്വന്‍സി ആയി നിര്‍ണ്ണയിച്ചിരിക്കുന്നത്.

(1. ബാറ്ററി,  2. മൈക്രോചിപ്പ് ഘടിപ്പിച്ച ഇലക്ട്രോണിക്ക് സര്‍ക്യൂട്ട്,   3. ക്വാര്‍ട്സ് ക്രിസ്റ്റല്‍,  4. സ്റ്റെപ്പ് മോട്ടോര്‍,   5. ഗിയര്‍ സംവിധാനങ്ങള്‍, 6. ക്ലോക്ക് സൂചികള്‍ )


ഒരു ബാറ്ററിയില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ചാണ് ക്ലോക്ക് പ്രവര്‍ത്തിക്കുന്നത്. വളരെ ചെറിയ ഒരു ഇലക്ട്രോണിക്ക് സര്‍ക്യൂട്ടിലേക്കാണ് ഈ വൈദ്യുതി കടന്നു ചെല്ലുന്നത്. ഇതില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന നിശ്ചിത ഇടവേളകളിലുള്ള വൈദ്യുതിയെ ക്രിസ്റ്റലിലേക്ക് പ്രയോഗിക്കുന്നു. ഒരു റ്റ്യൂണിംഗ് ഫോര്‍ക്കിന്റെ ആകൃതിയിലുള്ള ഈ ക്വാര്‍ട്സ് ക്രിസ്റ്റല്‍ ഈ വൈദ്യുതിക്കനുസരിച്ച് ഒരു സെക്കന്റില്‍ 32768 തവണ സ്പന്ദിക്കുന്നു. മൈക്രോഇലക്ട്രോണിക്ക് സര്‍ക്യൂട്ട് ഈ സ്പന്ദനങ്ങളെ തിരിച്ചറിയുകയും അതിനെ സെക്കന്റില്‍ ഒരു തവണവീതമുള്ള വൈദ്യുത സിഗനലുകളാക്കി മാറ്റുകയും ചെയ്യുന്നു. ഓരോ സെക്കന്റിലുമുള്ള ഈ വൈദ്യുതി ഉപയോഗിച്ച് ഒരു ചെറിയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്റ്റെപ്പിര്‍ മോട്ടോര്‍ എന്നറിയപ്പെടുന്ന മോട്ടോറുകളാണിവ.  ഈ മോട്ടോറില്‍ നിന്നുമുള്ള ചലനത്തെ ഗിയറുകള്‍ ഉപയോഗിച്ച് ക്ലോക്കിലെ സൂചികളുടെ ചലനമാക്കി മാറ്റുന്നു.  വളരെ കുറഞ്ഞ പവ്വര്‍ ഉപയോഗം മാത്രമേ ഇതിന് ചിലവാകുന്നുള്ളൂ. അതു കൊണ്ടു തന്നെ വര്‍ഷങ്ങളോളം ഒരു ചെറിയ ബട്ടണ്‍ സെല്‍ ഉപയോഗിച്ച് നമുക്ക് ഒരു വാച്ച് പ്രവര്‍ത്തിപ്പിക്കാനാകും. വലിയ ക്ലോക്കുകളില്‍ സൂചികളുടെ ചലനത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ പവ്വര്‍ കൂടിയ ഉള്ള ബാറ്ററികള്‍ ഉപയോഗിക്കേണ്ടി വരും എന്നു മാത്രം.

ഡിജിറ്റല്‍ ഡിസ്പ്ലേ ഉപയോഗിച്ചും ക്വാര്‍ട്സ് ഘടികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂചികളുള്ള വാച്ചിന്റെ പ്രവര്‍ത്തനത്തേക്കാള്‍ എളുപ്പമാണിത്. ഓരോ സെക്കന്റിലും ഉണ്ടാകുന്ന വൈദ്യുത സിഗ്നലുകള്‍ ഉപയോഗിച്ച്  ഡിജിറ്റല്‍ ഡിസ്പ്ലേ പ്രവര്‍ത്തിപ്പിക്കകയാണ് ഇതില്‍ ചെയ്യുന്നത്.
മനുഷ്യന്‍ നിര്‍മ്മിച്ച ആദ്യകാല ഉപകരണങ്ങളിലൊന്നാണ് ഘടികാരങ്ങള്‍. കൂടുതല്‍ കൃത്യതയോടെ സമയം അറിയാനുള്ള ഗവേഷണങ്ങളിലാണ് ഇന്നും ശാസ്ത്രജ്ഞര്‍. ആറ്റോമികഘടികാരങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന ഈ ഗവേഷണങ്ങളുടെ പുതിയ പുതിയ ഫലങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം. 

ടോട്ടോചാന്‍

വാഷിംഗ്‌ മെഷീന്‍

                       വാഷിംഗ്‌ മെഷീന്‍
നിരവധി വീടുകളില്‍ ഇന്ന് അലക്ക്‌യന്ത്രം ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ അദ്ധ്വാനം കുറച്ച് വസ്ത്രങ്ങള്‍ കഴുകുന്നത് എളുപ്പത്തിലാക്കുന്ന ഈ സംവിധാനത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. തുണികൊണ്ടുള്ള വസ്ത്രങ്ങള്‍  വ്യാപകമായിതു മുതല്‍ക്ക് അലക്ക് എളുപ്പമാക്കാനുള്ള സംവിധാനങ്ങള്‍ക്കായി നിരവധി പേര്‍ പരിശ്രമിച്ചിരുന്നു. 1752ല്‍ ഇറങ്ങിയ ദി ജന്റില്‍മാന്‍സ് മാഗസിന്‍ എന്ന ബ്രിട്ടീഷ് മാസികയിലാണ് അലക്ക്‌യന്ത്രത്തിന്റെ ആദ്യ രേഖാചിത്രം പ്രസിദ്ധീകരിച്ചത്.  അത്തരം സംവിധാനങ്ങളുടെ ഏറ്റവും പുതിയ രൂപങ്ങളാണ് ഇന്നത്തെ അലക്ക് യന്ത്രങ്ങള്‍. ആദ്യകാലത്തെ അലക്ക് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് മനുഷ്യര്‍ തന്നെയായിരുന്നു. കൈകള്‍ ഉപയോഗിച്ച് കറക്കിയും മറ്റുമാണ് യന്ത്രത്തിന് വേണ്ട ഊര്‍ജ്ജം അവര്‍ കണ്ടെത്തിയത്. ചിലയിടത്ത് പെട്രോളിയം എന്‍ജിനുകളും ഉപയോഗിച്ചിരുന്നു. മരത്തിലും ലോഹത്തിലും തീര്‍ത്ത അലക്കുയന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ലോഹം കൊണ്ടുള്ള പാത്രം ഉപയോഗിച്ച അലക്ക്‌യന്ത്രങ്ങളില്‍ ജലം ചൂടാക്കാനുള്ള സംവിധാനങ്ങളും പലരും ഇണക്കിച്ചേര്‍ത്തിരുന്നു. യന്ത്രമുപയോഗിച്ച്  സോപ്പുകലര്‍ന്ന ജലത്തില്‍ വസ്ത്രം കുറേനേരം അലക്കിയ ശേഷം സോപ്പ് കളയാനായി സാധാരണ രീതികള്‍ തന്നെ അനുവര്‍ത്തിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനും ചിലര്‍ യന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുത്തു. റബര്‍ ഷീറ്റുകള്‍‌ കനം കുറയ്ക്കാനായി രണ്ടു റോളര്‍കള്‍ക്കിടയിലൂടെ നാം കടത്തിവിടാറുണ്ട്. അത്തരത്തിലുള്ള ഒരു യന്ത്രം തന്നെയാണ് തുണിയിലെ ജലം കളയാനും അന്നുപയോഗിച്ചിരുന്നത്. വൈദ്യുതി സുലഭമല്ലാത്തതിനാല്‍ ജലം കളയാനുള്ള  സ്പിന്നര്‍ സംവിധാനങ്ങളും അന്ന് വികസിച്ചിരുന്നില്ല. പിന്നീട് വൈദ്യുതി വ്യാപകമായതോടെയാണ് അലക്ക് യന്ത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നത്. അലക്കല്‍ , സോപ്പ് നീക്കം ചെയ്യല്‍, ഉണക്കല്‍ എല്ലാം ഒരുമിച്ച് പരസഹായമില്ലാതെ നടക്കുന്ന ആട്ടോമാറ്റിക്ക് വാഷിംഗ് മെഷീനുകളാണ് കൂടുതല്‍ വ്യാപകം.
(ഒരു ആധുനിക അലക്ക് യന്ത്രം)
സാധാരണഗതിയില്‍ ഒരു അലക്ക്‌യന്ത്രത്തിന് രണ്ട് അറകളാണ് കാണപ്പെടുന്നത്. ഇതില്‍ ഒന്ന് വസ്ത്രം അലക്കുവാനുള്ളതും അടുത്തത് ഉണക്കുവാനുള്ളതുമാണ്. രണ്ടു പ്രവര്‍ത്തനങ്ങളും വൈദ്യുതമോട്ടോറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അലക്കുവാനുള്ള അറയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളും ഡിറ്റര്‍ജന്റ് കലര്‍ന്ന ജലവും മോട്ടോറിന്റെ സഹായത്തോടെ കറക്കുന്നു. ഒരേ തന്ന ഒരേ ദിശയില്‍ തന്നെ വളരെയധികം നേരം കറക്കിയാല്‍ വസ്ത്രങ്ങള്‍ പരസ്പരം കെട്ടുപിണയാന്‍ സാധ്യതയേറെയുണ്ട്. അതു കൊണ്ടു തന്നെ ഇരു ദിശകളിലും ആയാണ് ഈ കറക്കം. ഇരു ദിശയിലേക്കുമുള്ള കറക്കം ഗിയറുകള്‍ വഴിയോ മോട്ടോറില്‍ തന്നെയുള്ള സംവിധാനങ്ങള്‍ വഴിയോ നിയന്ത്രിക്കാവുന്നതാണ്. പരമാവധി ജലം തുണിയുടെ ഇഴകള്‍ക്കിടയിലൂടെ കടന്നുപോകുവാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ ദിശകളിലുള്ള ജലത്തിന്റെ തുടര്‍ച്ചയായ ഒഴുക്ക് വസ്ത്രങ്ങളില്‍ നിന്നും അഴുക്ക് ഇളക്കിക്കളയാന്‍ സഹായിക്കുന്നു. ഡിറ്റര്‍ജന്റിന്റെ പ്രവര്‍ത്തനവും പ്രധാനമാണ്. ഡിറ്റര്‍ജന്റ് തന്മാത്രകള്‍ക്ക് ജലതന്മാത്രയുമായും കൊഴുപ്പിന്റെ തന്മാത്രയുമായും ബന്ധനത്തിലേര്‍പ്പെടാന്‍ സാധിക്കും.  കൊഴുപ്പിന്റെ തന്മാത്രയും ജലത്തിന്റെ തന്മാത്രയും തമ്മില്‍ ഇതോടെ കൂട്ടിയിണക്കപ്പെടുന്നു. ജലമൊഴുകുന്ന വഴിയേ അതോടെ കൊഴുപ്പും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് അഴുക്കുകളും ഇളകിപ്പോവുന്നു.

അടുത്ത അറയാണ് വസ്ത്രത്തില്‍ നിന്നും ജലം കളയാനായി ഉപയോഗിക്കുന്നത്. അപകേന്ദ്രബലം (centrifugal force)പ്രയോജനപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. സെന്‍ട്രിഫ്യൂജ് എന്നു വിളിക്കുന്ന ഉപകരണങ്ങളുടെ ഒരു പരിഷ്കരിച്ച രൂപമാണിത്. വെള്ളത്തില്‍ മുക്കിയ ഒരു തോര്‍ത്ത് അതി വേഗതിയില്‍ കറക്കിയാല്‍ ചുറ്റുപാടിലേക്കും ജലം തെറിച്ചു പോകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോജനപ്പെടുത്തുന്നത്. മിനിറ്റില്‍ 2000 തവണവരെ തിരിയുന്ന മോട്ടോറുകള്‍ ഉപയോഗിച്ചാണ് സ്പിന്നര്‍ എന്നറിയപ്പെടുന്ന ഈ അറയെ കറക്കുന്നത്. ഈ അറയുടെ വശങ്ങളില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. അതിവേഗത്തില്‍ കറങ്ങുന്ന അറയ്ക്കുള്ളിലെ വസ്ത്രങ്ങളില്‍ നിന്ന് എളുപ്പത്തില്‍ തെന്നി മാറാന്‍ പറ്റിയ ജലം ഈ ദ്വാരങ്ങളിലൂടെ പുറത്തേക്ക് തെറിച്ചുപോകും. വ്യത്യസ്ഥ തന്മാത്രകള്‍ തമ്മിലുള്ള ബലമായ അഥ്ഹെസീവ് ബലം മൂലം പരുത്തിപോലുള്ള നാരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന തുണികളില്‍ നിന്നും പൂര്‍ണ്ണമായും ജലം നീക്കം ചെയ്യാന്‍ കഴിയണമെന്നില്ല എന്നൊരു പരിമിതി ഇത്തരം ഡ്രയറുകള്‍ക്കുണ്ട്.

മിക്കവാറും ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ വഴിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എത്ര സമയം കറങ്ങണം തുടങ്ങിയ കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുവാനുള്ള ടൈമര്‍ സംവിധാനങ്ങള്‍ ഇന്ന് ഭൂരിഭാഗം അലക്ക്‌യന്ത്രങ്ങള്‍ക്കൊപ്പവും ഉണ്ട്. പൂര്‍ണ്ണമായും പ്രോഗ്രാം ചെയ്യാവുന്ന യന്ത്രങ്ങളും ലഭ്യമാണ്. പൈപ്പില്‍ നിന്നും ജലമെടുക്കുന്നത് മുതല്‍ അലക്കലും ഉണക്കലും ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും മനുഷ്യന്റെ ഇടപെടല്‍ കൂടാതെ തന്നെ ചെയ്യുന്ന ഇലക്ട്രോണിക്ക് സംവിധാനങ്ങളാണിവ.

സുരക്ഷ
കറക്കത്തെ പ്രതിരോധിക്കാനാവാതെ സ്പിന്നര്‍ പൊട്ടിപ്പോവുകയോ തെറിച്ചുപോവുകയോ മറ്റോ ചെയ്താല്‍ അത് അപകടങ്ങള്‍ക്ക് വഴിവയ്ക്കും.  അതു കൊണ്ടു തന്നെ സ്പിന്നര്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന വസ്തു അതി വേഗത്തിലുള്ള കറക്കത്തേയും വിറയലിനേയും മറ്റും പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കും.  ഈ അറയുടെ അടപ്പ് തുറന്നാല്‍ മോട്ടോറിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുകയും അതോടൊപ്പം ഇത് ഒരു ബ്രേക്കായി പ്രവര്‍ത്തിച്ച് സ്പിന്നറിന്റെ കറക്കത്തെ നിര്‍ത്തുകയും ചെയ്യും. ഈ സംവിധാനം അറിയാതെ കൈയ്യോ മറ്റോ കറങ്ങുന്ന അറയ്ക്കുള്ളില്‍ പോകാതെ സംരക്ഷിക്കുന്നു.

രണ്ട് അറകളും ഒരു അറയിലേക്ക് ഏകോപിപ്പിച്ച ഫുള്ളി ഓട്ടോമാറ്റിക് അലക്ക്‌യന്ത്രങ്ങളും ഇന്ന് ലഭ്യമാണ്. വെള്ളം ചൂടാക്കാനും അലക്കുന്ന സമയത്ത് ജലത്തില്‍ വായു ലയിപ്പിക്കുവാനുള്ള സംവിധനങ്ങളും വരെ ഇന്ന് പല വാഷിംഗ് മെഷീനുകളിലും ലഭ്യമാണ്. 

ടോട്ടോചാന്‍

വാഷിംഗ്‌ മെഷീന്‍

                       വാഷിംഗ്‌ മെഷീന്‍
നിരവധി വീടുകളില്‍ ഇന്ന് അലക്ക്‌യന്ത്രം ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ അദ്ധ്വാനം കുറച്ച് വസ്ത്രങ്ങള്‍ കഴുകുന്നത് എളുപ്പത്തിലാക്കുന്ന ഈ സംവിധാനത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. തുണികൊണ്ടുള്ള വസ്ത്രങ്ങള്‍  വ്യാപകമായിതു മുതല്‍ക്ക് അലക്ക് എളുപ്പമാക്കാനുള്ള സംവിധാനങ്ങള്‍ക്കായി നിരവധി പേര്‍ പരിശ്രമിച്ചിരുന്നു. 1752ല്‍ ഇറങ്ങിയ ദി ജന്റില്‍മാന്‍സ് മാഗസിന്‍ എന്ന ബ്രിട്ടീഷ് മാസികയിലാണ് അലക്ക്‌യന്ത്രത്തിന്റെ ആദ്യ രേഖാചിത്രം പ്രസിദ്ധീകരിച്ചത്.  അത്തരം സംവിധാനങ്ങളുടെ ഏറ്റവും പുതിയ രൂപങ്ങളാണ് ഇന്നത്തെ അലക്ക് യന്ത്രങ്ങള്‍. ആദ്യകാലത്തെ അലക്ക് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് മനുഷ്യര്‍ തന്നെയായിരുന്നു. കൈകള്‍ ഉപയോഗിച്ച് കറക്കിയും മറ്റുമാണ് യന്ത്രത്തിന് വേണ്ട ഊര്‍ജ്ജം അവര്‍ കണ്ടെത്തിയത്. ചിലയിടത്ത് പെട്രോളിയം എന്‍ജിനുകളും ഉപയോഗിച്ചിരുന്നു. മരത്തിലും ലോഹത്തിലും തീര്‍ത്ത അലക്കുയന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ലോഹം കൊണ്ടുള്ള പാത്രം ഉപയോഗിച്ച അലക്ക്‌യന്ത്രങ്ങളില്‍ ജലം ചൂടാക്കാനുള്ള സംവിധാനങ്ങളും പലരും ഇണക്കിച്ചേര്‍ത്തിരുന്നു. യന്ത്രമുപയോഗിച്ച്  സോപ്പുകലര്‍ന്ന ജലത്തില്‍ വസ്ത്രം കുറേനേരം അലക്കിയ ശേഷം സോപ്പ് കളയാനായി സാധാരണ രീതികള്‍ തന്നെ അനുവര്‍ത്തിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനും ചിലര്‍ യന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുത്തു. റബര്‍ ഷീറ്റുകള്‍‌ കനം കുറയ്ക്കാനായി രണ്ടു റോളര്‍കള്‍ക്കിടയിലൂടെ നാം കടത്തിവിടാറുണ്ട്. അത്തരത്തിലുള്ള ഒരു യന്ത്രം തന്നെയാണ് തുണിയിലെ ജലം കളയാനും അന്നുപയോഗിച്ചിരുന്നത്. വൈദ്യുതി സുലഭമല്ലാത്തതിനാല്‍ ജലം കളയാനുള്ള  സ്പിന്നര്‍ സംവിധാനങ്ങളും അന്ന് വികസിച്ചിരുന്നില്ല. പിന്നീട് വൈദ്യുതി വ്യാപകമായതോടെയാണ് അലക്ക് യന്ത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നത്. അലക്കല്‍ , സോപ്പ് നീക്കം ചെയ്യല്‍, ഉണക്കല്‍ എല്ലാം ഒരുമിച്ച് പരസഹായമില്ലാതെ നടക്കുന്ന ആട്ടോമാറ്റിക്ക് വാഷിംഗ് മെഷീനുകളാണ് കൂടുതല്‍ വ്യാപകം.
(ഒരു ആധുനിക അലക്ക് യന്ത്രം)
സാധാരണഗതിയില്‍ ഒരു അലക്ക്‌യന്ത്രത്തിന് രണ്ട് അറകളാണ് കാണപ്പെടുന്നത്. ഇതില്‍ ഒന്ന് വസ്ത്രം അലക്കുവാനുള്ളതും അടുത്തത് ഉണക്കുവാനുള്ളതുമാണ്. രണ്ടു പ്രവര്‍ത്തനങ്ങളും വൈദ്യുതമോട്ടോറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അലക്കുവാനുള്ള അറയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളും ഡിറ്റര്‍ജന്റ് കലര്‍ന്ന ജലവും മോട്ടോറിന്റെ സഹായത്തോടെ കറക്കുന്നു. ഒരേ തന്ന ഒരേ ദിശയില്‍ തന്നെ വളരെയധികം നേരം കറക്കിയാല്‍ വസ്ത്രങ്ങള്‍ പരസ്പരം കെട്ടുപിണയാന്‍ സാധ്യതയേറെയുണ്ട്. അതു കൊണ്ടു തന്നെ ഇരു ദിശകളിലും ആയാണ് ഈ കറക്കം. ഇരു ദിശയിലേക്കുമുള്ള കറക്കം ഗിയറുകള്‍ വഴിയോ മോട്ടോറില്‍ തന്നെയുള്ള സംവിധാനങ്ങള്‍ വഴിയോ നിയന്ത്രിക്കാവുന്നതാണ്. പരമാവധി ജലം തുണിയുടെ ഇഴകള്‍ക്കിടയിലൂടെ കടന്നുപോകുവാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ ദിശകളിലുള്ള ജലത്തിന്റെ തുടര്‍ച്ചയായ ഒഴുക്ക് വസ്ത്രങ്ങളില്‍ നിന്നും അഴുക്ക് ഇളക്കിക്കളയാന്‍ സഹായിക്കുന്നു. ഡിറ്റര്‍ജന്റിന്റെ പ്രവര്‍ത്തനവും പ്രധാനമാണ്. ഡിറ്റര്‍ജന്റ് തന്മാത്രകള്‍ക്ക് ജലതന്മാത്രയുമായും കൊഴുപ്പിന്റെ തന്മാത്രയുമായും ബന്ധനത്തിലേര്‍പ്പെടാന്‍ സാധിക്കും.  കൊഴുപ്പിന്റെ തന്മാത്രയും ജലത്തിന്റെ തന്മാത്രയും തമ്മില്‍ ഇതോടെ കൂട്ടിയിണക്കപ്പെടുന്നു. ജലമൊഴുകുന്ന വഴിയേ അതോടെ കൊഴുപ്പും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് അഴുക്കുകളും ഇളകിപ്പോവുന്നു.

അടുത്ത അറയാണ് വസ്ത്രത്തില്‍ നിന്നും ജലം കളയാനായി ഉപയോഗിക്കുന്നത്. അപകേന്ദ്രബലം (centrifugal force)പ്രയോജനപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. സെന്‍ട്രിഫ്യൂജ് എന്നു വിളിക്കുന്ന ഉപകരണങ്ങളുടെ ഒരു പരിഷ്കരിച്ച രൂപമാണിത്. വെള്ളത്തില്‍ മുക്കിയ ഒരു തോര്‍ത്ത് അതി വേഗതിയില്‍ കറക്കിയാല്‍ ചുറ്റുപാടിലേക്കും ജലം തെറിച്ചു പോകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോജനപ്പെടുത്തുന്നത്. മിനിറ്റില്‍ 2000 തവണവരെ തിരിയുന്ന മോട്ടോറുകള്‍ ഉപയോഗിച്ചാണ് സ്പിന്നര്‍ എന്നറിയപ്പെടുന്ന ഈ അറയെ കറക്കുന്നത്. ഈ അറയുടെ വശങ്ങളില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. അതിവേഗത്തില്‍ കറങ്ങുന്ന അറയ്ക്കുള്ളിലെ വസ്ത്രങ്ങളില്‍ നിന്ന് എളുപ്പത്തില്‍ തെന്നി മാറാന്‍ പറ്റിയ ജലം ഈ ദ്വാരങ്ങളിലൂടെ പുറത്തേക്ക് തെറിച്ചുപോകും. വ്യത്യസ്ഥ തന്മാത്രകള്‍ തമ്മിലുള്ള ബലമായ അഥ്ഹെസീവ് ബലം മൂലം പരുത്തിപോലുള്ള നാരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന തുണികളില്‍ നിന്നും പൂര്‍ണ്ണമായും ജലം നീക്കം ചെയ്യാന്‍ കഴിയണമെന്നില്ല എന്നൊരു പരിമിതി ഇത്തരം ഡ്രയറുകള്‍ക്കുണ്ട്.

മിക്കവാറും ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ വഴിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എത്ര സമയം കറങ്ങണം തുടങ്ങിയ കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുവാനുള്ള ടൈമര്‍ സംവിധാനങ്ങള്‍ ഇന്ന് ഭൂരിഭാഗം അലക്ക്‌യന്ത്രങ്ങള്‍ക്കൊപ്പവും ഉണ്ട്. പൂര്‍ണ്ണമായും പ്രോഗ്രാം ചെയ്യാവുന്ന യന്ത്രങ്ങളും ലഭ്യമാണ്. പൈപ്പില്‍ നിന്നും ജലമെടുക്കുന്നത് മുതല്‍ അലക്കലും ഉണക്കലും ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും മനുഷ്യന്റെ ഇടപെടല്‍ കൂടാതെ തന്നെ ചെയ്യുന്ന ഇലക്ട്രോണിക്ക് സംവിധാനങ്ങളാണിവ.

സുരക്ഷ
കറക്കത്തെ പ്രതിരോധിക്കാനാവാതെ സ്പിന്നര്‍ പൊട്ടിപ്പോവുകയോ തെറിച്ചുപോവുകയോ മറ്റോ ചെയ്താല്‍ അത് അപകടങ്ങള്‍ക്ക് വഴിവയ്ക്കും.  അതു കൊണ്ടു തന്നെ സ്പിന്നര്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന വസ്തു അതി വേഗത്തിലുള്ള കറക്കത്തേയും വിറയലിനേയും മറ്റും പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കും.  ഈ അറയുടെ അടപ്പ് തുറന്നാല്‍ മോട്ടോറിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുകയും അതോടൊപ്പം ഇത് ഒരു ബ്രേക്കായി പ്രവര്‍ത്തിച്ച് സ്പിന്നറിന്റെ കറക്കത്തെ നിര്‍ത്തുകയും ചെയ്യും. ഈ സംവിധാനം അറിയാതെ കൈയ്യോ മറ്റോ കറങ്ങുന്ന അറയ്ക്കുള്ളില്‍ പോകാതെ സംരക്ഷിക്കുന്നു.

രണ്ട് അറകളും ഒരു അറയിലേക്ക് ഏകോപിപ്പിച്ച ഫുള്ളി ഓട്ടോമാറ്റിക് അലക്ക്‌യന്ത്രങ്ങളും ഇന്ന് ലഭ്യമാണ്. വെള്ളം ചൂടാക്കാനും അലക്കുന്ന സമയത്ത് ജലത്തില്‍ വായു ലയിപ്പിക്കുവാനുള്ള സംവിധനങ്ങളും വരെ ഇന്ന് പല വാഷിംഗ് മെഷീനുകളിലും ലഭ്യമാണ്. 

ടോട്ടോചാന്‍

റഫ്രിജറേറ്റര്‍

റഫ്രിജറേറ്റര്‍


ഐസ്ക്രീം എന്ന് കേള്‍ക്കുമ്പോഴേ ആ തണുപ്പിന്റെ രുചി നമ്മുടെ നാവില്‍ വരും. റഫ്രിജറേറ്റര്‍ എന്ന ഉപകരണത്തിന് മുന്‍പ് ഐസ്ക്രീം എന്ന സ്വാദിഷ്ഠ വിഭവം സ്വാഭാവികമായി മഞ്ഞ് വീഴുന്ന രാജ്യങ്ങളില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ശീതീകരണി എന്ന ഉപകരണത്തിന്റെ ആവശ്യം വസ്തുക്കള്‍ കേട് കൂടാതെ കൂടുതല്‍ കാലം നിലനിര്‍ത്തുക എന്നതായിരുന്നു. റഫ്രിജറേറ്റര്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് ഐസ് ഹൌസുകള്‍ എന്നൊരു സംവിധാനം ഉണ്ടായിരുന്നു. മലമുകളില്‍ നിന്നും മറ്റും ലഭിക്കുന്ന സ്വാഭാവിക മഞ്ഞ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശീതീകരണികളായിരുന്നു ഇവ. മഞ്ഞ് കാലത്ത് പാലും മറ്റും കേട് കൂടാതെ ഇരിക്കാന്‍ അവ വീടിന് പുറത്ത് സൂക്ഷിക്കുമായിരുന്നത്രേ!! താപനില കുറഞ്ഞ അന്തരീക്ഷത്തില്‍ ഭക്ഷണത്തെ ജീര്‍ണ്ണിപ്പിക്കുന്ന ബാക്റ്റീരികളുടേയും മറ്റും പ്രവര്‍ത്തനം മന്ദീഭവിക്കുകയോ നിലയ്ക്കുകയോ ചെയ്യുന്നതിനാലാണ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കേട് കൂടാതെ ദീര്‍ഘനാള്‍ ഇരിക്കുന്നത്.
എല്ലാത്തരം ശീതികരണികളുടേയും പ്രവര്‍ത്തനം അടിസ്ഥാനപരമായി ഒന്ന് തന്നെയാണ്. തണുപ്പിക്കേണ്ട അറയില്‍ നിന്നുള്ള താപം വലിച്ചെടുത്ത് പുറത്തു കളയുക എന്നത്. ഇപ്പോള്‍ നാം കാണുന്ന എ.സി, റഫ്രിജറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയവയെല്ലാം തന്നെ ചെയ്യുന്ന പ്രവര്‍ത്തനം ഇതു തന്നെ. ഇതിനായി വിവിധ രീതികള്‍ അനുവര്‍ത്തിക്കുന്നു എന്ന് മാത്രം. ബാഷ്പീകരണതത്വം ഉപയോഗിച്ചാണ് ഭൂരിഭാഗം റഫ്രിജറേറ്ററുകളും ശീതീകരണം എന്ന പ്രക്രിയ നടത്തുന്നത്. കുളിച്ച ശേഷം കാറ്റത്ത് വന്ന് നിന്നാല്‍ നമുക്ക് തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇതും ബാഷ്പീകരണം മൂലമാണ് സംഭവിക്കുന്നത്. ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലാംശം അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ച് പോകുന്നു. ഇങ്ങനെ ബാഷ്പീകരിച്ച് പോകണമെങ്കില്‍ ഊര്‍ജ്ജം ആവശ്യമാണ്. ശരീരത്തില്‍ നിന്നുള്ള താപമാണ് ഇതിനായി വിനിയോഗിക്കുക. തന്മൂലം ശരീരതാപം കുറയുന്നു. ഈ താപ നഷ്ടമാണ് തണുപ്പായി നമുക്ക് അനുഭവവേദ്യമാകുന്നത്. ജലത്തിന് പകരം അല്പം പെട്രോളോ ആള്‍ക്കഹോളോ കയ്യില്‍ പുരട്ടി നോക്കൂ. കൂടുതല്‍ തണുപ്പ് തോന്നുത് കാണാം. വളരെ വേഗം ബാഷ്പീകരണത്തിന് വിധേയമാകുന്ന ദ്രാവകങ്ങളായതിനാലാണിത്. കുറഞ്ഞ താപനിലയിലും ബാഷ്പീകരണം ത്വരിതവേഗത്തില്‍ നടത്താന്‍ ഇത്തരം ദ്രാവകങ്ങള്‍ക്ക് കഴിയുന്നു.  ഇതേ തത്വമുപയോഗിച്ചാണ് ഇന്നത്തെ ഭൂരിഭാഗം റഫ്രിജറേറ്ററ്ററുകളും പ്രവര്‍ത്തിക്കുന്നത്. വളരെക്കുറഞ്ഞ താപനിലയില്‍പ്പോലും അതിവേഗം ബാഷ്പീകരിക്കാന്‍ കഴിവുള്ള ദ്രാവകങ്ങാണ് ഇന്നത്തെ റഫ്രിജറേറ്ററുകളില്‍ ഉപയോഗിക്കുന്നത്.
റഫ്രിജറേറ്ററുകളുടെ ഘടകഭാഗങ്ങള്‍

  • കംപ്രസ്സര്‍
  • താപവിനിമയ കുഴലുകള്‍
  • റഫ്രിജറന്റ് എന്ന ദ്രാവകം
റഫ്രിജറന്റ് സാധാരണഗതിയില്‍ വാതകമായിരിക്കും. ഈ വാതകത്തെ അതിശക്തമായ മര്‍ദ്ദമുപയോഗിച്ച് വ്യാപ്തം കുറയ്ക്കുന്ന പ്രക്രിയയാണ് കംപ്രസറില്‍ നടക്കുന്നത്. വളരെ ശക്തിയായ മര്‍ദ്ദം പ്രയോഗിക്കുന്നതോടെ വാതകത്തിന്റെ താപവും വര്‍ദ്ധിക്കുന്നു. നീളമേറിയ ഒരു ചെമ്പുകുഴലിലൂടെ ഇത് കടന്നുപോകുന്നു. റഫ്രിജറേറ്ററിന്റെ പുറത്താണ് ഇത് ഘടിപ്പിക്കാറ്. കുഴലിനുള്ളിലൂടെ കടന്നുപോകുമ്പോള്‍ മര്‍ദ്ദം മൂലം ലഭിച്ച താപം അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിച്ച് കളയാന്‍ ഇത് സഹായിക്കുന്നു. വീട്ടിലെ റഫ്രിജറേറ്ററിന്റെ പുറക് വശത്ത് കാണുന്ന കുഴലുകള്‍ ഇതിനുള്ളതാണ്. നല്ല ഒരു താപചാലകമായിരിക്കണം ഈ കുഴല്‍. അതിനാലാണ് ചെമ്പ് കുഴല്‍ ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലേക്കുള്ള താപപ്രസരണം മൂലം താപനില കുറയുന്നതോടെ കുഴലിനുള്ളിലെ വാതകം ഘനീഭവിക്കുകയും ദ്രാവകമായി മാറുകയും ചെയ്യും. ഇപ്പോഴും മര്‍ദ്ദത്തില്‍ വലിയ കുറവൊന്നും ഉണ്ടാകുന്നില്ല. ഈ ദ്രാവകം നോസില്‍ ഘടിപ്പിച്ച ഒരു വാല്‍വിലേക്കാണ് ചെല്ലുന്നത്. ഇതിന്റെ വ്യാസം വളരെക്കുറവായിരിക്കും. വ്യാസം കുറഞ്ഞ ഈ കുഴല്‍ തുറക്കുന്നത് അല്പം വലിയ ഒരു കുഴലിലേക്കാണ്. അവിടം മര്‍ദ്ദം കുറഞ്ഞ പ്രദേശമായി നിലനിര്‍ത്തിയിരിക്കും. തോട്ടത്തില്‍ വെള്ളം പോകുന്ന പൈപ്പിന്റെ അറ്റം അമര്‍ത്തി കൂടുതല്‍ ദൂരത്തേക്ക് വെള്ളം ചീറ്റിക്കുന്ന പരിപാടിയോട് ഇതിനെ ഉപമിക്കാം. അതോടെ ശക്തിയായി ചീറ്റുന്ന ദ്രാവകം പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുകയും വികസിക്കുകയും ചെയ്യും. ഈ ബാഷ്പീകരണത്തിന് വേണ്ട താപം അത് കുഴലിന്റെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കും. അതോടെ കുഴലിന് ചുറ്റുമുള്ള അന്തരീക്ഷം തണുക്കുന്നു. റഫ്രിജറേറ്ററില്‍ ഫ്രീസര്‍ ഇരിക്കുന്ന അറയെ ചുറ്റിവരിഞ്ഞ നിലയിലാണ് ഈ കുഴലുകള്‍ സ്ഥാപിച്ചിരിക്കുക. ഫ്രീസര്‍ എല്ലായ്പ്പോഴും അടഞ്ഞിരിക്കും. താപം കടത്തിവിടാത്ത വസ്തുക്കള്‍ വച്ചാണ് ഈ അറ നിര്‍മ്മിക്കുന്നത്. ബാഷ്പീകരണത്തിന് വിധേയമായി വികസിച്ച വാതകം വീണ്ടും കംപ്രസ്സറിലേക്ക് ചെല്ലുകയും മേല്‍പറഞ്ഞ പ്രക്രിയ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. തുടര്‍ച്ചയായി ഇത് നടക്കുന്നതോടെ ഫ്രീസറിന്റെ അകവശത്തെ താപനില വളരെയധികം താഴുന്നു. റഫ്രിജറേറ്ററുകളില്‍ ഫ്രീസര്‍ ഏറ്റവും മുകളിലായാണ് സ്ഥാപിക്കുന്നത്. ഫ്രീസറില്‍ നിന്നുള്ള തണുത്ത വായു എല്ലായ്പ്പോഴും താഴോട്ടാണ് പ്രവഹിക്കുക. ഈ പ്രവാഹമാണ് താഴെയുള്ള തട്ടുകളെ തണുപ്പിക്കുന്നത്.
കൂടുതലായും ഉപയോഗിക്കപ്പെടുന്ന രീതി ഇതാണെങ്കിലും മറ്റ് ചില മാര്‍ഗ്ഗങ്ങളിലൂടെയും റഫ്രിജറേഷന്‍ സാധ്യമാക്കാവുന്നതാണ്. തെര്‍മോഇലക്ട്രിക്ക് റഫ്രിജറേഷന്‍ എന്നൊരു സംവിധാനം പരീക്ഷണശാലകളില്‍ ഉപയോഗിക്കാറുണ്ട്. രണ്ട് വ്യത്യസ്ഥ ലോഹക്കമ്പികളുടെ അറ്റങ്ങള്‍ ചേര്‍ത്ത് ബന്ധിച്ച ഒരു സംവിധാനത്തിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ ഒരറ്റം ചൂടാകുകയും അടുത്ത അറ്റം തണുക്കുകയും ചെയ്യുന്ന പ്രതിഭാസത്തെ ആസ്പദമാക്കിയാണ് റഫ്രിജറേഷന്‍ സാധ്യമാക്കുന്നത്. പെല്‍റ്റിയര്‍ പ്രതിഭാസം എന്നാണ് ഇത് അറിയപ്പെടുന്നത്. മാഗ്നറ്റിക്ക് റഫ്രിജറേഷന്‍ എന്ന മറ്റൊരു സംവിധാനം വളരെയധികം താഴ്ന്ന (~0.3K) താപനിലകള്‍ സാധ്യമാക്കാന്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. 
ടോട്ടോചാന്‍

ഇലക്ട്രോ മാഗ്നെറ്റിക് ലൌഡ് സ്പീക്കര്‍

        ഇലക്ട്രോ മാഗ്നെറ്റിക് ലൌഡ് സ്പീക്കര്‍
ടി.വി., റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, സി.ഡി. പ്ലയര്‍, അങ്ങിനെ ശബ്ദവുമായി ബന്ധമുള്ള എല്ലാ ഉപകരണങ്ങളുടേയും അനുബന്ധ ഉപകരണമാണ് നമുക്ക് ചിര പരിചിതമായ സ്പീക്കര്‍. വളരെ ലളിതമായ ഒരു ഉപകരണം കൂടിയാണിത്. വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജമാക്കി മാറ്റുക എന്നതാണ് സ്പീക്കറിന്റെ പ്രാഥമിക ധര്‍മ്മം. ടെലിഫോണിന്റെ ആവിര്‍ഭാവത്തോടെയാണ് ശബ്ദത്തെ പുനസൃഷ്ടിക്കേണ്ടതിന്റെ വ്യാപകമായ ആവശ്യം വേണ്ടി വന്നത്. സ്പീക്കറുകളുടെ കഥയും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ജോഹാന്‍ ഫിലിപ്പ്, അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ എണ്‍സ്റ്റ് സീമെന്‍സ് തുടങ്ങിയവരായിരുന്നു ആദ്യകാല സ്പീക്കറുകള്‍ രൂപകല്പന ചെയ്തവരില്‍ പ്രധാനികള്‍. 18 ആം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങളിലാണ് ഈ കാല്‍വയ്പ്പുകള്‍. 1924 ല്‍ ഇന്നുപയോഗിക്കുന്ന തരത്തിലുള്ള ചലിക്കും ചുരുള്‍ സ്പീക്കറുകളുടെ ആദ്യപേറ്റന്റ് ചെസ്റ്റര്‍ റൈസും എഡ്വാര്‍ഡ് കെലോഗും കരസ്ഥമാക്കിയതോടെ കൂടുതല്‍ പേരും ഈ വഴിക്ക് തിരിഞ്ഞു. പിന്നീട് പലരായി പല വിധത്തിലുള്ള സ്പീക്കറുകള്‍ക്ക് രൂപം നല്‍കി. സൂഷ്മമായ ശബ്ദങ്ങളെപ്പോലും കേള്‍പ്പിക്കാന്‍ കഴിയുന്ന സ്പീക്കറുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ ഇന്നും തുടരുന്നുണ്ട്.

ഇന്നുപയോഗിക്കുന്ന സ്പീക്കറുകളില്‍ ഭൂരിഭാഗവും ചലിക്കും ചുരുള്‍ ലൌഡ് സ്പീക്കര്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്. വൈദ്യുതകാന്തിക പ്രേരണവുമായി ബന്ധപ്പെട്ട തത്വങ്ങളാണ് ഇത്തരം സ്പീക്കറുകളുടെ അടിസ്ഥാനം.  ഒരു കമ്പിയിലൂടെ വൈദ്യുതി ഒഴുകുമ്പോള്‍ ആ ചാലകത്തിന് ചുറ്റും ഒരു കാന്തികക്ഷേത്രം രൂപപ്പെടും. അതായത് ഈ കമ്പി ഒരു കാന്തമായി മാറും എന്നര്‍ത്ഥം. രണ്ടു കാന്തങ്ങള്‍ അടുത്ത് കൊണ്ടുവന്നാല്‍ അവ പരസ്പരം ബലം പ്രയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. ആകര്‍ഷണമോ വികര്‍ഷണമോ ആകാം ഈ ബലം. അതേ പോലെ വൈദ്യുതിയൊഴുകുന്ന ഒരു കമ്പിയെ ഒരു കാന്തത്തിനടുത്ത് വച്ചാലും ഇത് തന്നെ സംഭവിക്കും. കമ്പിയില്‍ ഒരു ബലം അനുഭവപ്പെടും. സ്വതന്ത്രമായി ചലിക്കാന്‍ കഴിയുന്ന കമ്പിയാണെങ്കില്‍ അത് ബലം പ്രയോഗിക്കപ്പെടുന്ന ദിശയില്‍ ചലിക്കുകയും ചെയ്യും. ഒരു വൈദ്യുതമോട്ടോര്‍ പ്രവര്‍ത്തിക്കുന്നത് ഈ തത്വമുപയോഗിച്ചാണ്. ഇത് തന്നെയാണ് ഒരു സ്പീക്കറിലും സംഭവിക്കുന്നത്.

സ്പീക്കറിന്റെ ഘടക ഭാഗങ്ങള്‍
  1. സ്ഥിരകാന്തം
  2. വോയിസ് കോയില്‍
  3. ഡയഫ്രം
സ്ഥിരകാന്തം
വളയരൂപത്തിലുള്ള ഒരു സ്ഥിരകാന്തമാണ്  സ്പീക്കറിന്റെ പ്രധാനഭാഗങ്ങളിലൊന്ന്. സാമാന്യം ശക്തിയേറിയ ഒരു കാന്തമായിരിക്കും ഇത്. പഴയ സ്പീക്കറുകള്‍ അഴിച്ചെടുത്താല്‍ ലഭിക്കുന്നത് ഈ കാന്തമാണ്. ഇതിന്റെ നടുവിലുള്ള ദ്വാരത്തിനുള്ളില്‍ ശക്തിയേറിയ കാന്തികക്ഷേത്രം ലഭ്യമാകും. ഈ കാന്തികക്ഷേത്രത്തിന്റെ ശക്തികൂട്ടുവാനായി ഒരു പച്ചിരുമ്പ് സിലിണ്ടര്‍ ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ടാകും. കാന്തത്തിന്റെ ഒരു വശം ഒരു പച്ചിരുമ്പ് തളികയുപയോഗിച്ച് അടച്ചിട്ടും ഉണ്ടാകും. ഈ സംവിധാനം സാധാരണ അല്പം പശയുപയോഗിച്ച് കാന്തത്തോട് ഒട്ടിച്ചുവയ്ക്കുകയാണ് പതിവ്.

വോയിസ് കോയില്‍
സ്പീക്കറിന്റെ മര്‍മ്മപ്രധാനമായ ഭാഗമാണിത്. വളരെ നേര്‍ത്ത ചെമ്പ് കമ്പി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഒരു ചുരുളാണ് വോയിസ് കോയില്‍. സ്പീക്കറിന്റെ നടുക്ക് സ്ഥാപിച്ചിരിക്കുന്ന പച്ചിരുമ്പ് സിലിണ്ടറിനു ചുറ്റുമായിട്ടാണ് ഈ കോയില്‍ സ്ഥാപിക്കുന്നത്. പരമാവധി കാന്തികക്ഷേത്രം ഈ കോയിലിലൂടെ കടന്നുപോകാനാണ് ഈ സംവിധാനം. കോയിലിന്റെ രണ്ടറ്റവും സ്പീക്കറിന്റെ ചട്ടക്കൂടിലുള്ള ലീഡുകളിലേക്ക് ഘടിപ്പിച്ചിട്ടുണ്ടാകും. വൈദ്യുതി നല്‍കുന്നത് ഈ ലീഡുകളിലേക്കാണ്. വോയിസ് കോയിലിനെ സ്പീക്കറിന്റെ ചട്ടക്കൂടുമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നത് സ്പൈഡര്‍ ഉപയോഗിച്ചാണ്. തുണിയോ കടലാസോ ലോഹമോ കൊണ്ട് നിര്‍മ്മിച്ച സി.ഡി.യുടെ ആകൃതിയിലുള്ള ഒന്നാണ് സ്പൈഡര്‍. വോയിസ് കോയിലിനെ സ്പീക്കറിന്റെ നടുക്ക് സ്വതന്ത്രമായി നിര്‍ത്തുകയും ചലിക്കാന്‍ അനുവദിക്കുകയുമാണ് സ്പൈഡറിന്റെ ധര്‍മ്മം.

ഡയഫ്രം (കോണ്‍)
ഒരു കടലാസ് വായയുടെ നേരേ പിടിച്ച് സംസാരിച്ചാല്‍ അത് വിറയ്ക്കുന്നത് കാണാം. ഇതേ ചലനം കടലാസില്‍ ഏതെങ്കിലും തരത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നാം പറഞ്ഞത് കടലാസില്‍ നിന്നുള്ള ശബ്ദമായി നമുക്ക് കേള്‍ക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ചലനം സ്പീക്കറില്‍ സൃഷ്ടിക്കുന്ന ഭാഗമാണ് ഡയഫ്രം. പ്രത്യേകതരം കടലാസോ തുണിയോ കൊണ്ടാണ് ഇത്തരം ഡയഫ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു കടലാസ് കുമ്പിളിന്റെ ആകൃതിയിലാണ് ഈ ഡയഫ്രം ഇരിക്കുന്നത്. ഇതിന്റെ വ്യാസം കൂടിയ ഭാഗം സ്പീക്കറിന്റെ ചട്ടക്കൂടുമായി സസ്പെന്‍ഷന്‍ എന്ന ഒരു സംവിധാനം മുഖേന ബന്ധിപ്പിച്ചിരിക്കും. കോണിന് സ്വതന്ത്രമായി ചലിക്കാന്‍ അനുവദിക്കുന്നതിനുള്ള ഒരു സംവിധാനമാണ് കോണ്‍. നല്ല ഇലാസ്തിക സ്വഭാവമുള്ള ഒന്നാണിത്. സ്പീക്കറിന്റെ ഡയഫ്രത്തില്‍ ചെറുതായി ഒന്ന് അമര്‍ത്തിനോക്കൂ. കൈയ്യെടുക്കുമ്പോള്‍  തന്നെ അത് പഴയ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് കാണാം. സസ്പെന്‍ഷന്‍ എന്ന ഈ സംവിധാനമാണ് അതിന് വഴിയൊരുക്കുന്നത്.  ഡയഫ്രത്തിന്റെ വ്യാസം കുറഞ്ഞ അറ്റം വോയിസ് കോയിലുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതോടെ വോയിസ് കോയില്‍ ചലിച്ചാല്‍ ഡയഫ്രവും അതിനനുസരിച്ച് ചലിക്കും. ഡയഫ്രത്തിന്റെ വലിപ്പത്തിനനുസരിച്ചും വോയിസ് കോയിലിന്റെ പ്രത്യേകതകളനുസരിച്ചും വിവിധ തരത്തിലുള്ള സ്പീക്കറുകള്‍ നിര്‍മ്മിക്കപ്പെടുന്നു. സ്പീക്കറുകള്‍ മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന എല്ലാ ഫ്രീക്വന്‍സികളോടും ഒരേ രീതിയിലല്ല പ്രതികരിക്കുന്നത്. അതു കൊണ്ട് തന്നെ 20Hz മുതല്‍ 20Khz വരെയുള്ള ഫ്രീക്വന്‍സികള്‍ എല്ലാം ഒരേ തീവ്രതയോടെ കേള്‍പ്പിക്കാന്‍ കഴിയുന്ന സ്പീക്കറുകള്‍ നിര്‍മ്മിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

പ്രവര്‍ത്തനം
ഒരു പാട്ടിനോ മറ്റോ അനുസൃതമായ വൈദ്യുതി സ്പീക്കറിലേക്ക് നല്‍കുന്നത് അതിന്റെ ലീഡുകള്‍ വഴിയാണ്. ലീഡുകളില്‍ നിന്നും നേരിട്ട് കാന്തികമണ്ഡലത്തിലിരിക്കുന്ന വോയിസ് കോയിലിലേക്കാണ് വൈദ്യുതിയെത്തുക. അതോടെ വോയിസ് കോയില്‍ ഒരു വൈദ്യുത കാന്തമായി മാറുന്നു. രണ്ട് വൈദ്യുതക്ഷേത്രങ്ങളും തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി വോയിസ് കോയിലില്‍ ബലം അനുഭവപ്പെടുകയും ചലിക്കാന്‍ ആരംഭിക്കുകയും ചെയ്യും. ഈ ചലനം കോയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡയഫ്രത്തേയും ചലിപ്പിക്കും. ഡയഫ്രത്തിന്റെ വിറയല്‍ അതിന് ചുറ്റുമുള്ള വായുവില്‍ സമ്മര്‍ദ്ദ തരംഗങ്ങള്‍ സൃഷ്ടിക്കുകയും നാമത് ശബ്ദമായി കേള്‍ക്കുയും ചെയ്യുന്നു.

ഒരു സ്പീക്കറിനെ നമുക്ക് ഒരു മൈക്രോഫോണായും ഉപയോഗിക്കാവുന്നതാണ്. അതായത് സ്പീക്കറിന്റെ ഡയഫ്രത്തെ നോക്കി സംസാരിച്ചാല്‍ വോയിസ് കോയിലില്‍ അതിനനുസൃതമായ വൈദ്യുതി സൃഷ്ടിക്കപ്പെടും. എല്ലാ ഫ്രീക്വന്‍സികളേയും ഒരേ പോലെ വൈദ്യുതസിഗ്നലാക്കി മാറ്റാന്‍ കഴിയുകയില്ല എന്നതും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും മൂലം സാധാരണഗതിയില്‍ അങ്ങിനെ ഉപയോഗിക്കാറില്ല എന്ന് മാത്രം. 

എഴുതിയത് ടോട്ടോചാന്‍

Saturday, March 1, 2014

രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ബംഗ്ലൂരില്‍

രാജ്യത്തെ ആദ്യ ഇലക്ട്രിക്  ബസ് ബംഗ്ലൂരില്‍
ബാംഗ്ലൂര്‍: രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാന്‍സ്‌പോര്‍ട്ട് ബസ് ബാംഗ്ലൂരില്‍ നിരത്തിലിറങ്ങി. ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ബാറ്ററിയില്‍ ഓടുന്ന ബസ് സര്‍വീസ് മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ബാംഗ്ലൂരിലെ ബി.എം.ടി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഉദ്യാനനഗരി മാലിന്യമുക്തമാക്കുന്നതിനുള്ള മാതൃകാപരമായ ചുവടുവെപ്പായാണ് ഇലകട്രിക് ബസ്സിനെ കാണുന്നതെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ തുടര്‍ച്ചയായ വില വര്‍ധനയില്‍ പൊതുഗതാഗത സംവിധാനത്തെ നിലനിര്‍ത്താന്‍ ഇത്തരം സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

41 യാത്രക്കാര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ആഡംബര സൗകര്യമുള്ള ബസ്സിന്റെ പ്രത്യേകത 100 ശതമാനം പരിസ്ഥിതിസൗഹൃദം എന്നതാണ്. പുകയില്ലാത്തതിനാല്‍ അന്തരീക്ഷ മലിനീകരണവും ബാറ്ററി ആയതിനാല്‍ ശബ്ദമലിനീകരണവും ഉണ്ടാവില്ല. ബാറ്ററി ഒരിക്കല്‍ ആറുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോ മീറ്റര്‍ സര്‍വീസ് നടത്താം. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സൗരോര്‍ജത്തില്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഇലക്ട്രിക് ബസ്സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് ബാറ്ററിയാണ് ബസ്സിന് ആവശ്യമായ വൈദ്യുതി സംഭരിക്കുന്നത്. ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് 1.2 കിലോവാട്ട് പവറാണ് വിനിയോഗിക്കുന്നത്. ബസ്സിനു പിറകിലാണ് ബാറ്ററി. ഇത് ഓണ്‍ ചെയ്താല്‍ മാത്രമേ ഡ്രൈവര്‍ക്ക് ബസ് സ്റ്റാര്‍ട്ടാക്കാനാകൂ.

യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രണ്ട് സി.സി.ടി.വി.ക്യാമറകളും സുരക്ഷാവാതിലും ബസ്സിലുണ്ട്. നിര്‍മാണച്ചെലവ് ബി.എം.ടി.സി. വെളിപ്പെടുത്തിയിട്ടില്ല. വര്‍ധിച്ചുവരുന്ന ഡീസല്‍ ചെലവ് മറികടക്കാന്‍ കൂടി നടത്തുന്ന പരീക്ഷണമായാണ് ഇലക്ട്രിക് ബസ്സിനെ കാണുന്നത്.
അന്തരീക്ഷ, ശബ്ദമലിനീകരണങ്ങളില്ലാതെ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായ ബസാണ് ബി.വൈ.ഡി കെ.9 സീരീസ് ഇലക്ട്രിക് ബസ്. ബാംഗ്ലൂര്‍മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ചൈനീസ് കമ്പനിയായ ഉട്യോപ്യാ ഓട്ടോമേഷന്‍ കണ്‍ട്രോളും സംയുക്തമായി 3 മാസത്തെ പരീക്ഷണ ഓട്ടമാണ് രാജ്യത്തെ ഐ.ടി തലസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്. മജസ്റ്റികില്‍ നിന്നും കാഡുഗൊഡി വരെയാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 6 സര്‍വീസുകളാണുള്ളത്.  യാത്രക്കാര്‍ക്ക് സുരക്ഷാഭീഷണിയില്ലാതെ ബാറ്ററി റീച്ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനമാണുള്ളത്. ബസ്സിന്റെ മുന്നിലും പിന്നിലുമായി സ്ഥാപിച്ച എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡില്‍ യാത്രാവിവരങ്ങള്‍ കന്നടയിലും ഇംഗ്ലീഷിലും കാണിക്കും. വാതിലുകള്‍ ഓട്ടോമാറ്റിക്കായാണ് പ്രവര്‍ത്തിക്കുന്നത്.