CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, May 23, 2023

സോൾഡറിങ്ങിൻ്റെ ചരിത്രം ഭാഗം 1.

 

സോൾഡറിങ്ങിൻ്റെ ചരിത്രം ഭാഗം 1. 
 

 
ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങളിലേക്ക് നമ്മൾ കടക്കുന്നത് ഒരു സോൾഡറിങ്ങ്‌ അയണിൽ കൈവച്ചു കൊണ്ടായിരിക്കുമല്ലോ!
സോൾഡറിങ്ങിൻ്റെ കഥ ആരംഭിക്കുന്നത് കറണ്ടും, ഇലക്ട്രോണിക്സും ഒന്നുമില്ലാത്ത പതിനേഴാം നൂറ്റാണ്ടിലാണ്.
ആദ്യകാല സോൾഡറിങ്ങ് ഉപകരണമായ
ബ്ലോ ലാമ്പുകൾ എന്ന ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ റിപ്പയർ രംഗത്തെ ആദ്യഗാമിയായ പോർട്ടബിൾ സോൾഡറിങ്ങ് ടൂൾ കാലയവനികയിൽ ഏതാണ്ട് മറഞ്ഞു കഴിഞ്ഞു.!
ചരിത്രത്തിൻ്റെ അവശേഷിപ്പുകളായി ഇവൻമാരെ ആരെയെങ്കിലും നിങ്ങൾ യാദൃശ്ചികമായി വല്ല അക്രിക്കടയിലും കണ്ടാൽ പുറംകാല് കൊണ്ട് തൊഴിച്ച് മാറ്റരുതേ!
ചരിത്രത്തിൻ്റെ ഭാഗമായ നിരവധി കഥകൾ ഇവൻമാർക്കു പിന്നിലും ഉണ്ട്.
ആഭരണ നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരുന്നവരാണ് തീ ജ്വാലയിലേക്ക് വായു ഒരു ഊത്തു കുഴലിൻ്റെ സഹായത്താൽ ശക്തിയായി അതേ സമയം നിയന്ത്രിതമായും ഊതിയാൽ ജ്വല നീല വെളിച്ചത്തോടെ കത്തി ഉയർന്ന താപം പുറപ്പെടുവിക്കുമെന്ന് കണ്ടെത്തിയത് .അവർ ഈ സംവിധാനത്തെ ഊത്തു കുഴൽ അഥവാ ബ്ലോ ലാമ്പ് എന്നു നാട്ട് ഭാഷയിൽ വിളിച്ച് പോന്നു.
1797 കളിൽ ജർമ്മൻ ശാസ്ത്രജ്ഞനായ ആഗസ്റ്റ് വോൺ മർക്കാർഡ് August von Marquard ബ്ലോ ലാമ്പിൻ്റെ പ്രാഗ്തന രൂപം കണ്ട് പിടിച്ചു. സസ്യ എണ്ണകളോ, സ്പിരിറ്റോ ഉപയോഗിക്കുന്ന ഒരു വിളക്കിനോട് ചേർന്ന് ഒരു കുഴലിലൂടെ നിയന്ത്രിതമായി വായൂ പ്രവാഹം സാദ്ധ്യമാക്കുന്ന കൈ കൊണ്ട് കറക്കി പ്രവർത്തിക്കുന്ന ബ്ലോവർ അടങ്ങിയ സംവിധാനമായിരുന്നു ആഗസ്റ്റ് വോണിൻ്റെ ബ്ലോ ലാമ്പ്..
ഇതിൻ്റെ ജ്വാലയ്ക്ക് 250-300 ഡിഗ്രി വരെയുള്ള താപനിലകൾ കൈവരിക്കാനേ സാധിച്ചിരുന്നുള്ളൂ.
അന്നത്തെ കാലത്ത് ആ താപനില തന്നെ വളരെ ഉയർന്നതും കാര്യക്ഷമമെന്നും കരുതിയിരുന്നു.
1846 ൽ കനേഡിയൻ ജിയോളജിസ്റ്റും, ശാസ്ത്രജ്ഞനുമായ അബ്രഹാം ജെസ്നർ ക്രൂഡോയിലിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മണ്ണെണ്ണ വേർതിരിച്ചെടുക്കാനുള്ള മാർഗ്ഗം കണ്ട് പിടിച്ചതോടെയാണ് ശരിക്കുമുള്ള ബ്ലോ ലാമ്പ് പിറവിയെടുത്തത്.
മണ്ണെണ്ണയുടെ കണ്ട് പിടുത്തം, പെട്രോൾ, ഡീസൽ തുടങ്ങിയവയിലേക്ക് വഴിമാറിയത് വേറേ കഥകൾ..
മണ്ണെണ്ണ ഇന്ധനമായും, ഒപ്പം ജ്വലന ശേഷി വർദ്ധിപ്പിക്കുവാനും,ഓക്സിജൻ കൂടുതൽ ലഭ്യമാക്കാൻ അധിക വായൂ പ്രവാഹത്തിനും, കാര്യക്ഷമത കൂട്ടുന്നതിനുമായി മണ്ണെണ്ണ നിറയ്ക്കുന്ന ടാങ്കിൽ തന്നെ സമ്മർദ്ധത്തിനായി കാറ്റടിച്ച് നിറയ്ക്കുന്ന സ്റ്റവ്വുകൾ തുടർന്ന് വിപണിയിലെത്തി ..
1882 ൽ സ്വീഡനിലെ കാൾ റിച്ചാർഡ് നെയ്ബർഗ് എന്ന ശാസ്ത്രജ്ഞൻ മണ്ണെണ്ണയെ വാതക രൂപത്തിലാക്കാൻ പ്രീ ഹീറ്റ് ചെയ്യുന്ന സിമ്പിൾ ടെക്നിക്ക് വികസിപ്പിച്ചെടുത്തു.
സ്റ്റവ് കത്തുന്ന ജ്വാലയിൽ കൂടി ബർണ്ണറിലേക്കുള്ള മണ്ണെണ്ണക്കുഴൽ കടത്തിവിട്ടാണ് കാൾ റിച്ചാർഡ് നെയ്ബർഗ് ഇത് സാദ്ധ്യമാക്കിയത്.
റിച്ചാർഡ് നെയ്ബർഗ് 1883ൽ സ്വീഡനിൽ ആരംഭിച്ച കമ്പനി ബ്ലോ ലാമ്പുകളുടെ മാസ് പ്രൊഡക്ഷൻ ആരംഭിച്ചു.
820 ഡിഗ്രി വരെ ഉയർന്ന താപനില നെയ്ബർഗ് ബ്ലോ ലാമ്പുകൾ വളരെ വേഗം കൈ വരിക്കുമായിരുന്നു.
ഇതോടെ വാഹന റിപ്പയർ രംഗവും ,ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വ്യവസായ മേഖലയും വളരെ ജനകീയമായി.
ഈ വ്യവസായങ്ങളുടെ ആണിക്കല്ലായ രണ്ട് ലോഹങ്ങൾ തമ്മിലുള്ള വിളക്കിചേർക്കലും, ചൂടാക്കലും, ബ്ലോ ലാമ്പ് മുഖേന പൂ പറിക്കുന്നത് പോലെ ലളിതമായി ആർക്കും ചെയ്യാം എന്ന നിലയിലായി.
തട്ടലും മുട്ടലും മൂലം കേടാകുന്ന വാഹനങ്ങളുടെ റേഡിയേറ്റർ ,ചളുങ്ങിയ ബമ്പർ എന്നിവയെല്ലാം ബ്ലോ ലാമ്പിൻ്റെ കരസ്പർശത്താൽ പുതുജീവൻ ലഭിച്ചു പോന്നു.
പത്തൊമ്പതാം നൂറ്റാണ്ട് വാൽവ് റേഡിയോകളുടെ കാലമായിരുന്നു. അന്ന് വൈദ്യുതി അത്ര വ്യാപകവുമല്ല. 1930 കളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാൽവ് റേഡിയോകൾ രംഗപ്രവേശം ചെയ്തു.
വൈദ്യുതി എത്താത്ത വിദൂര നാടുകളിലൂ ബാറ്ററി വാൽവ് റേഡിയോകൾ ധാരാളമായി എത്തി. ഇവ റിപ്പയർ ചെയ്യാൻ സോൾഡറിങ്ങ് ടൂളായി ബ്ലോ ലാമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കടിയ എന്ന വിളിപ്പേരുള്ള ചെമ്പിൻ്റെ കട്ട ബ്ലോലാമ്പിന് മുന്നിലെ ജ്വാലയിൽ സദാ സമയവും ചൂടായി നിൽക്കും .ഒരു ചെറു ചുറ്റികയുടെ രൂപവും ഭാവമുള്ള ഉപകരണമാണ് കടിയ. ചിത്രം നോക്കുക. ബ്ലോ ലാമ്പിന് മുകളിൽ കടിയ സുരക്ഷിതമായി ഉറച്ചിരിക്കാൻ പാകത്തിന് രണ്ട് കടിയ ഹോൾഡറുകളും ഉണ്ടാകും. ആവശ്യാനുസരണം ചൂടാക്കിയ കടിയ എടുത്ത് റേഡിയോ പാർട്ടുകൾ ലെഡ് ഉപയോഗിച്ച് സോൾഡർ ചെയ്യും ,
ഒരു കടിയ ഉപയോഗിക്കുമ്പോൾ മറ്റൊരു കടിയ ലാമ്പിലെ സ്റ്റാൻഡിൽ ചൂടായിക്കൊണ്ടിരിക്കും. ഇതൊക്കെ ഉപയോഗിച്ച് സോൾഡർ ചെയ്യാൻ നല്ല സ്കിൽ ആവശ്യവുമായിരുന്നു. കറണ്ട് ആവശ്യമില്ല എന്നതൊഴിച്ചാൽ ഒരു പണിമുടക്ക് കേസായിരുന്നു ഇത്തരം സോൾഡറിങ്ങ്.
ശ്രദ്ധിച്ചില്ലെങ്കിൽ കടയടക്കം കത്തിപ്പോകും ,കയ്യും കാലും ഇതുകൊണ്ട് പൊള്ളാത്ത ഒരു ടെക്നീഷ്യനും അന്നുണ്ടായിരുന്നില്ല.
അന്നത്തെ ബ്ലോ ലാമ്പുകൾക്ക് കടിയ ഫിറ്റു ചെയ്യാനുള്ള സ്റ്റാൻഡ് സഹിതമാണ് വിൽപ്പനയ്ക്കെത്തിയിരുന്നത്.
വൈദ്യുതി വ്യാപകമായതോടെ ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്ക് മാത്രമായി ബ്ലോ ലാമ്പ് ഉപയോഗം ചുരുങ്ങി.
ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ ബ്ലോ ലാമ്പ് പണ്ടേ ഉപേക്ഷിച്ചു. ഇന്ന് 60 വയസിന് മേൽ പ്രായമുള്ള ടെക്നീഷ്യൻമാരിൽ അപൂർവ്വം ചിലർ ഇത് ഉപയോഗിച്ചിരിക്കാം.
2010 ഓടെ ഗ്യാസിൽ പ്രവർത്തിക്കുന്ന ലളിതവും ഭാരം കുറഞ്ഞതുമായ ഹാൻഡി ബ്ലോ ലാമ്പുകൾ നമ്മുടെ നാട്ടിലുമെത്തി.
ഇന്ന് അവനാണ് താരം. എന്തും ചൂടാക്കാനും, കത്തിക്കാനും, പെയിൻ്റ് ഇളക്കാനും, ഗ്യാസ് ബ്ലോ ലാമ്പ് തന്നെ വേണം. പഴയ മണ്ണെണ്ണ ബ്ലോ ലാമ്പുകൾ ചരിത്രത്തിന് വഴി മാറി .വല്ല പുരാവസ്തു ശേഖരക്കാരുടെ കയ്യിലും ഒന്നും ഒറ്റയുമായി ഇവനെ കണ്ടേക്കാം!. തുടരും
ചിത്രത്തിൽ കാണുന്നത് സീനിയർ ടെക്നീഷ്യൻ വർഗീസ് ഗാർഡിയൻ്റെ കൈവശമുള്ള 80 വർഷം പഴക്കമുള്ള സ്വീഡിഷ് നിർമ്മിത ബ്ലോലാമ്പ്.
ബാറ്ററി ടെർമിനലുകൾ പോലുള്ള ഹെവി ഡ്യൂട്ടി സോൾഡറിങ്ങിനായി വർഗീസ് ചേട്ടൻ ഇപ്പോഴും ഇവനെ ഉപയോഗിക്കുന്നുണ്ട്.
എഴുതിയത് #അജിത്_കളമശേരി, #ajith_Kalamassery,23.05.2023.

ഇന്ത്യയിലെ ഡ്രൈസെൽ ബാറ്ററികളുടെ ചരിത്രം.

 

ഇന്ത്യയിലെ ഡ്രൈസെൽ ബാറ്ററികളുടെ ചരിത്രം. 
 
 

നമ്മൾ ഇന്ന് പോർട്ടബിൾ ഇലക്ട്രോണിക്സ് എക്വിപ്മെൻ്റുകളിലും, ടോയി കളിലും അധികവും ലിഥിയം അയോൺ റീചാർജബിൾ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
എന്നാൽ ഒരു 2000 കാലഘട്ടം വരെ ഈ രംഗത്ത് മുടിചൂടാമന്നനായി നിന്നിരുന്നത് സിംഗിൾ സെല്ലിൽ നിന്നും 1.5 വോൾട്ട് ലഭിക്കുന്ന ഡ്രൈസെൽ ബാറ്ററികളായിരുന്നു. ഏതാണ്ട് ഏഴോളം വമ്പൻ ഫാക്ടറികളിൽ നിന്നായി കോടിക്കണക്കിന് വിവിധ തരം ഡ്രൈസെൽ ബാറ്ററികളാണ് ഇന്ത്യയിൽ അതു വരെ ഒരു വർഷം ചിലവായിരുന്നത്.
ഡ്രൈസെൽ എന്ന വിളിപ്പേരിൽ ചിലർക്ക് ഒരു ആശയക്കുഴപ്പം തോന്നിയേക്കാം. ഇപ്പോൾ ലഭിക്കുന്ന ചെറുതരം ബാറ്ററികളെല്ലാം ഡ്രൈസെൽ അല്ലേ.പിന്നെയെന്തിന് ഡ്രൈസെൽ എന്ന് എടുത്തു പറയുന്നു.
സാധാരണ ഗതിയിൽ 1.5 വോൾട്ട് അല്ലെങ്കിൽ 9 V പവർ ഔട്ട് തരുന്ന സിംഗിൾ ബാറ്ററികളെയാണ് ഡ്രൈസെൽ എന്നു വിളിക്കുന്നത്.
ഇവ, സിങ്ക് ക്ലോറൈഡ്, ആൽക്കലൈൻ, മെർക്കുറി എന്നിങ്ങനെ വിവിധ വകഭേദങ്ങളിൽ ലഭിക്കും.
1866 ൽ ഫ്രഞ്ച് എഞ്ചിനീയറായ ജോർജസ് ലെ ക്ലാൻഷേയാണ് സിങ്ക് കാർബൺ ബാറ്ററിയുടെ പ്രാഗ് രൂപം കണ്ടു പിടിക്കുന്നത്. ഇത് ഒരു പ്രൈമറി സെൽ ബാറ്ററിയായിരുന്നു. സ്വയം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ബാറ്ററികളാണ് പ്രൈമറി സെല്ലുകൾ, സെക്കൻഡറി സെല്ലുകൾ എന്നറിയപ്പെടുന്നത് റീചാർജ് ചെയ്യുന്ന തരം ബാറ്ററികളാണ്. ഇത് ഇന്ത്യൻ ഡ്രൈസെൽ ബാറ്ററി കമ്പനികളെക്കുറിച്ചുള്ള വിവരണമായതിനാൽ കൂടുതൽ സാങ്കേതിക കാര്യങ്ങൾ വിശദീകരിക്കുന്നില്ല.
1905 ൽ അമേരിക്കയിൽ നിന്നും ഡ്രൈസെൽ ബാറ്ററികൾ ഇറക്ക്മതി ചെയ്ത് വിതരണം ചെയ്തു കൊണ്ട് എവറെഡി എന്ന ബാറ്ററി കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു.
തുടക്കകാലത്ത് നാഷണൽ കാർബൺ കമ്പനി എന്നായിരുന്നു ഈ കമ്പനിയുടെ പേര്. ഇതേ പേരിലുള്ള അമേരിക്കൻ കമ്പനിയുടെ സബ്സിഡയറി കമ്പനിയായിരുന്നു ഇന്ത്യയിലേതും. പിന്നീട് കമ്പനി യൂണിയൻ കാർബൈഡ് എന്ന പേര് സ്വീകരിച്ചു.
എവറെഡി എന്നത് അമേരിക്കൻ ബ്രാൻഡ് ആയ യൂണിയൻ കാർബൈഡിൻ്റെ വ്യാപാര നാമങ്ങളിൽ ഒന്നു മാത്രമാണ്. DAYLO ,Ray - O- Vac, എനർ ജൈസർ എന്നിവയാണ് ഇവരുടെ മറ്റ് ബാറ്ററി ബ്രാൻഡുകൾ
ഫ്ലാഷ് ലൈറ്റ് ടോർച്ചുകളിൽ ഉപയോഗിക്കുന്നതിന് മാത്രമായാണ് ആദ്യകാലങ്ങളിൽ 1.5 വോൾട്ടിൻ്റെ ഡ്രൈസെൽ ബാറ്ററികൾ ഉപയോഗിച്ചിരുന്നത്. അന്ന് ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ പോലുള്ള ഉപകരണങ്ങൾ കണ്ട് പിടിക്കപ്പെട്ടിരുന്നില്ല
വലിയ ധനികരും ,ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റിലെ ഉയർന്ന ഉദ്യോഗസ്ഥരും മാത്രമായിരുന്നു ഈ ഇറക്ക് മതി ചെയ്യപ്പെട്ട ടോർച്ചുകളുടെയും, ബാറ്ററികളുടെ ഉപഭോക്താക്കൾ.സാധാരണക്കാർക്ക് താങ്ങാനാകാത്ത വൻ വിലയായിരുന്നു കാരണം.
1905 മുതൽ 1939 വരെ നീണ്ട 34 വർഷം ബാറ്ററികൾ ഇന്ത്യയിലേക്ക് ഇറക്ക് മതി ചെയ്തു വിതരണം ചെയ്തിരുന്ന എവറെഡി കമ്പനി 1939 ൽ കൽക്കട്ടയിലെ കോസിപ്പൂരിൽ ഇന്ത്യയിലെ അവരുടെ ആദ്യ ബാറ്ററി കമ്പനി ആരംഭിച്ചു.
1939 നവംബറിൽ ശ്യാം മൽപ്പാനി എന്ന മാർവാഡി വ്യവസായി രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ബോംബെയിൽ ESTRELA എന്ന പേരിൽ ഇന്ത്യയിലെ രണ്ടാമത്തെ വമ്പൻ ബാറ്ററി കമ്പനി ആരംഭിച്ചു. ജർമ്മൻ കമ്പനിയായ VARTA യുടെ സാങ്കേതിക സഹകരണത്തോടെയായിയിരുന്നു നിർമ്മാണം
ഇന്നത്തെ ഓട്ടോമോട്ടീവ് ബാറ്ററി രംഗത്തെ വമ്പനായ എക്സൈഡ് കമ്പനിയും ടോർച്ചും, ബാറ്ററിയുമായാണ് ഇന്ത്യയിൽ ആദ്യമായി രംഗത്തിറങ്ങിയതെന്നറിയാമോ?
എക്സൈഡ് അവരുടെ ആദ്യ ഡ്രൈസെൽ ബാറ്ററി പ്ലാൻ്റ് 1947 ൽ കൽക്കട്ടയിലെ ഷാംനഗറിൽ ആരംഭിച്ചു.ഇന്ത്യയിലെ മൂന്നാമത്തെ ഡ്രൈസെൽ ബാറ്ററി കമ്പനിയായിരുന്നു ഇത്.
പിച്ചള ടോർച്ചുകളും, ബാറ്ററികളുമായിരുന്നു ഇവിടെ നിർമ്മിച്ചിരുന്നത്.
1948 ൽ ഉത്തർപ്രദേശിലെ അലഹബാദിൽ ഷെർവാണി ഇൻഡസ്ട്രിയൽ സിണ്ടിക്കേറ്റ് ലിമിറ്റഡ് GEEP എന്ന പേരിൽ ഇന്ത്യയിലെ നാലാമത്തെ ഡ്രൈ ബാറ്ററി ഉൽപ്പാദനശാല ആരംഭിച്ചു. Great Easten Electro Plating എന്ന അവരുടെ ഇലക്ട്രോ പ്ലേറ്റിങ്ങ് സ്ഥാപനത്തിൻ്റെ കെമിക്കൽ ലൈസൻസിലാണ് ഈ കമ്പനി ബാറ്ററി നിർമ്മാണം ആരംഭിച്ചത് അതിൻ്റെ ചുരുക്കപ്പേരായ GEEP ബാറ്ററിയുടെ പേരായി മാറി.
ഈ 4 കമ്പനികൾ രാപകൽ പ്രവർത്തിച്ചിട്ടും വളർച്ച പ്രാപിച്ചു കൊണ്ടിരുന്ന ഇന്ത്യൻ മാർക്കറ്റിൻ്റെ ആവശ്യത്തിനനുസരണമായി ബാറ്ററികൾ വിപണിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
ജപ്പാനിൽ നിന്നും വിലകുറഞ്ഞ ടോർച്ചുകൾ ധാരാളമായി എത്തിത്തുടങ്ങിയതോടെയും,ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാൽവ് റേഡിയോകൾ വ്യാപകമായതോടെയും ഇന്ത്യയിൽ ബാറ്ററിയുടെ ആവശ്യകത ഇരട്ടിച്ചതാണ് ഇതുപോലുള്ള വമ്പൻ ബാറ്ററി കമ്പനികൾ അന്നത്തെ കാലത്ത് ഇന്ത്യയിൽ ആരംഭിക്കാൻ കാരണം.
തുടർന്ന് 1952ൽ തമിഴ്നാട്ടിലെ മദ്രാസിൽ മറ്റൊരു ബാറ്ററി പ്ലാൻ്റും , 1958ൽ UP യിലെ ലക്നോവിൽ പിച്ചള ടോർച്ചുകൾ ഉണ്ടാക്കുന്ന ഫാക്ടറിയും എവറെഡി ആരംഭിച്ചു.
കൽക്കട്ടയിലെ ഹാൽദിയ എന്ന സ്ഥലത്ത് സ്പെയിനിലെ TUDOR കമ്പനിയുടെ സഹകരണത്തോടെ അതേ പേരിൽ തന്നെ ബാറ്ററി നിർമ്മിക്കുന്ന ഒരു ഡ്രൈ ബാറ്ററി സെൽ ഫാക്ടറി 1950 കളിൽ ആരംഭിക്കപ്പെട്ടിരുന്നു. പിന്നീട് എക്സൈഡ് കമ്പനി ഈ പ്ലാൻ്റ് ഏറ്റെടുത്തു.
തുടർന്ന് 1970 ജൂലൈ 24ന് ദക്ഷിണേന്ത്യയിലെ ആദ്യ വൻകിട ഡ്രൈസെൽ പ്ലാൻ്റ് എറണാകുളം ജില്ലയിലെ കളമശേരിയിൽ തോഷിബ ആനന്ദ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.
ജപ്പാനിലെ തോഷിബ കമ്പനിയുടെ സാങ്കേതിക, സാമ്പത്തിക പിൻതുണയോടെയായിരുന്നു ഈ കമ്പനിയുടെ പ്രവർത്തനം.ഇന്ത്യയിലെ ആദ്യത്തെ ബാറ്ററി ദുരുപയോഗം തടയുന്ന ഫാക്ടറി സീലോടെ പുറത്തിറങ്ങിയ ബാറ്ററി തോഷിബ ആനന്ദിൻ്റെയായിരുന്നു. അതുവരെ നാട്ടുമ്പുറത്തെ ചില കണ്ണിൽ ചോരയില്ലാത്ത കച്ചവടക്കാർ ഒന്ന് രണ്ട് ദിവസം ടോർച്ചിലും ,റേഡിയോകളിലുമെല്ലാം ശേഷമായിരുന്നു ബാറ്ററി നാട്ടുകാർക്ക് വിറ്റിരിരുന്നത് എന്ന ഒരു ദുഷ്പ്രവണത നാട്ടിൽ നടമാടിയിരുന്നു. ഫാകടറി സീലുമായി പുറത്തിറങ്ങിയതോടെ തോഷിബ ആനന്ദ് ബാറ്ററികളുടെ വിൽപ്പന അതിവേഗം കുതിച്ചുയർന്നു.
ഇന്ത്യയിലെ ആദ്യ മെറ്റൽ ജാക്കറ്റ് ബാറ്ററികളും ഇവരുടെ തന്നെയായിരുന്നു. അതു വരെ ബാറ്ററികൾ പേപ്പർ ജാക്കറ്റുമായിട്ടാണ് പുറത്തിറങ്ങിയിരുന്നതെന്ന് പറയുമ്പോൾ ഇന്നത്തെ തലമുറ അത്ഭുതപ്പെടും!
തോഷിബ ആനന്ദ് ബാറ്ററി പുറത്തിറങ്ങി അധികം താമസിയാതെ തന്നെ P ഓബുൽ റെഡ്ഡി എന്ന തമിഴ് വ്യവസായി ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഡ്രൈെ സെൽ കമ്പനി മദ്രാസിൽ ആരംഭിച്ചു. NIPPO എന്ന പേരിൽ ജപ്പാനിലെ നാഷണലിൻ്റെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ഈ കമ്പനിയുടെ പ്രവർത്തനം.
തുടർന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ 1972 ൽ ഗുജറാത്തിലെ വഡോദരയിൽ ജപ്പാനിലെ നാഷണലിൻ്റെ തന്നെ സഹകരണത്തോടെ NOVINO എന്ന പേരിൽ DD ലഖൻപാൽ ഗ്രൂപ്പ് വേറൊരു വമ്പൻ ഡ്രൈസെൽ ബാറ്ററി കമ്പനി ആരംഭിച്ചു.
JK , കിസാൻ , ട്രാക്ടർ ,ജവാൻ എന്നിങ്ങനെ മറ്റ് ചില പേരുകളിൽ ചെറുകിട ഡ്രൈസെൽ നിർമ്മാതാക്കളും രംഗത്തുണ്ടായിരുന്നു .
ട്രാൻസിസ്റ്റർ റേഡിയോകൾ പ്രചുരപ്രചാരം നേടിത്തുടങ്ങിയ 1970കൾ ഡ്രൈസെൽ ബാറ്ററികളുടെ സുവർണ്ണ കാലഘട്ടമായതിനാലാണ് ഇത്രയധികം വൻകിട ,ചെറുകിട ബാറ്ററി കമ്പനികൾ ഇന്ത്യയിൽ ആരംഭിക്കപ്പെട്ടത്.ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി അക്കാലത്ത് എത്തിയിട്ടുമില്ലായിരുന്നു.
രണ്ടായിരാമാണ്ടോടെ ഡ്രൈ ബാറ്ററികളുടെ പ്രതാപകാലം അസ്തമിച്ചു. ചൈനയിൽ നിന്ന് വളരെ വിലക്കുറവിൽ ബാറ്ററികൾ എത്തിത്തുടങ്ങിയതായിരുന്നു ഒരു കാരണം.കൂടാതെ ഇന്ത്യയിലും റീചാർജബിൾ ബാറ്ററികൾ സുലഭമായിത്തുടങ്ങിയതും വൈദ്യുതികരണം സാർവ്വത്രികമായതോടെ റേഡിയോയും ടോർച്ചുകളും ബാറ്ററി ഉപേക്ഷിക്കുകയോ റീചാർജബിൾ സംവിധാനത്തിലേക്ക് മാറുകയോ ചെയ്തതുമെല്ലാം ഡ്രൈ ബാറ്ററികളുടെ പ്രഭാവം അസ്തമിക്കുന്നതിന് കാരണമായി.
ഇതോടെ തോഷിബ ആനന്ദ് ,എസ്റ്റേർല, എക്സൈഡ്, ട്യൂഡോർ എന്നീ കമ്പനികൾ ഡ്രൈ ബാറ്ററി നിർമ്മാണം അവസാനിപ്പിക്കുകയോ പ്രവർത്തനം നിറുത്തുകയോ ചെയ്തു. മറ്റുള്ളവർ ആൽക്കലൈൻ ബാറ്ററികൾ ,റീചാർജബിൾ ബാറ്ററികൾ എന്നിവ പോലുള്ള ഉൽപ്പന്ന വൈവിദ്ധ്യങ്ങളിലേക്ക് മാറി പിടിച്ച് നിൽക്കുന്നു.
കളിപ്പാട്ടങ്ങളും,ക്ലോക്കുകളും, റിമോട്ടുകളുമാണ് ഡ്രൈ ബാറ്ററികളുടെ വിപണി ഇപ്പോഴും നില നിറുത്തുന്നത്.എഴുതിയത് #അജിത്_കളമശേരി, #ajith_kalamassery,17.05.2023

ISI മാർക്കുണ്ടായിട്ടും സ്വിച്ചും, പ്ലഗ്ഗും വേഗം ചീത്തയാകുന്നു!

 ISI മാർക്കുണ്ടായിട്ടും സ്വിച്ചും, പ്ലഗ്ഗും വേഗം ചീത്തയാകുന്നു!


 

കേരളത്തിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവർ എപ്പോഴും കൈകാര്യം ചെയ്യുന്ന വൈദ്യുതി നിയന്ത്രണ ഉപകരണങ്ങളുടെ ഗുണമേൻമ ഇല്ലായ്മ.
ഒരു ഇലക്ട്രോണിക് / ഇലക്ട്രിക്കൽ ഷോപ്പിൽ സർവ്വീസിന് വരുന്ന നൂറ് കണക്കിന് ഉപകരണങ്ങൾ ഷോപ്പിലെ ടെസ്റ്റ് ബഞ്ചിൽ ഉപയോഗിക്കുന്ന സ്വിച്ച് ബോർഡിൽ കുത്തിയാണല്ലോ ചെക്ക് ചെയ്യുന്നത്.
പത്തോ ഇരുപതോ പ്രാവശ്യം ഊരിക്കുത്തുമ്പോൾ തന്നെ സ്വിച്ച് ബോർഡിലെ ത്രീ പിൻ സോക്കറ്റിൻ്റെ പണി ക്കുറ്റം തീരും!
പിന്നെ ആദ്യം സ്വന്തം സ്വിച്ച് ബോർഡ് നന്നാക്കിയിട്ട് വേണം കസ്റ്റമറുടെ ഉപകരണം നന്നാക്കാൻ.
ഇതിന് പരിഹാരമെന്ന നിലയിൽ തീവണ്ടി പോലെ നീളത്തിൽ സോക്കറ്റുകൾ ഫിറ്റ് ചെയ്ത സ്വിച്ച് ബോർഡുകൾ തയ്യാറാക്കിയാണ് ടെക്നീഷ്യൻമാർ ഒരു പരിധി വരെ രക്ഷപ്പെടുന്നത്.
അടുത്ത പ്രാവശ്യം സോക്കറ്റ് മേടിക്കുമ്പോൾ കുറച്ച് കൂടി നല്ലത് വാങ്ങിക്കാം എന്ന് കരുതും! പക്ഷേ നല്ലത് എന്ന് പറഞ്ഞാൽ വില കൂടുതൽ എന്ന് മാത്രമേയുള്ളൂ പ്രയോഗത്തിൽ വരുമ്പോൾ ഗുണമേൻമയിൽ മാറ്റമൊന്നുമില്ല
രാത്രി മുഴുവൻ തുഴഞ്ഞിട്ടും വഞ്ചി തിരുനക്കരെത്തന്നെ ! എന്ന പഴമൊഴിയിൽ മാറ്റമൊന്നുമുണ്ടാകില്ല.
പ്ലഗ് സോക്കറ്റിൻ്റെ പുറക് വശത്തായി ഒരു സ്ക്രൂ ഉണ്ട് ഇതാണ് സോക്കറ്റിൻ്റെ മെറ്റൽ പാർട്ടുകളെ ഫേസ്പ്ലേറ്റുമായി ദൃഡമായി അടുപ്പിച്ച് നിറുത്തുന്നത്.
ഏതാനും പ്രാവശ്യം ഒരു ഉപകരണം സോക്കറ്റിലേക്ക് ഊരിക്കുത്തുമ്പോൾ ഈ സ്ക്രൂ ഫേസ്പ്ലേറ്റുമായുള്ള ബന്ധം അവസാനിപ്പിച്ച് അതിൻ്റെ പാട്ടിന് പോകും. ഇതാണ് സോക്കറ്റുകൾക്ക് വന്ന് ഭവിക്കുന്ന പ്രധാന തകരാർ .. അടുത്തത്. പിച്ചള കോൺടാക്റ്റുകൾക്ക് പകരം പാട്ട കൊണ്ടുള്ള ലോഹ ഭാഗങ്ങളാണ്.
പിന്നെ സ്വിച്ചും, പ്ലഗ്ഗും സ്വിച്ച് ബോർഡിൽ ഉറപ്പിക്കുന്ന നട്ടും, ബോൾട്ടിൻ്റെയും കാര്യം അത് പറയാതിരിക്കുകയായിരിക്കും ഭേദം... ഒരു വർഷം കൊണ്ട് തന്നെ തുരുമ്പെടുത്ത് ഹെഡിലെ സ്ലോട്ട് പോകും ,കേടായ സ്വിച്ച് മാറ്റാൻ സ്ക്രൂ ഡ്രൈവർ ഇട്ട് പിടിക്കാൻ പോലും പറ്റില്ല കുത്തിപ്പൊളിക്കണം.. ഇതെല്ലാം പണ്ട് പിച്ചള ആയിരുന്നു. അല്ലെങ്കിൽ ഇവൻ മാർക്ക് ഇതെല്ലാം ഒന്ന് നന്നായി സിങ്ക് കോട്ട് ചെയ്തു കൂടേ?
പണ്ട് കാലങ്ങളിൽ ഇറങ്ങിയിരുന്ന സ്വിച്ചും, പ്ലഗ്ഗും, സോക്കറ്റുമെല്ലാം ഇന്നും യാതൊരു തകരാറുമില്ലാതെ പ്രവർത്തിക്കുന്നത് കാണാം..
എന്നാൽ രണ്ടായിരാമാണ്ടിന് ശേഷം ഇന്ത്യയിൽ ഇറങ്ങുന്ന നൂറു രൂപയിൽ താഴെ വില വരുന്ന ഒറ്റ കമ്പനി സ്വിച്ചും സോക്കറ്റും ഗുണമേൻമ പുലർത്തുന്നതായി എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഇന്ത്യയിൽ വിൽക്കുന്ന ഓരോ ഇലക്ട്രിക്കൽ ഉൽപ്പന്നത്തിലും അതിൻ്റെ ഗുണമേന്മ സർക്കാർ ലാബിൽ പരിശോധിച്ച് ഉറപ്പ് വരുത്തിയ ഐ.എസ്.ഐ മുദ്ര വേണമെന്ന് നിയമം മൂലം അനുശാസിക്കുന്നുണ്ട്.
IS 1293 പ്രകാരം പ്ലഗ് സോക്കറ്റുകളുടെ ലോ ഇമ്പീഡിയൻസ് എർത്തിങ്ങ് പാത്തും, കറണ്ട് കാരിയിങ്ങ് കപ്പാസിറ്റിയും ,ഉപയോഗിക്കുന്നവരുടെ സുരക്ഷയും ഉറപ്പ് വരുത്തിയിരിക്കുന്നു.
lS 3854 പ്രകാരം സ്വിച്ചുകളുടെ വൈദ്യുതി പ്രതിരോധശേഷിയും ,സുരക്ഷിതത്വവും,വൈദ്യുത സംവഹനശേഷിയും നിർവചിക്കപ്പെട്ടിരിക്കുന്നു.
IS 1293, IS 3854 എന്നീ സർട്ടിഫിക്കേഷനുകൾ പ്രകാരം സോക്കറ്റുകൾ പതിനായിരം തവണ ഊരിക്കുത്തി അതിൻ്റെ മെക്കാനിക്കൽ സ്ട്രെങ്ങ്തും,സ്വിച്ചുകൾ പതിനായിരം തവണ ഓൺ ഓഫ് ചെയ്ത് അവയുടെ ഡ്യൂറബിലിറ്റിയും തെളിയിച്ചിരിക്കണം.
കൂടാതെ പ്ലഗ് സോക്കറ്റുകൾ ഇന്ത്യയിൽ വിൽക്കുന്ന ഏത് തരം പിന്നുകളുള്ള ഉപകരണങ്ങളും സുഗമമായും സുരക്ഷിതമായും കുത്തുവാനും, ഊരുവാനും കഴിവുള്ളവയുമായിരിക്കണം.
എന്നാൽ നമ്മൾ ഉപയോഗിക്കുന്ന സോക്കറ്റുകളോ ഇടത് കൈ കൊണ്ട് സ്വിച്ച് ബോർഡിൽ പിടിച്ച് വലത് കൈ കൊണ്ട് വലിച്ചില്ലെങ്കിൽ സ്വിച്ച് ബോർഡ് അടക്കം ഊരി കയ്യിലിരിക്കുന്ന തരമാണ്.
നമ്മുടെ നാട്ടിൽ വിൽക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ നിർമ്മാതാക്കൾ IS സർട്ടിഫിക്കറ്റ് നേടാൻ ചെയ്യുന്ന സൂത്രപ്പണി ആരോടും പറയില്ലെങ്കിൽ പറഞ്ഞ് തരാം.
വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ക്വാളിറ്റിയിൽ നിർമ്മിച്ച ഉപകരണങ്ങൾ ISI മാർക്ക് ലഭിക്കുന്നതിനായി സമർപ്പിക്കും എന്നിട്ട് ആ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ കച്ചറ സാധനം ഉണ്ടാക്കും.
അല്ലെങ്കിൽ ഒരു മോഡൽ സ്വിച്ചിന് ISI മാർക്ക് സമ്പാദിക്കും എന്നിട്ട് ആ നമ്പരിൽ ഇഷ്ടം പോലെ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.ഓരോ മോഡലും വെവ്വേറെ സമർപ്പിച്ച് IS മുദ്ര സമ്പാദിക്കണമെന്നാണ് ചട്ടം.
ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനറിയാഞ്ഞിട്ടൊന്നുമല്ല. ഇവിടുത്തെ നാട്ട്കാർക്ക് ഇത് മതി എന്ന് കരുതിയിട്ടാണ് ഈ സബ്സ്റ്റാൻഡേർഡ് വൈദ്യുതി ഉൽപ്പന്നക്കൾ ഉണ്ടാക്കി ഇവിടെ കൊണ്ടുവന്ന് ഡമ്പ് ചെയ്യുന്നത്.
ഇതിനൊരു പരിഹാരമുണ്ട് നിങ്ങൾ ഓരോരുത്തരും ഇങ്ങനെ പ്രശ്നം നേരിടുമ്പോൾ അപ്പോൾ തന്നെ മൊബൈൽ എടുക്കുക bis ഡോട്ട് ഇൻ എന്ന് സെർച്ച് ചെയ്യുക അതിൽ ഏറ്റവും മുകൾവശത്ത് കാണുന്ന കോൺടാക്റ്റ് അസ് എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ഒരു പരാതിയങ്ങ് കാച്ചുക.
പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഉറപ്പായും നടപടി ഉണ്ടാകും ..
ബില്ലും, പരാതിക്കിടയാക്കിയ ഉപകരണവും ഉൾപ്പടെ തെളിവ് സൂക്ഷിച്ച് വയ്ക്കാൻ മറക്കരുതേ .. എഴുതിയത് #അജിത്_കളമശേരി ,#ajith_kalamassery 16.05.2023.

 

മർഫി റേഡിയോകളുടെ കഥ.
 

 
1929ൽ ഫ്രാങ്ക് മർഫി എന്ന ഇലക്ട്രോണിക്സ് തൽപ്പരകക്ഷി വാൽവ് റേഡിയോകൾ നിർമ്മിക്കാനായി EJ പവർ എന്ന കമ്പനിയുടെ സാമ്പത്തിക സഹകരണത്തോടെ ബ്രിട്ടണിൽ ആരംഭിച്ച കമ്പനിയാണ് മർഫി റേഡിയോസ്.
തട്ടിമുട്ടി അങ്ങനെ പോയിരുന്ന കമ്പനി വലിയ സാമ്പത്തിക പുരോഗതിയൊന്നും കൈവരിച്ചില്ല.
അങ്ങനെയിരിക്കെ
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി കമ്യൂണിക്കേഷൻ ട്രാൻസീവറുകൾ നിർമ്മിക്കാനുള്ള വമ്പൻ കോൺട്രാക്റ്റ് മർഫിറേഡിയോക്ക് ലഭിച്ചു.
ഇതോടെ ബ്രിട്ടീഷ് സൈന്യത്തിൻ്റെ സാന്നിദ്ധ്യമുള്ള എല്ലാ രാജ്യങ്ങളിലും മർഫിറേഡിയോ എന്ന പേര് പ്രസിദ്ധമായി.
ഈ ബ്രാൻഡ് മൂല്യവും, സൈന്യത്തിന് വേണ്ടി ഉറപ്പും, കരുത്തുമേറിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച അനുഭവസമ്പത്തും കൈമുതലാക്കി കമ്പനി കുതിച്ച് ചാട്ടത്തിനൊരുങ്ങി.
അയർലണ്ടിലെ അയലണ്ട് ബ്രിഡ്ജിൽ രണ്ടാമത്തെ ഫാക്ടറി തുടങ്ങി.നൂറിൽ അധികം ജീവനക്കാർ ഇവിടെയുമുണ്ടായിരുന്നു.
ഇതിനിടെ കാശു മുടക്കിയ EJ പവർ കമ്പനിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് ഫ്രാങ്ക് മർഫി താൻ തുടങ്ങിയ സ്ഥാപനം ഉപേക്ഷിച്ച് FM റേഡിയോ എന്ന സ്ഥാപനം തുടങ്ങി (ഫ്രാങ്ക് മർഫി റേഡിയോ)
മർഫി റേഡിയോ എന്ന വാണിജ്യ നാമം EJ പവർ കമ്പനിയുടെ കൈവശം തന്നെ തുടർന്നു പോന്നു.
1948 ൽ ബോംബെയിലെ ഡോക്ടർ ശിരോദ്കർ എന്ന വ്യക്തി മർഫി റേഡിയോ ഇംഗ്ലണ്ടുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടുകയും അവരുടെ ടെക്നോളജി പിൻബലത്തിൽ ഇന്ത്യയിൽ മർഫി റേഡിയോകൾ നിർമ്മിക്കാനുള്ള അവകാശം നേടുകയും ചെയ്തു.
1949 മുതൽ ഇന്ത്യയിൽ മർഫി വാക്വം ട്യൂബ് റേഡിയോകളുടെ നിർമ്മാണം ആരംഭിച്ചു.
ഡയലിൽ സ്റ്റേഷനുകളുടെ പേര് എഴുതുന്ന പരിപാടി ആദ്യമായി തുടങ്ങിയത് മർഫി ആയിരുന്നു. ബോംബെയിലെ പരേൽ എന്ന സ്ഥലത്തായിരുന്നു ഫാക്ടറി.
ഇന്നും മർഫിറേഡിയോകളുടെ ഓർമ്മകൾ ഉണർത്തി ആ കമ്പനി നിലനിന്നിരുന്ന സ്ഥലത്ത് കൂടി കടന്നു പോകുന്ന റോഡിന് സ്ഥാപകൻ്റെ ഡോക്ടർ ശിരോദ്കറുടെ പേര് നൽകി ബഹുമാനിച്ചിട്ടുണ്ട് ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ..
വിദേശ കമ്പനി പൂട്ടിപ്പോയിട്ടും ഇന്ത്യൻ കമ്പനി നിലനിന്നുപോന്നു.
വാൽവ് റേഡിയോകളായിരുന്നു മർഫി ഇന്ത്യയുടെ പ്രധാന ഉൽപ്പന്നം ,റെക്കാഡ് പ്ലയറുകൾ, ആംപ്ലിഫയറുകൾ എന്നിവ പരിമിതമായും നിർമ്മിച്ചിരുന്നു. ഇന്ത്യയിലെ അന്നത്തെ നമ്പർ വൺ ബ്രാൻഡായ ഫിലിപ്സിന് ഒത്ത എതിരാളി തന്നെയായിരുന്നു മർഫിയും.
ഇന്ത്യയിൽ ട്രാൻസിസ്റ്റർ തരംഗം ആരംഭിച്ച 1970 കളിൽ മർഫിയും വാൽവ് റേഡിയോ നിർമ്മാണം കുറച്ച് ഒതുക്കമുള്ള ട്രാൻസിസ്റ്റർ റേഡിയോ നിർമ്മാണത്തിലേക്ക് കടന്നു.
ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു ആദ്യ കാല ട്രാൻസിസ്റ്റർ റേഡിയോകൾ..
പൊതുജനങ്ങൾ കേട്ട് പഴകിയ വാൽവ് റേഡിയോകളുടെ ശബ്ദം അനുകരിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്ത മർഫിയുടെ ട്രാൻസ്ഫോർമർ കപ്പിൾഡ് ജർമ്മേനിയം ട്രാൻസിസ്റ്റർ റേഡിയോകൾ പ്രചുര പ്രചാരം നേടി.
ക്വാളിറ്റി പാർട്സുകളും സവിശേഷ സർക്യൂട്ടും നിമിത്തം അതേ കാറ്റഗറിയിൽ വരുന്ന ഫിലിപ്സ് റേഡിയോ മോഡലുകളേക്കാൾ 25 രൂപ അധികം വില വന്നിരുന്നത് കൊണ്ട് സാമ്പത്തികമായി അൽപ്പം കഴിവുള്ളവരും, ഗാനാസ്വാദകരും മാത്രമേ മർഫി ട്രാൻസിസ്റ്റർ റേഡിയോകൾ ആദ്യകാലങ്ങളിൽ വാങ്ങിയിരുന്നുള്ളൂ.
സമാന
ഫിലിപ്സ് റേഡിയോകളേക്കാൾ അരകിലോ എങ്കിലും അധികഭാരം മർഫിറേഡിയോകൾക്ക് കൂടുതൽ വരുമായിരുന്നു.
സ്ട്രോങ്ങ് ക്യാബിനെറ്റിൻ്റെ അധികഭാരമായിരുന്നു ഇത്.. അബദ്ധത്തിൽ ഒന്ന് താഴെ വീണാലും ഒന്നും സംഭവിക്കില്ല..
മിലിട്ടറി ക്യാൻ്റീൻ മുഖേന ലഭ്യമായിരുന്നതിനാൽ കേരളത്തിൽ പട്ടാളക്കാരുടെ വീടുകളിലെല്ലാം മർഫിറേഡിയോ നിറസാന്നിദ്ധ്യമായിരുന്നു.
ചതുരാകൃതിയിലുള്ള കമ്പിയിൽ ലാമിനേറ്റഡ് ചെമ്പ് കമ്പി ചുറ്റിയ ട്രിമ്മറുകൾ മർഫി റേഡിയോകളുടെ പ്രത്യേകതയായിരുന്നു.
പാർട്സ് ഡെൻസിറ്റി വളരെയധികമായിരുന്ന ബ്രിട്ടീഷ് സർക്യൂട്ടുകൾ ഫോളോ ചെയ്തിരുന്നതിനാൽ വളരെ എക്സ്പീരിയൻസുള്ള മെക്കാനിക്കുകൾ മാത്രമേ മർഫി റേഡിയോകളിൽ കൈവച്ചിരുന്നുള്ളൂ. പരിചയമില്ലാത്തവർ കൈവച്ചാൽ പണി പാളും!
വിരൽ ചുണ്ടിൽ ചേർത്ത് റേഡിയോ ശ്രദ്ധിക്കുന്ന കുട്ടിയുടെ ചിത്രം മർഫിറേഡിയോയുടെ ബ്രാൻഡ് ഐഡൻ്റിറ്റി ആയിരുന്നു.
ബിനാക്കാ ഗീത് മാല എന്ന ചലച്ചിത്ര ഗാന പരിപാടിക്കിടെ മുഹമ്മദ് റാഫി പാടിയ മർഫി ഹർ ഘർ കി റോനക് എന്ന പരസ്യ ഗാനം ശ്രീലങ്കാ പ്രക്ഷേപണ കേന്ദ്രത്തിലൂടെ തുടർച്ചയായി പ്രക്ഷേപണം ചെയ്തു വന്നിരുന്നത് പഴയ തലമുറയിൽ പെട്ടവരുടെ ഒരു നൊസ്റ്റാൾജിയയാണ്.
ചീവിട് പോലെ ചീറ്റുന്ന റേഡിയോകൾക്കിടയിൽ ലോ ഫ്രീക്വൻസി റസ്പോൺസ് നല്ല പോലെ ഉണ്ടായിരുന്ന മർഫിറേഡിയോകൾ വേറിട്ട് നിന്നിരുന്നു.
1974ൽ മർഫി കമ്പനിയുടെ ഉടമസ്ഥത ബുഷ് ഇന്ത്യയുടെ ഉടമസ്ഥരായ റാങ്ക് ഓർഗനൈസേഷൻ ഏറ്റെടുത്തു. DD ലഖൻ പാലിൻ്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി താനെയിലുള്ള വർലി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് മർഫിയുടെ ഫാക്ടറി മാറ്റി സ്ഥാപിച്ചു. ജപ്പാനിലെ പാനാസോണിക്കിൻ്റെ സഹകരണത്തോടെ ഇന്ത്യയിൽ നൊവീനോ ബാറ്ററികൾ നിർമ്മിച്ചിരുന്നത് DDലഖൻപാലാണ് .
പുതിയ ഉടമസ്ഥതതയിൽ ആദ്യകാലത്തിറങ്ങിയ ഓരോ മർഫി ട്രാൻസിസ്റ്റർ റേഡിയോയുടെ പിന്നാമ്പുറത്തും നൊവീനോ ബാറ്ററികൾ ഉപയോഗിക്കൂ എന്ന പരസ്യം കാണാം.
ഏതാനും മോഡൽ ടേപ്പ് റിക്കോർഡറുകൾ, കാസറ്റ് പ്ലയറുകൾ എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു. റേഡിയോ പോലെ തന്നെ നല്ല ശബ്ദ ഗുണമേൻമയുള്ളവയായിരുന്നു ഇവയും.
1985 മദ്ധ്യത്തോടെ വർലിയിലെ കമ്പനി പൂർണ്ണമായും പാനാസോണിക് ഏറ്റെടുക്കുകയും അവരുടെ നിർമ്മാണപോളിസി പ്രകാരം മർഫി കമ്പനി റേഡിയോ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.
അങ്ങനെ ഒരു കാലത്ത് ഇന്ത്യയിലെ ലക്ഷക്കണക്കിന് കുടുംബ സദസുകളെ സംഗീത നിർഭരമാക്കിയിരുന്ന മർഫിറേഡിയോ കളമൊഴിഞ്ഞു.
മർഫിയുടെ ശബ്ദ ഗുണമേൻമയിൽ മികച്ചു നിന്ന ഒരു 3ബാൻഡ് മോഡലായിരുന്നു മർഫി മനോഹർ.1974ൽ പുറത്തിറങ്ങിയ ആദ്യ മോഡലിന് ഫ്രണ്ടിലായിരുന്നു ബാൻഡ് സ്വിച്ച്. ഇത് പൂർണ്ണമായും ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.
പിന്നീട് പുറകിൽ ബാൻഡ് സ്വിച്ച് വരുന്ന 3 ബാൻഡ് മോഡൽ ഇറങ്ങി ഇത് സിലിക്കോൺ ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നവയായിരുന്നു.
പിന്നീട് കറണ്ടിൽ വർക്ക് ചെയ്യുന്ന മോഡലും ,2 ബാൻഡ് മോഡലുകളും ഇറങ്ങിയിരുന്നു.
1974ൽ 325 രൂപയായിരുന്നു മർഫി മനോഹറിൻ്റെ വില!3 ബാൻഡ് റേഡിയോ ആയതിനാൽ ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമായിരുന്നു.വർഷം 15 രൂപ അടച്ച് ലൈസൻസ് പുതുക്കേണ്ടിയുമിരുന്നു.
മർഫിറേഡിയോ പ്രധാന കഥാപാത്രമായി വരുന്ന ബർഫി എന്നൊരു ഹിന്ദി സിനിമയും 2012ൽ ഇറങ്ങിയിട്ടുണ്ട്.
ഇപ്പോൾ വളരെ അപൂർവ്വമായതിനാൽ വിൻ്റെജ് റേഡിയോ കളക്റ്റർമാരുടെ ഇടയിൽ വളരെ പ്രീയപ്പെട്ടവനാണ് മർഫി മനോഹർ
പ്രത്യേകിച്ച് കാഴ്ചയിൽ കറുത്ത തൊപ്പിയിട്ട പോലെ തോന്നിക്കുന്ന മനോഹരമായ കറുപ്പും വെളുപ്പും ഇടകലർന്ന ഗ്ലാസ് എൻ ക്യാപ്സുലേറ്റഡ് ട്രാൻസിസ്റ്ററുകളും ഒപ്പം ട്രാൻസ്ഫോർമർ കപ്പിൾഡ് സർക്യൂട്ടും ഉപയോഗിക്കുന്ന
1974 ൽ നിർമ്മാണം ആരംഭിച്ച 1302 എന്ന മോഡൽ .. എഴുതിയത് അജിത് കളമശേരി. 15.05.2023
മർഫി റേഡിയോയുടെ കഥ

സീനിയർ ടെക്നീഷ്യൻമാർ-11മാത്യു പാമ്പാക്കുട

 സീനിയർ ടെക്നീഷ്യൻമാർ-11മാത്യു പാമ്പാക്കുട


 

കേരളത്തിലെ വാക്വം ട്യൂബ് ടെക്നീഷ്യൻമാരുടെ കുലപതി മാത്യു പാമ്പാക്കുട 
സർ ഇന്ന് 11.04. 23 പുലർച്ചെ അന്തരിച്ചു.അദ്ദേഹത്തിന് ആദരാഞ്ജലികൾ!
സീനിയർ ടെക്നീഷ്യൻമാർ-11
മാത്യു പാമ്പാക്കുട.
എറണാകുളം ജില്ലയിലെ മൂവാറ്റ് പുഴയ്ക്ക് സമീപസ്ഥമായ പാമ്പാക്കുട എന്ന അവികസിത ഗ്രാമത്തിലെ മുണ്ടിക്കുന്നേൽ കുടുംബത്തിൽ1940 കളുടെ മദ്ധ്യത്തിൽ കർഷകനായ വർക്കിയുടെ കനിഷ്ഠ പുത്രനായാണ് മാത്യുവിൻ്റെ ജനനം.
റേഡിയോയും, സംഗീതവും ഒരു ദൗർബല്യമായിരുന്ന മാത്യു എവിടെ പെട്ടിപ്പാട്ട് ഉണ്ടെന്നറിഞ്ഞാലും അവിടെ ഹാജരുണ്ടാകും.
അന്ന് പള്ളിപ്പെരുന്നാളിനും, വലിയ ജന്മിമാരുടെ കുടുംബങ്ങളിൽ നടക്കുന്ന വിശേഷ ചടങ്ങുകളിലും മാത്രമേ റേഡിയോ ഗ്രാം എന്ന അമൂല്യ വസ്തു കണി കാണാൻ കിട്ടുമായിരുന്നുള്ളൂ.
ഒരാൾ ആ പെട്ടിയുടെ വശത്തുള്ള ഹാൻഡിലിൽ പിടിച്ച് അൽപ്പം തിരിച്ച ശേഷം അതിന് മുകളിൽ പ്ലേറ്റ് എന്നറിയപ്പെടുന്ന കറുത്ത ഡിസ്ക് എടുത്ത് വയ്ക്കുന്നു. ഒരു ശാസ്ത്രജ്ഞൻ്റെ സൂക്ഷ്മതയോടെ പതിയെ ആകറങ്ങിക്കൊണ്ടിരിക്കുന്ന ഡിസ്ക്കിൻ്റെ മീതേ സൂചി എന്നറിയപ്പെടുന്ന സാധനം ഫിറ്റ് ചെയ്ത പ്ലാസ്റ്റിക് ഹാൻഡിൽ എടുത്ത് വയ്ക്കുന്നു.വട്ടത്തിൽ അങ്ങനെ കറങ്ങുന്ന ആ പെട്ടിയിൽ നിന്നും അതാ കടുക് വറക്കുന്ന ശബ്ദകോലാഹലങ്ങളോടെ സംഗീതം പൊഴിക്കാൻ ആരംഭിക്കുകയായി ..
കുട്ടികളെ ആ പാട്ട് പെട്ടിയുടെ ഏഴയലത്ത് അടുപ്പിക്കുകയില്ല. അവർ തൊട്ടും, പിടിച്ചും പാട്ട് പെട്ടി ചീത്തയാക്കിയാലോ?. കേടായാൽ നന്നാക്കാൻ ആ നാട്ടിലെങ്ങും റിപ്പയർ അറിയാവുന്ന ആരുമില്ല താനും, പാട്ട് പെട്ടി കേടായാൽ ആഘോഷത്തിൻ്റെ സർവ്വ പൊലിമയും പോകും.
ഘടാഘടിയന്മാരായ മല്ലൻമാരാണ് അതിൻ്റെ ഓപ്പറേറ്റർമാർ..
നല്ല ഭാരമുണ്ടായിരുന്ന അത് ഒരു സ്ഥലത്തേക്ക് എത്തിക്കണമെങ്കിൽ ചുമന്ന് തന്നെ കൊണ്ടു പോകണം.. അന്നത്തെ ഗതാഗത സംവിധാനമായ കാളവണ്ടിയിൽ കയറ്റിയാൽ ടാറിടാത്ത നിരത്തുകളിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ പാട്ടുപെട്ടിയുടെ പണിക്കുറ്റം തീർന്നിട്ടുണ്ടാകും, അതിനാലാണ് ആ റേഡിയോ ഗ്രാമിൻ്റെ ഉടമ ഓപ്പറേറ്ററായി സോറി ചുമട്ട് കാരായി മല്ലൻമാരെ തന്നെ നിയമിക്കുന്നത്.
ഇതിൻ്റെ സൂത്രം എങ്ങനെയെങ്കിലും പഠിച്ചെടുക്കണം എന്നായി മാത്യുവിൻ്റെ ചിന്ത
ചെറുപ്പത്തിലേ തന്നെ ടെക്നിക്കൽ വിഷയങ്ങളിൽ താൽപ്പര്യമുണ്ടായിരുന്ന മാത്യു കിട്ടാവുന്നത്ര അറിവുകൾ സമ്പാദിക്കാനായി ശ്രമിച്ച് തുടങ്ങി.
അയൽവാസിയും അൽപ്പം തലമുതിർന്ന സുഹൃത്തുമായ മാധവൻ ചേട്ടൻ ഇതിന് പറ്റിയ പുസ്തകങ്ങൾ വായനശാലകളിൽ നിന്ന് തേടി ക്കണ്ട് പിടിച്ച് മാത്യുവിനെ സഹായിച്ചു പോന്നു.
മൂവാറ്റ് പുഴ നിർമ്മലാ കോളേജിൽ പ്രീ ഡിഗ്രി പഠനത്തിന് ചേർന്നതോടെ കോളേജ് ലൈബ്രറിയിലെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിശാല ലോകം മാത്യുവിന് മുന്നിൽ തുറന്ന് കിട്ടി.ഇതോടെ പാർട്സുകളും, സർക്യൂട്ടുകളും ബോംബെയിൽ നിന്നും, കൽക്കട്ടയിൽ നിന്നും എഴുതി അയച്ച് വരുത്തി ഓരോരോ സാധനങ്ങൾ സ്വന്തമായി നിർമ്മിച്ച് തുടങ്ങി.
പഠിച്ച ടെക്നിക്കൽ അറിവുകൾ പ്രയോഗിച്ച് തുടങ്ങിയപ്പോൾ അറിഞ്ഞും കേട്ടും ധാരാളമാളുകൾ ഓരോരോ ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ മാത്യുവിനെ സമീപിച്ച് തുടങ്ങി.
നാല് കാശ് കയ്യിൽ വരാൻ തുടങ്ങിയതോടെ കോളേജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് മൂവാറ്റ് പുഴ നഗരത്തിൽ ഇൻ്റർനാഷണൽ ഇലക്ട്രോണിക്സ് എന്ന ഇലക്ട്രോണിക്സ് സർവ്വീസ് യൂണിറ്റ് ആരംഭിച്ചു.1965ലായിരുന്നു ഇത്.
പിന്നീട് മാത്യുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അന്നത്തെക്കാലത്തെ പോപ്പുലർ കമ്പനികളായ GEC, മർഫി, ഫിലിപ്സ് ബുഷ്‌, ടെലിഫങ്കൺ, ഗ്രണ്ടിക് തുടങ്ങിയവരുടെ റേഡിയോ ഗ്രാമുകളുടെയും, വാൽവ് റേഡിയോകളുടെയും എന്ത് തകരാറുകളും മാത്യു തൊട്ടാൽ നിസ്സാരമായി പരിഹരിക്കപ്പെട്ടു തുടങ്ങി..
കാലം കടന്ന് പോകവേ ട്രാൻസിസ്റ്റർ യുഗം കടന്ന് വരുകയും വാൽവ് റേഡിയോകൾ നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
ഇതോടെ വാൽവ് റേഡിയോയും ചുരണ്ടിക്കൊണ്ടിരിക്കുന്ന മാത്യുവിനെപ്പോലുള്ള പഴയ ടെക്നീഷ്യന്മാരുടെ യുഗം അവസാനിച്ചു.
ഭൂരിപക്ഷം പേരും രംഗം വിട്ടു.
എന്നാൽ മാത്യുവിൻ്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
വാൽവുകൾ അപ്രസക്തമായത് മൂലം പണിത്തിരക്കൊഴിഞ്ഞ ആ കാലത്ത് നവീന ടെക്നോളജികൾ സ്വായത്തമാക്കുന്നതിൽ ഒരു മടിയും കാട്ടാതിരുന്ന മാത്യു പുതിയ ട്രാൻസിസ്റ്ററുകളേപ്പറ്റിയും, മോസ് ഫെറ്റുകളേപ്പറ്റിയും വിശദമായി പഠിച്ചു.
ഇങ്ങനെ തുടരവേ കേരളത്തിലെ ജനസാമാന്യം വിദേശ രാജ്യങ്ങളിൽ തൊഴിലിനായി പോയിത്തുടങ്ങി. വിദേശ രാജ്യങ്ങളിൽ സ്വരമാധുരിയിൽ കൂടുതൽ താൽപ്പര്യം കാട്ടുന്നവർ ഇപ്പോഴും വാൽവ് ആംപ്ലിഫയറുകൾ ഉപയോഗിക്കുന്നത് വിദേശത്ത് പോകുന്ന മലയാളികൾ കണ്ട് മനസിലാക്കി.
തിരികെ നാട്ടിൽ വന്ന അവരിൽ ചിലർ ഒറ്റയ്ക്കും, തെറ്റയ്ക്കും മാത്യുവിനെ സമീപിച്ച് ഇക്കാര്യം പറയുകയും തങ്ങൾക്കും വാൽവ് ആംപ്ലിഫയറുകൾ നിർമ്മിച്ച് തരണം എന്നാവശ്യപ്പെടുകയും ചെയ്തു തുടങ്ങി.
ഇതിനോടകം വാക്വം ട്യൂബുകൾ എന്ന വാൽവുകൾ ഒരു ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇന്ത്യയിൽ വാൽവുകൾ നിർമ്മിച്ചിരുന്ന BEL ഭാരത് ഇലക്ട്രോണിക്സ്, ഫിലിപ്സ് എന്നിങ്ങനെയുള്ള പ്രമുഖർ നിർമ്മാണം അവസാനിപ്പിച്ച് നിർമ്മാണ ഉപകരണങ്ങൾ തൂക്കി വിറ്റിരുന്നു.
വാൽവ് ആംപ്ലിഫയറുകൾ നിർമ്മിക്കണമെങ്കിൽ തെർമയോണിക് വാൽവുകൾ വിദേശത്ത് നിന്നും ഇറക്ക് മതി ചെയ്യേണ്ടി വരും എന്ന ഗതിയായി.
പവർ ആംപ്ലിഫയറുകൾ നിർമ്മിക്കുന്നതിനുള്ള വാൽവുകൾക്ക് ഒരെണ്ണത്തിന് 8000 രൂപ മുതൽ മേലോട്ട് വില കയറി.
അതോടെ മാത്യു ഒന്ന് രണ്ട് പേരുടെ സാമ്പത്തിക സഹായത്തോടെ BARL ബേസിക് ഓഡിയോ റിസർച്ച് ലാബ് എന്ന കമ്പനി മൂവാറ്റുപുഴയിൽ ആരംഭിക്കുകയും പരിമിതമായ എണ്ണത്തിൽ ആംപ്ലിഫയറുകൾ നിർമ്മിക്കാനാരംഭിക്കുകയും ചെയ്തു.
ഇവയിലൊരെണ്ണം എറണാകുളം കാക്കനാട് ഡിസൈൻ ബിൽഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ജേക്കബ് ജോർജിൻ്റെ കയ്യിലെത്തിയതോടെ മാത്യുവിൻ്റെ ജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു.
ഒരു തികഞ്ഞ സംഗീത പ്രേമിയായ ജേക്കബ് ജോർജ് പതിവായി വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഓഡിയോ എക്സിബിഷനുകൾ സന്ദർശിക്കുന്ന വ്യക്തിയായിരുന്നു.
അവിടങ്ങളിലെ സ്റ്റാളുകളിൽ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ഹൈ എൻഡ് സെറ്റുകളോട് കിടപിടിക്കുന്ന ഒരെണ്ണം ഇന്ത്യയിൽ നിർമ്മിച്ചത് കയ്യിൽ വന്ന ജേക്കബ് ജോർജ് USA യിൽ നടന്ന അടുത്ത ഇൻ്റർനാഷണൽ ഓഡിയോ എക്സിബിഷനിൽ മാത്യു നിർമ്മിച്ച ട്യൂബ് ആംപ്ലിഫയറുമായാണ് പോയത്.
ഒരു സ്റ്റാൾ വാടകയ്ക്കെടുത്ത് ജേക്കബ് ജോർജ്…. മാത്യു നിർമ്മിച്ച ട്യൂബ് ആംപ്ലിഫയർ അഭിമാനത്തോടെയും ഒപ്പം അഹങ്കാത്തോടെയും അവിടെ പ്രദർശിപ്പിച്ചു.
നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾ ഇന്ത്യാക്കാർക്കും ശബ്ദ ശുദ്ധിയും, ഗുണമേൻമയുമുള്ള ഹൈ എൻഡ് സെറ്റുകൾ ഉണ്ടാക്കാനറിയാം എന്ന് തെളിയിക്കുകയായിരുന്നു. ജേക്കബ് ജോർജിൻ്റെ ലക്ഷ്യം.
എന്നാൽ പണി പാളി. ഒരു ഇന്ത്യാക്കാരൻ ട്യൂബ് ആംപ്ലിഫയറുമായി വന്നിരിക്കുന്നു എന്ന കരക്കമ്പി കേട്ടറിഞ്ഞ സായിപ്പൻമാർ അതിൻ്റെ ഒച്ചയൊന്ന് കേട്ട് നാല് കുറ്റം പറയാമെന്ന് കരുതി ജേക്കബ് ജോർജിൻ്റെ സ്റ്റാളിലേക്ക് ഇടിച്ച് കയറി.
പിൻ ഡോപ്പ് സൈലൻസിൽ മാത്യു നിർമ്മിച്ച ട്യൂബ് ആമ്പിലൂടെ ഹോട്ടൽ കാലിഫോർണിയ എന്ന ഗാനം പ്ലേ ചെയ്യപ്പെട്ടു.
പിന്നീട് ഉണ്ടായത് ചരിത്രമാണ്. എല്ലാവർക്കും ഈ ആംപ്ലിഫയർ വേണം ,ഓർഡറുകളുടെ ബാഹുല്യം കൊണ്ട് ജേക്കബ് ജോർജ് അമ്പരന്നു..
ഈ അമ്പരപ്പിൽ നിന്നാണ് ലോകപ്രശസ്ത ഹൈ എൻഡ് ഇന്ത്യൻ ട്യൂബ് ആമ്പ് ബ്രാൻഡായ റിഥം ഓഡിയോ കമ്പനിയുടെ ജനനം ആ കഥ അടുത്ത ലക്കത്തിൽ.
പഴയ ടെക്നോളജിയായ വാക്വം ട്യൂബുകളും, പുതിയ ടെക്നോളജിയായ മോസ് ഫെറ്റുകളും സമന്വയിപ്പിച്ച ഹൈബ്രിഡ് ആംപ്ലിഫയറുകളുടെ ഡിസൈനിങ്ങിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പേരെടുത്ത വ്യക്തിത്വമാണ് മാത്യു സർ പാമ്പാക്കുട.ഇന്ത്യയിലെ വിരലിൽ എണ്ണാവുന്ന ഓഡിയോ ഡിസൈനർമാരിൽ ഒരാളായ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു അംഗീകാരമോ, എന്തിന് പരിമിതമായ സുഹൃദ് വലയങ്ങൾക്കപ്പുറ്റം അറിയപ്പെടുക പോലുമോ ചെയ്യുന്നില്ല.
മാത്യു സർ ഇപ്പോൾ വാർദ്ധക്യസഹജമായ 'അസുഖങ്ങളെ തുടർന്ന് പാമ്പാക്കുടയിലെ സ്വവസതിയിൽ വിശ്രമ ജീവിതം നയിക്കുകയാണ്. ചെവി തീരെ പതുക്കെ ആയതിനാൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽ കിട്ടുകയുമില്ല.85 വയസുള്ള മാത്യു സർ ഇപ്പോഴും പകൽനേരങ്ങളിൽ തൻ്റെ വർക്ക്ഷോപ്പിൽ വാൽവ് ആംപ്ലിഫയറുകൾ തുറന്നും, പരിശോധിച്ചുമാണ് സമയം ചിലവഴിക്കുന്നത്. ഇലക്ട്രോണിക്സ് തന്നെയാണ് അദ്ദേഹത്തിൻ്റെ ജീവ ശ്വാസം.
വലിയ തോതിൽ പഴയ കാല ഇലക്ടോണിക്സ് ഉപകരണങ്ങളുടെ കളക്ഷൻ മാത്യു സാറിനുണ്ട്. രണ്ട് വർഷം മുൻപ് ഞാനും,ഗാർഡിയൻ വർഗീസ് ചേട്ടനും (ബ്രൗൺ ഷർട്ട്),റോയിച്ചൻ മാവേലിക്കരയും ( വൈറ്റ് ഷർട്ട്,), കേരളാ ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് KSESTA സംഘടനയുടെ സം സ്ഥാന ടെക്നിക്കൽ ബോർഡ് മെമ്പർ സാബു കടവന്ത്രയും (ഗ്രേഷർട്ട്), മാത്യു സാറിനെ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി സന്ദർശിച്ച് ആദരം അർപ്പിച്ചപ്പോൾ എടുത്ത ചിത്രമാണ് ഒപ്പം ചേർത്തിരിക്കുന്നത്.എഴുതിയത് അജിത് കളമശേരി.. ഇന്ന് അദ്ദേഹത്തിൻ്റെ ചരമവാർത്ത അറിഞ്ഞതിനെ തുടർന്ന് 11.04.23 ൽ വീണ്ടും പുനപ്രസിദ്ധീകരിക്കുന്നു. 05.10.2022,#Ajith_kalamassery,#seniortechnician,#sabu_kadavanthra,#varghese_guardian,#royjohn_mavelikkara.

PAM 8403 PCB മോഡ്യൂൾബ്രിഡ്ജ് ചെയ്യാം 2

 PAM 8403 PCB മോഡ്യൂൾബ്രിഡ്ജ് ചെയ്യാം 2



PAM മോഡ്യൂൾ സംബന്ധമായി രാവിലെ ഇട്ട പോസ്റ്റ് മൊത്തം അബദ്ധമായി. അത് മൊത്തം എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. സദയം ക്ഷമിക്കുക.
പണ്ടൊക്കെ ചെറിയ വാട്സുള്ള ഒരു ആംപ്ലിഫയർ അസംബിൾ ചെയ്യാൻ പോലും എന്ത് ബുദ്ധിമുട്ടായിരുന്നു.
അനുയോജ്യമായ ട്രാൻസിസ്റ്ററുകൾ വാങ്ങണം ,കപ്പാസിറ്ററുകൾ, റസിസ്റ്ററുകൾ എല്ലാം ധാരാളമായി വേണം ,പോരാത്തതിന് ഇതെല്ലാം കണക്റ്റ് ചെയ്ത് അസംബിൾ ചെയ്യാൻ പറ്റിയPCB കണ്ടെത്തണം... ഇതിനായി കുറേ ചെരുപ്പുകൾ തേയേണ്ടി വരും! .. ഇന്നങ്ങിനെയാണോ? അല്ല !
മൊബൈൽ എടുക്കുക തോണ്ടുക സാധനം വീട്ടുപടിക്കൽ എത്തും!
ചെറിയ പൈസക്ക് പോലും വലിപ്പം കുറഞ്ഞ കിടിലൻ ക്ലാസ് D ആംപ്ലിഫയറുകൾ കിട്ടും. അധികം അസംബിൾ ചെയ്ത് കഷ്ടപ്പെടേണ്ട ആവശ്യം പോലുമില്ല. സ്പീക്കറും, ബാറ്ററിയും കൊടുത്താൽ സംഗതി പാടും.
അത്തരത്തിലൊന്നാണ് PAM 8403 ആംപ്ലിഫയർ മോഡ്യൂൾ.5 വോൾട്ടിൽ 3+ 3 വാട്ട് കിട്ടുമെന്ന് അതിൻ്റെ വിവരങ്ങൾ നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്നു. പക്ഷേ ശരിക്കും 1+1 വാട്സ് കിട്ടുന്നുണ്ടോ എന്ന കാര്യം തന്നെ സംശയമാണ് .
ഇന്ന് രാവിലെ മറ്റെന്തോ തപ്പിയപ്പോൾ കിട്ടിയത് മുൻപ് എപ്പോഴോ വാങ്ങിയ കുറച്ച് PAM 8403 മോഡ്യൂളുകളാണ്. വേറേ പരിപാടി ഒന്നും ഇല്ലാതിരുന്നതിനാൽ അവയിൽ ചിലത് കറണ്ട് കൊടുത്ത് കത്തിച്ച് കളയാമെന്ന് കരുതി.
അപ്പോഴാണ് എൻ്റെ പൊട്ട ബുദ്ധിക്ക് ഈ മോഡ്യൂൾ ബ്രിഡ്ജ് ചെയ്യാമോ എന്ന സംശയം ഉടലെടുത്തത്. ഉടനെ യൂ ട്യൂബിൽ PAM 8403 ബ്രിഡ്ജ് മോഡ് എന്ന് സെർച്ച് ചെയ്തു... അതാ വരി വരിയായി വീഡിയോകൾ വരുന്നു! കുറച്ചെണ്ണം കണ്ട് നോക്കി. അതുപോലെ ഞാനും ഒന്ന് പരീക്ഷിച്ച് നോക്കി. സംഭവം വർക്ക് ചെയ്യുന്നുണ്ട്... ശബ്ദം സാധാരണ കിട്ടുന്നതിലും കൂടുതലായി കേൾക്കുന്നുണ്ട്..
എന്നാൽ ആ വിവരം മലയാളത്തിൽ എഴുതി നിങ്ങളെക്കൂടി അറിയിക്കാമെന്ന് കരുതി!ഒപ്പം ഒരു വീഡിയോയും എടുത്തു.
ഇവിടെ ആ എഴുതിയത് ഇട്ടപ്പോൾ മുതൽ ഞാൻ എയറിലായി!
താനെന്ത് മണ്ടത്തരമാണ് വിളമ്പുന്നത് ?
PAM മോഡ്യൂൾ ഓൾറഡി ബ്രിഡ്ജ്ഡ് ആണ്. അത് വീണ്ടും എങ്ങിനെ ബ്രിഡ്ജ് ചെയ്യും? 180 ഡിഗ്രി ഫേസ് ഷിഫ്റ്റ് സിഗ്നൽ കൊടുത്താലല്ലേ ബ്രിഡ്ജ് മോഡ് വർക്ക് ചെയ്യൂ ?
.പിന്നെയും എന്തൊക്കെയോ കമൻ്റുകൾ.. ഞാനീ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലാത്തത് കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം എങ്ങിനെയാണെന്ന് എനിക്കറിയാൻ പാടില്ലായിരുന്നു. അതിനാലാണ് PAM മോഡ്യൂൾ ബ്രിഡ്ജ് ചെയ്ത് പ്രവർത്തിക്കും എന്ന് ഞാനെഴുതിയത്.അതിന് നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ ഒരു കാര്യം പറയാം 25 രൂപാ മുടക്കി ഒരു PAM മോഡ്യൂൾ വാങ്ങി ഞാൻ പറഞ്ഞ മണ്ടത്തരം പരീക്ഷിച്ചാൽ സാധാരണ കിട്ടുന്നതിലും അധികം ശബ്ദം PAM മോഡ്യൂൾ പുറപ്പെടുവിക്കുന്നതായി നിങ്ങൾക്കും മനസിലാകും... ഇങ്ങനെ ചെയ്യുമ്പോൾ അൽപ്പം THD ( ടോട്ടൽ ഹാർമോണിക് ഡിസ്റ്റോർഷൻ ) കൂടുതലായി അനുഭവപ്പെടും എന്ന പോരായ്മ ശ്രദ്ധയിൽ പെട്ടു എന്ന് മാത്രം..
ഒരു പ്രാവശ്യം മുയല് വീണ് ചക്ക ചത്തതാണെന്ന്‌ കരുതി വീണ്ടും ഒരെണ്ണം കൂടി ചെയ്തു നോക്കി! അത്ഭുതം അതും അഞ്ചാറ് മണിക്കൂർ പാടിയിട്ടും ഒരു കുഴപ്പവുമില്ല. ഇപ്പോഴും പാടുന്നു.
അതിനാൽ ഇലക്ട്രോണിക്സ് അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ എൻ്റെ ഈ കണക്ഷൻ മെത്തേഡിന് ഞാൻ സ്വന്തമായി ഒരു പേരിട്ടോട്ടെ?
ഇനി മുതൽ കേരളത്തിൽ ഈ പൊട്ടത്തരം കാണിക്കുന്നതിനെ പാവങ്ങളുടെ ബ്രിഡ്ജ് മോഡ് എന്ന് ഞാൻ വിളിക്കും.. നിങ്ങൾക്കും ചെറിയ പൈസ മുടക്കി ഒരു മോഡ്യൂൾ വാങ്ങി ഇങ്ങനെ ഉണ്ടാക്കി നോക്കിയ ശേഷം ഇഷ്ടമുള്ള പേര് വിളിച്ചോളൂ. ഒരു നഷ്ടവുമുണ്ടാകില്ല. ധാരാളം പാട്ടും കേൾക്കാം!
പോലീസ് കാരനെ കുരങ്ങാ എന്ന് വിളിച്ചാലല്ലേ കേസുള്ളൂ.കുരങ്ങനെ പോലീസുകാരൻ എന്ന് വിളിച്ചാൽ കുഴപ്പമില്ലല്ലോ? അതിനാൽ ഈ കണക്ഷൻ രീതിയെ ആരും ബ്രിഡ്ജ് മോഡ് എന്ന് മേലിൽ വിളിച്ച് പോകല്ല്... അത് ശരിയായ രീതിയല്ല. എന്താണ് സംഭവം എന്നറിയാത്തവർ മുൻ പോസ്റ്റ് നോക്കുക. #അജിത്_കളമശേരി,#ajith_kalamassery

PAM 8403 PCB മോഡ്യൂൾബ്രിഡ്ജ് ചെയ്യാം

 PAM 8403 PCB മോഡ്യൂൾബ്രിഡ്ജ് ചെയ്യാം


 

വളരെ പോപ്പുലറും വില കുറഞ്ഞതുമായ ക്ലാസ് D ആംപ്ലിഫയർ മോഡ്യൂളാണല്ലോ സ്റ്റാമ്പ് വലിപ്പത്തിലുള്ള PAM 8403 . 5 വോൾട്ടിൽ 3+3 വാട്ട് സ്റ്റീരിയോ ഔട്ട്പുട്ട് ലഭിക്കും എന്നാണ് പറയപ്പെടുന്നത് .വളരെ സൗകര്യപ്രദമായ ഈ മോഡ്യൂളിനെ നമുക്ക് വളരെ എളുപ്പത്തിൽ ബ്രിഡ്ജ് മോഡിൽ വയർ ചെയ്ത് പവർ ഔട്ട്പുട്ട് ഇരട്ടിയാക്കാം!
മോഡ്യൂളിൻ്റെ രണ്ട് സ്പീക്കർ ഔട്ടുകളിൽ പ്ലസ് മാർക്കുള്ളത് മാത്രം നമ്മൾ കണക്റ്റ് ചെയ്യുന്ന സ്പീക്കറിലേക്ക് കൊടുക്കുക. നെഗറ്റീവ് മാർക്ക് വെറുതെ വിട്ടേക്കുക.
ഇൻപുട്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. മോഡ്യൂളിന് L G R ( left - ground_ right) എന്നിങ്ങനെ 3 ടെർമിനലുകൾ കാണാം ഇതിൽ G എന്ന ഒറിജിനൽ ഗ്രൗണ്ട് വെറുതേ വിട്ടേക്കുക R, Lഎന്നീ പിന്നുകളിൽ നമ്മളുടെ ഓഡിയോ ഇൻപുട്ട് കൊടുക്കുക. L, R ഇവ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും മാറിയാലും കുഴപ്പമില്ല. പവർ 5 വോൾട്ട് മാക്സിമം . 3.7 വോൾട്ട് ലിഥിയം അയോൺ ബാറ്ററിയോ മൊബൈൽ ബാറ്ററിയോ കൊടുക്കാം. ഒരു 3V7 ചാർജ് കൺട്രോളർ വഴി ബാറ്ററി ചാർജ് ചെയ്യാം. ഒരിക്കലും നേരിട്ട് ബാറ്ററി ഇല്ലാതെ PAM മോഡ്യൂൾ മൊബൈൽ ചാർജർ ഉപയോഗിച്ച് പവർ കൊടുക്കരുത്.5 വോൾട്ടിൽ അധികരിച്ചാൽ മോഡ്യൂൾ ചീത്തയാകും.
വളരെ ലളിതമല്ലേ കാര്യങ്ങൾ ! ഇതുവരെ നിങ്ങൾ ഒരു ആംപ്ലിഫയർ ബ്രിഡ്ജ് ചെയ്ത് പവർ കൂട്ടിയിട്ടില്ലെങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.
ഇങ്ങനെ ബ്രിഡ്ജ് ചെയ്താൽ മോണോ സൗണ്ട് ആയിരിക്കും, സ്റ്റീരിയോ സൗണ്ട് ലഭിക്കാൻ രണ്ട് മോഡ്യൂളുകൾ ബ്രിഡ്ജ് ചെയ്ത് ഉപയോഗിക്കണം.