CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Monday, July 17, 2023

JBL ൻ്റെ കഥ

JBL ൻ്റെ കഥ 


 

 അമേരിക്കയിലെ ഇല്ലിനോയിസിലുള്ള ഗ്രീൻ റിഡ്ജ് എന്ന ഖനിയുടെ സമീപമുള്ള ചെറു പട്ടണത്തിൽ  സാങ്കേതിക തൽപ്പരനും വികൃതിയുമായ ഒരു പത്ത് വയസുകാരൻ ഉണ്ടായിരുന്നു.ജയിംസ് മാർട്ടിനി ലാൻസിങ്ങ് എന്ന കുരുത്തം കെട്ട പയ്യനായിരുന്നു അത്.


 ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് വരുന്ന ചെറിയ പാട്ട ടിന്നുകൾ സംഘടിപ്പിച്ച് അത് കമ്പിളി വസ്ത്രങ്ങളിൽ ഉരസി ഈ ടിന്നുകളിൽ  സ്റ്റാറ്റിക് ഇലക്ട്രിസിറ്റി സംഭരിച്ച് അവൻ  വഴിയിൽ ഇടും! വഴിയിൽ കുടി പോകുന്ന മറ്റ് കുട്ടികൾ കൗതുകത്തിനായി ഈ ടിന്നുകൾ എടുത്തു നോക്കും. ടിന്നിൽ തൊട്ടാൽ ശക്തമായ ഒരു ഷോക്ക് കിട്ടും.

ഗ്രീൻ റിഡ്ജിലെ ഒരു മൈനിങ്ങ്‌ എഞ്ചിനീയറായ ഹെൻട്രി മാർട്ടിനിയുടെയും, ഗ്രേസ് മാർട്ടിനിയുടേയും ഒമ്പതാമത്തെ പുത്രനായിരുന്നു ഈ കുഴപ്പക്കാരൻ!

 കൂട്ടുകാരെ പേടിപ്പിക്കാൻ ലാൻസിങ്ങ് സാങ്കേതിക വിദ്യയെ കൂട്ട് പിടിച്ച് ഇലക്ട്രോണിക്സ് പണി പഠിച്ച് തുടങ്ങി.

കുട്ടികളെ പേടിപ്പിക്കുന്ന ഈ ഷോക്ക് സൂത്രം മുതിർന്നവരിൽ അത്ര കാര്യമായി എൽക്കുന്നില്ല എന്ന കാര്യം ലാൻസിങ്ങിൻ്റെ ശ്രദ്ധയിൽ പെട്ടു.

ഈ ഷോക്കിൻ്റെ പവർ കൂട്ടാൻ എന്താണ്ടൊരു മാർഗ്ഗം? കുട്ടി ശാസ്ത്രജ്ഞൻ്റെ തല പുകഞ്ഞു.  വീട്ടിലെ  സൈക്കിളിൽ ചെറിയ ഒരു  മാറ്റം വരുത്തി നോക്കി. ടയറിൽ കമ്പിളി ചുറ്റി ചക്രം കറങ്ങുമ്പോൾ ഈ  കമ്പിളിത്തുണി  ചാർജ് കയറ്റേണ്ട ടിന്നിൽ ഉരസി കറങ്ങുന്ന സംവിധാനം വികസിപ്പിച്ചു.

പരീക്ഷണം സക്സസ് ! സാധാരണ രീതിയിൽ കൈ കൊണ്ട് ഉരച്ച് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി സംഭരിക്കുന്നതിലും നൂറിരട്ടി വൈദ്യുതി ഇത്തരത്തിൽ സംഭരിക്കാൻ സാധിക്കുമെന്ന് ലാൻസിങ്ങ് മനസിലാക്കി. ടിന്നിൽ നിന്ന് എർത്താകുന്ന സ്പാർക്കിൻ്റെ പൊട്ടൽ കേട്ട് തന്നെ സംഗതി  അപകടകരമെന്ന് തോന്നിയ ലാൻസിങ്ങ് ആ പരീക്ഷണം അവിടെ നിറുത്തി.

പിന്നെ വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്ന ക്രിസ്റ്റൽറേഡിയോകളിലേക്കായി ലാൻസിങ്ങിൻ്റെ ശ്രദ്ധ. ഷേവിങ്ങ് ബ്ലേഡും, മൊട്ടുസൂചിയും ,ഫോണിൻ്റെ ഇയർ പീസും ഒക്കെ ഉപയോഗിച്ച്  ക്രിസ്റ്റൽ റേഡിയോകൾ നിർമ്മിച്ച് കൂട്ടുകാർക്കൊക്കെ വിതരണം ചെയ്തു തുടങ്ങി.

 1914 കളിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്, ലാൻസിങ്ങിന് അന്ന് കഷ്ടി  പത്ത് വയസ് പ്രായം വരും.
റേഡിയോ പ്രക്ഷേപണത്തിൻ്റെ പ്രാരംഭ കാലമാണ് ... കാലത്തും വൈകിട്ടും മാത്രമേ റേഡിയോ പ്രക്ഷേപണമുള്ളൂ. തൻ്റെ ക്രിസ്റ്റൽ റേഡിയോ ചെക്ക് ചെയ്യാൻ നേരം സ്റ്റേഷൻ ഇല്ല. ലാൻസിങ്ങ് വേറേ വഴിതേടി.

 അന്നത്തെ വാൽവ് റേഡിയോകളിൽ ഉപയോഗിക്കുന്ന വാൽവുകൾ വേഗം വീക്കാക്കുന്നത് മൂലം  മൂന്ന് നാല് മാസത്തിലൊരിക്കൽ മാറ്റണം ,അങ്ങനെ റേഡിയോ മെക്കാനിക്കുകൾ ഊരി മാറ്റുന്ന വാൽവുകൾ സംഘടിപ്പിച്ച് ഒരു റേഡിയോ ട്രാൻസ്മിറ്റർ തന്നെ അങ്ങ് നിർമ്മിച്ചു.

ഇതിൽ നിന്ന് പുറപ്പെട്ട റേഡിയോ സിഗ്നലുകൾ അൽപ്പം ദൂരെയുള്ള  അമേരിക്കൻ നേവൽ ബേസ് വരെയെത്തി .. ഏതോ ചാരൻമാർ രഹസ്യമായി റേഡിയോ ട്രാൻസ്മിറ്റർ പ്രവർത്തിപ്പിച്ച് സന്ദേശങ്ങൾ കൈമാറുന്നുവെന്ന് കരുതിയ പട്ടാളക്കാർ സിഗ്നൽ ട്രാക്ക് ചെയ്ത് വന്ന് ലാൻസിങ്ങിൻ്റെ വീട് വളഞ്ഞു.

ഒരു കൗമാരക്കാരൻ്റെ പരീക്ഷണങ്ങളാണ് ഗൗരവതരമൊന്നുമല്ല എന്ന് കണ്ട പട്ടാളം ലാൻസിങ്ങ് ഉണ്ടാക്കിയ റേഡിയോ  ട്രാൻസ്മിറ്റർ പിടിച്ചെടുത്ത് ഇനി ഈ പണി ആവർത്തിക്കരുതെന്ന് താക്കീത് നൽകി പോയി!

മകൻ്റെ സാങ്കേതിക താൽപ്പര്യം കണ്ടറിഞ്ഞ അമ്മ ഗ്രേസ് മാർട്ടിനി  മകനെ തൻ്റെ പരിചയക്കാരൻ്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ അപ്രൻ്റീസായി കയറ്റി.

വർക്ക്ഷോപ്പ് അവന് വളരെ ഇഷ്ടപ്പെട്ടു.സ്കൂൾ സമയം കഴിഞ്ഞാൽ പയ്യൻ വർക്ക്ഷോപ്പിൽ ഉണ്ടാകും. താമസിയാതെ  വണ്ടികളുടെ ഇലക്ട്രിക്കൽ പണികളിൽ ലാൻസിങ്ങ് ഒരു വിദഗ്ദ്ധനായി മാറി. വർക്ക്ഷോപ്പിൽ നിന്നും കിട്ടുന്ന പോക്കറ്റ് മണി കൊണ്ട് തൻ്റെ റേഡിയോ പണികൾക്കുള്ള സാമഗ്രികൾ യഥേഷ്ടം വാങ്ങാനുമൊത്തു.

തൻ്റെ 22 ആം വയസിൽ അദ്ദേഹത്തിൻ്റെ അമ്മ ഗ്രേസ് മരണപ്പെട്ടു. പിതാവുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന ലാൻസിങ്ങ് ഇതോടെ വിടുവിട്ടു,സാൾട്ട് ലേക്ക് സിറ്റി എന്ന നഗരത്തിലേക്ക് താമസം മാറി.

കോളേജ് പഠനം പൂർത്തിയാക്കുകയും  ഒപ്പം ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്  സാങ്കേതിക വിദ്യകളിൽ നിപുണനുമായിരുന്നതിനാൽ ആ നഗരത്തിലുള്ള  ഇലക്ട്രോണിക്സ്  പാർട്സുകൾ നിർമ്മിച്ചിരുന്ന  ബാൾഡ് വിൻ റേഡിയോ കമ്പനിയിൽ  ജോലി നേടാൻ ഒരു പ്രയാസവുമുണ്ടായില്ല.

സാൾട്ട് ലേക്ക് സിറ്റിയിൽ വച്ച് അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ തലവര തന്നെ  മാറ്റിയ മൂന്ന്  പ്രധാന സംഭവങ്ങൾ  ഉണ്ടായി..

 ഒന്ന്.താൻ ഇത്രയും നാൾ കൂടെ കൊണ്ട് നടന്ന പേര് അദ്ദേഹം ഉപേക്ഷിച്ചു.

രണ്ട്. ഗ്ലെന്ന പീറ്റേഴ്സണിന വിവാഹം കഴിച്ചു.

മൂന്ന് .കെൻ ഡെക്കർ എന്ന തൻ്റെ ആത്മാർത്ഥ സുഹൃത്തിനെ പരിചയപ്പെട്ടു.

ജയിംസ് മാർട്ടിനി ലാൻസിങ്ങ് എന്നായിരുന്നു അതുവരെ അദ്ദേഹത്തിൻ്റെ പേര്.മാർട്ടിനി എന്ന ബ്രാൻഡിൽ  വളരെ പ്രശസ്തമായ ഒരു മദ്യം അന്ന് വിപണിയിൽ സുലഭമായിരുന്നു. തൻ്റെ പേര് പറയുമ്പോൾ തന്നെ എല്ലാവരുടെയും ചുണ്ടിൽ ഒരു ചെറു ചിരി വിരിയുന്നത് അതുവരെ ലാൻസിങ്ങ് കാര്യമാക്കിയിരുന്നില്ല. പക്ഷേ ഭാര്യ ഗ്ലെന്നയ്ക്ക്  ഈ പേര് ഇഷ്ടപ്പെട്ടില്ല ,അവരുടെ നിർബന്ധപ്രകാരം ജയിംസ് മാർട്ടിനി ലാൻസിങ്ങ്  എന്ന തൻ്റെ  പേര്, ജയിംസ് ബുള്ളോഗ് ലാൻസിങ്ങ് എന്നാക്കി മാറ്റി.. ഈ പേര് മാറ്റം വളരെ ഗുണം ചെയ്തു.
1927 ൽ ഭാര്യയുടെ നിർദ്ദേശാനുസരണം ലാൻസിങ്ങ് ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി, അവസരങ്ങളുടെ പൂക്കാലമായിരുന്നു ലാൻസിങ്ങിനെ ലോസാഞ്ചൽസിൽ കാത്തിരുന്നത്.അവിടെ ആത്മാർത്ഥ സുഹൃത്ത്.കെൻ ഡെക്കറിനൊപ്പം ചേർന്ന് ലാൻസിങ്ങ് മാനുഫാക്ചറിങ്ങ് കമ്പനി എന്ന പേരിൽ ഒരു ചെറിയ  ലൗഡ് സ്പീക്കർ നിർമ്മാണ ഫാക്ടറി ആരംഭിച്ചു.

അതു വരെ തകരപാട്ടയിൽ ചെറിയ കല്ലുകൾ ഇട്ട് കിലുക്കും പോലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകളായിരുന്നു റേഡിയോ സെറ്റുകളിലും, ആംപ്ലിഫയറുകളിലും ഉപയോഗിച്ചിരുന്നത്. പോപ് / ജാസ്
സംഗീത പ്രേമിയായ ലാൻസിങ്ങിന് അന്നത്തെ സ്പീക്കറുകളുടെ മ്യൂസിക് റീ പ്രൊഡക്ഷൻ കപ്പാസിറ്റിയിൽ യാതൊരു തൃപ്തിയും തോന്നിയില്ല.

യഥാതഥമായ സംഗീതാനുഭവം അനുഭവിപ്പിക്കുന്ന സ്പീക്കർ ബോക്സുകൾ  നിർമ്മിക്കുന്നതിനുള്ള ലാൻസിങ്ങ്  അദ്ദേഹം ആരംഭിച്ചു.

ഇതിന് തുനിഞ്ഞിറങ്ങിയപ്പോൾ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.സംഗീത ഉപകരണമായ ഡ്രം സെറ്റുകളുടെ ഡയമീറ്ററിൻ്റെ ശരാശരിയായ 12 ഇഞ്ച് വാവട്ടമുള്ള  സ്പീക്കറുകൾ ജാസ്/പോപ്പ് സംഗീത ഉപകരണങ്ങളുടെ ശബ്ദം യാഥാർത്ഥ്യബോധത്തോടെ പുനരാവിഷ്കരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി.

8 ഇഞ്ചിന് മുകളിലേക്ക് വലിപ്പമുള്ള സ്പീക്കറുകൾ അന്ന് നിർമ്മിച്ചിരുന്നില്ല. ഇതിനായി അദ്ദേഹം 12 ഇഞ്ച് സ്പീക്കറുകൾക്കായി ഹെവി ഡ്യൂട്ടി കാസ്റ്റ് അയേൺ ബാസ്ക്കറ്റ്  ഡിസൈൻ ചെയ്തു. എത്ര ശക്തമായ കമ്പനങ്ങളേയും താങ്ങുന്ന റബർ സറൗണ്ട്, സ്പൈഡർ എന്നിവ കണ്ടെത്തി, കൂടുതൽ വാട്സ് താങ്ങുന്നതിനായി അകത്തും പുറത്തും വൈൻഡിങ്ങുള്ള  വോയ്സ് കോയിൽ കണ്ടു പിടിച്ചു. കൂടുതൽ ലയറുകൾ ചുറ്റുന്നതിനായി ഫ്ലാറ്റ് കോപ്പർ വയർ ഉപയോഗിക്കാം എന്ന് കണ്ടെത്തി.
ശക്തമായ  സ്പീക്കർ പ്രവർത്തനത്തിൽ കോൺപേപ്പറും, സ്പൈഡറും ബാസ്ക്കറ്റുമായുള്ള ബന്ധം വിട്ട് ഇളകിത്തെറിക്കാത്ത പശക്കൂട്ട് കണ്ടെത്തി.

അന്നത്തെ വലിയ സ്പീക്കറുകൾ ഇലക്ട്രോമാഗ് നെറ്റ് ഉപയോഗിച്ചാണ് വോയ്സ് കോയിലിനെ ഡ്രൈവ് ചെയ്യിച്ചിരുന്നത് ,ചെറിയ സ്പീക്കറുകളിൽ മാത്രമേ പെർമനൻ്റ് മാഗ് നെറ്റ് ഉപയോഗിച്ചിരുന്നുള്ളൂ.

ഇലക്ട്രോമാഗ് നെറ്റ് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും കാരണത്താൽ സ്പീക്കർ മാഗ് നെറ്റിലേക്കുള്ള പവർ കട്ടായാൽ ആംപ്ലിഫയറും കത്തും, സ്പീക്കർ വോയ്സ് കോയിലും പുകയും.

ഇതിനൊരു പ്രതിവിധി പെർമനൻ്റ് മാഗ്‌നെറ്റാണ് പക്ഷേ 1927 ൽ വളരെ ശക്തി കൂടിയ ചെറിയ മാഗ്‌നെറ്റുകൾ ഉപയോഗത്തിലുണ്ടായിരുന്നില്ല.

ലാൻസിങ്ങിന്  കമ്പനി തുടങ്ങാൻ ധനസഹായം ചെയ്ത സുഹൃത്തായ കെൻ ഡക്കർ അമേരിക്കൻ പട്ടാളത്തിലെ യുദ്ധവിമാനങ്ങൾ പറത്തുന്ന പൈലറ്റായിരുന്നു. കെൻഡക്കർ അമേരിക്കൻ നേവി അന്തർവാഹിനികളിൽ യുദ്ധോപകരണങ്ങൾ ഒട്ടിച്ച് വയ്ക്കാൻ  ഉപയോഗിക്കുന്ന ഒരു തരം ശക്തിയേറിയ കാന്തങ്ങൾ ലാൻസിങ്ങിന് പരിചയപ്പെടുത്തി.

അലൂമിനിയവും, നിക്കലും പ്രത്യേക അനുപാതത്തിൽ ചേർന്ന അൽ നിക്കോ മാഗ്‌നെറ്റുകളായിരുന്നു അത്. ഇവ ഉപയോഗിച്ച് ലാൻസിങ്ങ് ഏതാനും മാസങ്ങൾ കൊണ്ട് നല്ല ശബ്ദ ഗുണമേൻമയുള്ള 12 ഇഞ്ച്  വൂഫറുകൾ ലോകത്തിൽ ആദ്യമായി നിർമ്മിച്ചു. ഇവ ജാസ്/പോപ്പ് സംഗീതത്താലെ ലോ, ലോ മിഡ് ഫ്രീക്വൻസികൾ നന്നായി റീ പ്രൊഡ്യൂസ് ചെയ്തു.

ഇതുകൊണ്ടും തൃപ്തിവരാതെ ഹൈ ഫ്രീക്വൻസി പുറപ്പെടുവിക്കുന്ന കമ്പ്രഷൻ ട്യൂട്ടർ ടെക്നോളജിയും, ഫ്രീക്വൻസി ഡിവൈഡിങ്ങ് നെറ്റ് വർക്കും, സ്പീക്കർ നിർമ്മിക്കാനുള്ള TS പാരാമീറ്റഴ്സിൻ്റെ കണക്കുകളും അദ്ദേഹം ഡവലപ്പ് ചെയ്തു.

ഇതേ സമയത്താണ് ലോകത്തിലെ ആദ്യ മ്യൂസിക്കൽ എൻ്റർടെയിനർ ഫിലിമായ ജാസ് സിംഗർ എന്ന സിനിമ MGM ഫിലിം സ്റ്റുഡിയോ നിർമ്മിക്കാനുള്ള ആലോചനകൾ നടത്തുന്നത്.

MGM സ്റ്റുഡിയോ ലാൻസിങ്ങിൻ്റെ സ്പീക്കർ കണ്ടുപിടുത്തത്തെക്കുറിച്ച്  കേട്ടറിഞ്ഞ് അദ്ദേഹത്തെ ഒരു പ്രസൻ്റേഷൻ അവതരിപ്പിക്കാൻ വിളിച്ചു.


അതേ വരെ സിനിമാ തീയേറ്ററുകളിൽ ലൈവ് സൗണ്ട് ടെക്നോളജി യായിരുന്നു!  ഒരു കഥ പറച്ചിലുകാരൻ സ്ക്രീന് സമീപമുള്ള തട്ടിൽ നിന്ന് കൊണ്ട് സിനിമാ കഥയും സംഭാഷണങ്ങളും ഉറക്കെ വിളിച്ച് പറയും. ഒപ്പം ഏതാനും സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും ഉണ്ടാകും. ഇവർ പശ്ചാത്തല സംഗീതം ഒരുക്കും.

സിനിമയിലെ സംഭാഷണവും, ഗാനങ്ങളും പൂർണ്ണമായും വിനൈൽ ഡിസ്ക്കിൽ റിക്കോഡ് ചെയ്ത് സിനിമ പ്രദർശിപ്പിക്കുന്നതിനൊപ്പം സ്ക്രീനിന് പിന്നിൽ വച്ച സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്യാനാണ് MGM സ്റ്റുഡിയോ തീരുമാനിച്ചത്. അതിനാവശ്യമായ സ്പീക്കർ സിസ്റ്റം തപ്പി നടക്കുമ്പോഴാണ് ലാൻസിങ്ങിനെപ്പറ്റി കേട്ടത്.

ലാൻസിങ്ങിൻ്റെ സ്പീക്കർ സിസ്റ്റം MGM സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയർമാർക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. യാഥാർത്ഥ്യബോധത്തോടെയുള്ള ശബ്ദ പുനരാവിഷ്കരണം.. വൻ ഓർഡറാണ് 'MGM നൽകിയത്.

ജാസ് സിങ്ങർ എന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിലെല്ലാം ലാൻസിങ്ങിൻ്റെ സ്പീക്കർ സിസ്റ്റം ഫിറ്റ് ചെയ്യപ്പെട്ടു.1927 ഒക്ടോബർ 6ന്   സിനിമ പുറത്തിറങ്ങി. ചിത്രം വൻ വിജയമായി.

ഇതോടെ ലാൻസിങ്ങിൻ്റെ കമ്പനി ലോക പ്രശസ്തമായി ഓർഡറുകൾ കുമിഞ്ഞ് കൂടി.

1939 വരെ കമ്പനി നല്ല നിലയിൽ മുന്നോട്ട് പോയി പെട്ടെന്ന് ഒരപ്രതീക്ഷിത അപകടം സംഭവിച്ചു. കമ്പനി സഹ സ്ഥാപകനായ കെൻ ഡക്കർ ഒരു വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടത്തിയിരുന്നത് ഡക്കറായിരുന്നു.

സാമ്പത്തിക ഇടപാടുകളിൽ യാതൊരു ശ്രദ്ധയുമില്ലാതിരുന്ന  ലാൻസിങ്ങിൻ്റെ ശ്രദ്ധക്കുറവ് മൂലം കമ്പനി തകർച്ചയിലേക്ക് പതിച്ചു. ലടിച്ച ഓർഡറുകൾ ഒന്നും സമയത്തിന് കൊടുക്കാനായില്ല.

ഇതു മൂലം 1941ൽ ലാൻസിങ്ങ് തൻ്റെ കമ്പനി മറ്റൊരു പ്രമുഖ ഓഡിയോ കമ്പനിയായ ആൾട്ടെക്കിന് കൈമാറി .ഇതോടെ കമ്പനിയുടെ പേര് ആൾട്ടെക്ക് ലാൻസിങ്ങ് എന്നായി മാറി.

5 വർഷം ആ കമ്പനിയിൽ ഡയറക്ടറായി തുടർന്ന ലാൻസിങ്ങിന് അവിടുത്തെ ചട്ടവട്ടങ്ങൾ ഇഷ്ടപ്പെട്ടില്ല. 1946ൽ അദ്ദേഹം ആൾട്ടെക് ലാൻസിങ്ങിലെ പാർട്ണർഷിപ്പ് ഉപേക്ഷിച്ച്  "ലാൻസിങ്ങ് സൗണ്ട് " എന്ന പേരിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങി.


 
ഇതോടെ തങ്ങളുടെ വിപണി നഷ്ടപ്പെടുമോ എന്ന് ഭയന്ന ആൾട്ടെക്ക് ലാൻസിങ്ങ് കമ്പനി -വേറൊരാൾ ലാൻസിങ്ങ് എന്ന ട്രേഡ് മാർക്ക് ഉപയോഗിച്ചു ഉൽപ്പന്നങ്ങൾ നിർമ്മിച്ച് തങ്ങൾക്ക് നഷ്ടം വരുത്തുന്നു എന്ന് കാണിച്ച് കൊണ്ട് കേസ് കൊടുത്തു.

ഇതോടെ ജയിംസ് ബുള്ളോഗ് ലാൻസിങ്ങിന് തൻ്റെ പേര് ഉപയോഗിക്കാൻ കോടതി അനുമതി നിഷേധിച്ചു. തൻ്റെ പേര് മാറ്റാൻ കാരണക്കാരിയായ ഭാര്യ തന്നെ ഇവിടെയും ലാൻസിങ്ങിൻ്റെ രക്ഷക്കെത്തി.
James Bullough Lansing. എന്ന ഭർത്താവിൻ്റെ പേരിൻ്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് JBLഎന്ന പേര് ഭാര്യയായ ഗ്ലെന്ന നിർദ്ദേശിച്ചു.ഈ പേരിൽ കോടതിക്കും ,ആൾട്ടെക്ക് ലാൻസിങ്ങിനും എതിർപ്പുണ്ടായില്ല .!

വില്യം തോമസ് എന്ന മറ്റാരു സുഹൃത്തിൻ്റെ സഹായത്തോടെ കമ്പനി വീണ്ടും പ്രവർത്തനമാരംഭിച്ചു. പക്ഷേ ഇതും അധികകാലം നടത്തിക്കൊണ്ടുപോകാൻ ലാൻസിങ്ങിനായില്ല. നല്ല ഒരു എഞ്ചിനീയറായ ലാൻസിങ്ങ് ഒരു മോശം ബിസിനസ് മാനായിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധികൾ മൂലവും ,ഒപ്പം കുടുംബ പ്രശ്നങ്ങളാലും  മനം മടുത്ത ജയിംസ് ബുള്ളോഗ് ലാൻസിങ്ങ് എന്ന മഹദ് വ്യക്തി  1949 സെപ്റ്റംബർ 29 ന് തൻ്റെ 47 ആം വയസിൽ സ്വയം ജീവനൊടുക്കി.




ഓഡിയോ എഞ്ചിനീയറിങ്ങ് സംബന്ധമായി ധാരാളം പേറ്റൻ്റുകളും ,സ്പീക്കർ നിർമ്മാണ ഫാക്ടറിയും സ്വന്തമായി ഉണ്ടായിരുന്ന JBL കമ്പനിയിൽ ലാൻസിങ്ങിൻ്റെ ഭാര്യക്കുണ്ടായിരുന്ന അവകാശവും നിസാര തുക നൽകി സുഹൃത്ത് വില്യം തോമസ് കമ്പനി സ്വന്തമാക്കി.


 20 വർഷം ലാൻസിങ്ങിൻ്റെ പേര് ചീത്തയാക്കാതെ നല്ല രീതിയിൽ  കമ്പനി കൊണ്ടു നടന്ന വില്യം തോമസ് 1969 ൽ ഹർമൻ കാർഡൻ എന്ന മറ്റൊരു വമ്പൻ അമേരിക്കൻ ഓഡിയോ ബ്രാൻഡിന്
JBL വിറ്റ് കാശ് മേടിച്ച് സ്ഥലം കാലിയാക്കി.

ഹർമൻ കാർഡൻ കമ്പനി ഏറ്റെടുത്തതിന് ശേഷം അവർ JBLബ്രാൻഡിൽ ആംപ്ലിഫയറുകൾ, ഹെഡ് ഫോണുകൾ, തുടങ്ങി നിരവധി കൺസ്യൂമർ ഉൽപ്പന്നങ്ങൾ പുറത്തിറക്കിത്തുടങ്ങി. അവയും വിപണിയിൽ വൻ സ്വീകാര്യത നേടി.

ഹർമൻ കാർഡൻ കമ്പനിയെ 2016 മാർച്ചിൽ  സാംസങ്ങ് ഇലക്ട്രോണിക്സ് ഏറ്റെടുത്തു.ഇതോടെ JBLബ്രാൻഡും സാംസങ്ങിൻ്റേതായി മാറി.


പൊളിഞ്ഞ് കുത്തുപാളയെടുത്ത ആൾട്ടെക് ലാൻസിങ്ങിനെ 2012 ൽ ഇൻഫിനിറ്റി ഗ്രൂപ്പ് എന്ന ചൈനീസ് കമ്പനി ടേക്കോവർ ചെയ്തു.


JBLകമ്പനി സ്ഥാപകനായ ജയിംസ് ബുള്ളോഗ് ലാൻസിങ്ങ് വൂഫറുകളുടെയും, മിഡ് റേഞ്ച് സ്പീക്കറുകളുടെയും, കമ്പ്രഷൻ  ട്വീറ്ററുകളുടെയും, ഡിവൈഡിങ്ങ് നെറ്റുവർക്കുകളുടെയും ,ഹെവി ഡ്യൂട്ടി പേപ്പർ കോണുകളുടേയും, ഡസ്റ്റ് ക്യാപ്പിൻ്റെയും, സ്പീക്കർ കൂളിങ്ങ് വെൻ്റിലേഷൻ്റെയുമെല്ലാം കണ്ട് പിടുത്തത്തിലൂടെ സംഗീത, സിനിമാ, ലോകത്തിന് അദ്ദേഹം ചെയ്ത സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും.

ജീവിച്ചിരുന്നെങ്കിൽ ഇനിയും ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തിന് കനപ്പെട്ട സംഭാവനകൾ അദ്ദേഹത്തിൽ നിന്നും ലഭിക്കുമായിരുന്നു.

സാംസങ്ങ് JBL ബ്രാൻഡിൽ ലോകമെങ്ങും ഇന്നും ഗുണമേൻമയേറിയ ഓഡിയോ ഉൽപ്പന്നങ്ങൾ വിറ്റുവരുന്നു. ഈ പ്രശസ്തി മുതലാക്കി വ്യാജൻമാരും രംഗത്ത് ധാരാളമായി ഉണ്ട്. പേര് അനുകരിക്കാം പക്ഷേ JBL ൻ്റെ ക്വാളിറ്റി അനുകരിക്കാൻ സാധിക്കുന്നില്ല എന്നതാണ് വ്യാജൻമാർ നേരിടുന്ന വെല്ലുവിളി!

സ്പീക്കർ ടെക്നോളജിയിൽ അദ്ദേഹം ഡവലപ്പ് ചെയ്ത ടെക്നോളജികളിൽ ഇന്നും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. മറ്റുള്ളവരെല്ലാം അത് അനുകരിക്കുന്നുവെന്ന് മാത്രം.


അടുത്ത തവണ ചങ്ക് കലങ്ങുന്ന ഇടി ഏതെങ്കിലും സബ്‌ വൂഫറിൽ നിന്ന് കേൾക്കുമ്പോഴോ, സ്റ്റീൽ പാത്രം താഴെ വീണ പോലെ ചിൽ ചിൽ ശബ്ദം ഏതെങ്കിലും ട്വീറ്ററിൽ നിന്ന് കേൾക്കുമ്പോഴോ  അത് കണ്ട് പിടിച്ച JBLനെ ഒന്നോർത്തേക്കുക! എഴുതിയത്  #ajith_kalamassery.17.07.2023

Sunday, July 9, 2023

പ്രഷർ പമ്പ് എന്ത് എന്തിന്?

 പ്രഷർ പമ്പ് എന്ത് എന്തിന്?

 


 നല്ല ഒരു ഹോട്ടലിൽ കയറിയാൽ അവിടുത്തെ വാഷ് റൂമിലെ ടാപ്പിൽ നിന്ന് വരുന്ന നുരഞ്ഞ് പതഞ്ഞ പാല് പോലുള്ള  വെള്ളം നമ്മളെ വല്ലാതാകർഷിക്കും!

എന്ത് കാശായാലും വേണ്ടില്ല അതൊരെണ്ണം വാങ്ങി വീട്ടിൽ ഫിറ്റ് ചെയ്യണമെന്ന് അപ്പോൾ തന്നെ കരുതും.

പല പ്രാവശ്യം മറക്കുമെങ്കിലും എപ്പോഴെങ്കിലും ഓർമ്മ വരുമ്പോൾ ഇല്ലാത്ത കാശ് കൊടുത്ത് ടാപ്പ്  ഒരെണ്ണം വാങ്ങി ചെയ്യാത്ത പണിയായതിനാൽ നടുവും തണ്ടക്കണ്ണിയും കളഞ്ഞ് മെനക്കെട്ടിരുന്ന് അങ്ങോട്ട് പിടിപ്പിക്കും.

ഭാര്യയും, പിള്ളാരും, അഛനും, അമ്മയും എല്ലാം പ്രതീക്ഷയോടെ നോക്കി നിൽക്കുമ്പോൾ ടാപ്പിൻ്റെ സ്വിച്ച് ഓൺ കർമ്മം തനിയെ അങ്ങ് അങ്ങാട്ട് നിർവ്വഹിക്കും!.

ഹാ അതാ വെള്ളം വരുന്നുണ്ട്... അമ്പേ! നേരത്തേ വന്നിരുന്നതിലും കഷ്ടമായിട്ടാണല്ലോ ഇപ്പോൾ വെള്ളം വരുന്നത്.

ജ്യോതിയും വന്നില്ല, തീയും വന്നില്ല.. നുരയുമില്ല, പതയുമില്ല..

ചിരി മനസിൽ ഒതുക്കി നമ്മളെ നോക്കുന്ന വീട്ടുകാരോട് ഉള്ളിലെ ചമ്മൽ മറച്ച് ... അയ്യോ
 കടക്കാരൻ പറ്റിച്ചു!  ടാപ്പ് വേറെയാ തന്നത് എന്ന് പറഞ്ഞ് തൽക്കാലം രക്ഷപെടാം...

പ്ലംമ്പിങ്ങിൻ്റെ മറുകര കണ്ട ആളാണ്.. കുറച്ച് സോൾവെൻ്റ് സിമൻ്റും, ഒരു ഒടിഞ്ഞ ഹാക് സോബ്ലേഡും, വാ പോയ ഒരു പൈപ്പ് റേഞ്ചുമുണ്ടെങ്കിൽ എന്ത് പ്ലമ്പിങ്ങും ചെയ്യാമെന്നുള്ള അഹങ്കാരം അങ്ങ് തീർന്ന് കിട്ടി.

അൽപ്പം വിവരമുള്ള ഒരു പ്ലമ്പറോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.. ഓ അത് ടാപ്പ് മോശമായിട്ടല്ല വെള്ളത്തിന് പ്രഷറില്ലാഞ്ഞിട്ടാണ് ഒരു പ്രഷർ പമ്പ് വാങ്ങി ഫിറ്റ് ചെയ്യ്.

അതെന്താ പ്രഷറില്ലാത്തത്? ഇന്നലെ വരെ പ്രഷർ ഉണ്ടായിരുന്നല്ലോ.. ഈ സാധനം വച്ചപ്പോൾ പ്രഷർ എവിടെപ്പോയി ? വല്യ  ഇലക്ട്രോണിക്സ് ടെക്നീഷ്യനെന്ന അഹംഭാവം ഉള്ളിൽ കിടക്കുന്നതിനാൽ ആരോടെങ്കിലും വിശദമായി ചോദിച്ച് മനസിലാക്കാനൊരുമടിയും...

 പ്രഷർ പമ്പ് എന്നാൽ പെയിൻ്റ് വരെ തെറിച്ച് പോകുന്ന പ്രഷറിൽ കാറ് കഴുകുന്ന പോർട്ടബിൾ പ്രഷർ വാഷറാണ് നമ്മുടെ മനസിലേക്ക് കടന്നു വരുന്നത്. എന്നാൽ  ഈ പേരിൽ മറ്റൊരു ചങ്ങാതി ഇപ്പോൾ ഇലക്ട്രിക് കടകളിൽ തൻ്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അവനാണ് വാട്ടർ പ്രഷർ ബൂസ്റ്റർ പമ്പ്.

ഇന്നത്തെ ഇടത്തരക്കാരുടെ വീടുകളിൽ പോലും സ്പായും, ജാകൂസിയും, ബോഡി ജെറ്റും, പാനൽ ഷവറും, മിസ്സി റയിനും, വാട്ടർ ഫിൽറ്ററും, നുരയും പതയും വരുന്ന ആധുനിക ഷവറുകളും, ടാപ്പുകളും, ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനും, ഡിഷ് വാഷറുമെല്ലാം ഉപയോഗത്തിലായതോടെ പ്രഷറില്ലായ്മ ഒരു പ്രശ്നമായത്.

ഇത്തരം ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ മിനിമം ഒന്നര ,രണ്ട്  ബാർ പ്രഷർ വേണം ( പ്രഷറിൻ്റെ അളവ് കോലാണ് ബാർ.. PSI എന്ന അളവുമുണ്ട് 2 ബാർ എന്നാൽ 29 PSI ) വീട്ടിലെ വാട്ടർ ടാങ്ക് ടാപ്പിൽ നിന്നും 20 മീറ്റർ ഉയരത്തിൽ വച്ചിരുന്നാലേ 2 ബാർ പ്രഷർലഭിക്കൂ.

സാധാരണ ഗതിയിൽ ഇത് സാദ്ധ്യമല്ല. അതിനാലാണ് നമ്മൾ വീട്ടിൽ പുതിയ വാഷിങ്ങ് മെഷീനോ, നുരയും പതയും വരുന്ന ടാപ്പോ എല്ലാം വാങ്ങിച്ച് വച്ചാൽ  പ്രഷറില്ലായ്മ മൂലം അവയുടെ ശരിയായ പെർഫോമൻസ് ലഭിക്കാത്തത്.

വാട്ടർ പ്രഷർ 20 PSIക്ക് ( പൗണ്ട് പെർ സ്ക്വയർ ഇഞ്ച് PSI ) താഴെപ്പോയാൽ ഫുള്ളി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകൾ പണിമുടക്കും.

ഇത്തരം ആവശ്യങ്ങൾക്ക്  കൃത്രിമമായി വാട്ടർ പ്രഷർ ഉയർത്തുന്നതിന്  നമുക്ക് ഒരു പ്രഷർ പമ്പ്  ഉപയോഗിക്കാം..

 നമ്മുടെ ആവശ്യാനുസരണം ഇത്തരം പമ്പുകളുടെ പ്രഷർ സെറ്റ് ചെയ്യാൻ സാധിക്കും.ഏതെങ്കിലും ടാപ്പ് തുറന്നാൽ പൈപ്പ് ലൈനിലെ പ്രഷർ വേരിയേഷൻ മനസിലാക്കി പ്രഷർ പമ്പ് തനിയെ ഓണായിക്കോളും. അതിനാൽ ഈ പമ്പിൻ്റെ സ്വിച്ച് എപ്പോഴും ഓണാക്കിയിട്ടാലും ആവശ്യ നേരത്ത് മാത്രമേ ഓണാകൂ വൈദ്യുതി പാഴാകില്ല.

ചെറിയ വാട്ട്സിൽ വർക്ക് ചെയ്യുന്ന പമ്പുകൾ ലഭ്യമാണ് അതിനാൽ ഇൻവെർട്ടറിലും പ്രവർത്തിക്കും.DC യിൽ പ്രവർത്തിക്കുന്ന മോഡലുകളും ലഭ്യമാണ്.

സാധാരണ വാട്ടർ ടാങ്കിൻ്റെ ഔട്ട് ലെറ്റിലാണ് ഇത്തരം പമ്പുകൾ ഫിറ്റ് ചെയ്യുന്നത്..  



പ്രഷറില്ലായ്മ മൂലം വലയുന്ന ഏവർക്കും ഈ ബൂസ്റ്റർ പമ്പ് ഒരു ഉപകാരിയാണ്.

ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ഇതില്ലാതെ പറ്റില്ല എന്നാകും കാര്യങ്ങൾ...പ്രഷർ പമ്പ് ഫിറ്റു ചെയ്യുന്നതിന്നു മുൻപു വീട്ടിലെ P V C പൈപ്പിന്റെ കപ്പാസിറ്റി കൂടി ,ഒന്ന് ചെക്ക് ചെയ്യണം..ഇത്രയും പ്രഷർ താങ്ങാത്ത ഉള്ളിത്തൊലി പോലുള്ള പൈപ്പുകൾ ചില കരാറ് പണിക്കാർ ഉപയോഗിക്കും..

അതിനാൽ സൂക്ഷിച്ചും കണ്ടും വാങ്ങുക. ഇതുപോലുള്ള  പ്രലോഭനങ്ങളിൽ വീഴരുത്


 വാട്ടർ പ്രഷർ പമ്പിനെ ഒന്ന് പരിചയപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശം .. കൂടുതൽ ടെക്നിക്കൽ വിവരങ്ങൾ ഇഷ്ടം പോലെ യൂ ട്യൂബിൽ ലഭ്യമാണ്. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, 09.07.2023.


Thursday, June 22, 2023

#555 ൻ്റെ കഥ - #ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !

 #555 ൻ്റെ കഥ - 

#ക്ലാസ് ഡി ആംപ്ലിഫയറിൻ്റെയും !


 
ഇലക്ട്രോണിക്സിൽ ഔപചാരികമായ  വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു യുവാവ് സ്വന്തമായ പരിശ്രമത്തിലൂടെ  അനലോഗ് ഇലക്ട്രോണിക്സിലെ മുടിചൂടാ മന്നനായ കഥയാണ് ഇത്തവണ..ഒപ്പം 555 എന്ന ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അന ലോഗ് ഐ. സി യുടെ കഥയും...

1934 ജനുവരി ഒന്നിന് സ്വിറ്റ്സർലാൻ്റിലെ സൂറിച്ചിൽ ജനിച്ച ഹാൻസ് റുഡോൾഫ്
കാമെൻസിൻ്റ് ,  തൻ്റെ കോളേജ്  പഠനം സ്വിറ്റ്സർലാൻ്റിൽ പൂർത്തീകരിച്ച ശേഷം 1960 ൽ ഇരുപത്തിയാറാമത്തെ വയസിൽ അമേരിക്കയിലേക്ക് കുടിയേറി.

അവിടെ ബോസ്റ്റണിലുള്ള നോർത്തേൺ യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗ്രാജുവേഷൻ നേടി.

ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നെങ്കിലും ഇലക്ട്രോണിക്സ് അദ്ദേഹത്തിൻ്റെ പാഷനായിരുന്നു. സദാ സമയവും ചിന്ത ഇലക്ട്രോണിക്സിനെ കുറിച്ച് മാത്രം.

1968 കൾ ട്രാൻസിസ്റ്ററുകളുടെ ബാല്യകാലമാണ്, വിപണി ഭരിക്കുന്നത്  വാക്വം ട്യൂബുകളും.

വാക്വം ട്യൂബ് ടെക്നോളജിയുടെ കാലം കഴിഞ്ഞു.ഇനി ട്രാൻസിസ്റ്റർ യുഗമാണ് വരുന്നത് ഈ ട്രാൻസിസ്റ്ററുകളെ വീണ്ടും ചെറുതാക്കിയാൽ ഒരു ചെറിയ തീപ്പെട്ടി വലിപ്പത്തിൽ വളരെ ശക്തിയുള്ള ആംപ്ലിഫയറുകൾ നിർമ്മിക്കാൻ സാധിക്കില്ലേ? എന്നതായിരുന്നു കാം സിൻ്റിൻ്റെ അന്നത്തെ ചിന്ത.ലാസ് ഡി ആംപ്ലിഫയറുകളുടെ രൂപ രേഖയാണ് ഇങ്ങനെ
കാമെൻസിൻ്റിൻ്റെ മനസ്സിനെ മഥിച്ചത്!

ഇലക്ട്രോണിക്സ് ഡിസൈൻ  പഠിക്കാനായി വീട്ടിൽ പോലും പോകാതെ ആഴ്ചകളോളം യൂണിവേഴ്സിറ്റി ലൈബ്രറികളിലെ പുസ്തക ശേഖരം പരതിയിരിക്കാൻ
കാമെൻസിൻ്റിന് ഒരു മടിയുമില്ലായിരുന്നു.

അന്നത്തെ ചിപ്പ് നിർമ്മാതാക്കൾ എല്ലാം കമ്പ്യൂട്ടറുകൾക്ക് വേണ്ടിയുള്ള ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന തിരക്കിലായിരുന്നു.അനലോഗ് സർക്യൂട്ടുകൾ ചിപ്പിലൊതുക്കുന്ന കാര്യം ആരും ആലോചിച്ചിട്ട് പോലുമില്ല



അങ്ങനെയിരിക്കെ സിലിക്കോൺ വാലിയിലെ സിഗ്നെറ്റിക്സ് എന്ന ഇലക്ട്രോണിക്സ് കമ്പനിയിൽ അപ്രൻ്റീസായി ഹാൻസ്
കാമെൻസിൻ്റിന് ജോലി ലഭിച്ചു.

സ്ഥിരമായ ഒരു വരുമാനം ലഭിച്ച് തുടങ്ങിയതോടെ
സിഗ്നെറ്റിക്സ് ലെ ലാബ് സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു ചെറിയ  ടൈമർ സർക്യൂട്ടിനെ കാമെൻസിൻ്റ് 14 പിന്നുള്ള ഐസിയാക്കി മാറ്റാനുള്ള ഡിസൈൻ വരച്ചെടുത്തു അതിൻ്റെ ലിത്തോ പ്രിൻ്റ് തയ്യാറാക്കി..

ഐസി ചിപ്പുകൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യം സിഗ് നെറ്റിക്സിൽ ഉണ്ടായിരുന്നെങ്കിലും ആരുടെയും കണ്ണിൽ പെടാതെയായിരുന്നു കാമെൻ സിൻ്റിൻ്റെ പരിപാടികൾ..

തൻ്റെ ഡിസൈൻ പൂർണ്ണമായപ്പോൾ വലിയ കുഴപ്പക്കാരനല്ലാത്ത കമ്പനിയുടെ ഡിസൈൻ ഹെഡിന് മുന്നിൽ
കാമെൻസിൻ്റ് ,തൻ്റെ ഐഡിയ അവതരിപ്പിച്ചു.

 

കാമെൻ സിൻ്റിൻ്റെ നല്ല സമയം! സിഗ്നെറ്റിക്സ് കമ്പനി അന്ന് വലിയ വർക്ക് ഓർഡറുകൾ ഒന്നുമില്ലാതെ ഒരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന സമയമായിരുന്നു.

പേപ്പറുകളിലൂടെ കണ്ണോടിച്ച ഡിസൈൻ ഹെഡിൻ്റെ തലയിൽ ഒരു ബൾബ് കത്തി.
കാമെൻ സിൻ്റിൻ്റെ ഐഡിയ ബാങ്കുകാരുടെ മുന്നിൽ അവതരിപ്പിച്ച് കുറച്ച് ഫണ്ട് സംഘടിപ്പിച്ചാൽ തൽക്കാലം  ഒന്ന് പിടിച്ച് നിൽക്കാം...


അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ ,ഇലക്ട്രോണിക്സ് ഡിസൈൻ അറിയാത്ത ഒരു ജീവനക്കാരൻ മണ്ടൻ ഐഡിയയുമായി വന്നാൽ അപ്പോഴേ ഓടിക്കുമായിരുന്നു ഡിസൈൻ വിഭാഗം !


മൂന്ന് 5 K റസിസ്റ്റൻസുകൾ ചേർന്ന വോൾട്ടേജ് ഡിവൈഡർ നെറ്റ് വർക്കാണ് ഈ ടൈമർ ചിപ്പിൻ്റെ ഹൃദയം. അതിനാൽ
കാമെൻസിൻ്റ് ,ഇതിനെ 5x3 ടൈമർ  എന്ന കോഡ് നെയിമിലാണ് പരിചയപ്പെടുത്തിയത്.
 
കമ്പനി ഡിസൈൻ ടീം ചിലവ് കുറയ്ക്കാനായി 14 പിന്നിനെ  8 പിൻ ആക്കി  ഡിസൈൻ മാറ്റാൻ  നിർദ്ദേശിച്ചു. താമസിയാതെ പരിഷ്കരിച്ച് 555 ടൈമർ എന്ന പേരിൽ ഡാറ്റാഷീറ്റ് തയ്യാറാക്കി രജിസ്റ്റർ ചെയ്തു.

1971 അവസാനം ഡിസൈൻ അംഗീകരിച്ച് 1972 ജൂൺ മാസത്തോടെ 555 ടൈമർ ഐസി വിപണിയിലെത്തി.

കമ്പനിക്ക്  തൽക്കാലം പിടിച്ച് നിൽക്കാൻ ഒരുൽപ്പന്നം 

,കുറച്ച് ഹോബി പിള്ളേരല്ലാതെ ഇതൊക്കെ ആര് വാങ്ങാനാ എന്നായിരുന്നു 555 ടൈമർ ചിപ്പ് പുറത്തിറക്കിയ സിഗ്നറ്റിക്സ് കമ്പനിയുടെ മാനേജ്മെൻ്റിൻ്റെ ധാരണ.

അതിനാൽ ബാങ്കുകാരെപ്പറ്റിക്കാൻ ഏതാനും ആയിരം ചിപ്പുകൾ മാത്രമേ കമ്പനി നിർമ്മിച്ചുള്ളൂ.


 അവ ചിലവാക്കാനായി ഈ ഐസി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏതാനും ഹോബി സർക്യൂട്ടുകൾ ഡിസൈൻ ചെയ്ത് ആ മാസം ഇറങ്ങിയ ഇലക്ട്രോണിക്സ് മാസികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു കമ്പനി.

ഐസി ചിപ്പുകൾ ആര് കണ്ട് പിടിച്ചു എന്നത് സംബന്ധിച്ച് ഒരു വലിയ തർക്കം ടെക്സാസ് ഇൻസ്ട്രുമെൻ്റ്സ് എന്ന കമ്പനിയും, ഫെയർ ചൈൽഡ് എന്ന കമ്പനിയും തമ്മിൽ അന്ന് നടക്കുകയായിരുന്നു.

അതിനിടയിൽപ്പെട്ടാൽ തകർന്ന് പോകും എന്നതിനാൽ സിഗ് നെറ്റിക്സ് കമ്പനിയോ, അത് കണ്ട് പിടിച്ച  ഹാൻസ് കാമെൻസിൻ്റോ 555 ഐ സി ക്ക് പേറ്റൻ്റ് എടുക്കാനൊന്നും പോയില്ല.

തൻ്റെ ഒരുൽപ്പന്നം ആദ്യം പുറത്തിറങ്ങട്ടെ അതിൻ്റെ ചുവട് പിടിച്ച് വേണം മനസിലുള്ള മിനിയേച്ചർ ആംപ്ലിഫയർ പുറത്തിറക്കാനെന്നായിരുന്നു കാമെൻസിൻ്റിൻ്റെ മനസിലിരിപ്പ്.

വലിയ അവകാശവാദങ്ങളില്ലാതെ പുറത്തിറങ്ങിയ അനലോഗ് ടൈമർ ചിപ്പായ 555 കമ്പനിയെ ഞെട്ടിച്ചു. .. ലോകമെങ്ങും നിന്ന് ലക്ഷക്കണക്കിന്  ഓർഡറുകൾ കുമിഞ്ഞ് കൂടി .. വർഷങ്ങൾ രാപകൽ  ഉണ്ടാക്കിയാലും തീരാത്തത്ര ഓർഡറുകൾ..

ഇത് കണ്ട മറ്റ് കമ്പനികളും വെറുതെയിരുന്നില്ല. പേറ്റെൻ്റ് എടുക്കാതിരുന്നതിനാൽ 14 ൽ അധികം കമ്പനികൾ അമേരിക്കയിൽ തന്നെ  555 നിർമ്മിക്കാൻ തുടങ്ങി. 1974ൽ ഹോളണ്ട് ഫിലിപ്സ് കമ്പനി സിഗ് നെറ്റിക്സിനെ ഏറ്റെടുത്തു.ഇതോടെ ഏറ്റവുമധികം 555 നിർമ്മിക്കുന്നത് ഫിലിപ്സായി മാറി.

555 ടൈമർചിപ്പിൻ്റെ വൻ വിജയത്തോടെ  കാമെൻസിൻ്റ് ,സിഗ് നെറ്റിക്സിലെ ജോലി ഉപേക്ഷിച്ചു ,ഇൻ്റർ ഡിസൈൻ എന്ന ചിപ്പ് ഡിസൈൻ കമ്പനി സ്വന്തമായി സ്ഥാപിച്ച് വിവിധ കമ്പനികൾക്കായി അനലോഗ്  ഐസികൾ ഡിസൈൻ ചെയ്ത് നൽകാൻ തുടങ്ങി.

140 ൽ അധികം അന ലോഗ് ഐസികൾ കാമെൻസിൻ്റ് ഡിസൈൻ ചെയ്തിട്ടുണ്ട്.

ഇന്ന് വളരെ പോപ്പുലറായ ക്ലാസ് D  ഇൻ്റഗ്രേറ്റഡ് ചിപ്പുകൾ കണ്ടു പിടിച്ചതും ഹാൻസ് കാമെൻസിൻ്റ് തന്നെ. തൻ്റെ കൗമാരകാല  സ്വപ്നമായ  പവർഫുൾ ആംപ്ലിഫയറിനെ തീപ്പെട്ടി വലുപ്പത്തിലേക്ക് ചുരുക്കുക എന്ന ആഗ്രഹം ക്ലാസ് D ആംപ്ലിഫയർ ചിപ്പുകളുടെ  കണ്ടുപിടുത്തത്തിലൂടെ നിറവേറ്റാൻ  അദ്ദേഹത്തിനായി.

ലോകത്ത് ഇന്നേ വരെ ഏറ്റവും വിറ്റഴിക്കപ്പെട്ടിട്ടുള്ള അന ലോഗ് ചിപ്പ് 555 ആണ്.ഇന്നും ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ചിപ്പുകളിൽ ഒന്നും ഇത് തന്നെയാണ്. ലക്ഷക്കണക്കിന് പേരെ ഹോബി ഇലക്ട്രോണിക്സ് സർക്യൂട്ടുകളിലൂടെ  ഇലക്ട്രോണിക്സിൻ്റെ മായിക ലോകത്തേക്ക് എത്തിക്കാൻ  ഹാൻസ് കാമെൻ സിൻ്റിന് 555 ടൈമർ ചിപ്പിൻ്റെ കണ്ടുപിടുത്തത്തിലൂടെ കഴിഞ്ഞു.

വെറുമൊരു ടൈമർ ചിപ്പ് എന്ന് കരുതി ആദ്യ കാലങ്ങളിൽ  ഡിസൈൻ പുലികൾ അവഗണിച്ചിരുന്ന 555 ടൈമർ ചിപ്പിനെ ഹോബി ഇലക്ട്രോണിക്സ് ലോകം ഏറ്റെടുക്കുകയും, പതിനായിരക്കണക്കിന് വ്യത്യസ്ത സർക്യൂട്ടുകൾ ഡിസൈൻ ചെയ്യപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു.


ഏതൊരു സാധാരണക്കാരൻ്റെ കയ്യിലുള്ള മൊബൈൽ ഫോണിൽ പോലും  ഉള്ളടങ്ങിയിട്ടുള്ള ക്ലാസ് D ആംപ്ലിഫയറിൻ്റെ കണ്ടുപിടുത്തത്തിലൂടെ സംഗീതപ്രേമികളും
ഹാൻസ് കാമെൻസിൻ്റെ സേവനങ്ങൾ ഉപയോഗിക്കുന്നു. 

2023 ൽ 555 ടൈമർചിപ്പിന് 51 വയസ് തികഞ്ഞു. 2012 ആഗസ്റ്റ് 12 ന് 89 ആം വയസിൽ ഹാൻസ് കാമെൻസിൻ്റ് ഇഹലോകവാസം വെടിഞ്ഞു..555 ടൈമർ ചിപ്പിൻ്റെയും, ക്ലാസ് D ആംപ്ലിഫയറിൻ്റെയും കണ്ട് പിടുത്തത്തിലൂടെ ഹാൻസ് കാമെന്സിൻ്റിനോട് ലോകം എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു.
എഴുതിയത് # അജിത്_ കളമശേരി, #ajith_kalamassery, 22 .06.2023

Thursday, June 15, 2023

റിപ്പയർ ചെയ്യാനുള്ള അവകാശം

 റിപ്പയർ ചെയ്യാനുള്ള അവകാശം


ക്കാലത്ത് ജനങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നില്ല, എല്ലാം യൂസ് & ത്രോയാണ്.എന്ന് ടെക്നീഷ്യൻമാർക്ക് പരാതി.

 

എന്നാൽ ഒരു ഉപകരണവും ഈട് നിൽക്കുന്നില്ല ചെറിയ തകരാർ പറ്റിയാൽ പോലും എവിടെയും ആരും റിപ്പയർ ചെയ്ത് തരുന്നില്ല, പട്ടി ചന്തയ്ക്ക് പോലെ
അതും കൊണ്ട് നടന്ന് ചെരുപ്പ് തേയുന്നത് മാത്രം മിച്ചം. അതിനാൽ അക്രിക്ക് കൊടുക്കുന്നു എന്ന് പൊതുജനം ..

എന്താണ് സത്യം?

നല്ല പണിയറിയാവുന്ന ടെക്നീഷ്യൻമാർ പോലും വാടക കൊടുക്കാൻ പോലും ഗതിയില്ലാത്തതിനാൽ വർഷങ്ങായി അവർ കൊണ്ടു നടന്നിരുന്ന സർവ്വീസ് സെൻ്ററുകൾ മനസില്ലാ മനസോടെ നിറുത്തി ഓട്ടോറിക്ഷ ഓടിക്കാനും, വയറിങ്ങിനും, പെയിൻ്റ് പണിക്കും പോവുകയാണ് എന്നത് കയ്പ്പേറിയ യാഥാർത്ഥ്യമാണ്.

ഉപഭോക്താവായ പൊതുജനത്തിന് ഈ ടെക്നീഷ്യൻമാരെ അവരുടെ ആവശ്യനേരത്ത് കണ്ടെത്താൻ ഒരു വഴിയുമില്ല എന്നത് വേറൊരു നഗ്ന സത്യം.

സ്ക്രാപ്പിൽ പോകുന്ന അധികം പഴക്കമില്ലാത്ത  ബ്ലൂടൂത്ത് സ്പീക്കറുകളും, ആംപ്ലിഫയർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, വാഷിങ്ങ് മെഷീൻ എന്നിവയ്ക്കെല്ലാം നന്നാക്കാൻ പറ്റുന്ന തകരാറുകൾ മാത്രമേയുള്ളൂ.

പക്ഷേ വാങ്ങിയ കമ്പനിക്കാരെ സർവ്വീസിന് വിളിച്ചാൽ പുതിയ സാധനം വാങ്ങുന്ന കൂലി റിപ്പയർ ചാർജ് പറയുകയും ചെയ്യും.
 

ഗതികെട്ട പൊതു ജനം അവരുടെ മാറ്റിവയ്ക്കാനാകാത്ത  അവശ്യങ്ങൾ നിറവേറ്റാൻ  അവർക്കുള്ള ഒരേ ഒരു വഴിയായ പുതിയത് വാങ്ങാൻ നിർബന്ധിതരായിത്തീരുന്നു എന്ന് മാത്രം.


എന്താണിതിനൊരു പരിഹാരം പൊതുജനങ്ങൾക്ക് ആവശ്യനേരത്ത് അവരുടെ ഗൃഹോപകരണങ്ങൾ ന്യായമായ സർവ്വീസ് ചാർജിൽ തകരാറുകൾ  പരിഹരിച്ച് കിട്ടണം. ഇങ്ങനെ കിട്ടിയാൽ ഇല്ലാത്ത കാശ് മുടക്കി ആരും പുതിയത് വാങ്ങില്ല.. അഞ്ചാറ് വർഷമെങ്കിലും ഉപയോഗിച്ച് വാങ്ങിയ കാശ് മുതലാകാതെ കളയുകയുമില്ല.

ഇതിനൊരു പരിഹാരമെന്ന നിലയിൽ എറണാകുളം ജില്ലയിലെ 500 ൽ അധികം വരുന്ന  ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ കൂട്ടായ്മ ഒരു ആപ്പ് ഡവലപ്പ് ചെയ്ത് ട്രയൽ റൺ നടത്തുകയാണ്.

ഇത് ഒരു ക്ലൗഡ് സെർവ്വർ ആപ്ലിക്കേഷൻ മാത്രമായതിനാൽ ഒന്നും നമ്മുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല എന്നതാണ് ആകർഷകമായ സവിശേഷത.

വാഹനങ്ങളിലും, സ്ഥാപനങ്ങളിലും, ഈ ആപ്പിൻ്റെ QR കോഡ് ഒട്ടിച്ചും ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് അവയിൽ ഒട്ടിക്കുന്ന സ്റ്റിക്കറായും  വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്ന ചിത്രങ്ങളായും ഈ ക്ലൗഡ് സെർവ്വർ ആപ്ലിക്കേഷൻ്റെ ലിങ്ക് പൊതുജനങ്ങളിൽ എത്തും.

അത് ഒന്ന് സ്കാൻ ചെയ്യുകയോ, ക്ലിക്ക് ചെയ്യുകയോ മാത്രം മതി ഈ ടെക്നീഷ്യൻമാരുടെ സേവനം ആർക്കും ലഭിക്കാൻ!

എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 ടെക്നീഷ്യൻമാർ ഇപ്പോൾ ട്രയൽ റണ്ണിൻ്റെ ഭാഗമാണ്.

നിങ്ങൾ എത് തരത്തിലുള്ള ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണം റിപ്പയർ ചെയ്യുന്ന ടെക്നീഷ്യൻ ആണെങ്കിലും,

നിങ്ങൾക്ക് ആത്മാർത്ഥതയോടെ ഉപഭോക്താക്കളുടെ ഗൃഹോപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകാൻ ആത്മവിശ്വാസം ഉണ്ടെങ്കിലും  ഈ കൂട്ടായ്മയിൽ ഭാഗമായി ധാരാളം വർക്കുകൾ നേടാം.


സ്വന്തമായി കടകൾ വേണമെന്നില്ല, വീട്ടിൽ വച്ച് റിപ്പയർ ചെയ്യുന്നവർക്കും, കസ്റ്റമർമാരുടെ വീടുകളിൽ പോയി സർവ്വീസ്  ചെയ്തു കൊടുക്കുന്നവർക്കും
ഇതിൽ യോജിച്ച് പ്രവർത്തിക്കാം.

വർക്ക് പിടിക്കുന്നതിന് സുലേഖ ഡോട്ട് കോമിലും,
ജസ്റ്റ് ഡയലിലും എല്ലാം പരസ്യം ചെയ്യുന്നതിന് വർഷം പന്ത്രണ്ടായിരം രൂപയൊക്കെ ചിലവഴിക്കുക എന്നത് ചെറുകിട ടെക്നീഷ്യൻമാർക്കൊന്നും ആലോചിക്കാൻ പോലുമാവാത്ത സ്ഥിതിയിൽ ഈ ടെക്നീഷ്യൻമാരുടെ കൂട്ടായ്മയുടെ നിസ്വർത്ഥമായ  സേവനം വളരെ പ്രശംസനീയമാണ്.

ഫോണിലൂടെ ഇവരുടെ ഈ ആപ്ലിക്കേഷനിൽ കയറി നമുക്കാവശ്യമുള്ള ടെക്നീഷ്യൻ്റെ നമ്പരിൽ തൊട്ടാൽ അത് ഓട്ടോമാറ്റിക്കായി ഡയൽ ചെയ്യുന്നതും, അവരുടെ ഷോപ്പിൻ്റെ ലൊക്കേഷനും, വഴിയും  ഗൂഗിൾ മാപ്പിൽ കാണിക്കും എന്നതും വളരെ ആകർഷകമായി തോന്നി.


 ഏതൊരു ഇലക്ട്രോണിക്സ് ഉപകരണവും മിനിമം 5 വർഷമെങ്കിലും ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതിനവരെ സഹായിക്കാൻ ഇതിലൂടെ ടെക്നീഷ്യൻമാർക്ക് സാധിക്കും.

ഷോപ്പ് ഇല്ലാത്തവരും എന്നാൽ വാട്ടർ ലവൽ കൺട്രോളർ, LED ബൾബ്, ഇൻവെർട്ടർ,ആംപ്ലിഫയർ ബോർഡ് ,സോളാർ etc.... പോലുള്ള അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ ആപ്പിൽ പേര് പ്രദർശിപ്പിക്കാൻ അവസരം നൽകുമെന്ന്  ഈ കൂട്ടായ്മയുടെ ടെക്നിക്കൽ കോ ഓർഡിനേറ്ററും, സീനിയർ ടെക്നീഷ്യനുമായ  സാബു സാംസൺ പറഞ്ഞു.

 

താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തെ ബന്ധപ്പെടാം. ആപ്പിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചെല്ലുമ്പോൾ കടവന്ത്ര എന്ന സ്ഥലപ്പേരിനടിയിൽ അദ്ദേഹത്തിൻ്റെ നമ്പരുണ്ട്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഈ ലേഖനത്തോടൊപ്പമുള്ള QRകോഡ് സ്കാൻ ചെയ്തോ, ലിങ്കിൽ അമർത്തിയോ ആപ്പിൽ കയറാം.

 

ഒന്ന് കയറി നോക്കി ഈ   നവ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും, പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് അവർക്കൊരു പ്രചോദനമായിരിക്കും.

 ഇപ്പോൾ എറണാകുളത്താരംഭിച്ച ഈ സംരംഭത്തിൽ  അധികം വൈകാതെ കേരളത്തിൽ ഉടനീളമുള്ള മറ്റ് സർവ്വീസ്  ടെക്നീഷ്യൻമാരും ഭാഗമായിത്തീരും എന്ന് കരുതുന്നു.

 സർവ്വീസ് നെറ്റ് വർക്കിൽ കയറാൻ ഇവിടെ ക്ലിക്ക് ചെയ്താൽ മതി.

 


                                         അല്ലെങ്കിൽ ഈ QR സ്കാൻ ചെയ്യുക.


Wednesday, June 14, 2023

FM റേഡിയോ ഒരു ചതിയുടെ കഥ!

 FM റേഡിയോ ഒരു ചതിയുടെ കഥ!


 FM റേഡിയോ ഒരു ചതിയുടെ കഥ!

 ശബ്ദ സൗകുമാര്യത്തിന് കേൾവികേട്ട FM റേഡിയോയുടെ ടെക്നോളജി നമ്മൾക്കായി വികസിപ്പിച്ച് നൽകിയ എഡ്വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ശാസ്ത്രജ്ഞനാണ്.


ശാസ്ത്രലോകത്തിലെ  കുതികാൽ വെട്ടും, പാരവയ്പും, ചതിയും നിമിത്തം മനം മടുത്ത അദ്ദേഹം 1954 ജനുവരി 31 അർദ്ധരാത്രിയിൽ ന്യൂയോർക്ക് സിറ്റിയിലെ  ഒരു റേഡിയോ ടവറിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

ഇന്ന് നാം കേൾക്കുന്ന FM പ്രക്ഷേപണത്തിന് പിന്നിൽ ആ വഞ്ചനയുടെ നീറുന്ന കഥയുണ്ട്.


റേഡിയോ പ്രക്ഷേപണത്തിൻ്റെ തുടക്കകാലത്ത് AM ബാൻഡിലായിരുന്നു പ്രക്ഷേപണം.

AM പ്രക്ഷേപണത്തിൻ്റെ പ്രധാന പോരായ്മ അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ റേഡിയോ സ്വീകരണത്തെ വികലമാക്കും എന്നതായിരുന്നു.

ഇടിവെട്ട്, അയണോസ്ഫിയറിലെ  മാറ്റങ്ങൾ, സൂര്യ കളങ്കങ്ങൾ എന്നിവയെല്ലാം റേഡിയോയിൽ ലഭിക്കുന്ന സിഗ്നലുകളെ വക്രീകരിച്ച് പൊട്ടലും ചീറ്റലുമായി  ശ്രോതാക്കളുടെ മനം മടുപ്പിച്ചു. പക്ഷേ റേഡിയോയ്ക്ക്  വേറൊരു പകരക്കാരൻ ഇല്ലാത്തതിനാൽ ജനങ്ങൾ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു കൂടി.


 വാക്വം ട്രയോഡ് വാൽവ് കണ്ട് പിടിച്ച ലീ ഡേ ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞൻ്റെ സഹായിയായി തൻ്റെ കോളേജ് പഠനകാലാത്ത് തന്നെ  ആംസ്ട്രോങ്ങ്‌ കൂടി.

ഫോറസ്റ്റിൻ്റെ ലാബിൽ സഹായിയായി നിന്ന് വാക്വം ട്യൂബുകളുടെ സാങ്കേതിക രഹസ്യങ്ങൾ ആംസ്ട്രോങ്ങ് പഠിച്ചെടുത്തു.

1912 ൽ വാക്വം ട്യൂബുകൾ ഉപയോഗിച്ച് റീ ജനറേറ്റീവ് റിസീവറുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തു.

FM റേഡിയോ റിസീവറുകളുടെ കണ്ട് പിടിത്തത്തിന് വഴിമരുന്നിട്ട കണ്ടുപിടുത്തമായിരുന്നു അത്. 1914 ൽ അദ്ദേഹത്തിന് ഈ ടെക്നോളജിക്ക് പേറ്റെൻ്റ് ലഭിച്ചു.

അതുവരെ തൻ്റെ ശിഷ്യൻ്റെ കണ്ട് പിടുത്തങ്ങള വളരെ നിസാരമായി കണ്ടിരുന്ന ആശാനായ ലീ ഡേ ഫോറസ്റ്റ് ഇതിൽ അസൂയാലുവാകയും തൻ്റെ കണ്ട് പിടുത്തങ്ങൾ കോപ്പിയടിച്ചാണ് ആംസ്ട്രോങ്ങ് പേറ്റെൻ്റ് എടുത്തതെന്ന് കാട്ടി കേസ് കൊടുക്കുകയും ചെയ്തു. FM റേഡിയോ ചരിത്രത്തിലെ ആദ്യ വഞ്ചന ഇവിടെ തുടങ്ങി.


അതീവ ബുദ്ധിമാനായിരുന്ന ആംസ്ട്രോങ്ങ് തൻ്റെ കണ്ട് പിടുത്തങ്ങളിലേക്ക് എത്താൻ എടുത്ത  വഴികൾ പന്ത്രണ്ടോളം നോട്ട് ബുക്കുകളിൽ വളരെ വിശദമായി എഴുതി സൂക്ഷിച്ചിരുന്നു.

തൻമൂലം  നീണ്ട നിയമയുദ്ധത്തിൽ ആശാൻ തോറ്റു ശിഷ്യൻ ജയിച്ചു.

ഇതോടെ അമേരിക്കയിലെ അന്നത്തെ  വൻകിട റേഡിയോ നിർമ്മാണ  കമ്പനികളായ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്ക എന്ന RCA, വെസ്റ്റേൺ ഇലക്ട്രിക് എന്നിവർ ലക്ഷക്കണക്കിന് ഡോളർ  നൽകി ആംസ്ട്രോങ്ങിനോട് ഈ  പേറ്റെൻ്റ് വാങ്ങാൻ തയ്യാറായി.

എന്നാൽ RCA തൻ്റെ പേറ്റെൻ്റ് കേസിൽ ആശാനൊപ്പം നിന്നതിനാൽ  തൻ്റെ കണ്ട് പിടുത്തം വെസ്റ്റേൺ ഇലക്ട്രിക്കിന് ആംസ്ട്രോങ്ങ്  കൈമാറി.

ഈ ടെക്നോളജി പുർണ്ണമായും FM എന്ന സാങ്കേതിക വിദ്യ ആയിരുന്നില്ല. അന്തരീക്ഷ വ്യതിയാനങ്ങൾ ഈ പ്രക്ഷേപണത്തെയും ബാധിച്ചിരുന്നു.

സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആംസ്ട്രോങ്ങ് പരീക്ഷണങ്ങൾ തുടർന്നു.

 അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ വിജയം കണ്ടു. 1933 ഫെബ്രുവരിയിൽ  ആംസ്ട്രോങ്ങിന് FM റേഡിയോ ട്രാൻസ്മിറ്ററിൻ്റെയും, റിസീവറിൻ്റെയും പേറ്റെൻ്റ് അവകാശം ലഭിച്ചു.

ജനറൽ ഇലക്ട്രിക് കമ്പനിക്ക് സ്വന്തം പണം നൽകി ഒരു FM ട്രാൻസ്മിറ്ററും, 25 FM റേഡിയോകളും ആംസ്ട്രോങ് നിർമ്മിച്ചെടുത്തു.

അങ്ങനെ ലോകത്തിലെ ആദ്യ FM റേഡിയോ നിർമ്മാതാക്കളായി ജനറൽ ഇലക്ട്രിക് മാറി.

ഇന്നത്തെപ്പോലെ 88 MHz മുതൽ 108 MHz വരെയായിരുന്നില്ല ആംസ്ട്രോങ്ങിൻ്റെ ഫ്രീക്വൻസി. 41 മുതൽ 44 MHz വരെയായിരുന്നു.

ടെസ്ല കോയിലുകൾ ഉപയോഗിച്ച് ഇടിമിന്നൽ കൃത്രിമമായി നിർമ്മിച്ച് അതിൻ്റെ ചുവട്ടിൽ തൻ്റെ FM റേഡിയോ ട്യൂൺ ചെയ്താണ് ആംസ്ട്രോങ്ങ് FM ൻ്റെ ശബ്ദ ശുദ്ധി തെളിയിച്ചത്.


1937ൽ നടന്ന ഒരു ഇലക്ട്രോണിക് പ്രദർശനത്തിൽ FM റേഡിയോയിലൂടെ  ബിഥോവൻ്റെ സിംഫണി പ്രക്ഷേപണം ചെയ്തപ്പോൾ   അത് റേഡിയോയിൽ നിന്നല്ല തൊട്ടടുത്ത മുറിയിൽ ഒളിപ്പിച്ച് നിറുത്തിയ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ് ബഹളം പോലുമുണ്ടാക്കി ചിലർ!

1937 മുതലാണ് FM റേഡിയോ വ്യാവസായികമായി നിർമ്മിച്ച് GE വിപണിയിലെത്തിച്ച് തുടങ്ങിയത്.

വെറും 4 വർഷം കൊണ്ട് ,നാല് ലക്ഷത്തിലധികം FM റേഡിയോകൾ GE വിറ്റഴിച്ചിരുന്നു.

FM റേഡിയോ ഇങ്ങനെ അടിച്ച് കയറിയാൽ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് മനസിലാക്കിയ RCA മറ്റ് റേഡിയോ നിർമ്മാതാക്കളെ കൂട്ട് പിടിച്ച് FM റേഡിയോകൾക്കെതിരേ പല വിധ പാരകൾ വയ്ക്കാൻ ആരംഭിച്ചു.

TV പ്രക്ഷേപണത്തെ ബാധിക്കുന്നു എന്ന് പറഞ്ഞ് കള്ളത്തെളിവുകൾ ഉണ്ടാക്കി ഫ്രീക്വൻസി അലോട്ട് ചെയ്യുന്ന അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ച് കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി  FM ന് അലോട്ട് ചെയ്ത 41-44 MHz ഫ്രീക്വൻസി RCA പിൻ വലിപ്പിച്ചു.

TV യുടെ ശബ്ദ പ്രക്ഷേപണത്തിന്  FM സാങ്കേതിക വിദ്യ വികസിപ്പിച്ച്  ആംസ്ട്രോങ്ങ് ഇതിന് പരിഹാരം കണ്ടെത്തിയെങ്കിലും, എതിർ പക്ഷം ശക്തമായതിനാൽ FM ഫ്രീക്വൻസി ആംസ്ട്രോങ്ങ് വികസിപ്പിച്ചെടുത്ത 41-44 MHz ൽ നിന്നും ഒഴിവാക്കപ്പെട്ടു.

ഇതാടെ 4 ലക്ഷത്തിലധികം FM റേഡിയോകൾ വെറും എലിപ്പെട്ടികളായി മാറി. ഇതാണ്  ചരിത്രത്തിൽ FM ടെക്നോളജിക്ക് ഏതിരേ നടന്ന  രണ്ടാമത്തെ വൻ ചതിപ്രയോഗവും തിരിച്ചടിയും.



FM ന് പുതിയതായി അനുവദിക്കപ്പെട്ട 88-108 MHz ൽ നിന്ന് പഴയ ഫ്രീക്വൻസിയിലേക്ക് തിരികെ പോകാനായി വൻ തുക മുടക്കി വിവിധ കേസുകൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. വൻ കടബാദ്ധ്യതയിൽ മുങ്ങി ആംസ്ട്രോങ്ങ്.

ഇതിനിടയിലും തൻ്റെ 4 ലക്ഷത്തിലധികം വരുന്ന റേഡിയോ ശ്രോതാക്കൾക്കായി 41-44 MHz ട്യൂണർ 88-108 MHz ആയി മാറ്റുന്നതിനുള്ള കൺവെർട്ടർ അദ്ദേഹം ഡിസൈൻ ചെയ്തിരുന്നു.

100 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ ഉപയോഗിച്ചാൽ റേഡിയോ സിഗ്നൽ എത്തുന്നതിലും അധികം ദൂരം 10 കിലോവാട്ട് FM സിഗ്നലുകൾ എത്തുമെന്നതിനാൽ പുതിയ  റേഡിയോ ട്രാൻസ്മിറ്ററുകൾ FM ടെക്നോളജിയിലേക്ക് മാറാൻ കമ്പനികൾ തിരക്ക് കൂട്ടി.

100 KW മീഡിയം വേവ് ട്രാൻസ്മിറ്റർ ഒരു ചെറു നഗരത്തിന് വേണ്ട കറണ്ടും വൻതോതിൽ സ്ഥല സൗകര്യവും ഉപയോഗിക്കുമ്പോൾ ഒരു ബഹുനില മന്ദിരത്തിൽ ഉപയോഗിക്കുന്ന കറണ്ടും ഒരു മുറിയിൽ ഒതുങ്ങുന്ന ട്രാൻസ്മിറ്ററും FM പ്രക്ഷേപണം വൻതോതിൽ ചിലവ് കുറച്ചു..

FM ഫ്രീക്വൻസി നേർ രേഖയിലേ സഞ്ചരിക്കൂ കുന്നും മലയും FM താണ്ടില്ല എന്ന വ്യാപക പ്രചരണം മറ്റ് കമ്പനികൾ നടത്തിയെങ്കിലും അതൊന്നും ഏറ്റില്ല. FM വിദൂരതയിലും വ്യക്തമായി കിട്ടാനുള്ള ആൻ്റിന ഡിസൈൻ ചെയ്ത് ആംസ്ട്രോങ്ങ് ഈ പ്രചരണത്തിൻ്റെ വായടച്ചു. ന്യൂയോർക്കിൽ നിന്നുള്ള FM പ്രക്ഷേപണം 125 കിലോമീറ്റർ അകലെ വരെ വിജയകരമായി സ്വീകരിക്കുന്ന  പ്രദർശനങ്ങൾ ഇതിന് വേണ്ടി നടത്തി.

FM റേഡിയോ നിർമ്മിക്കാനുള്ള അവകാശം GEക്ക് മാത്രമായി ആംസ്ട്രോങ്ങ് നൽകിയിരുന്നതിനെ മറികടക്കാൻ നേരായ മാർഗ്ഗത്തിൽ പോയാൽ നടക്കില്ല എന്ന് കണ്ട്  അദ്ദേഹത്തിൻ്റെ FM ടെക്നോളജിൽ 5 മാറ്റങ്ങൾ വരുത്തി പുതിയ ടെക്നോളജിയായി പേറ്റെൻ്റ് എടുത്ത് RCA അടക്കമുള്ള കമ്പനികൾ  FM റേഡിയോകൾ വൻതോതിൽ പുറത്തിറക്കി.ഇത് FM ചരിത്രത്തിലെ മൂന്നാം വഞ്ചന!

ഈ തിരിച്ചടികൾക്കിടയിലും FM ഉപയോഗിച്ചുള്ള റഡാർ സിസ്റ്റവും സാറ്റലൈറ്റുകളിലേക്കും, ചന്ദനിലേക്കും വരെ റേഡിയോ സിഗ്നലുകൾ എത്തിക്കാനുള്ള ടെക്നോളജികളും അദ്ദേഹം വികസിപ്പിച്ചെടുത്തു.

FM ലൂടെ സ്റ്റീരിയോ ആയി ശബ് ദം പ്രക്ഷേപണം ചെയ്യാൻ പറ്റും എന്ന ഐഡിയയും ആംസ്ട്രോങ്ങ് തന്നെയാണ് കണ്ടെത്തിയത്. സ്റ്റീരിയോ പ്രക്ഷേപണത്തിനും എതിരാളികൾ പാര വച്ചതിനാൽ അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമേ കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി ആ ടെക്നോളജിക്ക് അനുമതി ലഭിച്ചുള്ളൂ. 1961 ജൂൺ 1 ന് ന്യൂയോർക്കിലും, ചിക്കാഗോയിലുമായി 2 റേഡിയോ സ്റ്റേഷനുകൾ FM സ്റ്റീരിയോ പ്രക്ഷേപണം ആരംഭിച്ചു. തുടർന്ന് TV ശബ് ദ പ്രക്ഷേപണവും സ്റ്റീരിയോ മോഡിലായി.

തൻ്റെ ടെക്നോളജിയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി മറ്റ് കമ്പനികൾ റേഡിയോകൾ നിർമ്മിക്കാനരംഭിച്ചത് FM പേറ്റെൻ്റിൽ നിന്നും ആംസ്ട്രോങ്ങിന് ലഭിച്ചു കൊണ്ടിരുന്ന വൻ തുകകൾ നഷ്ടപ്പെടുത്തി.


ഇതിനെതിരേ വീണ്ടും കേസുകൾ നൽകിയെങ്കിലും, സാമ്പത്തിക നില ആകെ പരിതാപകരമായി. മനസു മടുത്ത അദ്ദേഹം 1954 ജനുവരി 31ന് അർദ്ധരാത്രിയിൽ  ഗവേഷണത്തിനായി റേഡിയോ ടവർ സ്ഥാപിച്ചിരുന്ന മൻഹാട്ടൻ സിറ്റിയിലെ റിവർ ഹൗസ് എന്ന ബഹുനില മന്ദിരത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
64 വയസായിരുന്നു അപ്പോൾ പ്രായം


അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ കേസുകളെല്ലാം തുടർന്ന് നടത്തി.എല്ലാ കേസുകളും ജയിച്ച്  ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു.1955 ൽ നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നല്ലൊരു പങ്ക് ചിലവാക്കി ആംസ്ട്രോങ്ങ് മെമ്മോറിയൽ റിസർച്ച് ഫൗണ്ടേഷൻ ന്യൂയോർക്കിൽ  അവർ സ്ഥാപിച്ചു. റേഡിയോ, വയർലസ്  സംബന്ധമായ കണ്ട് പിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷൻ്റെ ഉദ്ദേശലക്ഷ്യം.

FM റേഡിയോ ട്രാൻസ്മിഷൻ സംബന്ധിയായ 55 ൽ അധികം പേറ്റെൻ്റുകൾ എഡ് വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ആ ശാസ്ത്രകാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

നമ്മൾ ഓരോ തവണ  FM റേഡിയോ ഓൺ ചെയ്യുമ്പോഴും ആ മഹാനായ ശാസ്ത്രകാരനുള്ള ആദരവാകട്ടെ.

മാർക്കോണിക്ക് ശേഷം  റേഡിയോ പ്രക്ഷേപണ സാങ്കേതിക വിദ്യയിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല.

സംഗീതലോകം എന്നെന്നും ആംസ്ട്രോങ്ങിനോട് കടപ്പെട്ടിരിക്കും.

1977 ജൂലൈ 23 ന് ഇന്ത്യയിലെ ആദ്യ  സ്റ്റേഷൻ മദ്രാസിൽ (ചെന്നൈ )ആരംഭിച്ചതോടെ ഇന്ത്യയും FM യുഗത്തിലേക്ക് കാൽ വച്ചു. 

 

ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റേഷൻ 2001 ൽ ബാംഗ്ലൂരിൽ ആരംഭിച്ച റേഡിയോ സിറ്റിയാണ്.ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റീരിയോ പ്രക്ഷേപണവും ഇവിടെ നിന്നായിരുന്നു.

കേരളത്തിലെ ആദ്യ FM ന് സ്റ്റേഷൻ 1989 നവംബർ 1 ന് എറണാകുളം ജില്ലയിലെ കാക്കനാട് ആരംഭിക്കപ്പെട്ടു.


കേരളത്തിലെ ആദ്യ സ്വകാര്യFM സ്റ്റേഷൻ 2007 നവംബർ 29 ന്   കോഴിക്കോട് നിന്നാരംഭിച്ച റേഡിയോ മാംഗോയാണ്.




വില കുറഞ്ഞ LED ബൾബുകളും- ട്യൂബുകളും ഇറക്കി ചൈനക്കാർ ലോകത്തിലെ FM റേഡിയോ പ്രക്ഷേപണത്തിൻ്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്നു എന്ന ദു:ഖവാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കണം.

LED ബൾബുകൾ ഉണ്ടാക്കുന്ന ഇൻ്റർഫിയറൻസ് മൂലം FM ഒട്ടും വ്യകതമല്ലാതെയാണ് ലഭിക്കുന്നത്. ഇത് FM ൻ്റെ കുഴപ്പമല്ല ഓരോ LED ബൾബും ഓരോ FM ട്രാൻസ്മിറ്റർ പോലെ പ്രവർത്തിച്ച് ഇലക്ട്രിക്കൽ ഓസിലേഷനുകൾ പുറപ്പെടുവിക്കുന്നതാണ്. വില കുറഞ്ഞ ക്ലാസ് D ആംപ്ലിഫയറുകളും FM സിഗ്നലുകളെ അപശ്രുതിയാക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്.

ഇത് മൂലം FM റേഡിയോ പ്രക്ഷേപണം പൂർണ്ണമായും വെറുത്ത് മൊബൈലും, ഇൻ്റർനെറ്റും ഉപയോഗിച്ച് FM സ്റ്റേഷനുകൾ കേൾക്കുന്ന അവസ്ഥയിലേക്ക് നമ്മളിൽ പലരും മാറിയിട്ടുണ്ട്.

ഇൻ്റർനെറ്റിലൂടെയുള്ള FM റേഡിയോ പ്രക്ഷേപണത്തിൻ്റെ പ്രചാരം വർദ്ധിച്ചതിനേത്തുടർന്ന് വിദേശ രാജ്യങ്ങളിൽ FM (ഫ്രീക്വൻസി മോഡുലേഷൻ)ട്രാൻസ്മിറ്ററുകൾ ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുകയാണ്.

നമ്മുടെ നാട്ടിൽ ഇപ്പോൾ കാലഹരണപ്പെട്ട AM ടെക്നോളജി  ഉപയോഗിക്കുന്ന MW (ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ) സ്റ്റേഷനുകളാണ് ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുന്നത്. 

RF ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ്.(നോയ് സ്) ഇല്ലാത്ത LED ബൾബുൾ സർക്കാർ പോത്സാഹിപ്പിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിലും FM റേഡിയോ സ്റ്റേഷനുകൾ പൂട്ടിപ്പോകുന്ന കാലം വിദൂരമല്ല. എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, .14.06.2023

 

Tuesday, June 13, 2023

ജൂനിയർ മാൻഡ്രേക്ക്

 ജൂനിയർ മാൻഡ്രേക്ക്


 

ഇവനാണ് ഷാർപ്പ് GF 555. 1979ൽ പ്രൊഡക്ഷൻ ആരംഭിച്ച ഈ മോഡലാണ് ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ഡബിൾ കാസറ്റ് ഡക്ക്.
GF 555 H, GF 555 E എന്നിങ്ങനെ രണ്ട് മോഡലിൽ ഇദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്.
110 മുതൽ 240 വരെയുള്ള വിവിധ വോൾട്ടേജുകളിൽ പ്രവർത്തിക്കുന്ന വിധം ടാപ്പിങ്ങുകൾ ഉള്ളതാണ് ഇതിൻ്റെ ട്രാൻസ്ഫോർമർ .
GF 555 H ന് 7+7 വാട്ട് RMS പവറും
GF 555 Eയ്ക്ക് 11 + 11 വാട്ട് RMS പവറുമാണുള്ളത്.
പോർട്ടബിൾ കൺസെപ്റ്റിൽ പുറത്തിറക്കിയിരിക്കുന്നതിനാൽ ബാറ്ററിയിലും പ്രവർത്തിക്കും.
10 വലിയ 1.5 വോൾട്ട് ബാറ്ററികളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഉണ്ടെങ്കിലേ ഈ ഭയങ്കരൻ പ്രവർത്തിക്കുകയുള്ളൂ.
ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ രണ്ട് മോഡലിൻ്റെയും മാക്സിമം ഔട്ട് പുട്ട് പവർ RMS വാട്ട് 6 + 6 ആയി ലിമിറ്റ് ചെയ്തിരിക്കുന്നു.
11ഐസികളും, 32 ട്രാൻസിസ്റ്ററുകളും, 2 FET കളും ,1SCRഉം 41 ഡയോഡുകളും 26 LED കളും ഇവനിൽ അടങ്ങിയിരിക്കുന്നു.
പോർട്ടബിൾ മോഡലാണെന്ന് ഷാർപ്പ് പറയുന്നുണ്ടെങ്കിലും ഇവനെ തോളിൽ വച്ച് വേണം ചുമന്ന് കൊണ്ട് നടക്കാൻ .
അതിന് ഒരു ചുമട്ട്കാരൻ അത്യാവശ്യമാണ്.
കാരണം ബാറ്ററി ഉൾപ്പടെ 10.5 കിലോഗ്രാം വെയിറ്റ് ഇവനുണ്ട്.
ഇറങ്ങിയ കാലത്ത് 1979ൽ 645.66 ഡോളറായിരുന്നു ഇവൻ്റെ വില ഏകദേശം 50500 രൂപ..അന്നത്തെ ഏറ്റവും വില കൂടിയ പോർട്ടബിൾ ബൂം ബോക്സ് എന്ന പദവി .രണ്ട് വർഷം കഴിഞ്ഞപ്പോൾ ഷാർപ്പ് തന്നെ ഇവൻ്റെ അപ്പനായിട്ട് വരുന്ന GF 777 എന്ന മോഡൽ ഇറക്കിയതോടെ ഇവൻ്റെ ഈ പദവി നഷ്ടപ്പെട്ടു.
മെറ്റൽ കാസറ്റ്, ഓട്ടോമാറ്റിക് മ്യൂസിക് സെർച്ച്, സ്പീഡ് ഡബ്ബിങ്ങ് ,LED മ്യൂസിക്‌ ലവൽ , രണ്ട് ഹെഡ് ഫോൺ കുത്താനുള്ള പാർട്ടി മോഡ് തുടങ്ങി നിരവധി പ്രത്യേകതകൾ ഇദ്ദേഹത്തിനുണ്ടായിരുന്നു.
1984 ഓടെ ഈ മോഡലിൻ്റെ നിർമ്മാണം ഷാർപ്പ് അവസാനിപ്പിച്ചു. ഇതിനോടകം ഏതാണ്ട് പത്ത് ലക്ഷം സെറ്റുകൾ ഷാർപ്പ് ലോക വ്യാപകമായി വിറ്റഴിച്ചു. ഈ മോഡലിൻ്റെ ഏറ്റവും വലിയ ആരാധകർ റഷ്യക്കാരായിരുന്നു. ഇതും ചുമന്ന് കൊണ്ട് നടക്കാനുള്ള ആരോഗ്യം അവർക്കുണ്ടായിരുന്നു എന്നതായിരിക്കാം കാരണം.
6 മാസത്തെ ശമ്പളമുണ്ടെങ്കിലേ ഇവനെ വാങ്ങാനൊക്കൂ എന്നതിനാൽ മലയാളികളിൽ പൂത്ത പണമുള്ളവർ മാത്രമേ ഈ മോഡൽ സ്വന്തമാക്കിയിരുന്നുള്ളൂ. അതിനാൽ കേരളത്തിൽ വളരെ അപൂർവ്വമാണീ സെറ്റ്.
അപൂർവ്വമായതിനാൽ വിൻ്റേജ് കളക്റ്റർമാരുടെ ഇടയിൽ വൻ പ്രീയ മാണിവന്.കേരളത്തിൽ ഇവൻ 5 എണ്ണത്തിൽ കൂടുതലില്ല.
ഇന്ന് ഇത് കൈവശമുള്ളവർ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ രാജൻ P ദേവ് മൊട്ടത്തലയൻ്റെ പ്രതിമ സന്തോഷത്തോടെ ആർക്കെങ്കിലും കൈമാറാൻ കാത്തിരിക്കുന്നത് പോലെയാണ് കൈവശം സൂക്ഷിക്കുന്നത്.
കാരണം ഇതിൻ്റെ സ്പെയർ പാർട്ടുകൾക്ക് അത്ര വിലയാണ്. ഒരു സെറ്റ് ബൽറ്റ് മാറ്റണമെങ്കിൽ 2000 രൂപ വേണം. മോട്ടോറുകൾ രണ്ടെണ്ണമുണ്ട്. ഒരു മോട്ടോർ മാറിയാൽ കാസറ്റ്‌ സ്പീഡ് സിംക്രണൈസ് ചെയ്യണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണം. ഇത് നന്നാക്കാൻ കഴിവുള്ളവർ വളരെ ചുരുക്കവും.
പക്ഷേ ഇവനിൽ നിന്നും പുറത്ത് വരുന്ന ക്ലാസ് AB ആംപ്ലിഫയറിൻ്റെ മനം മയക്കുന്ന ശബ്ദം ഏതൊരു സംഗീതാസ്വാദകൻ്റെയും മനം മയക്കും.
രണ്ട് 5 ഇഞ്ച് 8 ഓംസ് ഫുൾ റേഞ്ച് സ്പീക്കറുകളും, 2 ഒന്നരയിഞ്ച് ട്യൂട്ടറുകളുമാണ് ഈ ശബ്ദം പുറപ്പെടുവിക്കുന്നത്.
40 മുതൽ 12000 ഹെർട്സ് വരെയുള്ള ഫ്രീക്വൻസിയിലാണ് ഇവൻ്റെ ഫ്രീക്വൻസി റസ്പോൺസ്.
ഇന്നത്തെ ആംപ്ലിഫയറുകൾ 20 to 20000 ഹെർട്സിലാണ് ട്യൂൺ ചെയ്യുന്നത്. പക്ഷേ പണ്ടത്തെ സൗണ്ടിൻ്റെ ഡൈനമിക്സ് ഇന്നത്തെ സെറ്റുകളിൽ നിന്ന് കിട്ടുന്നില്ല എന്നാണ് മ്യൂസിക് ലവേഴ്സ് പറയുന്നത്.
എൻ്റെ കളക്ഷനിൽ ഉണ്ടായിരുന്ന ഈ ജൂനിയർ മാൻഡ്രേക്കിനെ ഞാൻ സന്തോഷപൂർവ്വം തൊടുപുഴക്കാരനായ സുഹൃത്ത് പ്രേംരാജീവിന് കൈമാറി.. അദ്ദേഹം അത് സന്തോഷപൂർവ്വം കൈപ്പറ്റി, ചുമന്ന് പെട്ടി ഓട്ടോർഷയിൽ. കയറ്റിക്കൊണ്ട് പോയി.
പാവം ജീവിച്ചിരുപ്പുണ്ടോ എന്തോ ഇപ്പോൾ ഫോണിൽ വിളിച്ചിട്ട് പോലും കിട്ടുന്നില്ല.
ചിത്രം GF 555 എൻ്റെ കൈവശമിരുന്നപ്പോൾ.അജിത് കളമശേരി .23.06.2022, #vintage_audio,#ajith_kalamassery

കേരളത്തിൽ നിന്നൊരു മാർക്കോണി.

 കേരളത്തിൽ നിന്നൊരു മാർക്കോണി.


 

കേരളത്തിൽ നിന്നൊരു മാർക്കോണി.
നമ്മുടെ കൊച്ച് കേരളത്തിൽ നിന്ന് ഒരു അന്താരാഷ്ട്ര ബ്രാൻഡ് റേഡിയോ പുറത്തിറങ്ങിയിരുന്നവിവരം നിങ്ങൾക്കറിയാമോ? അതും 1969 മുതൽ.
തിരുവനന്തപുരം ജില്ലയിലെ,നെടുമങ്ങാട് സൗദാസ് വീട്ടിൽ ശ്രീ വി പുഷ്പാംഗദൻ്റെയും ,അമ്മ സൗദാസിൻ്റെയും സീമന്ത പുത്രനായി 1952 നവംബർ മാസം ജനിച്ച സതീഷ് ചന്ദ്രനാണ് അതിന് പിന്നിലെ ബുദ്ധികേന്ദ്രവും സംരഭകനും.
എഞ്ചിനീയറായിരുന്ന പിതാവിൻ്റെ സാങ്കേതിക തൽപ്പരത പകർന്ന് കിട്ടിയ സതീഷ് ചന്ദ്രന് ചെറുപ്പത്തിലേ ടെക്നിക്കൽ പണികളിൽ താൽപ്പര്യം തുടങ്ങി. കൊച്ചി FACT യിലെ ആദ്യ കെമിക്കൽ എഞ്ചിനീയർമാരിൽ ഒരാളായ പിതാവ് സൾഫർ അലർജി മൂലം പിന്നീട് ആ ജോലി ഉപേക്ഷിച്ച് സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി മാറി,
വീട്ടിലെ ടോർച്ചുകൾ അഴിച്ച് ബാറ്ററി പുറത്തെടുത്ത് മുറി വയറും, ബൾബുകളുമായ കണക്റ്റ് ചെയ്ത് കത്തിക്കുക. സൈക്കിളുകളുടെ ഡൈനാമോ കൊണ്ട് പരീക്ഷണങ്ങൾ നടത്തുക തുടങ്ങിയ അതി സാഹസ പ്രവർത്തനങ്ങൾ ചെറുപ്പത്തിലേ ആരംഭിച്ചു.
പിന്നീടാണ് ശ്രദ്ധ വീട്ടിലെ റേഡിയോയിലേക്ക് തിരിഞ്ഞത്. അക്കാലങ്ങളിൽ വാൽവ് റേഡിയോകൾ മാത്രമേ പ്രചാരത്തിലുള്ളൂ. ആ റേഡിയോയിൽ പച്ച നിറത്തിൽ തിളങ്ങുന്ന മാജിക് ഐയും ,ഡയലിൽ നിന്ന് വരുന്ന വെളിച്ചവും, ആ വെളിച്ചത്തിൽ തെളിഞ്ഞ് കാണുന്ന വട്ടത്തിൽ തിരിക്കുമ്പോൾ നീളത്തിൽ നീങ്ങുന്ന സ്റ്റേഷൻ മാറ്റുന്ന സൂചിയും സതീഷ് ചന്ദ്രനെ വളരെ ആകർഷിച്ചു.
റേഡിയോ സംബന്ധമായി നൂറ് നൂറ് സംശയങ്ങളായി സതീഷിന് പക്ഷേ ഇവയൊന്നും പരിഹരിക്കാൻ ആരുമില്ല.
സതീഷ് ചന്ദ്രൻ്റെ ടെക്നിക്കൽ മൈൻഡ് പിതാവായ പുഷ്പാംഗദന് അത്ര ഇഷ്ടപ്പെട്ടില്ല.
പഠിക്കേണ്ട സമയത്ത് പിള്ളേര് പഠിക്കണം, അല്ലാതെ സ്ക്രൂ ഡ്രൈവറും , പ്ലയറുമായല്ല നടക്കേണ്ടത്.ഈ അസുഖം മാറാൻ ആവശ്യത്തിന് ചൂരൽ കഷായം ഒപ്പം നൽകുകയും ചെയ്തു.
പക്ഷേ ഒരു രക്ഷകൻ തറവാട്ടിൽ ഉണ്ടായിരുന്നു.അമ്മയുടെ അഛനായ നാരായണനായിരുന്നു അത്.
മുത്തച്ഛൻ സതീഷ് ചന്ദ്രൻ്റെ എല്ലാ വിധ ടെക്നിക്കൽ പണികൾക്കും കഴിയാവുന്നത്ര പിൻതുണ നൽകുകയും മാതാപിതാക്കളുടെ ശകാരങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ,പരീക്ഷണ നിരീക്ഷണങ്ങൾക്കാവശ്യമായ പോക്കറ്റ് മണി നൽകി സഹായിക്കുകയും ചെയ്തു.
റേഡിയോ സംബന്ധമായ കൂടുതൽ വിവരങ്ങൾ നൽകാൻ പരിസര പ്രദേശങ്ങളിലൊന്നും അന്നത്തെ കാലത്ത് ആരുമുണ്ടാരുന്നില്ല. മലയാളത്തിൽ പുസ്തകങ്ങളും ഇറങ്ങിയിരുന്നില്ല.
സതീഷ് ചന്ദ്രന് തന്നേക്കാൾ 17 വയസോളം അധികം പ്രായമുള്ള ഒരടുത്ത സുഹൃത്തുണ്ടായിരുന്നു. അയൽവാസിയായ KG നാഥനായിരുന്നു അത്. അദ്ദേഹം സതീഷിന് നല്ല ഒരു സഹായം നൽകി.
തിരുവനന്തപുരത്തുള്ള ബ്രിട്ടീഷ് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തു കൊടുക്കുകയായിരുന്നു ആ സഹായം! ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ പ്രവർത്തിച്ചിരുന്നതായിരുന്നു ആ സ്ഥാപനം.
ഇലക്ട്രോണിക്സ് വിഷയ സംബന്ധിയായി ബ്രിട്ടണിൽ പ്രസിദ്ധീകരിക്കുന്ന.ഇംഗ്ലീഷ് പുസ്തകങ്ങൾ വലിയ കാലതാമസം കൂടാതെ തിരുവനന്തപുരത്തെ ഈ ലൈബ്രറിയിൽ എത്തുമായിരുന്നു.
അതോടെ സതീഷ് ചന്ദ്രൻ്റെ വിജ്ഞാന ദാഹം ശമിപ്പിക്കാൻ ഒരിടമായി. അന്നവിടെയുള്ള പാർത്ഥസാരഥി എന്ന ചെന്നൈ സ്വദേശിയായ മെയിൻ ലൈബ്രറേ റിയൻ ലണ്ടനിൽ നിന്നും വരുന്ന പുതിയ ഇലക്ട്രോണിക്സ് പുസ്തകങ്ങൾ സതീഷി നായി കരുതി വച്ച് പോന്നു.
കോളേജിൽ പഠിക്കുമ്പോൾ തന്നെ മുത്തഛൻ്റെ നാരായണാ ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പിന്നിലെ ഒരു മുറി സതീഷ് ചന്ദ്രന് സ്വന്തമായിരുന്നു. അവിടെ തൻ്റെ പണി ശാല മുത്തഛൻ്റെ സഹായ സഹകരണങ്ങളോടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 18 വയസായിരുന്നു അപ്പോൾ പ്രായം.
കോളേജ് പഠനം ആരഭിച്ചതോടെ താൻ പുസ്തകങ്ങളിൽ നിന്ന് പഠിച്ച കാര്യങ്ങൾ പ്രയോഗിച്ച് നോക്കാൻ ആരംഭിച്ചു.
റേഡിയോ നിർമ്മാണത്തിനാവശ്യമായ വാക്വം ട്യൂബുകളും, ട്രാൻസ്ഫോർമറുകളും, ചേസിസും, കോയിലുകളുമൊക്കെ മദ്രാസിൽ നിന്നും ബോംബെയിൽ നിന്നുമൊക്കെ പണമടച്ച് എഴുതി വരുത്തി.
എല്ലാം പറഞ്ഞ് കൊടുത്ത് അസംബിൾ ചെയ്യിക്കാൻ ഒരു ഗുരു ഇല്ലാതിരുന്നതിനാൽ വീട്ടിലെ റേഡിയോ മാതൃകയാക്കി പണികൾ ആരംഭിച്ചു.
ആദ്യമൊക്കെ പരാജയങ്ങളായിരുന്നു. നിത്യോത്സാഹത്തോടെ പരീക്ഷണങ്ങൾ തുടർന്നു. വിജയം കണ്ടെത്തി. അടുത്തത് പണിതീർത്ത റേഡിയോക്ക് ഒരു ക്യാബി നെറ്റ് നിർമ്മിക്കാനുള്ള ശ്രമമായി.
നാട്ടിലെ ആശാരിമാർക്കൊന്നും റേഡിയോ പ്പെട്ടിയുടെ തടിയും, വെനീറും കൊണ്ടുള്ള പണികൾ അറിയില്ല.. അന്വോഷണങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വാൽവ് റേഡിയോകളുടെ പെട്ടി പണിയുന്ന സ്ഥലമുണ്ടെന്ന് മനസിലാക്കി അവിടെയെത്തി മനസിനിണങ്ങിയ ഒരു പെട്ടിയും അതിനൊത്ത ചേസിസും വാങ്ങി നാട്ടിലെത്തി ആദ്യമുണ്ടാക്കിയ റേഡിയോ ഈ പെട്ടിയിലേക്ക് മാറ്റി അസംബിൾ ചെയ്തു.
സതീഷ് ചന്ദ്രൻ ഉണ്ടാക്കിയ ഈ വാൽവ് റേഡിയോ വളരെ മനോഹരമായി പ്രവർത്തിക്കുന്നത് കണ്ട മുത്തച്ഛൻ നാരായണൻ കൊച്ച് മകന് ഒരു പ്രോത്സാഹനമെന്ന നിലയിൽ ആദ്യമായുണ്ടാക്കിയ ആ റേഡിയോ സതീഷ് പറഞ്ഞ 180 രൂപാ നൽകി വിലയ്ക്ക് വാങ്ങി തൻ്റെ നാരായണാ ടെക്സ്സ്റ്റൈൽസിൽ പ്രമുഖമായൊരു സ്ഥാനം നൽകി പ്രദർശനത്തിന് വച്ചു.
1969 കാലമാണ് റേഡിയോ വളരെ അപൂർവ്വവും ,പണക്കാരുടെ സ്റ്റാറ്റസ് സിംബൽ തന്നെ റേഡിയോകളാണ്.തുണിക്കടയിൽ വരുന്ന .പ്രമുഖ വ്യക്തികൾ റേഡിയോ കണ്ടും ,കേട്ടും ഇഷ്ടപ്പെട്ട് പുതിയ റേഡിയോ കൾക്ക് ഓർഡറുകൾ നൽകിത്തുടങ്ങി.
ഇന്ന് നമ്മൾ റേഡിയോയും, ടെലിവിഷനും, എല്ലാം വാങ്ങുന്നത് പോലെ കാശ് കൊടുത്താൽ വീട്ടിൽ കൊണ്ടു പോകുന്നത് പോലെ അത്ര ലളിതമായിരുന്നില്ല അന്ന് കാര്യങ്ങൾ.
ലൈസൻസ് രാജിൻ്റെ കാലമാണ്. റേഡിയോ, ടെലിവിഷൻ, സൈക്കിൾ തുടങ്ങിയവ എന്തും വാങ്ങുന്നതിനും വിൽക്കുന്നതിനും സർക്കാരിൻ്റെ ലൈസൻസ് വേണ്ടിയിരുന്നു.
നമ്മുടെ വീട്ടിൽ ഇരിക്കുന്ന റേഡിയോയ്ക്ക് ലൈസൻസ് ഉണ്ടോയെന്നറിയാൻ ഏത് നിമിഷമാണ് വയർലസ് ഇൻസ്പെക്റ്റർ എന്ന മാരണം കടന്ന് വരുന്നതെന്ന് ഒരു പിടിയുമില്ല.
ലൈസൻസ് ഇല്ലാത്ത റേഡിയോ വയർലസ് ഇൻസ്പെക്ടർ പിടിച്ചെടുക്കും.
റേഡിയോ വാങ്ങുന്നതിന് മാത്രമല്ല, ഉണ്ടാക്കുന്നതിനും, റിപ്പയർ ചെയ്യുന്നതിന് പോലും ലൈസൻസ് ആവശ്യമായിരുന്നു. അതിനാൽ അധികം പേരൊന്നും അന്ന് ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്ന് വന്നിരുന്നില്ല.
മുത്തഛൻ സംഘടിപ്പിച്ച് നൽകിയ കെട്ടിടത്തിൽ മാർക്കോണി റേഡിയോസ് എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ,മുത്തച്ഛന് താനുണ്ടാക്കിയ റേഡിയോ വിറ്റ വകയിൽ ലഭിച്ച തുക കൊണ്ട് റേഡിയോ നിർമ്മാണ, റിപ്പയറിങ്ങ് ലൈസൻസ് എടുക്കുകയും, മാർക്കോണി എന്ന പേരിൽ റേഡിയോ ബ്രാൻഡ് രജിസ്റ്റർ ചെയ്യുകയുമാണ് ആദ്യം ചെയ്തത്.
35 രൂപയാണ് അന്ന് ഒരു റേഡിയോ നിർമ്മാണത്തിന് ആവശ്യമായ 6 എണ്ണം അടങ്ങുന്ന ഫുൾ സെറ്റ് വാൽവുകൾക്ക് വേണ്ടത്. ഇത് BEL കമ്പനിയുടെ ഉപയോഗിച്ചു. ഓസ്മോണ്ടിൻ്റെ lF ട്രാൻസ്ഫോർമറുകളും, റീക്കോയുടെ അയേൺ കോർ ട്രിമ്മറുകളും, തിരൂരിൽ നിർമ്മിക്കുന്ന ഫൈ കോറിൻ്റെയും,ബോംബെയിൽ R ഗോവിന്ദൻ എന്ന മലയാളി നടത്തിയിരുന്ന
R .Co കമ്പനിയുടെയും, പവർ ട്രാൻസ്ഫോർമറുകളും, ഫിലിപ്സിൻ്റെ യൂണിവേഴ്സൽ ഔട്ട്പുട്ട് ട്രാൻസ്ഫോർമറും, വിസാർഡ് കമ്പനിയുടെ ഫുൾ റേഞ്ച് സ്പീക്കറുകളും ഉപയോഗിച്ച് നല്ല ഗുണമേൻമയുള്ള വാൽവ് റേഡിയോകൾ സ്വന്തമായി രൂപകൽപ്പന ചെയ്ത സർക്യൂട്ടിൽ സതീഷ് നിർമ്മിച്ച് തുടങ്ങി.
തൻ്റെ തിരക്കുകൾക്കിടയിലും പ്രിലിമിനറി കോളേജ് പഠനം സതീഷ് പൂർത്തിയാക്കി ഡിഗ്രിക്ക് ചേർന്നു. ഡിഗ്രിക്ക് ശേഷം ഇഷ്ട വിഷയമായ ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിന് ചേർന്നെങ്കിലും റേഡിയോ നിർമ്മാണത്തിലെ തിരക്കുകൾ മൂലം അത് പൂർത്തിയാക്കാനൊത്തില്ല.
തിരുനെൽവേലിയിൽ പോയി റേഡിയോയുടെ തകിട് കൊണ്ടുള്ള ചേസിസും, തടിയും പ്ലൈവുഡും, ഗ്ലാസും കൊണ്ടുള്ള ക്യാബിനെറ്റും അന്നത്തെ പോപ്പുലർ മോഡലുകളിൽ കാണാൻ ഭംഗിയുള്ളവയിൽ തൻ്റേതായ മാറ്റങ്ങൾ വരുത്തി നിർമ്മിച്ച് വാങ്ങി.
5 മോഡൽ വാൽവ് റേഡിയോകളാണ് മാർക്കോണി ബ്രാൻഡിൽ നെടുമങ്ങാട് നിന്നും പുറത്തിറങ്ങിയത്. 180 രൂപ മുതൽ 380 രൂപ വരെ വിലയുള്ളവയായിരുന്നു അവ.
2 ബാൻഡ് മുതൽ 5 ബാൻഡ് വരെ സ്റ്റേഷൻ സെലക്ഷനുള്ള AC, DC മോഡൽ റേഡിയോകൾ പുറത്തിറക്കിയിരുന്നു.
ഫിലിപ്സിൻ്റെ കമാൻഡർ എന്ന മോഡലിനോട് രൂപ സാദൃശ്യമുള്ള 6 ഇഞ്ചിൻ്റെ രണ്ട് സ്പീക്കറുകൾ വശങ്ങളിലുള്ള 5 ബാൻഡ് പിയാനോ സ്വിച്ച് സഹിതമുള്ള മോഡലായിരുന്നു. മാർക്കോണിയുടെ ഏറ്റവും പ്രസ്റ്റീജിയസ് മോഡൽ.വിൻ്റേജ് റേഡിയോ കളക്റ്റർമാരുടെ ശേഖരങ്ങളിൽ ഈ മോഡൽ ഇപ്പോഴും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.
റേഡിയോകൾ കൂടാതെ 1970 ൽ വാൽവ് സ്റ്റീരിയോ ആംപ്ലിഫയറുകളും, ഫോണോഗ്രാമുകൾക്കും, റിക്കോഡ് പ്ലെയറുകൾക്കും ആവശ്യമായ വാക്വം ട്വൂബ് പ്രീ ആംപ്ലിഫയറുകളും, HMV പുറത്തിറക്കിയ റെക്കോഡ് പ്ലയർ മെക്കാനിസം ഉപയോഗിച്ച് സ്റ്റീരിയോ, മോണോ റിക്കാർഡ് പ്ലയറുകളും മാർക്കോണി ബ്രാൻഡിൽ പുറത്തിറങ്ങി.
ഒരിക്കൽ വാങ്ങിയവരുടെ വാമൊഴി പരസ്യവും, അതിൻ്റെ ഗുണമേൻമയും നിമിത്തം മാർക്കോണി ബ്രാൻഡ് കേരളത്തിലും, തമിഴ് നാട്ടിലും, പിന്നീട് ദക്ഷിണേന്ത്യ ഒട്ടാകെയും നല്ല പ്രചാരം നേടി.
മലയാളികൾ ധാരാളമായുണ്ടായിരുന്ന സിലോണിലേക്കും, ബർമ്മയിലേക്കും, മാർക്കോണി ബ്രാൻഡിലുള്ള റേഡിയോകൾ ചെന്നെത്തി.
1976 ൽ ഇന്ത്യൻ വിപണിയിലും ട്രാൻസിസ്റ്ററുകളുടെ യുഗം ആരംഭിച്ചതോടെ BEL കമ്പനി വാക്വം ട്യൂബുകളുടെ നിർമ്മാണം അവസാനിപ്പിക്കുകയും, വാൽവുകൾ വിപണിയിൽ ലഭ്യമല്ലാതെ വരുകയും ചെയ്തതോടെ 1979 കാലഘട്ടത്തിൽ സതീഷ് ചന്ദ്രൻ മാർക്കോണി ബ്രാൻഡിലെ വാൽവ് റേഡിയോകളുടെ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.
അതോടെ പതിയെപ്പതിയെ മാർക്കോണി എന്ന കേരളത്തിലെ 53 വർഷം മുൻപ് ആരംഭിച്ച ആദ്യത്തെ റേഡിയോ ബ്രാൻഡ് വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു.
തുടർന്ന് സതീഷ് ചന്ദ്രൻ ട്രാൻസിസ്റ്റർ ആംപ്ലിഫയറുകളുടെയും,ഇൻവെർട്ടറുകളുടെയും, UPS കളുടെയും വോൾട്ടേജ് സ്റ്റബിലൈസറുകളുടെയും നിർമ്മാണവും ഒപ്പം വാൽവ് റേഡിയോ ,ട്രാൻസിസ്റ്റർ, ടെലിവിഷൻ ,VCR,സർവ്വീസിങ്ങിലേക്കും പൂർണ്ണമായും തിരിയുകയും.. 2012 വരെ സതീഷ് ഇലക്ട്രോണിക്സ് എന്ന തൻ്റെ സ്ഥാപനം വിജയകരമായി നടത്തുകയും ചെയ്തു.
സതീഷ് ചന്ദ്രൻ സാറിൻ്റെ സഹധർമ്മിണി ലൈല, ഏകമകൾ ശിൽപ്പ.70 വയസിനോടടുക്കുന്ന ശ്രീ സതീഷ് ചന്ദ്രൻ സർ ഇപ്പോൾ 10 വർഷമായി തൻ്റെ ഇലക്ട്രോണിക്സ് പണികളൊക്കെ വിട്ട് ശാസ്ത്ര സാങ്കേതിക ലേഖനങ്ങൾ എഴുതിയും,കൊച്ച് മക്കളുമായി സമയം ചിലവിട്ടും, തൻ്റെ വിശ്രമജീവിതം തിരുവനന്തപുരത്തെ സ്വന്തം ഫ്ലാറ്റിൽ ചിലവഴിച്ച് വരുകയാണ്.
അദ്ദേഹത്തെ പരിചയപ്പെടുന്നതിനും, സംശയങ്ങൾ പരിഹരിക്കുന്നതിനുമായി 9947811077 എന്ന നമ്പരിൽ Whatsapp മെസേജായോ, ശബ്ദ സന്ദേശമായോ ബന്ധപ്പെടാവുന്നതാണ്. അദ്ദേഹം തീർച്ചയായും മറുപടി നൽകും.അസമയങ്ങളിൽ ഫോൺ വിളിച്ച് ശല്യപ്പെടുത്താതിരിക്കുന്നത് നിങ്ങളുടെ മാന്യത. എഴുതിയത് അജിത് കളമശേരി 27.06.2022 #ajith_kalamassery, #സീനിയർ_ടെക്നീഷ്യൻസ്,