PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Friday, November 17, 2023

ബോസിൻ്റെ കഥ

 

 ബോസിൻ്റെ കഥ

 അജിത് കളമശേരി.

 


 

സംഗീത പ്രേമികളെ ആദ്യ കേഴ് വിയിൽ തന്നെ അത്ഭുത പരതന്ത്രരാക്കുന്ന മ്യൂസിക് സിസ്റ്റങ്ങളാണ് ബോസിൻ്റെ നിർമ്മിതികൾ.
അത് ഇത്തിരി കുഞ്ഞൻ ബ്ലൂടൂത്ത് സ്പീക്കറിൻ്റെ രണ്ടിഞ്ച് വലിപ്പമുള്ള സ്പീക്കറിൽ പോലും ഒരു മുറി മുഴുവൻ കിടുങ്ങുന്ന ബേസും, പഞ്ചും ആദ്യമായി അനുഭവവേദ്യമാക്കിയത് ബോസാണ്.
250 രൂപയ്ക്ക് നാലിഞ്ച് വലിപ്പമുള്ള ചൈനാ സ്റ്റീരിയോ ബ്ലൂടൂത്ത് കിട്ടുമ്പോൾ അതിലും ചെറിയ ബോസിൻ്റെ സ്പീക്കറിന് രൂപാ എണ്ണായിരം കൊടുക്കണം..! അതും മോണോ.
വില കേട്ടാൽ തന്നെ സാധാരണക്കാരൻ ഇത് വാങ്ങാനുള്ള മോഹം ഉപേക്ഷിക്കും.
പക്ഷേ സംഗീതപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ആദ്യ ഇനം തന്നെ ബോസായിരിക്കും.
ലോകം കീഴടക്കിയ ബോസ് കോർപ്പറേഷൻ എന്ന ഓഡിയോ കമ്പനിയുടെ ഇന്ത്യൻ വംശജനായ ഉടമയായ സംഗീതപ്രേമിയുടെ കഥ ചുരുക്കിപ്പറയാൻ ശ്രമിക്കുകയാണ്.
ഞാനെഴുതിയ മറ്റ് ഓട്ടോ ഫിക്ഷൻ സീരീസ് കഥകൾക്ക് നിങ്ങൾ നൽകിയ പിൻതുണ ഇതിനും പ്രതീക്ഷിക്കുന്നു.
1920 ൽ മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാരിനെതിരേ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു.
ഇതിൽ ആകൃഷ്ടനായ ഒരു 20 വയസുകാരൻ കൽക്കട്ടാ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി; അതിൽ പങ്കെടുക്കുന്ന സമര ഭടൻമാർക്ക് വേണ്ടി കയ്യെഴുത്തു പോസ്റ്ററുകൾ എഴുതിക്കൊടുക്കുകയും തുടർന്ന് നടന്നിരുന്ന സമാധാനപരമായ സമരങ്ങളിലും, ജാഥകളിലും തുടർച്ചയായി പങ്കെടുക്കുകയും ചെയ്തു പോന്നു.
സമര വിളംബര പോസ്റ്ററുകൾ പ്രിൻ്റ് ചെയ്യുന്നത് കൽക്കട്ടാ പോലീസ് കർശനമായി വിലക്കിയിരുന്നതിനാൽ കയ്യെഴുത്തായാണ് സമര വിളംബര പോസ്റ്ററുകൾ അന്ന് തയ്യാറാക്കിയിരുന്നത്.
പോസ്റ്ററുകൾ മനോഹരമായി എഴുതിക്കൊടുക്കുന്ന കോളേജ് വിദ്യാർത്ഥിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചു.
തൻ്റെ ഡിഗ്രി പരീക്ഷയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ആ വിദ്ധാർത്ഥിയെ കൊടും കുറ്റവാളിയെ പിടിക്കുന്നത് പോലെ വീട് വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തു.
നോനി ഗോപാൽ ബോസ് എന്ന ആ ചെറുപ്പക്കാരനെ ബ്രിട്ടീഷ് കോടതി വിചാരണ തടവുകാരനായി ജയിലിലടച്ചു..
കോടതി ശിക്ഷ വിധിച്ചാൽ ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിലേക്കയക്കും അവിടെയെത്തിയാൽ പിന്നെ പുറം ലോകം കാണില്ല ക്രൂരമായ പീoനങ്ങളേറ്റ് മരിക്കുകയേയുള്ളൂ. അതിനാൽ എങ്ങനെയും രക്ഷപെടാൻ വിചാരണ തടവുകാരായ നോനി ഗോപാൽ ബോസക്കമുള്ള ചില ചെറുപ്പക്കാർ തീരുമാനിച്ചു.
വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോയ ആദ്യ അവസരത്തിൽ തന്നെ നോനിയും സുഹൃത്തുക്കളും ഹൗറാ റയിൽവേ സ്റ്റേഷനിലെ തിരക്കിൽ അലിഞ്ഞു ചേർന്നു, പോലീസിൻ്റെ പിടിയിൽ നിന്നും രക്ഷപെട്ടു.
കൽക്കട്ടയിൽ നിന്നാൽ വീണ്ടും പിടിയിലാകുമെന്നറിയാവുന്നതിനാൽ അവർ കള്ളവണ്ടി കയറി മദ്രാസിലേക്ക് കടന്നു.
മദ്രാസിൽ നിന്നും അമേരിക്കയിലേക്ക് കയർ കയറ്റി വിടുന്ന ഒരു മലയാളി വ്യാപാരിയെ നോനി ബോസ് പരിചയപ്പെട്ടു. അദ്ദേഹം മുഖേന അമേരിക്കയിലേക്ക് ചരക്ക് കയറ്റിപ്പോകുന്ന ഒരു കപ്പലിൽ കയറി അവർ ഇന്ത്യ വിട്ടു.
കപ്പൽ കൂലിയും വഴിച്ചിലവിന് പൈസയും ഈ വ്യാപാരി നോനി ബോസിന് നൽകി. അമേരിക്കയിൽ എത്തിയാൽ തൻ്റെ കയർ ബിസിനസിന് കുറച്ച് ഓർഡറുകൾ പിടിച്ച് കൊടുത്താൽ മതിയെന്ന ഒറ്റ നിബന്ധനയിലാണ് കയർ വ്യാപാരി കാശു കൊടുത്ത് സഹായിച്ചത്.
അങ്ങനെ 1920 ൽ അമേരിക്കയിലെ എല്ലിസ് ഐലണ്ടിൽ നോനി ഗോപാൽ ബോസ് പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ കപ്പലിറങ്ങി.
അവിടുത്തെ ഇന്ത്യൻ സമൂഹം സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത് നാട് വിട്ടു വന്ന നോനി ബോസിനെ ആദരപൂർവ്വം സ്വീകരിച്ചു.
താരക് നാഥ് ദാസ് എന്ന ഇന്ത്യക്കാരൻ നോനി ബോസിന് ഫിലാഡൽഫിയ എന്ന നഗരത്തിൽ ഒരു റേഡിയോ റിപ്പയർ ഷോപ്പിൽ ഹെൽപ്പറായി ജോലി വാങ്ങി നൽകി.
അൽപ്പ വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ അലയടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബിസിനസ് ഇല്ലാതെ ഷോപ്പ് ഉടമ പൂട്ടാനൊരുങ്ങിയപ്പോൾ നോനി ബോസ് ആ റേഡിയോ റിപ്പയർ ഷോപ്പ് ഉടമയിൽ നിന്നും ഏറ്റെടുക്കുകയും അത് ഒരു ഇരുമ്പ് കടയായി മാറ്റുകയും ചെയ്തു.
തുടർന്ന് തനിക്ക് കപ്പൽ കൂലി തന്ന് സഹായിച്ച മലയാളി വ്യാപാരിയെ ബന്ധപ്പെട്ട് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കയർ ഉൽപ്പന്നങ്ങൾ വരുത്തി വിൽപ്പന ആരംഭിക്കുകയും ചെയ്തു.
കൽക്കട്ടാ പോലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിൽ എത്തി അൽപ്പ വർഷം കഴിഞ്ഞപ്പോൾ തന്നെ സ്ഥിരോൽസാഹിയായ നോനി ബോസ് അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെയുള്ള ഒരു വ്യാപാരിയായി മാറിയിരുന്നു.
ഇതിനിടെ ഷാർലെറ്റ് എന്ന അമേരിക്കക്കാരിയായ സ്കൂൾ ടീച്ചറെ കണ്ടിഷ്ടപ്പെട്ട് നോനി ബോസ് വിവാഹം ചെയ്തു.
നോനി ഗോപാൽ ബോസിൻ്റെയും, ഷാർലെറ്റിൻ്റെയും സീമന്തപുത്രനായി 1929 നവംബർ 2 ന് അമർ ഗോപാൽ ബോസ് ഭൂജാതനായി.
അമർ ബോസ് സ്കൂളിൽ പോകാൻ തുടങ്ങിയ കാലം മുതൽ സ്കൂൾ വിട്ടാൽ നേരേ അഛൻ്റെ ഹാർഡ് വെയർ ഷോപ്പിലേക്ക് നേരേ വരും.
അതിൻ്റെ പിന്നാമ്പുറത്ത് ഒരു മുറിയിൽ തൻ്റെ പിതാവ് ആദ്യം നടത്തിയിരുന്ന റേഡിയോ റിപ്പയർ ഷാപ്പിൻ്റെ സാമഗ്രികൾ കൂട്ടിയിട്ടിരുന്നു. അതിനിടയിലായി ബോസിൻ്റെ സ്ഥിര പെരുമാറ്റം.
അവിടെ കണ്ട വാൽവ് റേഡിയോകളും, സർക്യൂട്ട് ഡയഗ്രങ്ങളും പിതാവിൻ്റെ സഹായത്തോടെ മനസിലാക്കാൻ കുഞ്ഞ് അമർ ബോസ് ശ്രമമാരംഭിച്ചു.
മകൻ്റെ സാങ്കേതിക വാസന തിരിച്ചറിഞ്ഞ നോനു ബോസ് അവനെ നിരുൽസാഹപ്പെടുത്തിയില്ല.തനിക്കറിയാവുന്ന കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു.
അധികം താമസിയാതെ അമർ ബോസ് വാൽവ് റേഡിയോകൾ അസംബിൾ ചെയ്യുന്നതിലും, പഴയവ നന്നാക്കുന്നതിലും ഒരു വിദഗ്ദനായി മാറി.സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ നല്ല രീതിയിൽ സമ്പാദിക്കുന്ന വിധത്തിൽ അമർ ബോസ് വളർന്നു.
ഇതിനിടെ പിതാവിൻ്റെ ഹാർഡ് വെയർ ബിസിനസ് നഷ്ടത്തിലായി. വൻ കട ബാദ്ധ്യത നിമിത്തം കട പൂട്ടാൻ തീരുമാനിച്ചു.
ഇതറിഞ്ഞ ബോസ് അച്ഛൻ്റെ ഇരുമ്പ് കട ഒരു പൂർണ്ണ സമയ റേഡിയോ റിപ്പയർ ഷാപ്പായി മാറ്റി കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രത നിലനിറുത്തി,
ബോസിൻ്റെ ജോലിയിലുള്ള ആത്മാർപ്പണം മൂലം വർക്കുകൾ കുമിഞ്ഞ് കൂടി.
ഇത് മൂലം തിങ്കളാഴ്ചയും ശനിയാഴ്ചയും ബോസ് സ്കൂളിൽ പോക്ക് നിറുത്തി കടയിൽ തന്നെ കൂടി.
ആഴ്ചയിൽ 4 ദിവസമേ സ്കൂളിൽ വരുന്നുള്ളുവെങ്കിലും നന്നായി പഠിക്കുകയും കൃത്യമായി ഹോം വർക്കുകൾ തീർക്കുകയും ചെയ്യുന്ന ബോസിനെ അദ്ധ്യാപകർ നിരുൽസാഹപ്പെടുത്തിയില്ല.
പെനിസിൽവാനിയയിലെ അബിങ്ങ്ടൺ സീനിയർ ഹൈ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( MIT ) യിൽ നിന്ന് ഉന്നതനിലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗ്രാജുവേഷനും, തുടർന്ന് Phd യും കരസ്ഥമാക്കി.
അന്ന് ഇലക്ട്രോണിക്സ് എന്ന പഠനശാഖ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമായിരുന്നു.
MIT യിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയതിന് ശേഷം ഒരു വർഷം അമർ ബോസ് നെതർലാണ്ടിലെ ഫിലിപ്സ് കമ്പനിയിൽ ഡിസൈനറായി ജോലി നോക്കി.
പിന്നീട് ഒരു വർഷം അദ്ദേഹം തൻ്റെ പിതാവിൻ്റെ ജന്മനാടായ ഇന്ത്യയിൽ കറങ്ങി. അങ്ങിനെയിരിക്കെ ന്യൂ ഡൽഹിയിൽ വച്ച് അദ്ദേഹം തൻ്റെ ഭാവി വധുവായ പ്രേമയെ കണ്ടെത്തി വിവാഹം കഴിച്ചു.
വിണ്ടും അമേരിക്കയിൽ തിരിച്ചെത്തിയ അമർ ബോസ് താൻ പഠനം പൂർത്തിയാക്കിയ MIT യിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു.
ഒരു ഹാർഡ് കോർ സംഗീതപ്രേമിയായ അമർ ബോസ് വയലിൽ വായനയിൽ അതി പ്രഗത്ഭനായിരുന്നു.
ഒഴിവ് സമയങ്ങളിൽ മുഴുവൻ തൻ്റെ ഹോബിയും ഒരു കാലത്ത് ജീവിതമാർഗ്ഗവുമായിരുന്ന ആംപ്ലിഫയറുകളോടും റേഡിയോ കളോടുമുള്ള പ്രണയം ഒഴിവാക്കിയില്ല.
അതു വരെ വിപണിയിൽ ലഭിച്ചിരുന്ന മറ്റ് കമ്പനികൾ നിർമ്മിച്ചിരുന്ന സ്പീക്കറുകളുടെയും സ്പീക്കർ എൻ ക്ലോഷറുകളുടെയും ക്വാളിറ്റിയിലും, പെർഫോമൻസിലും അമർ ബോസ് സംതൃപ്തനായിരുന്നില്ല.
അവ കൂടുതൽ മെച്ചപ്പെടുത്താനായി അമർ ബോസ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ സ്പീക്കർ സംബന്ധമായും, സ്പീക്കർ എൻ ക്ലോഷർ സംബന്ധമായും നിരവധി പുതിയ കണ്ടുപിടുത്തങ്ങളും, പേറ്റൻ്റുകളും അമർ ബോസ് സ്വന്തമാക്കികൊണ്ടിരുന്നു.
ധാരാളം കമ്പനികൾ സമീപിച്ചെങ്കിലും തൻ്റെ പേറ്റെൻ്റുകൾ അദ്ദേഹം ആർക്കും കൈമാറിയില്ല.
1964ൽ തൻ്റെ 35 ആം വയസിൽ അദ്ദേഹം തൻ്റെ MIT ശിഷ്യനായ ഷെർവിൻ ഗ്രീൻ ബ്ലാറ്റിനെ കൂടെ കൂട്ടി ബോസ് കോർപ്പറേഷൻ എന്ന ലോകപ്രശസ്തമായ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
BOSE 2201 എന്ന അർത്ഥ ഗോളാകൃതിയിലുള്ള സ്പീക്കർ ബോക്സുകളായിരുന്നു ബോസിൻ്റെ ആദ്യ ഉൽപ്പന്നം
ലോകത്തിലെ ആദ്യ ഡയറക്റ്റ് റിഫ്ലക്റ്റിങ്ങ് സ്പീക്കർ ബോക്സുകളായിരുന്നു അത്.
22 നാലിഞ്ച് സ്പീക്കറുകളും, 50 വാട്ട്സിൻ്റെ ആംപ്ലിഫയറുകളും ഉൾക്കൊള്ളിച്ചിരുന്ന ഒരോ ബോക്സുകളും ഹൈ എൻഡ് സംഗീത ലോകത്തിന് ആസ്വാദനത്തിൻ്റെ ഒരു പുതിയ ലോകം തുറന്നുകൊടുത്തു.
ഹോം ഓഡിയോക്ക് വേണ്ടി ഇൻബിൽറ്റ് ആംപ്ലിഫയറുകളുമായി ഇറങ്ങിയ ലോകത്തിലെ ആദ്യ സ്പീക്കർ സിസ്റ്റം അങ്ങനെ ബോസിൻ്റേതായി.
ലോ നോയ്സ് കോ ആക്സിയൽ കേബിൾ വഴി പ്രീ ആമ്പ് സിഗ്നൽ കൊടുത്താൽ കിടിലം സ്റ്റീരിയോ പെർഫോമൻസ് ബോസിൻ്റെ പ്രത്യേകതയായിരുന്നു.
മുറിയുടെ എല്ലാ വശത്തേക്കും തിരിഞ്ഞിരിക്കുന്ന മൾട്ടി ഡയറക്ഷണൽ സ്പീക്കറുകൾ ലോകത്തിലാദ്യമായി പുറത്തിറക്കിയത് ബോസാണ്.
Psycho acoustics സൈക്കോ അക്വാസ്റ്റിക്സ് എന്ന ഓഡിയോ ടെക്നോളജി ബേസ് ചെയ്താണ് ബോസ് ഉൽപ്പന്നങ്ങൾ പ്രവർത്തിക്കുന്നത്.ഇതിൽ ലോകത്തിലെ മുൻ നിര കമ്പനിയും ബോസ് തന്നെയാണ്.
ബോസ് സ്വന്തമായി നിർമ്മിക്കുന്ന സ്പീക്കറുകളുടെ രൂപഘടന മൂലം വെറും 2 ഇഞ്ച് സ്പീക്കറിൽ നിന്നും 8 ഇഞ്ച് സ്പീക്കറിൻ്റെ മുഴങ്ങുന്ന ശബ്ദം പുറപ്പെടുവിക്കും.
ഏറ്റവും ചെറുതിൽ നിന്നും ഏറ്റവും മുഴങ്ങുന്ന വ്യക്തമായ സംഗീതം എന്നതായിരുന്നു ബോസിൻ്റെ പോളിസി.
വാൽവ് ആംപ്ലിഫയറുകളുടെ ശബ്ദം ഇഷ്ടമല്ലായിരുന്ന അമർ ബോസ് തൻ്റെ എല്ലാ ഉൽപ്പന്നങ്ങളിലും ക്ലാസ് AB ട്രാൻസിസ്റ്റർ ആംപ്ലിഫയറുകളാണ് ഉപയോഗിച്ചിരുന്നത്.
ബോസിൻ്റെ ആദ്യകാല 50+ 50 സ്പീക്കർ സിസ്റ്റം അമേരിക്കൻ പാർലമെൻ്റ്, വൈറ്റ് ഹൗസ്, ഇന്ത്യൻ പാർലമെൻ്റ് രാഷ്ട്രപതി ഭവൻ, വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക, മക്കയിലെ മസ്ജിദ് അൽ ഹറം എന്നിവിടങ്ങളിലെല്ലാം തുടക്കകാലത്ത് തന്നെ തൻ്റെ ശബ്ദഘോഷം മുഴക്കിത്തുടങ്ങി. ഇത് വൻ പേരും പെരുമയും കമ്പനിക്ക് സമ്മാനിച്ചു.
2201 ൻ്റെ വൻ വിജയത്തെ തുടർന്ന് Bose 901 എന്ന മോഡൽ 1968ൽ പുറത്തിറക്കി.
1978ൽ ലോകത്തിലെ ആദ്യ ആക്റ്റീവ് നോയ്സ് ക്യാൻസലിങ്ങ് ഹെഡ് ഫോൺ ബോസ് വിപണിയിലെത്തിച്ചു.
ബഹിരാകാശ യാത്രികരും, പൈലറ്റ് മാരും, എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരും പോലെ വൻ ശബ്ദകോലാഹലങ്ങൾക്കിടയിൽ ജോലി ചെയ്യുന്നവർ ബോസിൻ്റെ നോയ്സ് ക്യാൻസലിങ്ങ് ഹെഡ് ഫോണിൻ്റെ സ്ഥിരം ഉപഭോക്താക്കളായി മാറി.
പുറത്ത് നിന്നുള്ള നോയിസ് ഒരു മൈക്ക് വഴി പിടിച്ചെടുത്ത് അതിൻ്റെ വിപരീത ദിശയിലുള്ള ഫ്രീക്വൻസികൾ ഉത്പാദിപ്പിച്ച് അതിനെ നിശബ്ദമാക്കുന്ന ഭ്രാന്തൻ ടെക്നോളജി ബോസിൻ്റെ തലയിൽ നിന്നും വന്നതാണ്.
കൂളിങ്ങിനായി സ്പീക്കറിനുള്ളിൽ ഫെറോഫ്ലൂയിഡ് നിറയ്ക്കുന്ന ടെക്നോളജി കണ്ടു പിടിച്ചതും ബോസ് തന്നെ.
എത്ര മോശം പ്രക്ഷേപണത്തെയും കിടിലൻ പെർഫോമൻസിലേക്കുയർത്തുന്ന വേവ് ഗൈഡ് റേഡിയോ ടെക്നോളജിയും ബോസിൻ്റെ കണ്ടുപിടുത്തം തന്നെ.
ബൻസ്, ഫോർഡ്, പോഷേ, മസരാറ്റി, മെയ് ബാക്ക്,കാഡില്ലാക്ക്, റോൾസ് റോയിസ് എന്നിവയുടെയെല്ലാം ആഡംബര കാറുകൾക്ക് വേണ്ടിയും സവിശേഷമായി ട്യൂൺ ചെയ്യപ്പെട്ട ഡോറിൽ സ്പീക്കറുകൾ ഫിറ്റ് ചെയ്ത കാർ സ്റ്റീരിയോകൾ നിർമ്മിച്ച് തുടങ്ങിയതും ബോസാണ്.
ഓഡിയോ സിസ്റ്റങ്ങൾ വിൽക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി ഉടമയും, സമ്പന്നനുമായ അമർ ബോസ് 2011 ൽ കമ്പനിയുടെ ഭൂരിഭാഗം ഷെയറുകളും താൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത MITക്ക് സംഭാവന ചെയ്തു. MIT അതേപടി വിലയ്ക്ക് വാങ്ങാൻ ഇതിൽ പത്തിലൊരു ഭാഗം ഷെയർ വിറ്റാൽ മതിയാകുമായിരുന്നു.
ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ ഹോണററി മെംബർ, സൈക്കോ അക്വാസ്റ്റിക്സിൻ്റെ തലതൊട്ടപ്പൻ, ഓഡിയോ എഞ്ചിനീയറിങ്ങിലെ ഏറ്റവുമധികം പേറ്റൻ്റുകൾ ഉള്ളവരിൽ ഒരാൾ,
എന്നീ നിലകളിലെല്ലാം അമർ ബോസ് തൻ്റെ വ്യക്തി മുദപതിപ്പിച്ചു. 2013 ജൂലൈ 12ന് തൻ്റെ 83 ആം വയസിൽ ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ ഈ മഹാപ്രതിഭ അന്തരിച്ചു. മരിക്കുന്നത് വരെയും അദ്ദേഹം കർമ്മനിരതനായിരുന്നു.
ബോസിൻ്റെ അസാന്നിദ്ധ്യത്തിലും ബോസ് കോർപ്പറേഷൻ ലോകത്തിലെ മുൻനിര ഓഡിയോ കമ്പനികളിൽ ഒന്നായി നിലകൊള്ളുന്നു.
ആദ്യ ഭാര്യ പ്രേമയിലുണ്ടായ
വേണുബോസ്, കമലാ ബോസ് എന്നിങ്ങനെ രണ്ട് മക്കൾ.വേണുബോസ് സെല്ലുലാർ നെറ്റ് വർക്ക് രംഗത്തെ അതികായരായ വേണു കവറേജ് കമ്പനിയുടെ ഉടമയാണ്.ഇന്ത്യയടക്കം ലോകത്തിലെ4G,5G നെറ്റ് വർക്കുകളുടെ സാങ്കേതിക പിൻബലത്തിന് പിന്നിലെ കമ്പനികളിൽ ഒന്നാണിത്.
പന്ത്രണ്ടായിരത്തിലധികം ജീവനക്കാർ ബോസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്നു. റിട്ടയർമെൻ്റ് ഇല്ലാത്ത ലോകത്തിലെ ആദ്യ കമ്പനി എന്ന പേരും ബോസ് കോർപ്പറേഷനുണ്ട്.
ജോലി ചെയ്യാൻ ആരോഗ്യവും, താൽപ്പര്യവുമുണ്ടെങ്കിൽ എത്ര വയസായാലും ജീവനക്കാരെ പിരിച്ച് വിടില്ല എന്നതാണ് ബോസിൻ്റെ കമ്പനി പോളിസി.
ഓരോ സംഗീതാസ്വാദകനും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബോസ് ഓഡിയോ ഉൽപ്പന്നങ്ങൾ ഓഡിയോ ഫൈലുകൾക്ക് ഇഷ്ടമല്ല എന്നത് ഒരു വൈരുദ്ധ്യമായി നില നിൽക്കുന്നു.
എഴുതിയത് അജിത് കളമശേരി.

No comments:

Post a Comment