PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Saturday, September 19, 2015

മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല?

മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല?


 മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?
മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മനുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ?”

മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല എന്ന 2015 സെപ്തംബര്‍ 17 ലെ മനോരമ പഠിപ്പുരയിലെ വാദമുഖങ്ങള്‍ കണ്ടു ആശയക്കുഴപ്പം ഉണ്ടായവര്‍ ഇത് തീര്‍ച്ചയായും വായിക്കണം


അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം.

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്,

    അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്)
    അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്)
    മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്ട് പിന്നീട് ആരും അവിടെ പോയില്ല? (പ്രശ്നം പലതാണ്)

ഇതിൽ ഒന്നാമത്തെ കാരണത്തിന് ഈ പോസ്റ്റിൽ വിശദീകരണം ഉദ്ദേശിക്കുന്നില്ല. പോലീസിന്റേയും കള്ളന്റേയും ഉദാഹരണം പറഞ്ഞ പോലാണത്- കള്ളന് എങ്ങോട്ട് വേണേലും ഓടാം, പക്ഷേ പോലീസിന് കള്ളൻ പോയ വഴിയേ തന്നെ ഓടേണ്ടിവരും. അതിനുള്ള സാവകാശം എനിക്കില്ല. പക്ഷേ പണി എളുപ്പമാക്കിക്കൊണ്ട് വിക്കിപീഡിയയിൽ ഇതിനെപ്പറ്റി വിശദമായ ഒരു ലേഖനമുണ്ട്. അതിന്റെ ലിങ്ക് ഇവിടെ- Moon landing conspiracy theories.

രണ്ടാമത്തെ കാരണം രാഷ്ട്രീയമോ മതപരമോ ആയതിനപ്പുറം വെറും സംശയമാണെങ്കിൽ അപ്പോളോ ദൗത്യങ്ങളുടെ സമയരേഖയിലൂടെ ഒന്ന് കടന്നുപോകുന്നത് നല്ലതാണ്:

ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിയ്ക്കയും റഷ്യയും തമ്മിൽ നിലനിന്ന കടുത്ത മത്സരം ആണ് ഇതിന്റെ പശ്ചാത്തലം. Space race എന്നാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യത്തെ കൃത്രിമ സാറ്റലൈറ്റ്, ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ആദ്യ വനിതാ സഞ്ചാരി എന്നിങ്ങനെ നിർണായകമായ ബഹിരാകാശ നേട്ടങ്ങളെല്ലാം റഷ്യ തന്നെ സ്കോർ ചെയ്തു. അമേരിക്കയുടെ ആദ്യ ശ്രമങ്ങളൊക്കെയും പരാജയമായിരുന്നു. സ്പുട്നിക് എന്ന ചെറുപേടകം ആകാശത്തെത്തുകയും പ്രോജക്റ്റ് വാൻഗാർഡ് എന്ന അമേരിയ്ക്കൻ ദൗത്യത്തിലെ ആദ്യ രണ്ട് വിക്ഷേപണങ്ങളും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അമേരിക്കയിൽ പരക്കെ ആശങ്കയുടേയും ഭയത്തിന്റേയും ഒരു സാഹചര്യം നിലവിൽ വന്നിരുന്നു. ഇതിനെ Sputnik crisis എന്ന് തന്നെ വിളിക്കാറുമുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയും റഷ്യയെ മലർത്തിയടിക്കാനായി അമേരിക്ക കണ്ട മാർഗമാണ് ചന്ദ്രനിൽ ആളെ ഇറക്കുക എന്നത്. ഉടന്‍ തന്നെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കും എന്ന് 1961-ല്‍ നാസ പ്രഖ്യാപിക്കുമ്പോള്‍ വെറും രണ്ടേ രണ്ട് ആളുകള്‍ മാത്രമേ അതിനകം ബഹിരാകാശത്ത് പറന്നിരുന്നുള്ളൂ. അത്രയും പരിമിതമായ പരിചയസമ്പത്ത് മാത്രം വച്ച് അങ്ങനെയൊരു 'വീമ്പ്' പ്രാവര്‍ത്തികമാക്കുന്നത് ചില്ലറ കാര്യമൊന്നുമായിരുന്നില്ല. ഇവിടെയാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അപോളോ എന്ന ദൗത്യം നേരിട്ടങ്ങ് ചെന്ന് ചന്ദ്രനിൽ ഇറങ്ങലൊന്നുമായിരുന്നില്ല. അപ്പോളോ 11 എന്ന പതിനൊന്നാമത്തെ ദൗത്യത്തിന് മുൻപ് നടന്ന പത്ത് ദൗത്യങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല. ഈ പത്ത് ദൗത്യങ്ങൾ കൊണ്ടാണ് ചന്ദ്രനിൽ ശരിയ്ക്കും മനുഷ്യന് ഇറങ്ങുന്നതിന് വേണ്ട പ്രായോഗികജ്ഞാനം അവർ ഉണ്ടാക്കിയെടുത്തത്.

മനുഷ്യരെ അത്രയും ദൂരം എത്തിക്കാന്‍ കഴിയും വിധം ശക്തിയേറിയ ഒരു റോക്കറ്റ് നിര്‍മിക്കലായിരുന്നു ആദ്യ കടമ്പ. അതിനായി ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തി കൂടിയ റോക്കറ്റുകളിലൊന്നായ സാറ്റേണ്‍ 5-ന് രൂപം നല്‍കപ്പെട്ടു. പരിശീലനപ്പറക്കലുകള്‍ ഉള്‍പ്പടെ പത്തിലധികം പറക്കലുകള്‍  അല്പം പോലും പിഴവില്ലാതെയാണ് സാറ്റേണ്‍-5 നിര്‍വഹിച്ചത് എന്നത് ആത്മവിശ്വാസത്തിന് ആക്കം കൂട്ടി. മനുഷ്യരെ വഹിക്കാന്‍ ഉദ്ദേശിച്ചുള്ള പേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു- യാത്രികരേയും അവര്‍ക്കാവശ്യമുള്ള വസ്തുക്കളേയും വഹിക്കുന്ന കമാന്‍ഡ് മോഡ്യൂള്‍, പേടകത്തിന്റെ പ്രധാന എഞ്ചിന്‍ വഹിച്ചിരുന്ന സര്‍വീസ് മോഡ്യൂള്‍, യാത്രികരുമായി ചന്ദ്രനിലേക്ക് ഇറങ്ങേണ്ട ലൂണാര്‍ മോഡ്യൂള്‍. യാത്രാസമയത്ത് യാത്രികരുടെ താമസസ്ഥലമായിരുന്നു കമാന്‍ഡ് മോഡ്യൂള്‍. ചന്ദ്രനില്‍ ഇറങ്ങാന്‍ മാത്രമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് രണ്ടുപേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളു.

1967-ലെ ആദ്യദൗത്യത്തില്‍ കനത്ത തിരിച്ചടിയാണ് അപ്പോളോ നേരിട്ടത്. പറക്കുന്നതിന് ഒരു മാസം മുന്നേ അപ്പോളോ-1 യാത്രികര്‍ തങ്ങളുടെ പറക്കല്‍, സിമുലേറ്ററിന്റെ സഹായത്തോടെ പരിശീലിക്കുകയായിരുന്നു.  പല സാങ്കേതിക കാരണങ്ങളാല്‍ അഞ്ചുമണിക്കൂറോളം വൈകിയാണ് അപ്പോള്‍ തന്നെ അത് നടന്നുകൊണ്ടിരുന്നതും. എങ്ങനെയോ പേടകത്തിനുള്ളില്‍ ഒരു തീപ്പൊരി ചിതറുകയും നിമിഷങ്ങള്‍‍ക്കകം പേടകത്തിലെ യാത്രികരുടെ അറയെ തീജ്വാല വിഴുങ്ങുകയും ചെയ്തു. അറ കുത്തിത്തുറക്കാന്‍ അഞ്ചുമിനിറ്റോളം വേണ്ടിവന്നു, അപ്പോഴേക്കും മൂന്ന് യാത്രികരും ശ്വാസം മുട്ടി മരിച്ചിരുന്നു. ഈ ദുരന്തത്തെ തുടര്‍ന്ന് അപ്പോളോ ദൗത്യത്തിന്റെ രൂപകല്‍പനയില്‍ കാതലായ മാറ്റങ്ങള്‍ വന്നു. അപകടത്തില്‍ നഷ്ടപ്പെട്ട അപ്പോളോ യാത്രികരുടെ ഭാര്യമാരുടെ അഭ്യര്‍ത്ഥനയെ മാനിച്ച്, ഒരിക്കലും നടന്നില്ലെങ്കില്‍ പോലും അപ്പോളോ-1 എന്ന ദൗത്യം അതേപേരില്‍ തന്നെ നിലനിര്‍ത്തി. അതിന് മുന്‍പ് നടന്ന ചില പരീക്ഷണദൗത്യങ്ങളെക്കൂടി എണ്ണിയശേഷം, തൊട്ടടുത്ത് നടന്ന ദൗത്യത്തിന് അപ്പോളോ-4 എന്ന് പേര് നല്‍കി. അപ്പോളോ 4, 5, 6 ദൗത്യങ്ങള്‍ മനുഷ്യരെ ഉള്‍പ്പടുത്താതെയുള്ള പരീക്ഷണപ്പറക്കലുകള്‍ ആയിരുന്നു. ഒന്നാം ദൗത്യത്തിന് ശേഷം വന്ന മാറ്റങ്ങളൊക്കെ ഈ പറക്കലുകളില്‍ പരീക്ഷിക്കപ്പെട്ടു.

മനുഷ്യര്‍ ഉള്‍പ്പെട്ട ആദ്യ ദൗത്യമായ അപ്പോളോ-7 1968 ഒക്ടോബറില്‍ നടന്നു. അത് ഭൂമിയ്ക്ക് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ പറന്നശേഷം തിരിച്ചിറങ്ങി. തൊട്ടടുത്ത ഡിസംബറില്‍ പുറപ്പെട്ട അപ്പോളോ-8 ലെ യാത്രികരാണ് ആദ്യമായി ചന്ദ്രന് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ എത്തിയത്. ആറ് ദിവസം നീണ്ടുനിന്ന ആ ദൗത്യത്തില്‍ മൂന്ന് യാത്രികര്‍ പത്ത് തവണ ചന്ദ്രനെ വലം വെച്ചു. പ്രധാനമായും കമാന്‍ഡ് മോഡ്യൂളിന്റെ പ്രവര്‍ത്തനം പരിശീലിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. ചാന്ദ്രദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും ആദ്യമായി പരിശീലിച്ചത്, അപ്പോളോ-9 ദൗത്യത്തിലായിരുന്നു. 1969 മാര്‍ച്ചില്‍ നടന്ന അത് പക്ഷേ ഭൂമിയുടെ ഓര്‍ബിറ്റ് വിട്ട് പോയില്ല. ഭൂമിയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ട് ലൂണാര്‍ മോഡ്യൂളും, അതിന് കമാന്‍ഡ് മോഡ്യൂളുമായുള്ള ഡോക്കിങ്ങുമെല്ലാം അവര്‍ പരിശീലിച്ചു. ഒരു തമാശയുള്ളത്, ഒമ്പതാം ദൗത്യത്തോടെ ഈ മോഡ്യൂളുകള്‍ക്ക് രസകരമായ വെവ്വേറെ വിളിപ്പേരുകള്‍ നല്‍കുന്ന രീതി കൂടി വന്നു. അപ്പോളോ-9 ലെ കമാന്‍ഡ് മോഡ്യൂളിനെ ഗംഡ്രോപ്പ് എന്നും ലൂണാര്‍ മോഡ്യൂളിനെ സ്പൈഡര്‍ എന്നുമാണ് അവര്‍ വിളിച്ചത്. യഥാര്‍ത്ഥ ലാന്‍ഡിങ് ഒഴികേയുള്ള മറ്റെല്ലാ യാത്രാഘട്ടങ്ങളും പരീശീലിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അപ്പോളോ-10 ദൗത്യം 1969 മേയ് മാസത്തില്‍ നടന്നു. അതില്‍ കമാന്‍ഡ് മോഡ്യൂളിന് ചാര്‍ലീ ബ്രൗണ്‍ എന്നും ലൂണാര്‍ മോഡ്യൂളിന് സ്നൂപ്പി എന്നുമായിരുന്നു പേര്. പത്താം ദൗത്യത്തിലെ രണ്ട് യാത്രികര്‍ സ്നൂപ്പിയില്‍ ചന്ദ്രോപരിതലത്തിനോട് 15 കിലോമീറ്റര്‍ വരെ അടുത്ത് ചെന്നശേഷം മടങ്ങിവരികയാണ് ചെയ്തത്.

സമ്പൂര്‍ണമായ ഒരു ചന്ദ്രയാത്ര എന്ന നിലയില്‍ അപ്പോളോ-11 ദൗത്യം 1969 ജൂലൈ 16-നാണ് പുറപ്പെട്ടത്. അതിലെ മൂന്ന് യാത്രികരും മുന്‍പ് ബഹിരാകാശയാത്ര നടത്തി പരിചയമുള്ളവരായിരുന്നു. മൈക്കല്‍ കോളിന്‍സിനായിരുന്നു കൊളംബിയ എന്ന കമാന്‍ഡ് മോഡ്യൂളിന്റെ ഉത്തരവാദിത്വം. ഈഗിള്‍ എന്ന ലൂണാര്‍ മോഡ്യൂളിന്റെ കമാന്‍ഡറായി നീല്‍ ആംസ്ട്രോങ്ങും അതിന്റെ പൈലറ്റായി എഡ്വിന്‍ ആല്‍ഡ്രിനും ഒപ്പം ചേര്‍ന്നു. തങ്ങള്‍ തിരിച്ചുവരുന്നത് വരെ കോളിന്‍സിനെ ചന്ദ്രന് ചുറ്റും കറങ്ങാന്‍ വിട്ടിട്ട് മറ്റ് രണ്ടുപേരും ഈഗിളില്‍ ചന്ദ്രനിലെ പ്രശാന്തതയുടെ സമുദ്രം (Sea of Tranquility) എന്ന പ്രദേശത്ത് പതിയെ ലാന്‍ഡ് ചെയ്തു. അതാണ് നമ്മൾ വർഷാവർഷം ഓർമ്മിക്കുന്ന നാഴികക്കല്ല്.

മനുഷ്യരെ ഒരു തവണ ചന്ദ്രനിലിറക്കിയിട്ടും മതിയായിരുന്നില്ല നാസയ്ക്ക്. കൂടുതല്‍ ആവേശത്തോടെ ചന്ദ്രനെ അടുത്തറിയുന്നതിനായി ആറ് ദൗത്യങ്ങള്‍ കൂടി അവര്‍ നടത്തി. അപ്പോളോ 12 മുതല്‍ 17 വരെയുള്ള ദൗത്യങ്ങളിലൂടെ മൊത്തം 10 പേര്‍ കൂടി ചന്ദ്രനിലിറങ്ങി, ആംസ്ട്രോങ്ങും ആല്‍ഡ്രിനും തുടങ്ങിവെച്ച പല പരീക്ഷണങ്ങളും തുടരുകയും പുതിയവ ചെയ്യുകയും ചെയ്തു. ആദ്യ യാത്രികരേക്കാള്‍ കൂടുതല്‍ സമയം അവരില്‍ മിക്കവരും അവിടെ ചെലവഴിച്ചു. അവസാന മൂന്ന് ദൗത്യങ്ങളിലെ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നടക്കുന്നതോടൊപ്പം വാഹനയാത്ര വരെ നടത്തി. ലൂണാര്‍ റോവിങ് വെഹിക്കിള്‍ എന്ന പ്രത്യേകതരം വണ്ടി അവര്‍ ചന്ദ്രനിലൂടെ ഓടിക്കുകയും കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയും ചെയ്തു. (ആ മൂന്ന് വണ്ടികളും ഇന്നും ചന്ദ്രനില്‍ത്തന്നെ ഉണ്ട് കേട്ടോ, യാത്രികര്‍ അത് മടക്കിക്കൊണ്ടുവന്നില്ല) പേടകമിറങ്ങിയ സ്ഥലത്തുനിന്നും എട്ട് കിലോമീറ്റര്‍ അകലെ വരെ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എല്ലാ അപ്പോളോ യാത്രികരും കൂടി ചന്ദ്രനില്‍ ഏതാണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ചു, അറുപതോളം ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി. ചന്ദ്രനെക്കുറിച്ചുള്ള നിരവധി വിലപിടിച്ച അറിവുകള്‍ നമുക്ക് കിട്ടാന്‍ ആ പരീക്ഷണങ്ങള്‍ കാരണമായി. അവിടെ അവര്‍ നാല് ശാസ്ത്ര നിലയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. 1977 വരെ അവിടെ അവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വ്യക്തത കൂടിയ മുപ്പതിനായിരത്തോളം ചിത്രങ്ങളാണ് അപ്പോളോ യാത്രികര്‍ പകര്‍ത്തിയത്. 380 കിലോയില്‍ അധികം വരുന്ന സാമ്പിളുകള്‍ ചന്ദ്രോപരിതലത്തില്‍ നിന്നും ശേഖരിച്ച് അവര്‍ ഭൂമിയിലേക്ക് കൊണ്ടുവന്നു, അവയില്‍ പലതും ഇന്ന് പല മ്യൂസിയങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. അപ്പോളോ 11, 14, 15 ദൗത്യങ്ങളിലെ യാത്രികര്‍ അവിടെ സ്ഥാപിച്ച സവിശേഷതരം കണ്ണാടികള്‍ ഇന്നും അവിടെ കേടുകൂടാതെയുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ശാസ്ത്രലോകം "വിജയകരമായ പരാജയം" എന്ന് വിശേഷിപ്പിക്കുന്ന ഒരു അപ്പോളോ ദൗത്യമുണ്ട്, അപ്പോളോ-13. അതിലെ യാത്രികര്‍ക്ക് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ചന്ദ്രനോടടുത്ത് എത്തി, ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടത്തവേ കമാന്‍ഡ് മോഡ്യൂളില്‍ പെട്ടെന്നൊരു പൊട്ടിത്തെറിയുണ്ടായി. അതോടെ ഓക്സിജനും വൈദ്യുതിയും ഉള്‍പ്പടെയുള്ള അത്യാവശ്യ സങ്കേതങ്ങളൊക്കെയും തകരാറിലായി. ചന്ദ്രനില്‍ ഇറങ്ങുന്നത് പോയിട്ട് പേടകത്തെ നേരേ ഭൂമിയിലേക്ക് തിരിച്ച് വിടാനുള്ള യന്ത്രസംവിധാനങ്ങള്‍ പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥ! ഭൂമിയിലുള്ളവര്‍ ശരിക്കും മൂന്ന് യാത്രികരേയും നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചു. പക്ഷേ അവരാരും ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. യാത്രികരെ സ്നേഹിക്കുന്ന നാസയിലെ സഹപ്രവര്‍ത്തകര്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവരെ തിരിച്ച് ഭൂമിയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് തലപുകച്ചു. പരിചയസമ്പന്നരായ നിരവധി നാസ ശാസ്ത്രജ്ഞര്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പേടകത്തെ ഭൂമിയിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിച്ചു. വിജയിക്കുമെന്ന് പൂര്‍ണമായി ഉറപ്പില്ലായിരുന്നു എങ്കില്‍പ്പോലും, അവര്‍ ആ മാര്‍ഗങ്ങള്‍ പടിപടിയായി യാത്രികര്‍ക്ക് നിര്‍ദേശിച്ചുകൊടുത്തു. അവരും പ്രതീക്ഷയും ധൈര്യവും കൈവിട്ടിരുന്നില്ല. പരസ്പരം താങ്ങായി വര്‍ത്തിച്ചുകൊണ്ട് അവര്‍ കണ്‍ട്രോള്‍ നിലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചു. ലോകം മുഴുവന്‍ മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍! ഒടുവില്‍ ശാസ്ത്രം ജയിച്ചു, എല്ലാവരെയും ആനന്ദാശ്രു അണിയിച്ചുകൊണ്ട് യാത്രികര്‍ പസഫിക് സമുദ്രത്തിലേക്ക് വന്നിറങ്ങുക തന്നെ ചെയ്തു. യാത്രികരില്‍ ഒരാളായിരുന്ന ജിം ലോവല്‍ പിന്നീട് ഈ സംഭവങ്ങളെ വിവരിച്ചുകൊണ്ട് "നഷ്ടപ്പെട്ട ചന്ദ്രന്‍" (Lost Moon) എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ‘അപ്പോളോ 13’ എന്ന ഹോളിവുഡ് ചലച്ചിത്രം ബഹിരാകാശ കൗതുകം സൂക്ഷിക്കുന്ന ഏതൊരാളേയും ആകർഷിക്കുന്ന ഒന്നാണ്..

പക്ഷേ 17 ദൗത്യങ്ങൾ കഴിഞ്ഞതോടെ അമേരിയ്ക്കയ്ക്ക് തന്നെ ഈ കളി മടുത്തുതുടങ്ങി. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് 18, 19, 20 ദൗത്യങ്ങൾ റദ്ദാക്കുകയും ചെയ്തു. കാരണം വളരെ ലളിതം- ഇനി ആരെ കാണിക്കാനാ ഇങ്ങനെ കാശ് പൊട്ടിക്കുന്നത്! ഒരു മനുഷ്യന് ചെയ്യാവുന്ന ഏതാണ്ടെല്ലാ കാര്യങ്ങളും ഒരു റോബോട്ടിനെ വച്ച് ചെയ്യിക്കാൻ ഇന്ന് കഴിയും. പക്ഷേ ഏതെങ്കിലും ഒരു അപകടത്തിൽ (സ്പെയ്സ് യാത്ര എന്നത് എന്തൊക്കെ പറഞ്ഞാലും വലിയൊരു റിസ്ക് തന്നെയാണ്) ഒരു റോബോട്ടിനെ നഷ്ടപ്പെടുന്നതുപോലല്ല, ജീവനുള്ള മനുഷ്യനെ വെച്ചുള്ള കളി. അതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അത്രത്തോളം വിപുലമാണ്. റോബോട്ടിക് ദൗത്യങ്ങളുടെ ഒരു നൂറ് മടങ്ങെങ്കിലും ചെലവ് വരും അതിന്. നികുതിദായകരുടെ പണമെടുത്ത് ചെലവാക്കുന്ന ഒരു രാജ്യത്തിനും അത് ഭൂഷണമല്ല, ബുദ്ധിപരവും അല്ല. (കാരണം-3, ഇവിടെ വിശദീകരിക്കപ്പെടുന്നു) ഇതേ കാരണം കൊണ്ടാണ് പിന്നീട് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ മനുഷ്യനെ ചന്ദ്രനിലിറക്കാൻ തുനിയാത്തത്. Because, it is simply too damn expensive! റഷ്യയുമായുള്ള കിടമത്സരം 1972-ൽ അവസാനിക്കുകയും ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തുതുടങ്ങുകയും ചെയ്തു എന്നത് പിന്നീടുള്ള ചരിത്രം.

ഇതുവരെ പറഞ്ഞ അപോളോ ദൗത്യകഥയിൽ അവിശ്വസനീയമായി എന്തെങ്കിലുമുണ്ടോ? ഇനി ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങുമ്പോൾ അമേരിയ്ക്കക്കാർ തങ്ങളെ ബഹുദൂരം പിന്നിലാക്കിയതിൽ നിരാശരായി ഇരിക്കുന്ന ഒരു രാജ്യം ഉണ്ടേയ്- റഷ്യ. 1967-68 വർഷങ്ങളിലായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ഒരു രഹസ്യപദ്ധതി അവർക്കുണ്ടായിരുന്നു. 1990-ൽ മാത്രമാണ് റഷ്യ ഔദ്യോഗികമായി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. അതിനായി അവർ വികസിപ്പിച്ച N1-റോക്കറ്റിന്റെ രണ്ട് ശ്രമങ്ങളും പരാജയവുമായിരുന്നു. അന്നുവരെയുള്ള ബെസ്റ്റ് സ്പെയ്സ് എഞ്ചിനീയേഴ്സിനെ ഉൾക്കൊള്ളുന്ന, അതുവരെയുള്ള എല്ലാ ബഹിരാകാശ നാഴികക്കല്ലുകളും നാട്ടിയ റഷ്യ ഇങ്ങനെ നിരാശരായി ഇരിക്കുന്ന സമയത്ത്, അപ്പോളോ മിഷനിൽ എന്തെങ്കിലും ലൂപ് ഹോൾ ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായും അവരപ്പോ പൊക്കിയേനെ. പക്ഷേ അവിടെ ഇത്രയും കൊലകൊമ്പൻമാരുടെ കണ്ണിലും ഒന്നും പെട്ടില്ല. പക്ഷേ ഒടുവിൽ അപ്പോളോ ദൗത്യങ്ങൾ അവസാനിച്ച് രണ്ട് വർഷം കഴിഞ്ഞാണ് അമേരിക്കയിൽ തന്നെ ആദ്യമായി അതൊരു നാടകമാണെന്ന 'കണ്ടെത്തൽ' ഉണ്ടാകുന്നത്. അതും ഒരു self-published പുസ്തകത്തിലൂടെ. ഇത് ഏറ്റവും ആദ്യം ഏറ്റുപിടിച്ചത് ആരാണെന്നറിയാമോ?- Flat Earth society! അതേന്ന്, ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന സംഘടന- ബഹിരാകാശ വിഷയത്തിൽ അഭിപ്രായം പറയാൻ പറ്റിയ, നല്ല ബെസ്റ്റ് പാർട്ടിയാണ്!

ഇവിടെ പറയേണ്ട മറ്റൊരു പ്രധാന കാര്യമാണ് Lunar Laser Ranging Experiment. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം ഏറ്റവും കൃത്യമായി അളക്കാൻ ഉപയോഗിക്കുന്നത് ഈ പരീക്ഷമാണ്. അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച കണ്ണാടിയിലേയ്ക്ക് ഭൂമിയിൽ നിന്ന് ലേസർ രശ്മികൾ പായിച്ച് അതിന്റെ പ്രതിഫലനം അളന്നാണ് ഇത് ചെയ്യുന്നത്. ഈ പരീക്ഷണം ഇന്നും നടക്കുന്നുണ്ട്. നാസയുടെ ലബോറട്ടറി സന്ദർശിക്കുന്നവർക്ക് ഇത് കാണാനും അവസരമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് ചാന്ദ്രയാത്രയുടെ ഒരു അവശേഷിപ്പാണ്.

നാസയോ അമേരിക്കൻ ഗവൺമെന്റോ പറയുന്ന കാര്യങ്ങൾക്കപ്പുറം തേഡ്-പാർട്ടി തെളിവുകളും ചാന്ദ്രയാത്രയെ സാധൂകരിക്കാനായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ജപ്പാന്റെ SELENE ദൗത്യം പകർത്തിയ ചിത്രങ്ങളിൽ അമേരിക്കൻ യാത്രികർ പകർത്തിയ അതേ സ്ഥലപ്രകൃതി ദൃശ്യമായിട്ടുണ്ട്. വിശദവിവരങ്ങൾ ഇവിടെ- Third-party evidence for Apollo Moon landings.

ഇനി സിനിമാ നടൻമാരുടെ ടീവീ പരസ്യത്തിന്റെ ശൈലിയിൽ ചോദിക്കട്ടെ,

    “ഞാൻ മനുഷ്യൻ ചന്ദ്രനിലിറങ്ങി എന്നുതന്നെ കരുതുന്നു, നിങ്ങളോ?”സമാഹരണം അജിത്‌ കളമശ്ശേരി


മനോരമ പത്രത്തില്‍ വന്ന വാര്‍ത്താ ശകലം ഇതാ..

ഇതു വായിച്ചുതീരുമ്പോൾ നിങ്ങൾക്കും സംശയം തോന്നിയേക്കാം; മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയോ എന്ന്. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ നേതൃത്വത്തിൽ 1969 ജൂലൈ 20ന് നീൽ ആംസ്ട്രോങ് എന്ന ശാസ്ത്രജ്ഞൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തി എന്നു പഠിച്ചുകൊണ്ടാണ് ലോകത്തുള്ള കുട്ടികൾ മുഴുവൻ ശാസ്ത്രപഠനം ആരംഭിക്കുന്നതുതന്നെ.
ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നു മാത്രമല്ല; ശാസ്ത്രം ഇതുവരെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾകൊണ്ട് ചന്ദ്രനിൽ ഇറങ്ങി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയില്ലെന്നാണ് പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ കണ്ടെത്തിയത്. ഒന്നാം വർഷ എംടെക്കിനു പഠിക്കുന്ന 88 വിദ്യാർഥികളാണ് ഗവേഷണത്തിൽ പങ്കാളികളായത്. ‘ഗവേഷണ രീതികൾ’ എന്ന വിഷയത്തിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകനായ ഡോ. പി.ആർ. ശ്രീമഹാദേവൻപിള്ളയാണ് ‘ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയോ..?’ എന്ന വിഷയത്തിൽ സ്വതന്ത്രമായി ഗവേഷണം നടത്താൻ വിദ്യാർഥികളോടു നിർദേശിച്ചത്.
ഒരു മാസക്കാലം നീണ്ട ഗവേഷണങ്ങൾക്കും പഠനത്തിനും ശേഷം 90% വിദ്യാർഥികളും കണ്ടെത്തിയത് മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയിട്ടില്ല എന്നാണ്. അപ്പോളോ 11 ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ, പ്രബന്ധങ്ങൾ, ജേണലുകൾ എന്നിവ വിശദമായി പഠിച്ചാണ് ഓരോ വിദ്യാർഥിയും തങ്ങളുടെ ഗവേഷണഫലം സമർപ്പിച്ചത്. വെറുതെ പറയുന്നതിനപ്പുറം ശാസ്ത്രീയ നിഗമനങ്ങൾ അക്കമിട്ടുനിരത്തിയാണ് 90% പേരും ലോകം മുഴുവൻ വിശ്വസിക്കുന്ന ആ മഹാസംഭവത്തെ പൊളിച്ചെഴുതിയത്. വാട്സാപ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ചർച്ചയും നിഗമനങ്ങളും കണ്ടെത്തലുകളും വിദ്യാർഥികൾ പരസ്പരം പങ്കുവച്ചത്.
ചാന്ദ്രദൗത്യം നടന്നില്ലെന്നതിനുള്ള തെളിവുകൾ:
∙ ചന്ദ്രനിലെത്താനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചെങ്കിലും ചന്ദ്രനിൽനിന്നു തിരിച്ചുവരാനുള്ള സാങ്കേതികവിദ്യ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ലെന്നതാണ് വിദ്യാർഥികളുടെ പൊതു അഭിപ്രായം.
∙ ചന്ദ്രനിൽ അന്തരീക്ഷമർദം കുറവാണെങ്കിലും ചന്ദ്രനിൽനിന്ന് ഉപഗ്രഹം വിക്ഷേപിക്കാൻ ഭൂമിയിൽനിന്നു വിക്ഷേപിക്കുന്ന അതേ സന്നാഹങ്ങൾ ആവശ്യമാണ്. കാരണം അവിടെ ഇന്ധനം കത്തിച്ചാലുണ്ടാകുന്ന പ്രഹരശേഷിയും കുറവാണ്. ഭൂമിയിലുള്ള സന്നാഹങ്ങളൊന്നും ചന്ദ്രനിൽ ലഭ്യമല്ല.
∙ 1972നു മുൻപ് ചന്ദ്രനിലേക്കുള്ള വാഹനങ്ങളെ പിന്തുടരാനുള്ള സൗകര്യം ഒരു രാജ്യത്തിനും ഉണ്ടായിരുന്നില്ല. 1972ൽ റഷ്യ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനുശേഷം ഒരു രാജ്യവും ചന്ദ്രനിൽ കാലുകുത്തിയതായി അവകാശപ്പെട്ടിട്ടുമില്ല.
∙ മനുഷ്യൻ ആദ്യമായി ബഹിരാകാശത്ത് പോയത് 1961ൽ റഷ്യയുടെ വോസ്റ്റോക് 1 ൽ യൂറിഗഗാറിൻ എന്ന ബഹി‌രാകാശ യാത്രികനാണ്. ആ നേട്ടത്തെ കുറച്ചുകാണിക്കാനാണ് അമേരിക്ക ചന്ദ്രനിൽ ഇറങ്ങിയെന്ന് അവകാശപ്പെട്ടത്. വിയറ്റ്നാം യുദ്ധത്തിൽനിന്നു ശ്രദ്ധതിരിക്കാനുള്ള അമേരിക്കൻ ശ്രമവുമായിരുന്നു അപ്പോളോ 11 ചാന്ദ്രദൗത്യം.
∙ നാസ പുറത്തുവിട്ട ചിത്രങ്ങളും വിഡിയോകളും സംശയാസ്പദമാണ്.
∙ അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ അമേരിക്കൻ പതാക പാറിക്കളിക്കുന്ന ചിത്രം കൃത്രിമമായി ഉണ്ടാക്കിയതാണ്.
∙ ചന്ദ്രനിലേക്കുള്ള ഏക പ്രകാശസ്രോതസ്സ് സൂര്യപ്രകാശമാണ്. ആയതിനാൽ നിഴലുകൾ സമാന്തരമായാണ് കാണപ്പെടേണ്ടത്. എന്നാൽ നാസ പുറത്തുവിട്ട ചിത്രങ്ങളിലെ നിഴലുകളിൽ ക്രമക്കേടുകളുണ്ട്.
∙ ചന്ദ്രനിൽ മേഘങ്ങളുടെ അഭാവംമൂലം നക്ഷത്രങ്ങൾ ഭൂമിയിൽനിന്നു കാണുന്നതിനെക്കാൾ വ്യക്തമായി കാണപ്പെടുമെന്ന് ശാസ്ത്രംതന്നെ പറയുന്നു. എന്നാൽ നാസയുടെ ചിത്രങ്ങളിൽ എവിടെയും നക്ഷത്രങ്ങൾ ഇല്ല.
∙ നാസ പുറത്തുവിട്ട ചിത്രങ്ങളിലൊന്നിൽ കയറിൽ തൂങ്ങിയ നിലയിലുള്ള വസ്തുവിന്റെ പ്രതിബിംബം യാത്രികരിൽ ഒരാളുടെ ഹെൽമറ്റിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.
∙ ചാന്ദ്രദൗത്യത്തിന്റെ സുപ്രധാന തെളിവുകളായ വിഡിയോ ചിത്രങ്ങൾ നാസയുടെ പക്കൽനിന്നു നഷ്ടമായി എന്ന വിശദീകരണം ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. അന്നെടുത്ത ചിത്രങ്ങൾ വിശകലനം ചെയ്യപ്പെട്ടാൽ നാസയ്ക്കെതിരെയുള്ള തെളിവുകളാകുമെന്ന അവസ്ഥ ഒഴിവാക്കാനാണ് വിഡിയോ നഷ്ടപ്പെട്ടുവെന്ന മുൻകരുതൽ.
ചാന്ദ്രദൗത്യം നടന്നുവെന്നതിനുള്ള തെളിവുകൾ:
∙ അപ്പോളോ പകർത്തിയ ചിത്രങ്ങളും 2007ൽ ജപ്പാന്റെ ചാന്ദ്രനിരീക്ഷണ പേടകമായ സെലിന്റെയും ചിത്രങ്ങൾക്കു സാമ്യമുണ്ട്.
∙ ഇന്ത്യൻ പര്യവേക്ഷണ പേടകമായ ചന്ദ്രായൻ ഒന്നും ചൈനയുടെ ചാങ് രണ്ടും നാസ ചന്ദ്രനിൽ ഇറങ്ങിയെന്ന് അവകാശപ്പെടുന്ന സ്ഥലം – പ്രശാന്തിയുടെ സമുദ്രം (sea of tranquility) – കണ്ടെത്തിയതായി പറയുന്നു.
∙ ചന്ദ്രോപരിതലത്തിനു പ്രതിഫലിപ്പിക്കാനുള്ള ശേഷി വളരെ കൂടുതലായതിനാലാണ് നാസ പുറത്തുവിട്ട ചിത്രങ്ങളിലൊന്നും നക്ഷത്രങ്ങളെ കാണാൻ കഴിയാത്തതെന്ന് ശാസ്ത്രജ്ഞന്മാർ വിശദീകരിക്കുന്നു.കടപ്പാട് കോലാഹലം .കോം

No comments:

Post a Comment