CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, July 6, 2024

മറുനാട്ടിൽ ഒരു ഇലക്ട്രോണിക്സ് മലയാളി

 






 മറുനാട്ടിൽ ഒരു ഇലക്ട്രോണിക്സ് മലയാളി

കേരളത്തിൽ നിന്നും മുംബൈ മഹാനഗരത്തിൽ എത്തി ഇലക്ട്രോണിക്സ് രംഗത്ത് സ്വയം ഒരു ജീവിത പന്ഥാവ് വെട്ടിത്തുറന്ന് വിജയകരമായി മുന്നേറുന്ന ഒരു പ്രവാസി മലയാളിയെയാണ് ഇത്തവണ നിങ്ങൾക്കായി  പരിചയപ്പെടുത്തുന്നത്.


ശശിധരൻ ദാമോദരൻ എന്ന പേര് ഫേസ് ബുക്കിലും, ഇൻസ്റ്റയിലുമെല്ലാം ഇലക്ട്രോണിക്സ് പേജുകൾ പിൻ തുടരുന്നവർ ശ്രദ്ധിക്കാറുണ്ട്.

കണ്ണൂരിലെ നാലാംപീടികയിൽ നിന്ന് 
1992 ൽ കേരളം വിട്ട ശശിധരൻ സർ 92 മുതൽ 98 വരെ സൗദിയിൽ ജോലി ചെയ്തു.

 2000 ആണ്ടിൽ ഫെവിക്കോൾ നിർമ്മാതാക്കളായ പിഡിലൈറ്റ് ഇൻഡസ്ട്രീസിൽ  കോർപ്പറേറ്റ് കമ്യൂണിക്കേഷൻ & ഐ റ്റി സെക്ഷൻ മാനേജരായി ജോലിയിൽ പ്രവേശിച്ചതോടെ മുംബൈയിൽ എത്തി.

12 വർഷം അവിടെ ജോലി ചെയ്ത ശേഷം റിസൈൻ ചെയ്തു, തൻ്റെ പാഷനായ ഫോട്ടോഗ്രാഫിയും, ചിത്രകലയും  പരിപോഷിപ്പിക്കാനും ഒപ്പം ഒരു ജീവിതമാർഗ്ഗമായും ലെൻസ് മാജിക് എന്ന പ്രൊഫഷണൽ ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫി ഡിസൈൻ സ്റ്റുഡിയോ 2012 ൽ  മുംബൈ കല്യാണിൽ ആരംഭിച്ചു.




മിസ് നവി മുംബൈ പോലുള്ള ഫാഷൻ ഷോകളുടെ കണ്ടക്റ്റിങ്ങ് ഫോട്ടോഗ്രാഫറായും, ഇന്ത്യയിലെ തന്നെ പ്രമുഖ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടായ JD ഫാഷൻ ടെക്നോളജിയിൽ മറ്റ് ഫോട്ടോഗ്രാഫർമാരെ ഫാഷൻ ലോകത്തെ നവീന ആശയങ്ങളും ,ട്രെൻഡുകളും പഠിപ്പിക്കുന്ന ട്രെയിനറായും മറ്റും പ്രവർത്തിച്ച് അങ്ങനെ ജീവിത യാനം സുഗമമായി നീങ്ങവേയാണ് 2000 ത്തിൽ കോവിഡ് മഹാമാരി വെള്ളിടി പോലെ പ്രത്യക്ഷപ്പെട്ടത്.

ഇതോടെ തൻ്റെ പാഷനും ജീവിതമാർഗ്ഗമായ സ്റ്റുഡിയോയും, ക്യാമറകളെയും വിട്ട്  സ്വന്തം ഫ്ലാറ്റിലെ ഏതാനും സ്ക്വയർ ഫീറ്റുകളിലേക്ക് മാസങ്ങളോളം ഒതുങ്ങാൻ നിർബന്ധിതനായി ശശിധരൻ.


കോവിഡ് സമയത്ത് നിരാശനായി നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങാതെ ചെറുപ്പകാലം മുതൽ തൻ്റെ മറ്റൊരു പാഷനായിരുന്ന ഇലക്ട്രോണിക്സും ,സംഗീതവും പൊടി തട്ടി പുറത്തെടുത്തു ശശിധരൻ.

അങ്ങനെ  ഇലക്ട്രോണിക്സ് മഹാരഥൻമാരായ ജീൻ ഹിരാഗ, നെൽസൺ പാസ്, റോഡ് എലിയട്ട്, മൈൽ സ്ലാവ് കോവിക് തുടങ്ങിയ ആംപ്ലിഫയർ സർക്യൂട്ടുകൾ ഉണ്ടാക്കി പരീക്ഷണങ്ങൾ തുടങ്ങി.

കോവിഡ് കാലമായതിനാൽ സ്പെയറുകൾ സുലഭമായി ലഭ്യമല്ലാതിരിന്നിട്ടും അവയ്ക്കായി അടഞ്ഞ് കിടന്ന കടകൾ തൻ്റെ സൗഹൃദ വലയം ഉപയോഗിച്ച് തുറപ്പിച്ചും, PCB ഡിസൈൻ മുതൽ ,പ്രോട്ടോ ടൈപ്പിങ്ങ് വരെ സ്വന്തമായി കണ്ടും കേട്ടും, വായിച്ചും പഠിച്ച് സ്വായത്തമാക്കിയും ഇലക്ട്രോണിക്സ് ഓഡിയോ ആംപ്ലിഫയർ നിർമ്മാണ രംഗത്തേക്ക് പതിയെ കാലെടുത്ത് വച്ച് നടന്ന് തുടങ്ങി.

ആദ്യമാദ്യം ഉണ്ടാക്കിയവയൊന്നും വിൽപ്പന ഉദ്ദേശിച്ചല്ല ശശിധരൻ നിർമ്മിച്ചത്. വെറുതേ TV യും, കമ്പ്യൂട്ടറും നോക്കിയിരിക്കാതെ സർഗ്ഗാൽമകമായി തൻ്റെ ബോറടി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.


ഉണ്ടാക്കി വച്ച ആംപ്ലിഫയറുകളിലും, സ്പീക്കർ ബോക്സുകളിലും  തൻ്റെ ആർട്ടിസ്റ്റിക് മൈൻഡ് ശശിധരൻ പ്രയോഗിച്ചതിലൂടെ അവ കൂടുതൽ ജീവസുറ്റവയായി മാറി.

പാട്ട് പാടാത്തപ്പോഴും, സ്വീകരണമുറിക്കൊരലങ്കാരമായി അവ സ്ഥാനം പിടിച്ചു.

ശശിധരൻ്റെ ഈ കലാവാസനകൾ പതിയെ പതിയെ പുറം ലോകം അറിഞ്ഞു തുടങ്ങി.

ശബ്ദ സൗകുമാര്യത്തിനൊപ്പം, നയനാനന്ദം നൽകുന്നതുമായ ഇദ്ദേഹത്തിൻ്റെ ഈ മാസ്റ്റർ പീസുകൾ  അദ്ദേഹത്തിൻ്റെ മുംബൈക്കാരായ മാർവാഡി സുഹൃത്തുകൾ ചോദിച്ച വില നൽകി സ്വന്തമാക്കിത്തുടങ്ങി.


വിദേശിയും, സ്വദേശിയുമായ ഓഡിയോ സിസ്റ്റങ്ങൾ ഏത് വേണമെങ്കിലും വാങ്ങാൻ സാമ്പത്തികം അനുവദിക്കുന്ന അവർക്ക് തൻ്റെ വീട്ടിലുള്ള ഓഡിയോ സിസ്റ്റം മറ്റൊരു വീട്ടിലും കാണരുത് എന്ന സ്വാർത്ഥത ഉണ്ടാവുന്നത് സ്വാഭാവികം.

അതിനായി തൻ്റെ ഓരോ ഓഡിയോ സിസ്റ്റവും കസ്റ്റമറുടെ ആവശ്യം അനുസരിച്ച് ടെയിലർ മേഡായി നിർമ്മിച്ച് അതിൽ തൻ്റെ കലാവാസനയുടെ കയ്യൊപ്പുകൂടി ചാർത്തി നിർമ്മിച്ചത് ക്ലിക്കായി.

വിദേശങ്ങളിൽ പോപ്പുലറായ ഹൈ എൻഡ് നേക്കഡ് ഓഡിയോ സിസ്റ്റങ്ങൾ ഇന്ത്യയിൽ ആദ്യമായെന്ന് തന്നെ പറയാം  ശശിധരനാണ് നിർമ്മിച്ച് വിൽപ്പന ആരംഭിച്ചത്.

കറുപ്പിലും ചാരക്കളറിലും മാത്രം പുറത്തിറങ്ങിയിരുന്ന ആംപ്ലിഫയറുകളും ബോക്സുകളും മാരിവിൽ നിറങ്ങൾ ചാർത്തി  ഇദ്ദേഹം നമ്മെ വിസ്മയിപ്പിക്കുന്നു.

 

ക്ലാസ്സ് A ക്ലാസിഫിക്കേഷനിൽ ഇന്ത്യയിൽ ഏറ്റവും പ്രചാരവും ക്വാളിറ്റിയുമുള്ള ആപ്ലിഫയറുകൾ ഇലക്ട്രോമാജിക്സിൻ്റേതാണ് എന്ന് നിസംശയം ഓഡിയോ പ്രേമികൾ അഭിപ്രായപ്പെടുന്നു.





അങ്ങനെ എല്ലാവരിലും ഡിപ്രഷൻ ഉണ്ടാക്കിയ കോവിഡ് കാലം തൻ്റെ  തൻ്റെ മുഖ്യ തൊഴിൽ മേഖലയായ  ഫോട്ടോഗ്രാഫി എന്ന   പ്രൊഫഷണിൽ നിന്നും മാറിച്ചിന്തിക്കാൻ ശശിധരനെ പ്രേരിപ്പിച്ചു.


ചെറുപ്പകാലത്ത് കൂടെ കൂട്ടായ ഇലക്ട്രോണിക്സ്  എന്ന ഹോബി അദ്ദേഹത്തെ
ഇപ്പോൾ  ഒരു മുഴുവൻ സമയ ഓഡിയോ എൻട്രെപ്രണർ ആയി മാറ്റിയെന്ന് തന്നെ പറയാം.

electromagix എന്ന ബ്രാൻഡിൽ
താൻ നിർമ്മിക്കുന്ന ആമ്പുകളുടെയും, PCBകളുടെയും, സൗണ്ട് ബോക്സുകളുടെയും മനോഹര ചിത്രങ്ങൾ സവിശേഷമായ ലൈറ്റിങ്ങിലൂടെയും, ക്യാമറ ആംഗിളുകളിലൂടെയും എടുത്ത്  അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്  അദ്ദേഹം നമ്മെ വിസ്മയിപ്പിക്കുന്നു.

ആംപ്ലിഫയറുകൾ ഉണ്ടാക്കുകമാത്രമല്ല അത് മനോഹരമായി പ്രസൻ്റ് ചെയ്യുന്നതിലും ശശിധരൻ വേറിട്ട് നിൽക്കുന്നു.


ഒരിടയ്ക്ക് മുരടിച്ച് പോയ ഓഡിയോ നിർമ്മാണ മേഖലയിലേക്ക് പുതു തലമുറ കടന്ന് വരാൻ കാരണക്കാരായവരിൽ ഒരാളായി ശശിധരൻ ദാമോദരനും അറിയപ്പെടും.


നല്ലൊരു ചിത്രകാരൻ കൂടിയായ ശശിധരൻ ദാമോദരൻ മുംബൈ കല്യാണിലാണ്  സകുടുംബം താമസം.
കണ്ണൂർ ബ്രണ്ണൻ കോളേജിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി എടുത്ത ശശിധരൻസർ
ഇലക്ട്രോണിക്സ് മേഖലയിലും  ബേസിക്കു മുതൽ വിവിധ കോഴ്സുകൾ പഠിച്ച് അതിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

ഭാര്യ ദീപശശിധരൻ മുംബൈയിൽ ഇൻകം ടാക്സ് ഓഫീസറാണ്, ഏക മകൾ റിയ ഡിഗ്രി വിദ്ധ്യാർത്ഥിനിയാണ്.

നമ്മളെ എല്ലാവരെയും പോലെ മറ്റുള്ളവർ ഉറങ്ങുമ്പോൾ ഉറക്കമില്ലാതെ സർക്യൂട്ടുകളുടെ ലോകത്ത് വ്യാപരിക്കുന്ന ശശിധരൻ സർ അതിനായി  വീട്ടുകാർക്കും മറ്റുള്ളവർക്കും  ശല്യമുണ്ടാകാത്ത വിധം സൗണ്ട് പ്രൂഫ് ചെയ്ത്  ഫ്ലാറ്റിൻ്റെ മുകൾ നില മുഴുവൻ തൻ്റെ പണിശാലയായി മാറ്റിയിരിക്കുകയാണ്.


വളർന്ന് വരുന്ന ഓഡിയോ അസംബ്ലർമാരുടെ പരിചയപ്പെടാനും, അവരുടെ ചെറിയ ,ചെറിയ സംശയങ്ങൾ പരിഹരിക്കാനും സമയമുള്ളപ്പോൾ അദ്ദേഹം ശ്രമിക്കാറുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തെ 9821368267 എന്ന വാട്ട്സാപ്പ് നമ്പരിൽ ബന്ധപ്പെടാം. വിളിച്ച് ശല്യപ്പെടുത്തരുത്. മെസേജ് മാത്രം. സമയലഭ്യതയനുസരിച്ച് മറുപടി ലഭിക്കും. അദ്ദേഹം നിർമ്മിക്കുന്ന ഹൈ ക്വാളിറ്റി ഓഡിയോ ബോർഡുകൾക്കും ഈ നമ്പരിൽ ബന്ധപ്പെടാം. ബോർഡുകളുടെ വിശദാംശങ്ങൾ സമയാസമയങ്ങളിൽ https://www.facebook.com/sasidharan.damodaran എന്ന ഫേസ്ബുക്ക് പേജിൽ കാണാം.എഴുതിയത് #അജിത് കളമശേരി, #Ajith_kalamassery,06.07.2024